മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അവളുടെ രാവുകൾ തുടങ്ങി എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പേരുകൾക്കു വഴിയൊരുക്കിയത് ബിച്ചു തിരുമലയുടെ ഗാനങ്ങൾ ആണ്. സിനിമയിലെ പേരുകൾ അല്ല ഗാനരചയിതാവ് പാട്ടിൽ ചേർത്തത്. മറിച്ച് ബിച്ചു തിരുമല എഴുതിയ വരികൾ എടുത്ത് സിനിമയുടെ ടൈറ്റിൽ ആക്കുകയായിരുന്നു.
സംഗീത സംവിധായകൻ മൂളുന്ന ഈണത്തിലേക്ക് അതേ വേഗത്തിൽ വരികൾ ഇഴചേർക്കുവാൻ കഴിയുന്ന സിദ്ധി ബിച്ചു തിരുമലയ്ക്കുണ്ടായിരുന്നു. ബിച്ചു മാജിക്ക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന മാജിക്. അതു മാത്രമല്ല കൈയിൽ കിട്ടുന്ന ഏത് വരികളും ഗദ്യമായാൽ പോലും ഒരു ഈണത്തിലങ്ങനെ ചൊല്ലുവാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ടെലിവിഷൻ അഭിമുഖങ്ങളിൽ, രവീന്ദ്രനാഥ ടാഗോറിന്റെ മരണപത്രത്തിലെ ഇംഗ്ലീഷ് വരികൾ വരെ ഈണത്തിൽ ചൊല്ലിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉച്ചരിക്കാൻ കഴിഞ്ഞിരുന്ന ബിച്ചു തിരുമല തന്റെ ഗാനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൾ നല്ല ഈണത്തിൽ ഏറ്റുപാടുമായിരുന്നു.
ക്രിസ്തീയ ഭക്തിഗാനം ഭാഗ്യനക്ഷത്രമായി ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ബ്രാഹ്മമുഹൂർത്തത്തിൽ എന്ന ഗാനമാണ് ബിച്ചു തിരുമല ആദ്യം എഴുതുന്നത്. എന്നാൽ ഒരു ക്രിസ്തീയ ഭക്തിഗാനത്തിലൂടെ ബിച്ചു എന്ന ബി. ശിവശങ്കരൻ നായർ ചലച്ചിത്ര ഗാനലോകത്ത് എത്തിയാൽ മതി എന്ന് കാലം തീരുമാനിച്ചു.
അഥവാ അതാവും ബിച്ചു തിരുമലയുടെ സംഗീത നിയോഗം. ഭജഗോവിന്ദം വെളിച്ചം കണ്ടില്ല. എന്തായാലും ചലച്ചിത്ര താരം മധു തന്റെ അക്കൽദാമ എന്ന സിനിമയ്ക്കു വേണ്ടി അന്നത്തെ യുവ ഗാനരചയിതാവിനെ ക്ഷണിച്ചു. സിനിമയുടെ സംവിധായകനും നിർമാതാവുമായിരുന്നു മധു. അന്ന് ചലച്ചിത്ര ഗാനലോകത്ത് ആരും അറിയാത്ത ഒരാളായ തനിക്കു മധുച്ചേട്ടൻ അവസരം നൽകിയതിനെക്കുറിച്ച് ബിച്ചു തിരുമല പറയാറുണ്ടായിരുന്നു.
അക്കൽദാമയിൽ ആകെ മൂന്നു പാട്ടുകൾ ആണുള്ളത്. അതിലെ നീലാകാശവും മേഘങ്ങളും... എന്നു തുടങ്ങുന്ന ഗാനമാണ് ബിച്ചു തിരുമല രചിച്ചത്. മറ്റ് രണ്ടു ഗാനങ്ങൾ ഭരണിക്കാവ് ശിവകുമാറും, ഏറ്റുമാനൂർ സോമദാസനും എഴുതി.
ബൈബിളും ഖുറാനും ഹിന്ദു പുരാണങ്ങളും നന്നായി മനസിലാക്കിയിരുന്ന ഒരാൾക ൂടിയാണ് ബിച്ചു തിരുമല. ഗാനരചയിതാവിന്റെ ബൈബിൾ ജ്ഞാനം ആണ് ഗാനത്തെ ഇത്രമേൽ ഭക്തിസാന്ദ്രമാക്കുന്നത്.
നീലാകാശവും മേഘങ്ങളും
നീരും താരും തീരങ്ങളും ജീവനും
സൃഷ്ടിച്ച ചൈതന്യമേ സ്വസ്തി
സ്വസ്തി സ്വസ്തി സ്വസ്തി....
ബൈബിളിൽ ഉള്ളതു പോലെ മനുഷ്യജീവിതം മറ്റൊരു മതഗ്രന്ഥത്തിലുമില്ല എന്നും ബിച്ചു തിരുമല പറഞ്ഞിരുന്നു.
ജീവിതം തൊട്ട ഗാനങ്ങൾ
12:59 AM Nov 27, 2021 | Deepika.com