വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്നതാണ് ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളെ ഏറ്റവുമധികം വിഡ്ഢികളാക്കുന്നതു മതവും രാഷ്ട്രീയവും ആണെന്നു പറയുന്നവരുണ്ട്. ഒരുപക്ഷേ ഏറ്റവും നന്നായി വിഭാവനം ചെയ്തതും നന്മകൾ പഠിപ്പിക്കുന്നതും മതങ്ങളും രാഷ്ട്രീയവുമാകും. എങ്കിലും മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും പലരും പറയും.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഭരണ-പ്രതിപക്ഷങ്ങളുടെ ജനാധിപത്യ പ്രഹസനങ്ങൾക്കാകും രാജ്യം സാക്ഷ്യംവഹിക്കുക. ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്നുള്ള ജനാധിപത്യപരമായ നടപടികളിലേക്കു ജനപ്രതിനിധി സഭകൾ തിരിച്ചുപോകുന്നില്ലെങ്കിൽ ജനം രാഷ്ട്രീയക്കാരെ കൂടുതൽ വെറുക്കും.
മതംകൊണ്ടു മുതലെടുക്കരുത്
മതം രാഷ്ട്രീയത്തിൽ കൈകടത്തിയാലും രാഷ്ട്രീയം മതത്തിൽ ഇടപെട്ടാലും തെറ്റാകും. രണ്ടിനും വ്യത്യസ്തങ്ങളായ പങ്കാണു പൊതുജീവിതത്തിൽ വഹിക്കാനുള്ളത്. മതവും രാഷ്ട്രീയവും വഷളായാൽ പിന്നെ അപായം തീർച്ച. അപ്പോൾ പിന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചു വഷളാക്കിയാൽ അത്യാപത്ത് ഉറപ്പാണ്. ജാതി, വർഗ, ലിംഗ, ഭാഷാ ഭിന്നതകളും പ്രാദേശികതയുമെല്ലാംകൂടി ദുരുപയോഗപ്പെടുത്തിയാൽ അണുബോംബിനെക്കാൾ അപകടകാരിയാകും. രാജ്യത്തു കാണുന്ന സ്ഥിതിവിശേഷം ഒരു പരിധിവരെ ഇതെല്ലാം ചേർന്ന മാരകമായ നിലയിലാണ്.
ജാതിയും മതവും പ്രാദേശികതയുമെല്ലാം തരംപോലെ ദുരുപയോഗിച്ചു മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നില്ല. മതതീവ്രവാദവും ഭീകരതയും നേരിടുന്നതിനുള്ള പ്രധാന തടസവും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രീണനങ്ങളാണ്. രാജ്യപുരോഗതിക്കും സാന്പത്തിക വളർച്ചയ്ക്കും സമാധാനത്തിനും എല്ലാം വിലങ്ങാകുന്നതും വർഗീയതയുടെ വിഷവേരുകൾതന്നെ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും രാഷ്ട്രീയക്കാരുടെ വർഗീയതയാണ്.
ചെകുത്താൻ വേദം ഓതും എന്ന പഴഞ്ചൊല്ലു പോലെയാണു രാഷ്ട്രീയനേതാക്കളുടെ പ്രതികരണങ്ങൾ. തീവ്രവാദം വളരുന്നതിന്റെ മുഖ്യകാരണവും മറ്റൊന്നല്ല. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ ബിജെപി കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണത്തിലെത്തി.
കോണ്‍ഗ്രസും ഇതര പാർട്ടികളും തങ്ങളാൽ കഴിയുന്ന തലത്തിൽ വർഗീയതയെ ഏറെക്കാലം താലോലിച്ചു. ചിലപ്പോൾ തെളിഞ്ഞും മറ്റു ചിലപ്പോൾ ഒളിഞ്ഞും.
അകലെയല്ലാത്ത അർബുദബാധ
ഭരണഘടനാ ദിനാചരണം പോലും രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിനാണ് ഉപയോഗിച്ചതെന്നതാണു ദുഃഖകരം. 1950 ജനുവരി 26ന് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന 1949 നവംബർ 26ന് അംഗീകരിച്ച ദിവസത്തിന്റെ വാർഷികമായിരുന്നു ഇന്നലെ. ലോകത്തിലെ മികച്ച ഭരണഘടനയുള്ള രാജ്യമാണിന്ന് ഇന്ത്യ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ മുതൽ ആദ്യ റെയിൽവേ മന്ത്രിയായിരുന്ന മലയാളി ജോണ്‍ മത്തായി വരെയുള്ളവരോടു നാം കടപ്പെട്ടിരിക്കുന്നു.
പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ നടന്ന ഭരണഘടനാ ദിനാഘോഷം രാഷ്ട്രീയ ചേരിതിരിവുകൾക്കു കാരണമായെന്നതു ഭരണഘടനയെ ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണ്. പ്രതിപക്ഷം പരിപാടി പാടെ ബഹിഷ്കരിച്ചു. ഭരണഘടനാ തലവനായ രാഷ്ട്രപതി ഉണ്ടായിരുന്നെങ്കിലും ഭരണത്തലവനായ മോദിയായിരുന്നു താരം. ഭരണഘടനയെ ഓരോരുത്തരും തരംപോലെ നിർവചിക്കാനും ദുരുപയോഗിക്കാനും വളഞ്ഞ വഴികൾ തേടുന്നു. ഭരണഘടനാ മൂല്യങ്ങൾ പോലും ആപേക്ഷികമായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങൾ രാഷ്ട്രീയ മുനകളോടെയുള്ളതായി. കുടുംബാധിപത്യമാണു രാജ്യം നേരിടുന്ന വലിയ ആപത്തെന്നാണു മോദി പറഞ്ഞുവച്ചത്. ഇരുവരും പറഞ്ഞതിനേക്കാളേറെ പറയാതെ മൂടിവച്ച കാര്യങ്ങളാകും ചർച്ച ചെയ്യപ്പെടേണ്ടത്.
ഉത്തരമില്ലാതെ വനിതാ പ്രാതിനിധ്യം
""നമ്മുടെ രാജ്യത്തു തുടക്കം മുതൽ സ്ത്രീകൾക്കു വോട്ടവകാശം നൽകിയെന്നു മാത്രമല്ല, ഭരണഘടനാ അസംബ്ലിയിൽ നിരവധി സ്ത്രീകൾ അംഗങ്ങളുമായിരുന്നു. ഭരണഘടനാ നിർമാണത്തിലും അവർ വിലപ്പെട്ട സംഭാവനകൾ നൽകി,'' രാഷ്ട്രപതി കോവിന്ദ് പറഞ്ഞു. എന്നാൽ, 75 വർഷമായിട്ടും ഇന്ത്യയിൽ സ്ത്രീകൾക്കെതിരേയുള്ള പീഡനങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നതിനെക്കുറിച്ചും നിയമനിർമാണ സഭകളിൽ മതിയായ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിനെക്കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
സ്ത്രീകൾക്കു തുല്യനീതി ഇനിയുമില്ല. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിനു മോദി സർക്കാരിന്റെ ഏഴാം വർഷത്തിലും ശാപമോക്ഷമില്ലെന്നതു രാഷ്ട്രപതിക്ക് അറിയാത്തതല്ല. സ്ത്രീയെ അമ്മയായും ദേവിയായും ആരാധിക്കുന്ന ഭാരതീയ സംസ്കാരത്തിൽ വീന്പുപറയുന്ന രാജ്യത്ത്, സ്വാതന്ത്ര്യം നേടിയിട്ട് ഏഴര പതിറ്റാണ്ടാകുന്പോഴും പെണ്‍കുട്ടികൾക്കു സുരക്ഷ പോലുമില്ല.
സ്ത്രീകൾക്കു മാത്രമല്ല ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി സാധാരണക്കാർക്കും ദരിദ്രർക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും സമത്വവും ഇന്നും കിട്ടാക്കനിയാണ്. ഒരു ശതമാനം വരുന്ന അതിസന്പന്നരുടെയും മറ്റു ചൂഷകരുടെയും ദയാദാക്ഷിണ്യത്തിലാണു രാജ്യത്തെ മഹാഭൂരിപക്ഷം ജനതയും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും തുല്യാവകാശങ്ങളും അധഃസ്ഥിതർക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള പ്രത്യേകാവകാശങ്ങളുമെല്ലാം പ്രബല വിഭാഗങ്ങൾ കവരുന്നതാണു നാം കാണുന്നത്.
കുത്തകയാക്കുന്ന ആധിപത്യങ്ങൾ
""കുടുംബത്തിനുവേണ്ടി കുടുംബം നടത്തുന്ന പാർട്ടി. കൂടുതൽ പറയേണ്ടതുണ്ടോ? നിരവധി തലമുറകളായി ഒരു കുടുംബം ഒരു പാർട്ടി നടത്തുകയാണെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലതല്ല'' പ്രധാനമന്ത്രി പറഞ്ഞതിൽ തെറ്റില്ല. ആളുകളെ ധ്രുവീകരിക്കാൻ മതം ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2018ൽ പറഞ്ഞതും മറക്കരുത്. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയുള്ള വിലാപങ്ങളുടെ കപടതകളാകും ജനം കൂടുതൽ ശ്രദ്ധിക്കുക.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ മോദി കുടുംബാധിപത്യമുള്ള മറ്റു രാഷ്ട്രീയപാർട്ടികളെ വിസ്മരിച്ചതു വെറുതെയാകില്ല. ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന പ്രാദേശിക പാർട്ടികളിലും കുടുംബാധിപത്യം പ്രകടമാണ്. കുടുംബാധിപത്യം, വ്യക്തിയാധിപത്യം, മതാധിപത്യം, പണാധിപത്യം എന്നിങ്ങനെ പലതും ജനാധിപത്യത്തിന് ഒരുപോലെ അപകടകരമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ പാർട്ടികളും ഇവയിലേതെങ്കിലും ഒന്നിന്റെയോ ഇവയുടെ മിശ്രിതങ്ങളുടെയോ ആധിപത്യത്തിന്റെ പിടിയിലാണ്. അല്ലാത്തവ ശുഷ്കിക്കുകയും ചെയ്യുന്നു. ശരിയായ ജനാധിപത്യം ഏതെങ്കിലും പാർട്ടിയിലുണ്ടെന്നു പറയാനാകില്ല. ജനാധിപത്യത്തിന്റെ ചില അംശങ്ങൾ എല്ലാ പാർട്ടികളിലും കാണാനാകുമെന്നു മാത്രം.
കോണ്‍ഗ്രസിൽ കുടുംബാധിപത്യം മുഖ്യ ഘടകമാണെങ്കിൽ ബിജെപിയിൽ മതാധിപത്യവും മോദിയുടെ വ്യക്തി ആധിപത്യവുമാണ് പ്രധാന ഘടകങ്ങൾ. തൃണമൂൽ, എസ്പി, ബിഎസ്പി, എൻസിപി, ശിവസേന, ആർജെഡി, അകാലിദൾ, ബിജെഡി, തെലുങ്കുദേശം, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, എഎപി, ഡിഎംകെ, അണ്ണാ ഡിഎംകെ, നാഷണൽ കോണ്‍ഫറൻസ്, പിഡിപി, എൽജെപി, ജെഎംഎം തുടങ്ങി കേരളത്തിലെ പാർട്ടികൾ വരെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളിലും കുടുംബം, വ്യക്തി, മതം, ജാതി, വർഗം, പ്രാദേശികത തുടങ്ങി പലതിനുമാണ് അമിത സ്വാധീനം.
ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം
ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം തിരികെ കൊണ്ടുവരാനായില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മരിക്കും. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും ശൈലി ജനാധിപത്യത്തിനു ദോഷകരമാണ്. ഏതാനും ചിലരുടെ മുതലെടുപ്പിനുള്ള വേദികളാണിന്നു രാഷ്ട്രീയം. അധികാരവും പണവും കുന്നുകൂട്ടി സ്തുതിപാഠകവൃന്ദത്തെ രൂപപ്പെടുത്തി മികച്ച രാഷ്ട്രീയ, ജാതി, മത ധ്രുവീകരണങ്ങളിലൂടെയും മികച്ച മാർക്കറ്റിംഗിലൂടെയും അധികാരം കൈയാളുന്ന മത്സരമായി രാഷ്ട്രീയം തരംതാണു കഴിഞ്ഞു. ജനസേവകരാകേണ്ടവർ ആധുനികകാല രാജാക്കന്മാരാകുന്നു. കുടുംബ, വ്യക്തി, മത ആധിപത്യങ്ങൾ ഒരുപോലെ തെറ്റാണ്.
വർഗീയതയാകും ഏറ്റവും അപകടകരം. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്തുപരിപാലിക്കണം. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും നേരിടുന്ന ഭീഷണികളെ മറികടക്കാൻ നേതാക്കളും ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കപട മതേതരത്വം, വർഗീയത, കുടുംബാധിപത്യം, വ്യക്തി മേധാവിത്വം എന്നിങ്ങനെ പലതും അവസരംപോലെ പ്രയോഗിച്ചു മുതലെടുപ്പു രാഷ്ട്രീയം തുടരും.
""ഏതു ഭരണഘടനയും എത്ര മനോഹരവും സുസംഘടിതവും ശക്തവുമായി ഉണ്ടാക്കിയാലും അതു രാജ്യത്തിന്റെ യഥാർഥ, നിർഭയ, നിസ്വാർഥ സേവകരാൽ നയിക്കപ്പെടുന്നില്ലെങ്കിൽ ഭരണഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല'' എന്ന് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നൽകിയ മുന്നറിയിപ്പ് പ്രധാനമാണ്. ഭരണഘടന യാകണം രാഷ്ട്രത്തിന്റെ വിശുദ്ധ ഗ്രന്ഥം.