2022 ആരംഭിച്ചുകഴിഞ്ഞു. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയവും നീതി ആയോഗും സംയുക്തമായി പ്രസിദ്ധീകരിച്ച വാർഷിക ആരോഗ്യ സൂചികയിലെ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമതെത്തി.
ഉയർന്ന വിദ്യാഭ്യാസ നിലവാരവും സന്പൂർണ സാക്ഷരതയുമൊക്കെ ശുചിത്വബോധവും ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രതയും വളർത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ നാട്ടിലെ പ്രതീക്ഷിത ആയുർദൈർഘ്യം ഇതര സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ. കേരളത്തിൽ പുരുഷന്മാർക്ക് 72.19 വയസും സ്ത്രീകൾക്ക് 78.15 വയസും ആയിരിക്കുന്പോൾ ദേശീയ ശരാശരി 69.96 ആണെന്നോർക്കണം. ഇത്തരം നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്പോഴും നമ്മെ ചിന്തിപ്പിക്കേണ്ട പല ഗൗരവേറിയ കാര്യങ്ങളും സംഭവിക്കുന്നുണ്ട്.
വായുമലിനീകരണം
പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിൽ മലയാളിക്കു സംഭവിച്ച അധഃപതനത്തിനുള്ള പ്രധാന കാരണം ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്നതാണ്. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ തലകുനിക്കുന്നു. വികലമായ ഭക്ഷണശൈലിയിലും മയക്കുമരുന്നിലും ആഡംബര വാഹനങ്ങളിലും അവർ സായൂജ്യം കണ്ടെത്തുന്നു.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. വാഹനങ്ങൾ വഴിക്കുള്ള അന്തരീക്ഷ മലിനീകരണമാണ് പ്രധാന പ്രശ്നം. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ, സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മ പൊടിപടലങ്ങൾ ഇവവഴി ശ്വസിക്കുന്ന വായു വിഷപങ്കിലം. ഇതേ രീതിയിൽ മറ്റിതര വാതകങ്ങളിലും വിനാശകരമായ വർധനയുണ്ടാകും. ഹൃദ്രോഗം, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ വായു മലിനീകരണം പ്രധാന ഹേതുവായി നിൽക്കുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠനം വ്യക്തമാക്കുന്നു.
വലിയ ആശുപത്രികൾ
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്നവരാണു ശരാശരി മലയാളികൾ. സമഗ്രവും സന്പൂർണവുമായ ആരോഗ്യസംരക്ഷണത്തിനു വലിയ ഒരാശുപത്രിയും മികച്ച ഡോക്ടർമാരും അടുത്തുണ്ടായാൽ മതിയെന്നാണു പലരുടെയും ചിന്ത. ആരോഗ്യ പരിപാലനത്തിന്റെ വേരുകൾ ചികിത്സയിലല്ല, രോഗവ്യാപനത്തിന്റെ സമൂലമായ പ്രതിരോധത്തിലാണു തഴച്ചുവളരേണ്ടതെന്ന യാഥാർഥ്യം പലർക്കുമറിയില്ല.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതിൽ വിരാജിക്കുന്ന മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിർവചിക്കുന്നു. അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്തിത്വമില്ല. മലേഷ്യയിൽ കാടുകൾ നശിപ്പിച്ചപ്പോഴാണു വവ്വാലുകൾ കൂട്ടമായി ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലേക്കു കുടിയേറിയത്. അങ്ങനെ നിപ്പ പടർന്നു. ചൈനയിലെ വുഹാനിൽ ഭക്ഷിക്കരുതെന്നു പ്രകൃതി നിശ്ചയിച്ചിരുന്ന ജീവികളെ കൊന്നുതിന്നപ്പോൾ കൊറോണ വൈറസ് മനുഷ്യരിൽ വ്യാപിച്ചു.
വിഷം, മായം
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ ഭക്ഷണഭ്രാന്ത് മനസിലാക്കിയ അയൽസംസ്ഥാനക്കാർ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. ഹോർമോൺ കുത്തിവച്ച കോഴി, അമോണിയ കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, കലർപ്പ് ചേർന്ന എണ്ണ, കൃത്രിമ പാൽ, മായം കലർന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം... ഇതൊക്കെപ്പോരേ മലയാളികളുടെ ആരോഗ്യത്തെ നിലംപരിശാക്കാൻ.
വീട്ടിൽ ശുദ്ധഭക്ഷണം പാകപ്പെടുത്തുന്നതിനു മലയാളിക്കു മടിയാണ്. വീട്ടിലെ പറന്പിൽ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തു വിഷമില്ലാത്ത ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്ന നമ്മുടെ പഴയ കാലം പോയ്മറഞ്ഞു.
ജീവിതശൈലി
ഇന്ത്യയിൽ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങൾ മൂലമാണ്. ഇതുതന്നെയാണ് കേരളത്തിന്റെ ശാപവും. പ്രധാന ജീവിതശൈലീ രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, അമിതസമ്മർദം, അർബുദം തുടങ്ങിയവയുടെ ദേശീയ തലസ്ഥാനം കേരളം തന്നെയെന്നു പറഞ്ഞാൽ ഞെട്ടരുത്. 2020-ൽ ഇന്ത്യയിൽ 1,73 ദശലക്ഷം പുതിയ കാൻസർ രോഗികളുണ്ടായി. കാൻസറുണ്ടാകാൻ പ്രധാന കാരണങ്ങളായി കണ്ടെത്തിയത് അന്തരീക്ഷ മലിനീകരണം, പുകവലി, മദ്യപാനം, വികലമായ ഭക്ഷണക്രമം തുടങ്ങിയവ. 35 ദശലക്ഷം ആസ്തമരോഗികളുണ്ടായതു വായുമലിനീകരണംകൊണ്ടുതന്നെ.
ഹൃദ്രോഗം
2019-ലെ ഒരു സർവേ പ്രകാരം കേരളത്തിൽ 40-നും 69-നും വയസിനിടയ്ക്കുള്ളവരിലുള്ള ഹൃദ്രോഗാനന്തര മരണസംഖ്യ 37.8 ശതമാനം വരെയെത്തി. 70 കഴിഞ്ഞവരിൽ ഈ സംഖ്യ 45.7 ശതമാനത്തോളമായി. ഏതാണ്ട് 65,000 പേരുണ്ട് ഹാർട്ട് അറ്റാക്ക് മൂലം കേരളത്തിൽ പ്രതിവർഷം മരണമടയുന്നത്. ഇന്ത്യയിൽ ശരാശരി 29 ശതമാനം പേർ ഹൃദ്രോഗാനന്തരം മരിക്കുന്പോൾ കേരളത്തിലത് 40 ശതമാനത്തിൽ കൂടുന്നു.
ഹൃദയധമനീ രോഗങ്ങളിലേക്കു നയിക്കുന്ന പ്രധാന ആപത്ഘടകങ്ങളുടെ കാര്യമെടുത്താലും മലയാളികൾ തലകുനിക്കുന്നു. അമിതരക്തസമ്മർദം (51.32 ശതമാനം), പ്രമേഹം (33.3 ശതമാനം), വർധിച്ച കൊളസ്ട്രോൾ (41 ശതമാനം), വ്യായാമക്കുറവ് (31 ശതമാനം), ജനിതകപ്രവണത (25.29 ശതമാനം) തുടങ്ങിയവയും അമിതാധ്വാനവും ഒടുങ്ങാത്ത സ്ട്രെസും മദ്യപാനവും എല്ലാം ഹൃദ്രോഗത്തിലേക്കുള്ള വഴിമരുന്നായി കേരളീയരിൽ ഏറിനിൽക്കുന്നു.
വിദേശരാജ്യങ്ങളിൽ സാധാരണ അറുപതു വയസിനു ശേഷമാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ് കഴിഞ്ഞവർ ഹൃദയാഘാതം വന്നു മരിക്കുന്നു. ഇപ്പോൾ മുപ്പതു വയസുകാരിലും ഇവിടെ ഹൃദ്രോഗസാധ്യത ഏറിവരുന്നു.
മുതിർന്ന പൗരന്മാർ
ഇവിടെ മുതിർന്ന പൗരന്മാരുടെ ജീവിതവും ഏറെ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ആയുസിന്റെ നല്ലനാളുകൾ രാജ്യത്തിനും സമൂഹത്തിനുമായി മാറ്റിവച്ച മുതിർന്ന പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്. വയോധികരിലെ ആരോഗ്യപരിപാലനം ഏറെ ദുഷ്കരമാകുന്നു. നിസാരമായി അവഗണിക്കപ്പെടുന്ന പല രോഗാവസ്ഥകൾ മരണത്തിൽ കലാശിക്കാം. രോഗലക്ഷണങ്ങൾ പ്രകടമാകാതെ രോഗം മൂർച്ഛിക്കാം. നെഞ്ചുവേദന കൂടാതെ ഹാർട്ടറ്റാക്കുണ്ടാകാം, പനിയില്ലാതെ അണുബാധയുണ്ടാകാം. അതുപോലെ വയോധികർക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് ഔഷധചികിത്സയും വ്യത്യസ്തമാണ്.
കോവിഡ്-19 മഹാമാരി മനസിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആരോഗ്യം പിടിച്ചുനിർത്താൻ നാം ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നമ്മുടെ അജ്ഞതയും മുൻവിധിയും കെടുകാര്യസ്ഥതയും കൊണ്ട് വരുംതലമുറ രോഗപീഡകളുടെ കെടുതിയിലേക്കു വഴുതിവീഴരുത്. അതിനുതക്ക നടപടികൾ എല്ലാവരും - സർക്കാരും സന്നദ്ധസംഘടനകളും രാഷ്ട്രീയ-മത-സാമൂഹികപ്രസ്ഥാനങ്ങളും കൈക്കൊള്ളണം.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)
മലയാളിയുടെ ആരോഗ്യം 2022ൽ
02:08 AM Jan 11, 2022 | Deepika.com