രാജ്യത്തെ ക്ഷീരമേഖല വിദേശരാജ്യങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വിവാദമാകുന്നു!
ആർസിഇപി (Regional Comprehensive Economic Partnership) കരാറിൽ ഒപ്പിടാതിരുന്ന ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയയുമായി സംയോജിത സാമ്പത്തിക സഹകരണ കരാറിലേർപ്പെടാനുള്ള (CECA) ചർച്ചയിലാണ്! 2021 ഒക്ടോബർ മാസത്തിലാരംഭിച്ച ചർച്ച 2022 അവസാനത്തോടെ തീരുമാനത്തിലെത്തിക്കാനാണ് നീക്കം!
ലോകത്തിൽവച്ച് ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 30 കോടിയോളം കറവമാടുകൾ ഇന്ത്യയിലുണ്ട്. ഇതിൽ പകുതിയോളം എരുമകളാണ്. 20 കോടി കുടുംബങ്ങളുടെ ജീവനോപാധിയാണിത്! ഇവിടുത്തെ പ്രതിശീർഷ പാലിന്റെ ഉപഭോഗം 394 ഗ്രാമാണ്. 9 കോടി ക്ഷീര കർഷകർ ഇന്ത്യയിലുണ്ട്. കോടിക്കണക്കിനു കുടുംബങ്ങളുടെ ഉപജീവന, സ്വയം തൊഴിൽ, ഉപതൊഴിൽ മേഖലയാണിത്. പതിനായിരക്കണക്കിന് ക്ഷീര സഹകരണസംഘങ്ങൾ ഈ മേഖലയിലുണ്ട്! രാജ്യത്തെ പ്രതിവർഷ പാലുത്പാദനം 18.7 കോടി മെട്രിക് ടണ്ണാണ്!
കാർഷിക മേഖല ഒരു ശതമാനം വളർച്ച കൈവരിക്കുമ്പോൾ ക്ഷീരമേഖല 2.2 ശതമാനം വളർച്ച കൈവരിക്കും. കാർഷിക ജിഡിപിയിൽ മുഖ്യ സംഭാവന ക്ഷീര മേഖലയാണ്. അടുത്തയിടെ കർഷക ആത്മഹത്യ നടന്ന വീടുകളിൽ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റൻഷൻ മാനേജ്മെന്റ് നടത്തിയ പഠനങ്ങളിൽ കന്നുകാലികളെ വളർത്തിയ വീടുകളില്ലായിരുന്നു! ക്ഷീര മേഖലയിലൂടെ കർഷകന് ജീവസന്ധാരണം, ദാരിദ്ര്യ നിർമാർജനം എന്നിവയ്ക്ക് അവസരങ്ങൾ കൂടുതലാണ് എന്നതിന്റെ തെളിവാണിത്. താരതമ്യേന പാലിനു മെച്ചപ്പെട്ട വിപണിയുമുണ്ട്!
ഗുണനിലവാരത്തിന്റെ പേരിൽ ഇന്ത്യൻ ക്ഷീരോത്പന്നങ്ങൾക്കു വികസിത രാജ്യങ്ങളിലെ അന്താരാഷ്ട്രവിപണികളിൽ അനുമതിയും നല്കിവരുന്നില്ല. അമുൽ അമേരിക്കയിൽ പ്ളാന്റ് പ്രവർത്തിപ്പിച്ചാണ് ഉത്പന്നങ്ങൾ അവിടെ വിപണനം നടത്തുന്നത്!
ഗാട്ട്, ആസിയൻ കരാറുകൾക്കപ്പുറം അന്യോന്യമുള്ള സൗജന്യ വ്യാപാരക്കരാറിനാണ് (എഫ്.റ്റി.എ) ഓസ്ട്രേലിയ ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക് കോഴിക്കാൽ കയറ്റുമതി ചെയ്യാനുള്ള അനുമതിക്കായി ബ്രസിൽ, മെക്സിക്കോ തുടങ്ങിയ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ നിരന്തരമായി ശ്രമിച്ചുവരുന്നു. ഇത് നടപ്പിലായാൽ ഇന്ത്യൻ ഇറച്ചിക്കോഴി വിപണി തളരും! ഇന്ത്യക്കാർക്ക് പ്രിയം കോഴിക്കാലിനോടാണ്! എന്നാൽ വിദേശത്തു കോഴിക്കാലിന് ആവശ്യക്കാരില്ല! വർധിച്ചുവരുന്ന ഉത്പാദനച്ചെലവ് ക്ഷീര, കോഴിവളർത്തൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനിടെ വിദേശ ഉത്പന്നങ്ങളുടെ വിപണന നീക്കം പ്രതിസന്ധി രൂക്ഷമാക്കും.
ഡോ .ടി.പി.സേതുമാധവൻ
(ലേഖകൻ ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രഫസറും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ്)
ക്ഷീരകർഷകനും ഇരുട്ടടി
12:14 AM Jan 02, 2022 | Deepika.com