എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസമായി കേരളത്തിലെ കോണ്ഗ്രസ് നേതാക്കളുടെ സ്വരം കേൾക്കുന്പോൾ അതു മാറ്റിപ്പറയണമെന്ന് ആർക്കും തോന്നിപ്പോകും. എത്ര സുന്ദരമായ ഐക്യം! എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു.
ഒരാഴ്ച മുന്പുവരെ എന്തായിരുന്നു സ്ഥിതി, വെട്ടൊന്ന് മുറി രണ്ട്... സുധാകരൻ പ്രസിഡന്റ് ഇങ്ങനെ എന്തെങ്കിലും ഒന്നു പറയും. ഇതു കേട്ട് അടുത്ത മുറിയിലിരിക്കുന്ന സതീശൻജി തലകുലുക്കും. പക്ഷേ, മുറിയിൽ കയറാത്ത മുല്ലപ്പള്ളിജി മുഖം ചുളിക്കും. ഉമ്മൻ ചാണ്ടി ഒന്നും മിണ്ടാതെ മനസിലൊതുക്കും, തലയ്ക്കു കൈകൊടുത്തു ചെന്നിത്തലജി പരിഭവം പരസ്യമാക്കും, ഇടയ്ക്കിടെ മുരളും മുരളീധരൻജി, എല്ലാവരോടും പകയോടെ സുധീരൻജി, ഒന്നുമങ്ങോട്ട് സുഖിക്കുന്നില്ല!
ഇങ്ങനെ നാലുതട്ടിൽ എട്ട് കട്ടയിൽനിന്ന നേതാക്കൾക്കാണ് ഒറ്റ ദിവസംകൊണ്ട് ഒരേ സ്വരമായത്. കാലം കുറെയായി ഹൈക്കമാൻഡ് പോലും വിചാരിച്ചിട്ട് ഇവരെക്കൊണ്ട് ഏതെങ്കിലും വിഷയത്തിൽ ഒരേ അഭിപ്രായം പറയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കുന്പോഴാണ് നമ്മൾ അതിശയപ്പെട്ടു പോകുന്നത്.
ഹൈക്കമാൻഡ് മൊത്തം വിചാരിച്ചിട്ടു നടക്കാത്ത കാര്യം ഒറ്റ ഡയലോഗ് കൊണ്ടു നടത്തിയെടുത്ത ആളാണ് ശശി തരൂർ എംപി. പലപ്പോഴും പുള്ളി പറയുന്നതിന്റെ അർഥം പലർക്കും മനസിലാകാറില്ലെങ്കിലും ഇത്തവണ പറഞ്ഞതിന്റെ അർഥവും നാനാർഥവുംവരെ ഓരോ ദിവസവും ചികഞ്ഞെടുത്തു കുത്തുകയാണ് നമ്മുടെ കോണ്ഗ്രസ് നേതാക്കൾ.
പിണറായി സർക്കാരിന്റെ കെ-റെയിലിനെതിരേ കേന്ദ്രത്തിൽ കൊടുത്ത നിവേദനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് പണ്ടേ കണ്ണിലെ കരടായ തരൂർ ഒരു തടിക്കഷണമായി വളർന്നത്.
ഭരണപക്ഷം കൊണ്ടുവരുന്നതിനെയെല്ലാം കണ്ണുമടച്ച് എതിർക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്നാണു പണ്ടുമുതലേ നമ്മുടെ രാഷ്ട്രീയക്കാരുടെ വിചാരം. പണ്ടു മുനീർമന്ത്രി എക്സ്പ്രസ് ഹൈവേ കൊണ്ടുവരുമെന്നു പറഞ്ഞപ്പോൾ കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചവരാണു സിപിഎമ്മുകാർ. ഇപ്പോൾ കെ-റെയിൽ അതുപോലെ തന്നെ കേരളത്തെ രണ്ടായി മുറിക്കില്ലേ എന്നാരെങ്കിലും ചോദിച്ചാൽ പാർട്ടിക്കാർക്കു മിണ്ടാട്ടമില്ല!
എന്നാൽ, അങ്ങനെ കണ്ണുംപൂട്ടി എതിർക്കാൻ താനില്ലെന്നും വിഷയം പഠിച്ചിട്ടേ നിലപാട് എടുക്കൂ എന്നുമാണ് തരൂർജി പറഞ്ഞത്. ഇതുകേട്ട പ്രതിപക്ഷ നേതാക്കൾക്കു തരിച്ചുകയറിയെന്നു പറയേണ്ടതില്ലല്ലോ. എതിർത്തില്ല എന്നു കരുതി താൻ കെ-റെയിലിനെ ഇതുവരെ അനുകൂലിച്ചിട്ടില്ലെന്നു തരൂർ പറഞ്ഞെങ്കിലും വിശ്വപൗരനെ ഈയം പൂശാൻ കിട്ടിയ അവസരം നേതാക്കൾ കൈവിട്ടില്ല. ഇതോടെ തരൂരിനും തരിച്ചുകയറിയെന്നു തോന്നുന്നു, തിരിച്ചുകൊടുത്ത അടുത്ത വെടി കോണ്ഗ്രസുകാർ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഗുണപരമായ കാര്യങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നു ചെറിയൊരു പുകഴ്ത്തൽ.
ഉറങ്ങിക്കിടന്ന സിംഹങ്ങളൊക്കെ സട കുടഞ്ഞെഴുന്നേൽക്കാൻ ഇതിൽ കൂടുതൽ എന്തുവേണം. വിശ്വപൗരനായാലും കാശുള്ള പൗരനായാലും പുരയ്ക്കുമീതെ ചാഞ്ഞാൽ വെട്ടിനീക്കണമെന്നു പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ എംപി അല്പം മുളകുകൂടി പുരട്ടി.
തീർന്നില്ല, വടക്കേന്ത്യൻ സംസ്ഥാനങ്ങൾ കേരളത്തെ കണ്ടുപഠിക്കണമെന്നുകൂടി പറഞ്ഞിട്ടാണ് ശശി തരൂർ വായ് പൂട്ടിയത്. കോണ്ഗ്രസ് നേതാക്കളെയെല്ലാം ഒരു കാര്യത്തിലെങ്കിലും ഒന്നിപ്പിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം പാർട്ടിക്കാരെ ഇങ്ങനെ വെട്ടിലാക്കുന്നതു ശരിയാണോ തരൂർജി?
സാധാരണ രാഷ്ട്രീയ നേതാക്കളെപ്പോലെ വളയാനും തിരിയാനും നിന്നു കൊടുത്തില്ലെങ്കിലും സ്വന്തം പാർട്ടിക്കാരെ വട്ടം ഒടിക്കാതിരിക്കാനെങ്കിലും പറ്റുമോ? ഇല്ലല്ലേ!
മിസ്ഡ് കോൾ
ഴ മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി കറുത്ത ഇന്നോവ കാറുകൾ.
- വാർത്ത
ഴ കാറോടുന്പോൾ കറുപ്പിനഴക് എന്ന ഗാനം കേൾപ്പിക്കണമെന്നാണ് ആഗ്രഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
തരൂർജി, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം!
02:26 AM Dec 31, 2021 | Deepika.com