മലയാളലിപിപഠനത്തിന് സ്വകീയമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത ഹെർമൻ ഗുണ്ടർട്ട് തന്റെ ഗ്രന്ഥമായ വലിയ പാഠാരംഭത്തിന്റെ ആമുഖത്തിൽത്തന്നെ ഇങ്ങനെ എഴുതി: ‘ഒരു മാസംകൊണ്ട് സകല എഴുത്തുകളും രണ്ടാം മാസത്തിൽ സ്വരയുക്തവർഗങ്ങളും മൂന്നാമത്തേതിൽ കൂട്ടുവായനയോളവും നാല്, അഞ്ച്, ആറ് മാസങ്ങളിൽ കൂട്ടുവായനയും പ്രയാസംകൂടാതെ ഏതു കുട്ടിക്കും പഠിക്കേണ്ടതിന് ഗുരുക്കന്മാർ ഉത്സാഹിക്കണം’. ഗുണ്ടർട്ടിനുശേഷം അക്ഷരമാലകേന്ദ്രീകൃതമായ ഭാഷാപാഠ്യപദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് തിരുവിതാംകൂർ ഭരിച്ചിരുന്ന (1860-1880) ആയില്യം തിരുനാൾ ബാലരാമവർമ മഹാരാജാവ് ആയിരുന്നു.
അദ്ദേഹമാണ് കേരളത്തിൽ ആദ്യമായി ഒരു പാഠപുസ്തക സമിതിക്ക് രൂപംനല്കിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ, കേരളപാണിനി എ.ആർ. രാജരാജവർമ, എം. രാജരാജവർമ, ചിദംബര വാധ്യാർ തുടങ്ങിയ പ്രമുഖരായിരുന്നു സമിതിയംഗങ്ങൾ. ഗുണ്ടർട്ടും ആയില്യം തിരുനാളും മറ്റു ഗുരുജനങ്ങളും അനുവർത്തിച്ചുപോന്ന ഈ ശൈലിയിലേക്കു തിരികെനടക്കാൻ ഒടുവിൽ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. അക്ഷരവിരോധികളായ ‘ഭാഷാവിദഗ്ധ’രുടെ ‘വിദഗ്ധാഭിപ്രായ’മനുസരിച്ച് 2009ൽ തയാറാക്കപ്പെട്ട മലയാളപാഠാവലിയിൽനിന്ന് പുറത്താക്കപ്പെട്ട അക്ഷരമാല വീണ്ടും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ അവതരിപ്പിക്കവെ പ്രഖ്യാപിച്ചു.
മൂന്നാഴ്ചയ്ക്കകം അക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആത്മാർഥത കാണിക്കുകയും ചെയ്തു. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കാൻ വിദ്യാഭ്യാസപരിശീലന ഗവേഷണസമിതിയെ (എസ്സിഇആർടി) വിദ്യാഭ്യാസ വകുപ്പ് ചുമതലയേല്പിച്ചിരിക്കുകയാണ്.
സംഭവിച്ചതെന്ത്?
എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അക്ഷരമാല നഷ്ടമായത് എന്ന ചോദ്യം ഇത്തരുണത്തിൽ പ്രധാനപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങൾക്കു കാരണം ദുരുദ്ദേശ്യമോ ഗൂഢാലോചനയോ അഴിമതിയോ ആണെന്ന വാദങ്ങൾ നിലവിലുണ്ട്.
ചോംസ്കിയുടെയും പിയാഷെയുടെയും വിഗോത്സ്കിയുടെയും പേരുപറഞ്ഞ് ‘ഭാഷാസമഗ്രതാസമീപനം’ എന്ന കാഴ്ചപ്രധാനമായ രീതി ഡിപിഇപി വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ ഏകപക്ഷീയമായി കേരളത്തിൽ ചില ‘വിദ്യാഭ്യാസ പണ്ഡിതരും ശാസ്ത്ര-സാഹിത്യ’കുത്തകകളും ചേർന്ന് നടപ്പിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ലോകബാങ്കാണെന്ന് രാജൻ ചെറുക്കാട് 2015-ൽ രചിച്ച ‘സാമ്രാജ്യത്വം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ: ഡിപിഇപി മുതൽ റൂസ വരെ’ എന്ന ബൃഹത്ഗ്രന്ഥത്തിൽ കുറിച്ചിരുന്നത് ഓർക്കുന്നു.
എന്റെ അഭിപ്രായത്തിൽ, കാലികമായും അന്തർദേശീയമായും പ്രബലപ്പെടുന്ന ചില തിയറികളെ കേരളത്തിലെ പരിഷ്കർത്താക്കൾ മനനം കൂടാതെ വിഴുങ്ങുമ്പോളുണ്ടാകുന്ന അജീർണപ്രശ്നങ്ങളാണ് അക്ഷരമാലാഗ്രഹണം പോലുള്ള ദുരന്തങ്ങൾക്ക് നമ്മുടെ മക്കളുടെ പാഠപുസ്തകങ്ങൾ ഇരകളാകാൻ ഇടയാക്കുന്നത്. നാടൻഭാഷയിൽ പറഞ്ഞാൽ, ‘മുറിവൈദ്യൻ ആളെ കൊല്ലും!’
മാറുന്ന സിദ്ധാന്തങ്ങൾ
ഭാഷാപഠനം മനുഷ്യന്റെ നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന ആശയം 1955ൽ പുറത്തിറക്കിയ Logical Stucture of Linguistic Theory എന്ന ഗ്രന്ഥത്തിലൂടെയാണ് നോം ചോംസ്കി മുന്നോട്ടുവച്ചത്.
ഈ സിദ്ധാന്തത്തിൽ അധിഷ്ഠിതമായാണ് കെന്നത്ത് ഗുഡ്മാൻ സൂക്ഷ്മാംശങ്ങളിൽനിന്നു സ്ഥൂലാംശങ്ങളിലേക്കു നീങ്ങുന്ന പരമ്പരാഗതമായ പഠനസമ്പ്രദായത്തെ പൂർണമായും ഒഴിവാക്കി സ്ഥൂലാംശങ്ങളുടെ പഠനത്തിൽനിന്ന് വിദ്യാർഥികൾ സൂക്ഷ്മാംശങ്ങളിലേക്ക് സ്വാഭാവികമായി എത്തിക്കൊള്ളും എന്ന ആശയം മുന്നോട്ടുവച്ചത്. ഇതാണ് 2005ൽ പുറത്തിറക്കിയ നാഷണൽ കരിക്കുലം ഫ്രെയിംവർക്കിന്റെയും 2007ൽ പുറത്തിറക്കിയ കേരള കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിത്തറ.
സ്റ്റാനിസ്ലാസ് ദെഹെയ്ൻ എന്ന ഫ്രഞ്ച് കൊഗ്നീറ്റിവ് ശാസ്ത്രജ്ഞനും കൂട്ടരും 2000ൽ ‘ബ്രെയിൻ’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, വായനയ്ക്കായി പ്രവർത്തനക്ഷമമാകുന്ന തലച്ചോറിന്റെ ഇടതുഭാഗത്തെ പ്രവർത്തനരീതികളെ വിശദീകരിക്കുന്നുണ്ട്. ചോംസ്കിയുടെയും ഗുഡ്മാന്റെയും കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് വിഷ്വൽ വേർഡ് ഫോം ഏരിയയുടെ (VWFA) പ്രവർത്തനം എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്.
2009ൽ ദെഹെയ്ൻ പ്രസിദ്ധീകരിച്ച Reading in the Brain എന്ന ഗ്രന്ഥത്തിലൂടെ ഇത് പൂർണമായും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിപിഇപിയുടെ സൈദ്ധാന്തിക അടിത്തറ പൊളിഞ്ഞുവീഴുന്ന ദയനീയമായ കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ദാരുണം ഈ വിദ്യാലയക്കാഴ്ചകൾ
എഴുത്തും വായനയും നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് അബദ്ധമാണെന്നു തിരിച്ചറിയാൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ മതിയാകും. ഡിഗ്രി പഠനം നടത്തുന്ന വിദ്യാർഥികൾക്കു പോലും അക്ഷരം ഉറച്ചിട്ടില്ലാത്ത അവസ്ഥയാണ്! 2014ൽ കാസർഗോഡ് ജില്ലയിൽ മാത്രം മൂന്നു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായി നടത്തിയ ഭാഷാപരിശോധനയിൽ 85,332 വിദ്യാർഥികളിൽ 15,000 പേർക്കും അക്ഷരജ്ഞാനം ഇല്ലെന്നു ബോധ്യപ്പെട്ടു. ഇതു പരിഹരിക്കാനായി ‘സാക്ഷരം 2014’ എന്ന പദ്ധതി കാസർഗോഡ് ജില്ലയിൽ മാത്രമായി നടപ്പിലാക്കേണ്ടി വന്നു.
അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ 1500 വിദ്യാർഥികൾക്കായി പുല്ലുവഴി സ്കൂളിൽ മോളി ഏബ്രഹാം എന്ന അധ്യാപിക നടത്തിയ അക്ഷരമാല പരീക്ഷയിൽ വെറും എൺപതു പേർക്കാണ് മലയാളം അക്ഷരമാല കൃത്യമായി എഴുതാൻ കഴിഞ്ഞത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ 2014 സെപ്റ്റംബർ 30ന് കേരളത്തിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കായി എഴുതിയ കത്ത് മുഖ്യധാരാമാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തിരുന്നു. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളിൽനിന്നു പ്രതീക്ഷിക്കപ്പെടുന്ന എഴുത്തിനും വായനയ്ക്കുമുള്ള ത്രാണി അവർ നേടിയെന്ന് നവംബർ ഒന്നിനകം ഉറപ്പു വരുത്തിയിരിക്കണം എന്ന നിർദേശമായിരുന്നു അതിലുണ്ടായിരുന്നത്.
അംഗീകാരമർഹിക്കുന്നവര്
ഈ പശ്ചാത്തലത്തിൽ, മലയാള പാഠാവലിയിലേക്ക് അക്ഷരമാലയെ കൈപിടിച്ചു കയറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചവരെ അനുസ്മരിക്കാതെ വയ്യ. ഭാഷാപണ്ഡിതനും ആത്മാർഥതയുള്ള സാംസ്കാരികനായകനുമായ പ്രഫ. എം.എൻ. കാരശേരി വിദ്യാഭ്യാസമന്ത്രിക്ക് എഴുതിയ തുറന്ന കത്താണ് മന്ത്രിയുടെ പ്രതികരണത്തിന് ഇടയാക്കിയത്. നിയമസഭയിലെ പ്രഖ്യാപനത്തിനുശേഷം മന്ത്രി അക്കാര്യം കാരശേരി മാഷിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
കാരശേരിയുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചതും അത്തരമൊരു കത്തെഴുതാൻ പ്രേരണ നല്കിയതും ഗുണ്ടർട്ട്, അർണോസ് പാതിരി, റവ.ജോർജ് മാത്തൻ, ഫാ. ജരാർദ് കണ്ണമ്പള്ളി സിഎംഐ എന്നിവരുടെ പിൻതലമുറക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന, പാലാ രൂപതയിൽപ്പെട്ട റവ. ഡോ. തോമസ് മൂലയിലാണ്. ‘അച്ചന്റെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഭാവിതലമുറ വലിയ കെടുതിയിൽനിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്’ എന്നായിരുന്നു കാരശേരിയിടെ പ്രതികരണം.
മലയാളഭാഷയുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി വർഷങ്ങളായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന റവ. ഡോ. തോമസ് മൂലയിലിന്റെ മലയാളപ്രേമത്തിന്റെ തെളിഞ്ഞ ഉദാഹരണമാണ് അദ്ദേഹം 2018ൽ തുടങ്ങിവച്ച മാതൃഭാഷാ പോഷക സന്നദ്ധസമിതി. അക്ഷരമാല പഠിപ്പിക്കാത്ത വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മയെക്കുറിച്ച് ‘അമ്മമലയാളം അത്യാസന്ന നിലയിൽ’ എന്ന ഒരു ആക്ഷേപഹാസ്യം ദീപികയിൽ എഴുതിയാണ് തോമസച്ചൻ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാനുള്ള തന്റെ തപസ് ആരംഭിച്ചത്. പിന്നീട് അദ്ദേഹം നേരിട്ടും മറ്റുള്ളവരെക്കൊണ്ടും നിരവധി ലേഖനങ്ങൾ എഴുതിച്ചു.
ഫാ. ജോഷി മയ്യാറ്റിൽ
‘ദൈവികമായ’ ഇടപെടലുകൾ
വിദ്യാഭ്യാസ വകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, എസ്സിഇആർടി എന്നിവയുടെ കാര്യാലയങ്ങളിലേക്ക് തോമസ് മൂലയിൽ അച്ചൻ അനേകം കത്തുകളും നിവേദനങ്ങളും അയച്ചു; സ്ഥലം എംഎൽഎവഴി വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും ചെയ്തു. നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിക്ക് നിർദേശം നല്കിയിട്ടുണ്ട് എന്ന കുറിപ്പു ലഭിച്ചതല്ലാതെ പ്രായോഗികനടപടികളൊന്നും ഉണ്ടായില്ല.
പുതിയ മന്ത്രിസഭ വന്നപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻവഴി പുതിയ വിദ്യാഭ്യാസമന്ത്രിക്ക് വീണ്ടും നിവേദനം നല്കി. പാഠപുസ്തകപരിഷ്കരണം നടക്കാൻ പോവുകയാണ് എന്ന മറുപടിയാണ് എസ്സിഇആർടി കാര്യാലയത്തിൽനിന്ന് ലഭിച്ചത്. 2021 ഒക്ടോബർ 28ന് എസ്സിഇആർടി ഡയറക്ടറെ നേരിട്ടു ഫോൺവിളിച്ച് ഒന്നാം പാഠപുസ്തകത്തിന്റെ അവസാനമെങ്കിലും അക്ഷരമാല ചേർക്കുമോ എന്നു ചോദിച്ച തോമസ് അച്ചന് കിട്ടിയ മറുപടി തികച്ചും നിഷേധാത്മകമായിരുന്നു.
‘ഞാൻ അക്ഷരമാലയ്ക്കുവേണ്ടി ഏറെ പ്രാർഥിച്ചു; പ്രത്യേകിച്ച്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥ്യം തേടി’. മൂലയിലച്ചന്റെ കണ്ഠമിടറിക്കൊണ്ടുള്ള സാക്ഷ്യമാണിത്. വൈദികനാകാൻ ദൈവവിളി ലഭിച്ച തോമസച്ചന് പിന്നീടു ലഭിച്ച വലിയൊരു ഉൾവിളിയായിരുന്നു അക്ഷരമാലയുടെ പുനഃപ്രതിഷ്ഠയ്ക്കും മലയാളഭാഷയുടെ അഭ്യുന്നതിക്കുമായി സ്വയം ഉഴിഞ്ഞുവയ്ക്കുക എന്നത്. ഈ ഉൾവിളിക്കു കാരണം വൈദികജീവിതത്തിൽ വിദ്യാർഥികളുമായുള്ള അദ്ദേഹത്തിന്റെ ഇടപഴകലായിരുന്നു.
പത്തു വർഷം കെസിഎസ്എൽ-കെസിവൈഎം സംഘടനകളുടെ രൂപതാ ഡയറക്ടറായും എട്ടുവർഷം മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കൗമാരപ്രായക്കാരുടെയും യുവതീയുവാക്കളുടെയും ഭാഷാബന്ധം മനസിലാക്കാൻ ഏറെ അവസരങ്ങൾ ലഭിച്ചു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ഞൂറോളം കുട്ടികളുടെ മലയാള ഭാഷാപരിജ്ഞാനം നേരിട്ടു പരിശോധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. യുവജന -വിദ്യാഭ്യാസസംബന്ധിയാണ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സമർപ്പിച്ച ഡോക്ടറൽ തിസീസ്.
മലയാള അക്ഷരമാലയ്ക്ക് പാഠപുസ്തകങ്ങളിലേക്ക് പുനഃപ്രവേശം സിദ്ധിക്കുമ്പോൾ അതിനു നിമിത്തമാകുന്നത് ഒരു ക്രൈസ്തവ പുരോഹിതനാണ് എന്നത് സന്തോഷകരമാണ്. ബെഞ്ചമിൻ ബെയ്ലിയുടെയും ഹെർമൻ ഗുണ്ടർട്ടിന്റെയും അർണോസ് പാതിരിയുടെയും കാലം അവസാനിച്ചിട്ടില്ല എന്ന ആശ്വാസകരമായ തിരിച്ചറിവാണ് അതു നല്കുന്നത്. 164 വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിന്റെ ഭാഷാശുശ്രൂഷ കൈരളിക്കു ലഭിക്കുന്നു എന്നത് ചാരിതാർഥ്യജനകമാണ്.