കത്തോലിക്കാ സന്യസ്തർക്കുനേരേയുള്ള അവഹേളനശ്രമങ്ങൾ പുതുമയല്ലാതായിരിക്കുന്നു. സഭയ്ക്കും സന്യാസിനിമാർക്കും എതിരേ ഒറ്റയ്ക്കും കൂട്ടായും നടക്കുന്ന അവാസ്തവും അവഹേളനപരവുമായ മാധ്യമവേട്ട, വിശിഷ്യാ സോഷ്യൽമീഡിയ അതിക്രമങ്ങൾ കഴിഞ്ഞ ചില മാസങ്ങൾക്കിടെ പലപ്പോഴായി വാർത്തകളും ചർച്ചകളുമായിട്ടുണ്ട്. എങ്കിലും അസഹനീയമായ ചില സാഹചര്യങ്ങളിൽ മാത്രമാണ് നിയമ നടപടികൾ സ്വീകരിക്കാൻ സന്യസ്തർ മുന്നോട്ടുവന്നിട്ടുള്ളത്. നൂറിലേറെ പരാതികൾ പോലീസിലും കൂടാതെ, മനുഷ്യാവകാശ കമ്മീഷനിലും വനിതാകമ്മീഷനിലും കൊടുക്കാൻ സന്യസ്തർ നിർബന്ധിതരായ ചില സാഹചര്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. ചില കേസുകൾ കോടതിയിലും എത്തി.
എന്നാൽ, അത്തരമൊരു ഘട്ടത്തിൽപ്പോലും അവസരോചിതമായി ഇടപെടാനും അവർക്കുവേണ്ടി ആത്മാർഥതയോടെ നീതിയുടെ പക്ഷത്തു നിലകൊള്ളാനും അധികാരികൾ തയാറായിട്ടില്ല. ഏതുവിധേനയും കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ശ്രമിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് പരാതിയുമായി പോകുന്ന സന്യാസിനിമാർ ഏറെയും കണ്ടിട്ടുള്ളത്.
സിനിമയിലും കലയിലും സാഹിത്യത്തിലുംവരെ
തങ്ങളുടെ സമർപ്പണ ജീവിതത്തെയും പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും അടച്ചാക്ഷേപിക്കുകയും പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ ചിത്രം നൽകിക്കൊണ്ടേയിരിക്കുകയും ചെയ്യുന്ന പ്രവൃത്തികളെ സന്യസ്തർക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. കാരണം, അത്തരം പ്രവർത്തനങ്ങൾ ചില താത്വിക-രാഷ്ട്രീയ-വർഗീയ അജണ്ടകളുടെയും ഗൂഢശ്രമങ്ങളുടെയും ഭാഗമാണെന്നും കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും നേരേയുള്ള അതിക്രമങ്ങളുടെ തുടർച്ചയാണ് തങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ തിരിച്ചറിയുന്നു. ഇത്തരത്തിൽ സന്യസ്തരുടെ പ്രവർത്തനങ്ങളെയും അവരുടെ ജീവിതത്തെത്തന്നെയും അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ വികലമായ ഒരു ചിത്രം അവരെക്കുറിച്ച് അവതരിപ്പിക്കാനും വിവിധ രീതികളിൽ നിരന്തരമെന്നോണം ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായേ സമൂഹമാധ്യമങ്ങളിൽ മുതൽ, സിനിമയിലും കലയിലും സാഹിത്യത്തിലും വരെ സന്യാസിനിമാരെ തരംതാഴ്ത്തി അവതരിപ്പിക്കുന്നതിനെ വിലയിരുത്താൻ കഴിയൂ.
ഉള്ളടക്കത്തിന്റെ വികലത മൂലം ഒരു പതിറ്റാണ്ടോളമായി തടയപ്പെട്ടു കിടന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സമീപകാലത്ത് പ്രദർശനത്തിനെത്തിച്ച “അക്വേറിയം” എന്ന സിനിമയും സന്യാസിനിമാരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച് കടുത്ത അവഹേളനശ്രമങ്ങൾ നടത്തിയ സിനിമകളും പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റുചില സിനിമകളും ചലച്ചിത്ര മേഖലയിൽ സന്യസ്തർക്കെതിരേ നടക്കുന്ന ആസൂത്രിതമായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളാണ്. ജാതിമതഭേദമില്ലാതെയുള്ള എല്ലാ സേവനങ്ങളെയും തമസ്കരിച്ച് സമർപ്പിതരെ അക്വേറിയത്തിലെ കാഴ്ചമീനുകളായും നേർച്ചപ്പെട്ടികളായും ചിത്രീകരിക്കാൻ വെമ്പുന്നവരുടെ ശ്രമങ്ങൾ പ്രബുദ്ധകേരളം തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടതാണ്.
അപനിർമിതിക്കായുള്ള അധ്വാനങ്ങൾ
കത്തോലിക്കാസഭയുടെയും സന്യസ്തരുടെയും ആത്മീയബോധ്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും മാറ്റങ്ങൾ വന്നിട്ടില്ല. സഭയുടെ അടിത്തറയ്ക്ക് ബലക്ഷയം വന്നിട്ടില്ല, സന്യാസ സമൂഹങ്ങളുടെ ലക്ഷ്യബോധത്തിനോ സന്യസ്തരുടെ ഇച്ഛാശക്തിക്കോ പരിണാമം സംഭവിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ചില വ്യക്തികളുടെ താളംതെറ്റലുകളോ, അപൂർവം ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോ സന്യാസജീവിതത്തിന്റെ പ്രതിഫലനങ്ങളല്ല. തങ്ങളെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാർത്തകളും കെട്ടുകഥകളും കേൾക്കാനോ അതേക്കുറിച്ച് ചിന്തിക്കാനോപോലും സമയം പാഴാക്കാൻ തയാറല്ലാത്തവരാണ് ബഹുഭൂരിപക്ഷം സന്യസ്തരും.
വ്യാജവാർത്തകളെയും അപഹാസ്യമായ അനുകരണങ്ങളെയും പൂർണമായി അവഗണിച്ചുകൊണ്ട്, ഇത്തരം കാര്യങ്ങളിൽ പ്രതികരണമേ ആവശ്യമില്ല എന്ന നിലപാടായിരുന്നു പൊതുവെ സന്യസ്തർ മുൻ വർഷങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ, ക്രമേണ സോഷ്യൽമീഡിയയിലൂടെയും സിനിമയിലൂടെയും മറ്റുമുള്ള അവഹേളനശ്രമങ്ങളും വ്യാജപ്രചാരണങ്ങളും ചില സംഭവങ്ങളെ അനാവശ്യ പ്രാധാന്യം നൽകി വലിയ വിവാദങ്ങളാക്കാനുള്ള മാധ്യമശ്രമങ്ങളും സ്ഥിരം കാഴ്ചകളായപ്പോൾ അവയ്ക്കു പിന്നിൽ ചില സ്ഥാപിതതാല്പര്യങ്ങളുണ്ട് എന്ന വാസ്തവം മറനീക്കി വെളിയിൽ വന്നു.
മുൻകാലങ്ങളിൽ സിനിമകളിലും സാഹിത്യകൃതികളിലും മറ്റു കലാസൃഷ്ടികളിലും പൗരോഹിത്യം,സന്യാസം, ക്രൈസ്തവ വിശ്വാസം തുടങ്ങിയ വിഷയങ്ങൾ തെറ്റിദ്ധാരണാജനകമായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും അവയുടെ നല്ലവശങ്ങൾ പരാമർശിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും ദൃശ്യമായിരുന്നു. പക്ഷേ, സമീപകാലങ്ങളിലെ ചലച്ചിത്രങ്ങളും സാഹിത്യ കൃതികളും ആനുകാലിക പ്രസിദ്ധീകരണങ്ങളും നിരീക്ഷിച്ചാൽ അവഹേളനപരവും തെറ്റിദ്ധാരണാജനകവുമായ അവതരണങ്ങൾ മാത്രമാണ് മിക്കപ്പോഴും കാണാനുള്ളത്. ബൗദ്ധിക സാഹിത്യത്തിന്റെ മുഖംമൂടിയുള്ള ചില പ്രസിദ്ധീകരണങ്ങളുടെ എല്ലാ ലക്കങ്ങളിലും തന്നെ ഇത്തരമൊരു ലേഖനമെങ്കിലും കാണാം. സിനിമകളിൽ വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാൻ സന്യാസ-വൈദിക വേഷധാരികളായ കഥാപാത്രങ്ങളെ ഉപയോഗിക്കുകയും അത്തരം കഥാപാത്രങ്ങളെ വില്ലൻ പരിവേഷം നൽകി അവതരിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
സമൂഹത്തിൽ സംഭവിക്കുന്നത്
നിഷേധാത്മകമായ പ്രചാരണങ്ങൾക്കും അപകീർത്തികരമായ ആഖ്യാനങ്ങൾക്കും വളക്കൂറുള്ള മണ്ണാണ് കേരളം. തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങൾക്കും സ്ഥാപിത താത്പപര്യങ്ങൾക്കുമായി ഈ സാധ്യതയെ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അനേകരും എളുപ്പത്തിൽ പ്രചാരം നേടുന്നതിനായി ഇത്തരം വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന മാധ്യമ സംവിധാനങ്ങളും ഓൺലൈൻ മാധ്യമങ്ങളും പലതുണ്ട്. കഴിഞ്ഞ ചില വർഷങ്ങളിലായി ഇതൊരു ട്രെൻഡ് തന്നെയായി മാറിയിരിക്കുന്നു.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾക്കിടയിലെ ദൗർഭാഗ്യകരമായ ചില സംഭവങ്ങളുടെ കണക്കുകൾ നിരത്തിയും ലഭിക്കുന്ന അവസരങ്ങളിലെല്ലാം ആവർത്തിച്ചും സഭയെ പ്രതിക്കൂട്ടിൽ നിർത്താനും വിശ്വാസ്യത തകർക്കാനും ചില ഗൂഢ ശക്തികൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സഭയെയും സഭാ സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും സന്യസ്തരെയുംകുറിച്ചെല്ലാം വികലമായ ഒരു ചിത്രം പൊതുബോധത്തിൽ രൂപപ്പെടുത്തുക എന്ന നിഗൂഢലക്ഷ്യം ഒരു പരിധിവരെ ഫലപ്രാപ്തിയിലെത്തിക്കുവാൻ ചിലർക്കു സാധിച്ചിട്ടുണ്ട് എന്നതു വ്യക്തമാണ്.
വാസ്തവങ്ങൾ വിസ്മരിക്കപ്പെടുന്നു
കഴിവും പ്രഗൽഭ്യവുംകൊണ്ടു ശ്രദ്ധേയയായ ഒരു യുവസന്യാസിനി ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു ചാനൽ പ്രോഗ്രാമിലേക്കു ക്ഷണിക്കപ്പെടുകയും സിസ്റ്ററുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. പ്രശസ്ത സിനിമാതാരം കൂടിയായ അവതാരകൻ പ്രാരംഭത്തിൽ സന്യാസിനിയോട് ചോദിക്കുന്നത്, “മാതാപിതാക്കളുടെ നേർച്ച മൂലമാണോ സിസ്റ്ററാകാൻ പോയത്” എന്നാണ്. ചെറുപ്പം മുതലുള്ള തന്റെ താത്പര്യംകൊണ്ടാണ് ഈ ജീവിതം തെരഞ്ഞെടുത്തത് എന്ന് സിസ്റ്റർ മറുപടി പറയുന്നുണ്ട്.
സന്യാസത്തെക്കുറിച്ചോ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചോ കാര്യമായൊന്നും മനസിലാക്കിയിട്ടില്ലാത്ത ഒരുകൂട്ടർ നടത്തിവരുന്ന പ്രചാരണം എത്രമാത്രം ഈ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളതിന്റെ തെളിവുകൂടിയാണ് ആ ചാനൽ അവതാരകന്റെ ചോദ്യം. വാസ്തവവിരുദ്ധമായ ചില ആശയങ്ങൾ ഉയർത്തിക്കാണിച്ച് ചാനൽചർച്ചകൾ നടത്തുകയും സിനിമകൾ നിർമിക്കുകയും നോവലുകളും ലേഖനങ്ങളും എഴുതുകയും ചെയ്ത് വലിയ ഒരു സമൂഹത്തെ മുഴുവനോടെ തെറ്റിദ്ധാരണയിൽ അകപ്പെടുത്തിയിരിക്കുന്ന സങ്കീർണമായ ഒരു സാഹചര്യമാണ് ഇന്നു കേരളത്തിലുള്ളത് എന്നുള്ളതിനു നിരവധി ഉദാഹരണങ്ങൾ കാണാം.
സാധാരണയായി ഒരാൾ സന്യാസജീവിതം തെരഞ്ഞെടുക്കുന്നത് ആരുടെയെങ്കിലും നിർബന്ധം മൂലമോ വീട്ടിലെ ദാരിദ്ര്യംകൊണ്ടോ അല്ലെന്നും ആത്മാർഥമായ താത്പര്യവും മറ്റുള്ളവർക്കുവേണ്ടി എല്ലാം ത്യജിക്കാനുള്ള മനസുമാണ് ബഹുഭൂരിപക്ഷം സന്യസ്തർക്കും ഉള്ളതെന്നും ഇനിയെങ്കിലും കേരളസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ഏതു ജീവിതാന്തസും തെരഞ്ഞെടുക്കാനും അതിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനും അവകാശമുള്ള ഈ നാട്ടിൽ, 21 വയസും അതിൽ കൂടുതലും പ്രായംവരെ സമയമെടുത്ത് ആലോചിച്ചും പ്രാർത്ഥിച്ചും വിശകലനം ചെയ്തുമൊക്കെ ഒരാൾ സ്വീകരിക്കുന്ന ഒരു ജീവിതാന്തസിനെ ആണ് യാതൊരു മടിയുംകൂടാതെ ചിലർ വളരെ മോശമായും വികലമായും സമൂഹത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാപട്യത്തിന്റെയും സ്ഥാപിത താത്പര്യങ്ങളുടെയും ഫിൽട്ടറുകൾ ഊരിയെറിഞ്ഞ് യാഥാർഥ്യത്തിന്റെ പക്ഷത്തുനിന്ന് സന്യസ്തർക്കുനേരേ കാമറ തിരിക്കാൻ ഏതെങ്കിലും ന്യൂസ് ചാനലുകൾക്ക് ആർജവമുണ്ടോ എന്നുള്ളതാണ് സന്യസ്തരുടെ ഇന്നത്തെ ചോദ്യം.
കണ്ണടയ്ക്കുന്ന നീതിന്യായ വ്യവസ്ഥിതി
രാഷ്ട്രീയ-വർഗീയ താത്പര്യങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയിലും സർക്കാരിലുമുള്ള സ്വാധീനത്തിന്റെ ഇരകളാണ് സന്യസ്തർ. സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ സ്ത്രീ എന്ന പരിഗണന പോലും ലഭിക്കാതെപോകുമ്പോൾ അവർക്കായി ചെറുവിരൽപ്പോലും അനക്കാൻ മടികാണിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥരും മറ്റ് അധികാരികളും.
പലപ്പോഴും ഗൗരവമുള്ള വിഷയങ്ങളിൽ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും സന്യസ്തരുടെ പ്രശ്നങ്ങൾ പഠിക്കാനോ അതിൽ ഇടപെടാനോ തയാറായിട്ടില്ല. മുമ്പൊരിക്കൽ ഒരു സിനിമ നടി ഒരു ഷോപ്പിംഗ് മാളിൽവച്ച് അവഹേളിക്കപ്പെട്ടു എന്ന വാർത്ത മാധ്യമങ്ങളിൽക്കൂടി അറിഞ്ഞപ്പോൾ സ്വമേധയാ കേസെടുത്ത അതേ വനിതാ കമ്മീഷനാണ് സന്യാസിനിമാർ പലപ്പോഴായി കൊടുത്ത ഒട്ടേറെ പരാതികളിൽ ഒന്നിൽപ്പോലും നടപടി സ്വീകരിക്കാൻ തയാറാകാതിരുന്നിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ നിലപാടുകളും ഇക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല.
സമൂഹമാധ്യമങ്ങളിൽ അടച്ചാക്ഷേപിക്കപ്പെടുന്ന അനുഭവങ്ങൾ ഒരു വ്യക്തിയിൽനിന്നുതന്നെ പലതായപ്പോൾ സന്യാസിനിമാർ കേസുകൾ ഫയൽ ചെയ്യുകയും ഒടുവിൽ കോടതികളിൽവരെ കേസ് എത്തുകയുമുണ്ടായി. എന്നാൽ, ഒരു മാസത്തിനിടെ നടപടി സ്വീകരിക്കണമെന്ന പോലീസിനുള്ള കോടതി നിർദേശംപോലും നിരവധി മാസങ്ങൾക്കിപ്പുറവും പാലിക്കപ്പെടാതെ കിടക്കുകയാണ്. എങ്കിലും സന്യസ്തർ ഇക്കാര്യത്തിൽ പിന്നോട്ടില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു.
ഏതുവിധത്തിലുള്ള നിന്ദനങ്ങളെയും പീഡനങ്ങളെയും മരണത്തെവരെയും ഏറ്റെടുക്കാൻ തയാറാണ് സന്യസ്തർ. എന്നാൽ, ഇന്നു നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ വ്യാജപ്രചാരണങ്ങളും ഗൂഢനീക്കങ്ങളും സഭയ്ക്കും സന്യസ്തർക്കും മാത്രമല്ല, ഈ പൊതുസമൂഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും നന്മയ്ക്കും വെല്ലുവിളിയാണ് എന്നതിനാൽ ഇത്തരം പ്രവർത്തനങ്ങളെ എല്ലാവിധത്തിലും ചെറുക്കുകതന്നെ ചെയ്യും. നന്മയുടെ ദീപങ്ങളെ കെടുത്തുന്നതിലൂടെ ധാർമികവും സേവനപരവുമായ അരാജകത്വം ഇവിടെ നിർമിച്ചെടുക്കാം എന്നു കണക്കുകൂട്ടുന്ന ശവംതീനികളുടെ ഗൂഢാലോചനകൾ വിജയിക്കുകയില്ല എന്നതു നിശ്ചയമാണ്.
അഡ്വ. സിസ്റ്റർ ജോസിയ എസ്ഡി
(വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ലേഖിക)
സന്യസ്തർ നേരിടുന്ന അവഹേളനങ്ങളും നീതിനിഷേധവും
01:29 AM Apr 25, 2022 | Deepika.com