അര്ജുന് എന്ന യുവാവിനെ ക്രൂരമായി മര്ദിച്ചുകൊലപ്പെടുത്തിയശേഷം ചതുപ്പുനിലത്തില്‍ കുഴിച്ചിട്ടെന്ന വാര്‍ത്ത കൊച്ചി നെട്ടൂരില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാകുകയായിരുന്നു. 2019 ജൂലൈ മാസത്തിലായിരുന്നു ഈ ദാരുണസംഭവം നടന്നത്. 2020ല്‍ വീണ്ടും നെട്ടൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് പത്തൊമ്പതുകാരനായൊരു വിദ്യാര്‍ഥിയുടെ കൊലപാതകത്തിലൂടെയാണ്.
രണ്ടു കൊലപാതകത്തിനു പിന്നിലും ലഹരിമാഫിയയുടെ കൈകളായിരുന്നു. തന്റെ സഹോദരന്റെ അപകടമരണത്തിന് കാരണക്കാരനെന്ന നിലയിലായിരുന്നു നിബിന് എന്നയാളുടെ നേതൃത്വത്തില്‍ അര്‍ജുനെ കൊലപ്പെടുത്തിയത്. ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരായിരുന്നു കൊലപാതകികള്‍.
അതിന് ഒരു വര്‍ഷം കഴിഞ്ഞു കൊലപ്പെട്ട ഫഹദ് ഹുസൈന്റെ ഘാതകരും ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരാണ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലായിരുന്നു ഫഹദിനു ജീവന് നഷ്ടപ്പെട്ടത്. ഇയാള്‍ ലഹരിമാഫിയയില്‍ അംഗമല്ലായിരുന്നു. എന്നാല്‍, സംഘത്തിലെ ചിലരുമായിട്ടുള്ള അടുപ്പമായിരുന്നു കൊലയ്ക്കു പിന്നില്‍. കഞ്ചാവ് കേസിന്റെ പേരിലുള്ള മുന്‍വൈരാഗ്യത്തിന്റെ പുറത്താണു രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആസൂത്രിത സംഘട്ടനമായിരുന്നു നടന്നത്. പനങ്ങാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസിലെ പ്രതികളായിരുന്നു സംഘട്ടനത്തിനു പിന്നില്‍.
ഫഹദിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന സംഘത്തെ എതിരാളികള്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയിലും ദേഹത്തും ശക്തമായ അടിയേല്‍ക്കുകയും വടിവാളിന് കൈത്തണ്ടയില്‍ വെട്ടേല്‍ക്കുകയും ചെയ്ത ഫഹദ് ദേശീയപാത കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറച്ചുദൂരം പോയശേഷം തളര്‍ന്നു വീഴുകയായിരുന്നു. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് പോളിടെക്നിക് വിദ്യാര്‍ഥിയായ ഫഹദിന്റെ മരണം സ്ഥിരീകരിച്ചത്.
ഫഹദിന്റെ കൊലപാതകത്തേക്കാള്‍ ക്രൂരമായിരുന്നു അര്‍ജുന്റേത്. തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ചതുപ്പുനിലത്തുനിന്നായിരുന്നു കുഴിച്ചിട്ട നിലയില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ വാങ്ങാന്‍ കൂടെ വരാമോയെന്നു ചോദിച്ചായിരുന്നു പതിനേഴുകാരനായ അര്‍ജുനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയത്. ഒരു സംശയവും കൂടാതെ വീടുവിട്ടറിങ്ങിയ അര്ജുന് ജീവനോടെ തിരിച്ചെത്തിയില്ല. പ്രതികളില്‍ ഒരാളായ നിബിന്റെ സഹോദരന് എബിന് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പ് അര്‍ജുനും എബിനും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറിക്കു പിന്നില്‍ ഇടിച്ചായിരുന്നു എബിന്റെ മരണം. സംഭവസ്ഥലത്തുവച്ചുതന്നെ എബിന് മരിച്ചിരുന്നു. അര്‍ജുന്റെ തലയ്ക്കും ഗുരുതരമായി പരിക്കറ്റു. ദീര്‍ഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് അര്ജുന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്നത്തെ അപകടത്തില്‍ അര്ജുന് മന:പൂര്‍വം തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്നായിരുന്നു നിബിന്റെ ധാരണ. അതില്‍നിന്നുണ്ടായ പകയാണ് എബിന്റെ ചരമവാര്‍ഷികദിനത്തില്‍ തന്നെ അര്‍ജുനെയും കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നില്‍. കല്ലിനും വടിക്കും മര്‍ദിച്ചായിരുന്നു കൊലപാതകം. മര്‍ദനത്തില്‍ അര്‍ജുന്റെ തലയോട് തകര്‍ന്നു പോയിരുന്നു. മയക്കുമരുന്നിനടിമകളായവര്‍ എന്തും ചെയ്യും. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാനുള്ള ശേഷിയില്ല.
രാഷ്ട്രീയ ഗുണ്ടകളും ലഹരിപ്പാര്‍ട്ടിയും
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവര്‍, ലഹരിപ്പാര്‍ട്ടി നടന്ന വയനാട് പടിഞ്ഞാറത്തറയിലുള്ള സില്‍വര്‍ വുഡ്സ് റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നതു മറ്റൊരു ഗുണ്ടയുടെ വിവാഹവാര്‍ഷികം ആഘോഷിക്കാനാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ഗുണ്ടാസംഘങ്ങള്‍ റിസോര്‍ട്ടില്‍ ഒത്തുകൂടുകയായിരുന്നു.
കമ്പളക്കാട് മുഹ്സിന് എന്ന ഗുണ്ടാ നേതാവിന്റെ വിവാഹവാര്ഷികാഘോഷമായിരുന്നു. അതിമാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഗുണ്ടകളുടെ ആഘോഷം. കമ്പളക്കാട് മുഹ്സിന് ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവാണ്. രണ്ടു വര്‍ഷം മുന്‍പ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാള്‍. ഒറ്റിയതും ഗുണ്ടകള്‍ തന്നെയാണെന്നതു കുടിപ്പകയുടെ ബാക്കിപത്രമാകാം.
നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്നടിമകളുടെ സാന്നിധ്യമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. തിരുവനന്തപുരം കിള്ളിപ്പാലത്ത് പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ കഞ്ചാവ്, മയക്കുമരുന്നുകള്‍, തോക്ക് എന്നിവ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.
രാഷ്ട്രീയത്തണല്‍
രാഷ്്ട്രീയത്തണലിന് ഏറ്റവും വലിയ ഉദാഹരണമാണ് ടി.പി. വധക്കേസിലെ പ്രതികളുടെ ജീവിതം. ജയിലിലും പുറത്തും അവര്‍ അനുഭവിക്കുന്ന സൗഭാഗ്യം മറ്റാർക്കും ലഭിക്കില്ല. എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ജയിൽജീവിതം. കുറ്റവാളികള്‍ക്കുവേണ്ടി പരോള്‍ നിയമങ്ങള്‍ പോലും കാറ്റില്‍പ്പറത്താന്‍ വേണ്ടപ്പെട്ടവരുണ്ട്. പോലീസിനോ എക്സൈസിനോ ഇവരെ ചോദ്യം ചെയ്യാന്‍ പറ്റുമോ?
ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍. രാമനാട്ടുകരയിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഒരു പ്രാദേശിക നേതാവിന്റേതാണെന്ന കണ്ടെത്തലാണ് രാഷ്്ട്രീയപാര്‍ട്ടി-ക്വട്ടേഷന്‍ സംഘ അവിശുദ്ധ ബന്ധങ്ങൾ അനാവരണം ചെയ്തത്.
ലഹരിയിലാറാടാന്‍ പശയും
അന്യസംസ്ഥാന തൊഴിലാളികൾ ലഹരിക്കടിമയായി പോലീസിനെപ്പോലും ആക്രമിക്കുന്നതും പോലീസ് വാഹനം കത്തിക്കുന്നതും കിഴക്കമ്പലത്ത് കണ്ടു.
രണ്ടു വര്‍ഷം മുമ്പ് പെരുമ്പാവൂരിലെത്തിയ ആസാം സ്വദേശിയായ ഉമര്‍ അലി വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തി. പ്ലൈവുഡ് ഫാക്ടറികളിലും ചെരുപ്പു നന്നാക്കുന്നവരും ഉപയോഗിക്കുന്ന പശകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂടാക്കി ലഹരിക്കുവേണ്ടി ഉപയോഗിക്കുന്ന പതിവ് ഇയാള്‍ക്ക് ഉണ്ടായിരുന്നു. ദീപ എന്ന യുവതിയെ അതിക്രൂരമായാണ് ഇയാള്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. തൂമ്പകൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. മാനഭംഗത്തിനിടെ കൈകള്‍ അനക്കിയപ്പോൾ തൂമ്പകൊണ്ട് കൈക്കിട്ട് വെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച ഉമര്‍ അലിയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വീര്യമുള്ള മയക്കുമരുന്ന്
അത്യന്തം മാരകമായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. എക്സ്റ്റസി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അത്യന്തം മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍പോലും ചുരുങ്ങിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം. ഒന്നോ രണ്ടോ ദിവസം തുടർച്ചയായി ലഹരി ലഭിക്കുന്ന മയക്കുമരുന്നാണിത്. ലൈസെര്‍ജിക് ആസിഡ് ഡയാതലാമൈഡ് അഥവാ എല്‍എസ്ഡി ഒരു തരം പാര്‍ട്ടി ഡ്രഗാണ്. ചെറിയ സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ഇവ കണ്ടാല്‍ മയക്കുമരുന്നാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. ഗോവയില്‍ നിന്നാണ് എല്‍എസ്ഡി കൂടുതല്‍ കൊണ്ടുവരുന്നത്.
(തുടരും)
ജോണ്സണ് വേങ്ങത്തടം
പേടിച്ചിട്ടു ജീവിക്കാൻ മേലാ...
10:13 PM Jan 21, 2022 | Deepika.com