മഹാമാരിയുടെ മൂന്നാം വർഷത്തിലേക്കാണു നീങ്ങുന്നത്. 2020 ദുരിതവർഷം (Annus Horribilis) ആയിരുന്നു. തുടർന്ന് ആശ്വാസവർഷമാണു പ്രതീക്ഷിച്ചത്. പക്ഷേ, ദുരിതപർവം നീണ്ടു. ഇപ്പാേൾ കോവിഡ് 19 ന്റെ ഒമിക്രാോൺ വകഭേദം അടുത്ത വർഷത്തെയും അനിശ്ചിതത്വത്തിലാക്കുന്നു.
മഹാമാരികളും അനിശ്ചിതത്വങ്ങളും സാമ്പത്തികരംഗത്തിന് എപ്പോഴും തിരിച്ചടിയാണ്. അതിന്റെ ഫലം രണ്ടു വർഷമായി അനുഭവിക്കുന്നു. ദുരിതം മാറും എന്നു കരുതിയിരിക്കുമ്പോൾ ഇതാ പുതിയ അനിശ്ചിതത്വങ്ങൾ. അതിന്റെ ഗതിയും ഫലവും വരുംമാസങ്ങളിലേ അറിവാകൂ.
അക്ഷരങ്ങളുടെ കളി
കോവിഡിന്റെ തുടക്കത്തിൽ സമ്പൂർണ ലോക്ക്ഡൗൺകൊണ്ടു രക്ഷപ്പെടാം എന്നു വിദഗ്ധർ കരുതി. സർക്കാർ അങ്ങനെ ചെയ്തു. പക്ഷേ, രോഗവ്യാപനം തടയാൻ കഴിഞ്ഞില്ല. സാമ്പത്തികരംഗമാകെ തകർന്നടിയുകയും ചെയ്തു. കോവിഡിനു മുമ്പേ തുടങ്ങിയിരുന്ന തകർച്ച അതോടെ പൂർണമായി.
അതു സാരമില്ല, ഇംഗ്ലീഷിലെ വി (V) എന്ന അക്ഷരം പോലെ രാജ്യം അതിവേഗം തിരിച്ചുകയറും എന്നാണ് ആസ്ഥാന വിദഗ്ധർ അന്നു മുതലേ പറഞ്ഞുപോരുന്നത്. പക്ഷേ പിന്നീട് W, K തുടങ്ങിയ അക്ഷരങ്ങൾ പോലെയാണ് തിരിച്ചുവരവ് എന്ന മട്ടിലായി വ്യാഖ്യാനങ്ങൾ. പക്ഷേ, തിരിച്ചുവന്നില്ല. ഇപ്പോൾ രാജ്യം എത്തിനിൽക്കുന്നത് രണ്ടു വർഷം മുൻപത്തെ നിലയിലും താഴെയാണ്.
നഷ്ടപ്പെട്ട രണ്ടു വർഷം
2019-20 ധനകാര്യവർഷം ഒന്നാം പകുതിയിൽ (ഏപ്രിൽ - സെപ്റ്റംബർ) രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) 71.28 ലക്ഷം കോടി രൂപയുടേതായിരുന്നു. പിറ്റേ വർഷം അതേ പകുതിയിൽ ജിഡിപി 59.92 ലക്ഷം കോടിയായി കുറഞ്ഞു. 15.9 ശതമാനം ഇടിവ്. ഈ വർഷം അത് 68.12 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 13.7 ശതമാനം അധികം. അതേസമയം രണ്ടു വർഷം മുമ്പത്തേതിലും 3.16 ലക്ഷം കോടി രൂപ കുറവ്. 4.43 ശതമാനം കുറവ്.
വളർച്ചയുടെ ചിത്രം Vയോ Wവോ അല്ലെന്നും ചില ഡോക്ടർമാരുടെ കുറിപ്പടി പോലെയാണെന്നും ചുരുക്കം. പക്ഷേ, അതു മാത്രമല്ല കാര്യം.
2019- ലേതിലും 4.43 ശതമാനം താഴെ ജിഡിപി വന്നതിന്റെ അർഥം രാജ്യത്തെ ജനങ്ങളുടെ മൊത്തം വരുമാനം അത്രകണ്ടു കുറഞ്ഞു എന്നാണ്. രണ്ടു വർഷംകൊണ്ട് രാജ്യത്തെ ജനസംഖ്യ 2.7 കോടി കണ്ടു വർധിച്ചു. (136.64 കോടിയിൽ നിന്ന് 139.34 കോടിയിലേക്ക് എന്നാണു ലോകബാങ്ക് എസ്റ്റിമേറ്റ്.) അതുകൂടി കണക്കാക്കുമ്പോൾ ആളോഹരി വരുമാനത്തിലെ ഇടിവ് 6.3 ശതമാനം വരും.
രാജ്യത്തിന് രണ്ടു വർഷത്തെ വളർച്ച മാത്രമല്ല നഷ്ടമായത് എന്നു ചുരുക്കം. വളരാതിരിക്കുകയല്ല, ചെറുതാവുകയാണു ചെയ്തത്. മഹാമാരിയും അതിനെ കൈകാര്യം ചെയ്തതിലെ അബദ്ധങ്ങളുംകൂടി ജനങ്ങളോടു ചെയ്തത് അതാണ്. വേണ്ടത്ര വിശ്വാസ്യത ഇല്ലാത്ത സർക്കാർ കണക്കുകളെ വച്ചുള്ള ഈ നിഗമനത്തേക്കാൾ മോശമായിരിക്കാം യാഥാർഥ്യം എന്നുകൂടി ഓർക്കേണ്ടതുണ്ട്.
ടൂ വീലർ കുറയുന്നു;
ആഡംബരം കൂടുന്നു
കോവിഡ് ലോകമാകെ സാമ്പത്തിക-തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്തി. കാഴ്ചപ്പാടുകൾ മാറി. അതേസമയം ഇന്ത്യയിൽ ഈ മാറ്റങ്ങൾക്കൊപ്പം വേറൊന്നു സംഭവിച്ചു. രാജ്യത്തെ വരുമാനവിടവ് വർധിച്ചു. സമ്പന്നർ കൂടുതൽ സമ്പന്നരായി; ദരിദ്രർ കൂടുതൽ ദരിദ്രരും.
പണ്ടും ഇങ്ങനെ പറയാറുണ്ട്. പക്ഷേ, അതുപോലെയല്ല ഇത്തവണ. ഇതു കൂടുതൽ ആഴമേറിയതാണ്.
രാജ്യത്തു ടൂ വീലർ വിൽപന കുത്തനേ താഴുന്നു. ത്രീവീലർ വിൽപനയും കുറഞ്ഞു. എന്നാൽ എസ്യുവി കളുടെയും ആഡംബര കാറുകളുടെയും വിൽപന കുതിച്ചുപായുന്നു.
2018-19-ൽ 2.02 കോടി, 2019-20 ൽ 2.12 കോടി എന്നിങ്ങനെയായിരുന്നു രാജ്യത്തു ടൂ വീലർ വിൽപന. കോവിഡ് ആഘാതമാകും മുമ്പ് 2019-20 ലെ വിൽപന 1.74 കോടിയിലേക്കു താണു. കോവിഡ് ആഘാതം ഗുരുതരമായ 2020-21ൽ വിൽപന 1.51 കോടിയിലേക്ക് ഇടിഞ്ഞു.
ഈ വർഷം കാര്യങ്ങൾ നേരെയാകും എന്നു കരുതിയപ്പോൾ വീണ്ടും മോശമായി. ഏപ്രിൽ-സെപ്റ്റംബറിൽ വിൽപന കഴിഞ്ഞ വർഷത്തെ തോതിൽ മാത്രം. ഉത്സവ സീസൺ തുടങ്ങിയ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് 30 ശതമാനം കുറവായി വിൽപന. ഉത്സവമാസമായ നവംബറിൽ ഇടിവ് 36 ശതമാനം.
അതേസമയം രാജ്യത്തു മെഴ്സിഡീസ് ബെൻസ്, ബിഎംഡബ്ള്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ വിൽപന കോവിഡിന്റെ ക്ഷീണമൊക്കെ മറികടന്നു കുതിക്കുന്നു. ജൂലൈ -സെപ്റ്റംബറിലെ വിൽപന കഴിഞ്ഞ വർഷം ഇതേ കാലത്തേതിന്റെ ഇരട്ടി. ഈ രീതിക്കു പോയാൽ 2019-20ലെ 40,637 എന്ന റിക്കാർഡ് ഇക്കൊല്ലം മറികടക്കും.
എസ്യുവികളുടെ വിൽപനയും അതിവേഗം വർധിക്കുകയാണ്. യാത്രാവാഹന വിൽപനയിൽ 26 ശതമാനമായിരുന്നു 2019-20ൽ എസ്യുവികളുടെ പങ്ക്. 2020-21-ൽ അത് 32 ശതമാനമായി. ഈ ധനകാര്യവർഷം 38 ശതമാനമാകുമെന്നാണു സൂചന. ജൂലൈ - സെപ്റ്റംബറിൽ രാജ്യത്ത് 3,43,939 കാറുകൾ വിറ്റപ്പോൾ 3,67,457 എസ്യുവികൾ വിറ്റു.
ചെറുകാറുകളുടെ വിൽപന കുറയുന്ന സമയത്താണ് എസ് യുവികൾ വർധിക്കുന്നത്.
താഴേത്തട്ടിൽനിന്ന് ഉയരുന്നില്ല
വാഹനവിപണിയിലെ ഈ പ്രവണതകൾ ഒരു കാര്യം എടുത്തുകാണിക്കുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം കൂടുന്നു. എൻട്രി ലെവൽ വാഹനങ്ങൾക്ക് (ചെറുകാറുകൾ, സാധാരണ ടൂ വീലറുകൾ തുടങ്ങിയവ) ആവശ്യക്കാർ കുറഞ്ഞു. അതിനർഥം ആദ്യമായി വാഹനം വാങ്ങുന്നവരുടെ എണ്ണം കുറയുന്നു എന്നാണ്. ഒരു പുതിയ വാഹനം സ്വന്തമാക്കാവുന്ന നിലയിലേക്ക് ഉയർന്നു വരുന്നവരുടെ എണ്ണം കുറയുന്നു. ജോലിക്കാരായാലും സംരംഭകരായാലും അതിനുതക്ക വരുമാന നിലവാരത്തിലേക്ക് ഉയരുന്നവരുടെ എണ്ണം കുറയുന്നു. 2000 മുതൽ 2019 വരെ രാജ്യത്ത് അത്തരക്കാരുടെ എണ്ണം വർധിച്ചുവരികയായിരുന്നു. ആ വളർച്ചയാണ് ഇപ്പോൾ പെട്ടെന്നു നിലച്ചത്.
അതേസമയം ഉയർന്ന വരുമാന വിഭാഗത്തിലേക്കു കൂടുതൽ പേർ കയറി. അവരാണ് ആർഭാട ബൈക്കുകളും വലിയ കാറുകളും എസ്യുവികളും സ്വന്തമാക്കുന്നത്.
സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നതു തെറ്റല്ല. അതു വേണ്ടതാണ്. ഒപ്പം കൂടുതൽ പേർ താഴേത്തട്ടിൽ നിന്ന് വാഹന ഉടമസ്ഥതയിലേക്കു കയറുന്ന വികസനവും നടക്കണം. അതു നടക്കുന്നില്ല. അതാണു പ്രശ്നം.
അനൗപചാരിക മേഖലയുടെ നഷ്ടവർഷം: എന്തുകൊണ്ട് താഴേത്തട്ടിൽനിന്ന് ഉയർച്ച വേണ്ടത്ര തോതിൽ നടക്കുന്നില്ല?
ഈയിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയുടെ അനൗപചാരിക സമ്പദ്ഘടന നേരത്തേ കരുതിയതിലും വളരെ ചെറുതായി എന്നു കണ്ടെത്തി. 2017-18ൽ ഇവിടത്തെ അനൗപചാരിക മേഖലയ്ക്ക് ജിഡിപിയുടെ 52 ശതമാനം വലിപ്പം ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എസ്ബിഐ പഠനം പറയുന്നത് അത് 15-20 ശതമാനമേ വരൂ എന്നാണ്.
കൃഷി മുതൽ സൂക്ഷ്മ-കുടിൽ-ചെറുകിട വ്യവസായങ്ങൾ വരെയും രജിസ്റ്റർ ചെയ്യാത്ത സേവന സ്ഥാപനങ്ങളും മറ്റും ചേർന്നുള്ളതാണ് അനൗപചാരിക സമ്പദ്ഘടന. എസ്ബിഐ പoനം ഔപചാരിക മാധ്യമങ്ങളിലൂടെ നടക്കുന്ന പണമിടപാടുകൾ ആധാരമാക്കിയായിരുന്നു. ഡിജിറ്റൽ പണമിടപാട് വ്യാപകമാകുകയും ബാങ്ക് വായ്പകൾ വർധിക്കുകയും ചെയ്തതോടെ സമ്പദ്ഘടനയുടെ 80-85 ശതമാനം ഇടപാടുകൾ ഔപചാരിക മാധ്യമങ്ങളിലൂടെ ആയി എന്ന് അവർ കണക്കാക്കി.
മാറ്റത്തിന്റെ ദുരിതപർവം
ഈ കണക്കാക്കൽ അത്രയും ശരിയാണോ എന്നു പല വിദഗ്ധരും സംശയിക്കുന്നുണ്ട്. അതെന്തായാലും ഒന്നുണ്ട്. രാജ്യത്തെ അനൗപചാരിക സമ്പദ്ഘടനയ്ക്കു വല്ലാതെ ക്ഷതമേറ്റു. കർഷകരും കൈത്തൊഴിലുകാരും കുടിൽ വ്യവസായികളും സൂക്ഷ്മ സംരംഭകരും ചെറുകിട സംരംഭകരും വല്ലാത്ത ദുരവസ്ഥയിലായി. ഒട്ടേറെപ്പേരുടെ വരുമാനമാർഗം നഷ്ടപ്പെട്ടു.
കറൻസി റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഒക്കെച്ചേർന്നു തുടക്കമിട്ടതാണ് ഇത്. സർക്കാരിന്റെ നികുതിദായക പട്ടികയിലും ബാങ്കുകളുടെ വായ്പാ ഗുണഭോക്താക്കളുടെ പട്ടികയിലും ഇല്ലാത്ത ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലാണല്ലോ ആ നടപടികളൊക്കെ തുടങ്ങിയത്. മഹാമാരിക്ക് അതൊന്നും അറിയില്ല എന്നതു വസ്തുത.
പക്ഷേ മഹാമാരിയും ലോക്ക്ഡൗണുംകൂടി ആ ലക്ഷ്യം സാധിക്കുന്ന അന്തരീക്ഷമുണ്ടാക്കി. നമ്മുടെ സമ്പദ്ഘടനയിൽ വന്നുചേർന്ന, അല്ലെങ്കിൽ വരുത്തിയ ഈ മാറ്റങ്ങൾ ഭാവിയിൽ ഏറെ ഗുണം ചെയ്യുമെന്ന് വിവരമുള്ളവർ പറയുന്നു. പക്ഷേ ആ ഭാവിയിലേക്ക് എത്തും മുൻപ് വലിയ ദുരിതപർവത്തിലൂടെ കടന്നുപോകണം. ആ ദുരിതകാലമാണിത്. ഇത് എത്ര നാൾ നീണ്ടു നിൽക്കുമെന്നു വിവരമുള്ളവർ പറഞ്ഞുതരുന്നില്ല. (ദീർഘകാലം എന്നു പറഞ്ഞാൽ നമ്മളൊക്കെ മരിച്ചു മണ്ണടിയുന്ന കാലം എന്നാണ് അർഥമെന്നു വിശ്രുത ധനശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസ് പറഞ്ഞിട്ടുണ്ട്).
മഹാ രാജിയുടെ വർഷം
ഇതു മാത്രമല്ല 2021-ൽ സംഭവിച്ചത്. തൊഴിൽ സംബന്ധിച്ച ധാരണകളും വിശ്വാസങ്ങളും മാറി മറിഞ്ഞു. തന്റെ വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടങ്ങളും തൊഴിലിനുവേണ്ടി ഉപേക്ഷിക്കാൻ തയാറില്ലാത്ത ഒരു തലമുറ വളർന്നു. കോവിഡിനെ തുടർന്നു "വീട്ടിൽ ജോലി' ആയപ്പോഴാണു തങ്ങൾ നഷ്ടപ്പെടുത്തിയിരുന്ന കാര്യങ്ങൾ പലരും മനസിലാക്കിയത്. ഇതിന്റെ ഫലമാണ് മഹാ രാജി (Great Resignation) എന്നു സമൂഹശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന പ്രതിഭാസം. അമേരിക്കയിലും മറ്റും തൊഴിലിൽനിന്നു രാജിവയ്ക്കുന്നവരുടെ എണ്ണം ഈ വർഷം അസാധാരണമായി വർധിച്ചു.
അമേരിക്കയിൽ കഴിഞ്ഞ കുറേ മാസങ്ങളായി തൊഴിൽ സേനയിലെ മൂന്നു ശതമാനം വീതം രാജി വയ്ക്കുകയാണ്. ജൂലെെയിൽ 40 ലക്ഷം, ഓഗസ്റ്റിൽ 43 ലക്ഷം, സെപ്റ്റംബറിൽ 44 ലക്ഷം, ഒക്ടോബറിൽ 41 ലക്ഷം എന്നിങ്ങനെ. ഇതു കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കൂടുതലാണ്. മറ്റു വികസിത രാജ്യങ്ങളിലും സ്ഥിതി ഇങ്ങനെ തന്നെ.
തൊഴിലിനുവേണ്ടിയല്ല ജീവിതം
"തൊഴിലിനു വേണ്ടി ജീവിതം പാകപ്പെടുത്തുന്നതിനു പകരം, ജീവിതത്തിനുതകുന്ന തൊഴിലിൽ കടക്കാനാണ് ശ്രമം' എന്നാണ് മഹാ രാജി എന്ന പ്രയോഗം അവതരിപ്പിച്ച ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ പ്രഫസർ ആന്റണി ക്ലോട്സ് പറയുന്നത്. ഹോട്ടൽ, സ്കൂൾ, റീട്ടെയിൽ, ആരോഗ്യ സേവന മേഖലകളിൽനിന്നാണു കൂടുതൽ പേർ മാറുന്നത്. സംരംഭകരാകാനും "വീട്ടിൽ ജോലി'ക്കാരാകാനും കൂടുതൽ വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്താനുമൊക്കെയാണു രാജി.
കൊഴിഞ്ഞുപോക്ക് ഇന്ത്യയിലും കൂടി
തൊഴിലില്ലായ്മ ധാരാളമുള്ള ഇന്ത്യപോലും ഈ പ്രവണതയിലേക്കു മാറി. പ്രമുഖ ഐടി കമ്പനികളിൽ സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിലെ കൊഴിഞ്ഞുപോക്ക് (ശതമാനം) ഇങ്ങനെയാണ്:
കോഗ്നിസന്റ് 33
ടെക് മഹീന്ദ്ര 21
വിപ്രോ 20.5
ഇൻഫോസിസ് 20.1
ടിസിഎസ് 11.9
മുൻ ത്രൈമാസങ്ങളെ അപേക്ഷിച്ചു വളരെ കൂടിയ നിരക്കാണിത്. ഈ ഉയർന്ന കൊഴിഞ്ഞുപോക്ക് ഐടി കമ്പനികളിൽ മാത്രം ഒതുങ്ങുന്നില്ല. വിശേഷ നൈപുണ്യം ആവശ്യമുള്ള എല്ലാ മേഖലകളിലും സംഭവിക്കുന്നുണ്ട്.
കോവിഡനന്തര ലോകക്രമത്തിന്റെ ഒരു മുഖമാണിത്. കമ്പനികളും സ്ഥാപനങ്ങളും ജീവനക്കാരെ യാന്ത്രികമായി കൈകാര്യം ചെയ്തിരുന്ന കാലം കുറേ തൊഴിൽ മേഖലകളിലെങ്കിലും മാറുകയാണ്. കോവിഡ് അതിനു നിമിത്തമായി. 2021 അതിന്റെ ഉദ്ഘാടനവർഷമായി കാണാം.
റ്റി.സി. മാത്യു
മാറ്റത്തിന്റെ മഹാമാരി
01:11 AM Dec 29, 2021 | Deepika.com