മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിർത്തി പുതിയ ദേശീയ ബദൽ ഉണ്ടാക്കണം എന്ന കേരളാ കോണ്ഗ്രസ് (മാണി) ചെയർമാൻ ജോസ് കെ. മാണിയുടെ, സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ നിർദേശം ചരിത്രവിഡ്ഢിത്തം കാണിച്ചതിന്റെ സങ്കടം പേറുന്ന പാർട്ടിക്ക് തെറ്റു തിരുത്താനുള്ള ആഹ്വാനമായി മാറുമോ? മാണിസാറിനെപ്പോലെ ജോസും ചർച്ചാ വിഷയമാകുന്ന നിർദേശങ്ങൾ മുന്നോട്ടുവച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്നവരെ ആവേശം കൊള്ളിക്കുമെങ്കിലും പിണറായി വിജയന്റെ സാധ്യതകൾ ആർക്കും ഇപ്പോൾ മനസിലാകുന്ന നിലയില്ല.
ജോസിന്റെ വാക്കുകൾക്കു പിന്നിൽ പിണറായിയുടെ മനസുതന്നെയാണെന്ന് കരുതുന്നവരും ഉണ്ട്.
ജോസിന്റെ നിർദേശത്തെ വേദിയിൽ ഉണ്ടായിരുന്ന മുന്നണിയിലെ ഇന്ത്യൻ നാഷനൽ ലീഗിന്റെ മന്ത്രികൂടി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോൾ കാര്യങ്ങൾ നീങ്ങിയിട്ടില്ല. വേദിയിൽ ഉണ്ടായിരുന്ന തോമസ് ഐസക്കും വലിയ പ്രതികരണം നടത്തിയതായി വായിച്ചില്ല. എല്ലാം സിറ്റുകളും കിട്ടിയാൽതന്നെ പിണറായിക്ക് ലോക്സഭയിൽ പരമാവധി എത്തിക്കാവുന്നത് 20 പേരെയാണ്.
ഇത്തരം ഒരു ദൗത്യത്തിനുള്ള വിളി സിപിഎമ്മിന് ഒരിക്കൽ ഉണ്ടായിട്ടുണ്ട്. 1996 ലായിരുന്നു അത്. അന്ന് ലോക്സഭയിൽ ഏറ്റവും വലിയ കക്ഷി ബിജെപി ആയിരുന്നു. 161 അംഗങ്ങൾ. ബിജെപിക്കുവേണ്ടി വാജ്പേയി സർക്കാറുണ്ടാക്കി. 13-ാം പക്കം നടന്ന വിശ്വാസവോട്ടെടുപ്പിൽ തോറ്റു.
ബദൽ സർക്കാരിനായുള്ള നീക്കത്തിൽ പ്രതിപക്ഷനേതാക്കൾ ഏതാണ്ട് ഒരു മനസോടെ മുന്നോട്ടുവച്ച പേരായിരുന്നു സിപിഎം നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ ജ്യോതിബാസു. 1977 മുതൽ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി വി.പി. സിംഗാണ് നിർദേശം വച്ചത്. മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും ദേവ ഗൗഡയും എല്ലാം സമ്മതിച്ചു. പാർട്ടി സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത്തിന് ആ നിർദേശം ഇഷ്ടമായിരുന്നു. പക്ഷേ പോളിറ്റ് ബ്യുറോ സമ്മതിച്ചില്ല. 540 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 272 സീറ്റ് വേണ്ടിയിരിക്കെ വെറും 32 എംപി മാർ മാത്രമുള്ള സിപിഎം മന്ത്രിസഭ രൂപികരിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്ന കടുത്ത ആദർശവാദികളായ അന്നത്തെ പോളിറ്റ്ബ്യൂറോക്കാരായ ഇന്നത്തെ ദേശിയ സെക്രട്ടറി സീതാറാം യച്ചൂരിയും വി.എസ്. അച്യുതാനന്ദനും അടക്കമുള്ളവർ നിലപാടെടുത്തു. മേയ് 14നു ചേർന്ന കേന്ദ്ര കമ്മറ്റി വിഷയം ചർച്ച ചെയ്തു. അവരും ബാസു പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തു. അതോടെ ആ നീക്കം അടഞ്ഞു.
കമ്മ്യുണിസ്റ്റുകാരനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടാകാനുള്ള ചരിത്ര സാഹചര്യം അങ്ങനെ അന്നത്തെ നേതാക്കന്മാർ നശിപ്പിച്ചു. അവസാനം പാർട്ടി സമ്മതിക്കാതെ വന്നപ്പോൾ ബാസു തന്നെ കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായി. ഈ സംഭവത്തെയാണ് സുർജിത് പിന്നീട് ചരിത്ര വിഡ്ഢിത്തമായി ചിത്രീകരിച്ചത്. ബാസുവല്ല പിണറായി എന്നത് മാത്രമാണ് ഇത്തരം ഒരു സാഹചര്യം അഥവാ ഉണ്ടായാൽ വിഡ്ഢിത്തം ആവർത്തിക്കില്ല എന്നതിന് പറയാവുന്ന കാരണം.
ശക്തനാകുന്ന പിണറായി
കേരളാകോണ്ഗ്രസ് മാണിയെക്കൂടി ഒപ്പം കിട്ടിയതോടെ മധ്യ തിരുവിതാംകൂറിൽ ഏതാനും സീറ്റുകളും കേരളത്തിലാകെ ക്രൈസ്തവർക്കിടയിലുള്ള കമ്മ്യുണിസ്റ്റ് വിരോധവും ഇല്ലാതാക്കാനോ മയപ്പെടുത്താനോ കഴിയുന്നു എന്ന് തിരിച്ചറിഞ്ഞ പിണറായി പാർട്ടിയിലും മുന്നണിയിലും സ്വന്തം ശക്തി കൂടുതൽ ദൃഢമാക്കുന്നതിനുള്ള നീക്കങ്ങളായി.
വളരെ തന്ത്രപൂർവമാണ് അദ്ദേഹം കരുക്കൾ നീക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്നു കച്ചവടവുമായി ബന്ധമുള്ള ഒരു ഇടപാടിൽ പ്രതിയാക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നതും അദ്ദേഹം അതിലൂടെ ദുർബലനായതും പിണറായിയുടെ നീക്കങ്ങൾക്കു സഹായകമായി. പ്രഗത്ഭരെ മത്സരരംഗത്തുനിന്നു മാറ്റാനായി. കണ്ണുരിൽനിന്നുള്ള ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ തുടങ്ങിയവരെല്ലാം ഒതുങ്ങി. വിജയരാഘവൻ പാർട്ടിയുടെ സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി. അതോടെ പാർട്ടിയിൽ ആർക്കും നിയന്ത്രിക്കാനാവാത്ത ശക്തി കേന്ദ്രമായി പിണറായി.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരെ പോലും പാർട്ടി സെക്രട്ടറി ശാസിക്കുകയോ പുറത്താക്കുകയോ ചെയ്തിരുന്നത് ഓർക്കുന്പോഴാണ് ഇപ്പോഴത്തെ സെക്രട്ടറിമാരുടെ അവസ്ഥയും പിണറായിയുടെ കരുത്തും മനസിലാവുക.
തന്നെക്കാൾ ജനപ്രീതി ഉണ്ടായെന്ന് സംശയിച്ച കെ.കെ. ഷൈലജ ടിച്ചറെവരെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി, വിദേശചികിത്സക്കു പോകുന്പോൾ പോലും മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം ആർക്കും നൽകുന്നില്ല എന്നത് ശ്രദ്ധിക്കണം.
എന്നാൽ ചരിത്രവിജയം നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ പാർട്ടിയിലും സർക്കാറിലും അദ്ദേഹത്തിനുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത മേധാവിത്വം മൂലം ജനങ്ങളെ വെറുപ്പിക്കുന്നുവോ എന്ന ചിന്ത ശക്തമാവുന്നുണ്ട്. പണ്ടൊരിക്കൽ എം.എൻ. വിജയൻ മാഷ് എഴുതിയ ""ഒരു മരവും വീഴുന്നത് അവസാനത്തെ ഒറ്റ വെട്ടുകൊണ്ടല്ല.’’ എന്ന മുന്നറിയിപ്പ് ഓർക്കുന്നത് നല്ലതാണ്.
പാർട്ടിയിലും അതികായൻ
പാർട്ടിയുടെ ദേശിയ സെക്രട്ടറി പോലും ആരാവണം എന്ന് അദ്ദേഹത്തിനു തീരുമാനിക്കാവുന്ന നിലയാണുള്ളതെന്ന് പറയപ്പെടുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ ബലി കൊടുത്തും തമിഴ്നാട്ടിലെ പാർട്ടിക്ക് ഡിഎംകെ സഖ്യത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതുപോലെ, കേരളമുഖ്യമന്ത്രി എന്ന നിലയിൽ അന്യസംസ്ഥാനങ്ങളിലെ സഖാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പിണറായിക്ക് പാർട്ടിയുടെ ദേശീയ നേതൃത്വത്തെപോലും വരുതിയിൽ നിർത്താനാവും എന്ന മട്ടിലാണ് കാര്യങ്ങൾ.
അപകടസൂചനകൾ
കെ-റെയിൽ സംബന്ധിച്ച് ജനങ്ങളുടെ ചോദ്യങ്ങൾക്കു പോകട്ടെ, കോടതി ചോദിക്കുന്ന ചോദ്യങ്ങൾക്കും സർക്കാരിന് ഉത്തരമില്ല. കെ-റെയിൽ സംബന്ധിച്ച വിവരങ്ങളെല്ലാം പരമരഹസ്യമാക്കി സൂക്ഷിക്കപ്പെട്ടെങ്കിലും അവസാനം പ്രസിദ്ധീകരിക്കേണ്ടിവന്നു. ഈ വിശദമായ പ്രോജകട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കി എന്ന ചോദ്യത്തിന് ഹൈക്കോടതിയിൽ തൃപ്തികരമായ ഉത്തരം പറയാൻ സർക്കാരിനായില്ല. അതോടെ കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചവർക്കെല്ലാം അതു തടയുന്ന വിധി കിട്ടി.
പിഴുതെറിയപ്പെടുന്ന കല്ലുകൾ
നിയമവിരുദ്ധമായി സർക്കാർ സ്ഥാപിക്കുന്ന അതിർത്തിക്കല്ലുകൾ പിഴുതെറിയും എന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണത്തോട് അതുകൊണ്ടൊന്നും പദ്ധതി ഇല്ലാതാക്കാനാവില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം നല്ല തിരിച്ചടിയായിരുന്നെങ്കിലും അതിനുള്ള ശേഷിയൊന്നും ഇന്ന് കോണ്ഗ്രസിനില്ല എന്ന തിരിച്ചടി കല്ലുകൾ പിഴുതെറിയാനുള്ള വെല്ലുവിളിയായി. കല്ലുകൾ പിഴുതെറിയപ്പെടുകയും ചെയ്യുന്നു.
വെട്ടുകളുടെ തുടക്കം
മന്ത്രിസഭാ രൂപികരണകാലംമുതൽ തുടങ്ങി വെട്ടുകൾ. കോവിഡ് കാലത്തെ കരുതലിന് ജനം ഹൃദയത്തിൽ സൂക്ഷിച്ച കെ.കെ. ഷൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. സിപിഎം മന്ത്രിമാരിൽ മരുമകനും ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയും അംഗങ്ങൾ. പാർട്ടിയിലെ അമർഷം ഒരിക്കൽ പുറത്തു വന്നു. പക്ഷേ, അടിച്ചമർത്തി. അതിനർഥം ഇല്ലാതായെന്നല്ല.
നാട്ടിൽ ഗുണ്ടാസംഘങ്ങൾ പെരുകി. കോടതിയിൽനിന്നു പോലീസ് മിക്കവാറും വേളകളിൽ കടുത്ത അടി വാങ്ങിക്കുക പതിവായി. സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കു പീഡനമായി.
ഫസൽ വധക്കേസ് അന്വേഷിച്ച രാധാകൃഷ്ണന് പെൻഷൻ ആനുകൂല്യങ്ങൾ കൊടുത്തില്ല. പെരിയ ഉരുട്ടിക്കൊലക്കേസിൽ കേസന്വേഷണം സിബിഐക്കു വിടണം എന്ന വീട്ടുകാരുടെ ആവശ്യത്തിനെതിരേ സുപ്രീംകോടതിവരെ പോയി.
മുസ്ലിംതീവ്രവാദ പ്രീണനത്തിനു സർക്കാർ ശ്രമിക്കുന്നതായി ആക്ഷേപമായി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐഎസ് തീവ്രവാദ സെല്ലുകളെക്കുറിച്ച് പോലിസ് മേധാവികൾ കൊടുത്ത മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിച്ചു. എസ്ഡിപിഐക്കാർ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികൾ പിടക്കപ്പെടാതായി. അതിനിടെ വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിടാനും നോക്കി.
കോണ്ഗ്രസിൽ ന്യൂനപക്ഷങ്ങൾക്കു സ്ഥാനമില്ലെന്ന് സിപിഎം ആരോപിക്കുകയായി. ഇതുവരെ ഒരു മതത്തിൽ പെട്ടവരല്ലാത്ത ആരും നേതൃത്വത്തിൽ എത്തിയിട്ടില്ലാത്ത പാർട്ടി ഇത്തരം ഒരു ആരോപണവുമായി വന്നത് എന്തിന് എന്ന് ആർക്കാണ് മനസിലാകാത്തത്? .
ഇതെങ്ങനെ സാധിക്കുന്നു?
"ഈ ജനങ്ങളെ മുഴുവൻ ഇത്രപെട്ടെന്നു നിങ്ങൾ എങ്ങനെ ഇത്രയും എതിരാക്കി?' ഒന്നാം കമ്യുണിസ്റ്റ് മന്ത്രിസഭക്കെതിരേ കേരളത്തിൽ വിമോചനസമരം അതിശക്തമായ കാലത്ത് 1959-ൽ കേരളം സന്ദർശിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നോടൊപ്പം ഉണ്ടായിരുന്ന കേരളത്തിലെ മുഖ്യമന്ത്രി ഇഎംഎസിനോട് ചോദിച്ചു. ഏതാണ്ട് അത്തരം ഒരു സാഹചര്യമല്ലേ കേരളത്തിൽ രൂപം കൊള്ളുന്നത്?
ആ വിമോചനസമരം ഒരു രാഷ്ട്രീയ പാർട്ടിയും ആരംഭിച്ചതായിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ദുഷ്പ്രവൃത്തികളിൽ ഇളകിവശായ ജനങ്ങളിൽനിന്ന് ഉയർന്ന സ്വഭാവികമായ മുന്നേറ്റമായിരുന്നു. കോണ്ഗ്രസും ലീഗും ഒക്കെ സാവകാശമാണ് സമരത്തിനു വന്നത്.
1959 മെയ് മാസത്തിൽ പോലും കമ്മ്യുണിസ്റ്റുകാർ പറയുന്നതാണ് പുരോഗമനചിന്ത എന്ന് വിശ്വസിച്ച് ജനകീയ മുന്നേറ്റത്തിൽ പങ്കെടുക്കാത്ത സമുന്നതരായ കോണ്ഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു.
അങ്കമാലിയിൽ നടന്ന പോലീസ് വെടിവയ്പിൽ ഏഴു പേരാണു മരിച്ചത്. പക്ഷേ, അതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കാനായില്ല. ജനങ്ങളുടെ മനസിൽ പേക്കിനാവായി മാറിയ സർക്കാരിനു പോകേണ്ടി വന്നു.
ജനങ്ങളുടെ മനസിൽ പേക്കിനാവായി മാറുന്നതാണ് ആപത്ത്.
അനന്തപുരി / ദ്വിജൻ
ജോസിന്റെ സ്വപ്നവും ജ്യോതിബസുവും
01:38 AM Jan 23, 2022 | Deepika.com