അവനവനു വേണ്ടി മാത്രമല്ലാതെ അപരനു വേണ്ടിക്കൂടി ചോര നീരാക്കി പണിയെടുക്കുന്ന ഓരോ മനുഷ്യന്റെയും വിജയഗാഥയായി മാറുകയായിരുന്നു കർഷക വീര്യം. അതിനെതിരേ വിതച്ച വിത്തുകളെല്ലാം പാറപ്പുറത്തു വീണ് ആയുസറ്റു പോയി. ഭരണകൂടം ഒരു മുൾച്ചെടിയെപ്പോലെ പെരുമാറിയപ്പോൾ സമാധാനത്തിന്റെ മാത്രം കൈപിടിച്ച ആ സമര വീര്യം പൂത്തു തളിർത്തു.
സമീപകാലത്ത് ലോകത്തിന്റെ തന്നെ സമര ഭൂപടത്തിൽ ഇതു പോലെ അടയാളപ്പെടുത്തപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ഏറെയുണ്ടാകില്ല. രാജ്യമാകെ പടർന്നു പിടിച്ച കർഷക സമരം ഒരു വർഷം പൂർത്തിയാക്കുന്നതു സമാനതകളില്ലാത്ത വിജയകാഹളം മുഴക്കിയാണ്.
2020 സെപ്റ്റംബർ 20ന് നരേന്ദ്ര മോദി സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരേ, അതിന്റെ അവതരണം മുതൽ ജനം പലയിടങ്ങളിലായി തെരുവിലിറങ്ങിയിരുന്നു. പഞ്ചാബിലും ഹരിയാനയിലും അതിവേഗം ആളിക്കത്തിയ സമര വീര്യം പതുക്കെ ഡൽഹിയെ ലക്ഷ്യമാക്കി നീങ്ങി. നവംബർ 25ന് ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി തലസ്ഥാനത്തേക്ക് ഇരന്പിയാർത്ത കർഷകരെ പലവഴികളിൽ തടയാൻ ശ്രമിച്ചതോടെ അവർ ഡൽഹി അതിർത്തികളിൽ നിലയുറപ്പിച്ചു. ഡിസംബർ ആദ്യവാരം രാജ്യവ്യാപകമായി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടന്ന പ്രതിഷേധത്തിൽ 25 ലക്ഷം ആളുകൾ അണിനിരന്നു.
ഡൽഹിയിലെ സിംഗു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ വേണ്ടിവന്നാൽ 2024വരെ സമരം ചെയ്യാനുള്ള സന്നാഹങ്ങളൊരുക്കിയാണ് കർഷകർ തന്പടിച്ചത്. ഈ സഹനസമരമാണ് മോദി സർക്കാരിനെ മുട്ടുകുത്തിച്ചത്.
അവകാശപ്പോരാട്ടം അവസാനിക്കില്ല
നാൽപ്പതോളം കർഷക സംഘടനകളെ അണിനിരത്തി സംയുക്ത കിസാൻ മോർച്ച നടത്തി വന്ന കർഷകസമരം ഒരു വർഷം പൂർത്തിയാക്കുന്പോൾ അതിന്റെ അമരത്ത് രാകേഷ് ടികായത് എന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവുണ്ട്. അച്ഛൻ മഹേന്ദ്ര സിംഗ് ടികായത്തിന്റെ കർഷകപക്ഷ പോരാട്ടങ്ങളുടെ തുടർച്ചയായി രാകേഷും സഹോദരൻ നരേഷും മറ്റു നേതാക്കൾക്കൊപ്പം കർഷക സമരത്തെ നയിക്കുന്നു.
ട്രോളി ടൈംസിനും പിറന്നാൾ
കർഷക സമരത്തിന്റെ വാർത്തകൾക്കു മാത്രമായി തുടങ്ങിയ ട്രോളി ടൈംസ് എന്ന പത്രവും ഇതോടൊപ്പം ഒരു വർഷം പൂർത്തിയാക്കുന്നു. കർഷക സമരത്തെ പിന്തുണയ്ക്കാൻ തിക്രി അതിർത്തിയിൽ എത്തിയ നവ് കിരണ്‍ എന്ന ഡെന്റിസ്റ്റ് കൂടിയായ യുവതിയും സുഹൃത്തുക്കളും ചേർന്നാണ് ട്രോളി ടൈംസ് ആരംഭിച്ചത്. സമരവേദിയിൽ സാമൂഹിക ജീവിത ചിത്രങ്ങൾ അപ്പാടെ മാറിമറിയുന്നതാണ് താൻ കണ്ട ഏറ്റവും വലിയ അനുഭവമെന്ന് നവ് കിരണ്‍ പറഞ്ഞു.
വനിതകൾ ഈ സമരത്തിന്റെ വലിയൊരു ശക്തിയായി മാറി. ആയിരക്കണക്കിനു കർഷക വനിതകൾ ട്രാ ക്ടറുകൾ ഓടിച്ചു തന്നെ സമരസ്ഥലത്തേക്കു വന്നു സമരത്തിൽ സജീവ പങ്കാളികളായി. സ്ത്രീ-പുരുഷ ഭേദങ്ങളുടെ എല്ലാ നിഴലുകളും മാഞ്ഞു പോകുന്നതും ഈ സമര വേദികളിൽ കണ്ടു എന്നും നവ്കിരണ്‍ പറയുന്നു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ സമരത്തെയും ഭാവി അവകാശ പോരാട്ടങ്ങളെയും കുറിച്ച് രാകേഷ് ടികായത് ദീപികയോടു സംസാരിക്കുന്നു.
? ലോക ശ്രദ്ധയാകർഷിച്ച ഈ വന്പൻ പ്രക്ഷോഭത്തിൽ താങ്കളുടെ പങ്ക് എന്തായിരുന്നു?
ഇവിടെയിരിക്കുന്ന മറ്റെല്ലാവരെയും പോലെ തന്നെ ഞാനൊരു കർഷകൻ മാത്രമാണ്. ഞാനൊരു നേതാവൊന്നുമല്ല. ഈ സമരത്തിൽ ഒരു നേതാവിനോ ഏതെങ്കിലും ഒരു സംഘടനയ്ക്കോ ഏതെങ്കിലും ഒരു കൊടിക്കോ മാത്രമായി ഒരു പ്രത്യേകതയുമില്ല. എല്ലാവരും ഇതിന്റെ ഭാഗമാണ്. ഓരോ കർഷകനും ഇതിന്റെ ഭാഗമാണ്. സംയുക്ത കിസാൻ മോർച്ചയാണ് സമരം നയിക്കുന്നത്. ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കർഷകർ അവരവരുടെ വീടുകളിലേക്കുള്ള വഴികൾ തന്നെ മറുന്നു പോയിരിക്കുന്നു. മടങ്ങിപ്പോകാൻ സർക്കാർ തന്നെയാണ് ഇനി വഴി തെളിച്ചു തരേണ്ടത്. ആ വഴി കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതിലൂടെ മാത്രമേ തെളിയുകയുമുള്ളൂ.
? പ്രധാനമന്ത്രി കാർഷിക നിയമങ്ങൾ പിൻവലിച്ചു നടത്തിയ പ്രഖ്യാപനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ശരിയായ കാര്യം ഒരുപാട് വൈകി അദ്ദേഹം ചെയ്തു.
? ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് സർക്കാർ ഇപ്പോൾ വിട്ടുവീഴ്ചയ്ക്കു തയാറായത് എന്നു കരുതുന്നുണ്ടോ?
അത് കാത്തിരുന്നു വീക്ഷിക്കേണ്ട ഒരു വസ്തുതയാണ്. ചർച്ചകൾ എങ്ങനെ മുന്നോട്ടു നീങ്ങുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഓരോ കാര്യവും. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തവണ ഓരോ കർഷകനും അവരുടെ വോട്ടവകാശം വിനിയോഗിക്കുകയുള്ളൂ.
? മിനിമം താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ എങ്ങനെ ഒരു പരിഹാരം കണ്ടെത്തുമെന്നാണ് കരുതുന്നത്, ഇതിനായി ഒരു സമിതി രൂപീകരിച്ചേക്കുമോ?
അവർ ഒരു സമിതിയുണ്ടാക്കട്ടെ. കർഷകരും ആ സമിതിയുടെ ഭാഗമാകാൻ ഒരുക്കമാണ്. അങ്ങനെ ഒരു സമിതി ഉണ്ടെങ്കിൽ അത് എങ്ങനെ ഏതു രീതിയിൽ ആരു മുൻകൈ എടുത്തു രുപീകരിക്കുന്നു എന്ന് കാത്തിരുന്നുനോക്കാം. കൂടുതൽ ചർച്ചകൾ വീണ്ടും ആരംഭിക്കൂ എന്നു മാത്രമാണ് സർക്കാരിനോട് ഇപ്പോൾ പറയാനുള്ളത്. സർക്കാർ തന്നെ ഈ പ്രതിസന്ധികൾക്ക് ഒരു വഴി കണ്ടെത്തട്ടെ.
? മൂന്നു നിയമങ്ങളും പിൻവലിക്കുന്ന സാഹചര്യത്തിൽ മിനിമം താങ്ങുവിലയില്‍ ഇനി കർഷകരുടെ അജന്‍ഡ എന്താണ്?
കർഷകരുടെ എല്ലാ അജന്‍ഡയും എപ്പോഴേ തയാറാണ്. സർക്കാർ ചർച്ചയ്ക്കു സന്നദ്ധരാകുന്പോൾ അതെല്ലാം തന്നെ ഉന്നയിക്കുകയും ചെയ്യും. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് അർഹവും അവകാശപ്പെട്ടതുമായ വില നിയമപരമായി ത്തന്നെ ഉറപ്പുലഭിക്കണം എന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
? കാർഷിക നിയമങ്ങൾ പിൻവലിച്ചതിനൊപ്പം ജൈവ കൃഷിയെക്കുറിച്ചും സുഭാഷ് പലേക്കർ മാതൃക കൃഷിരീതികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നല്ലോ?
സീറോ ബജറ്റ് ഓർഗാനിക് കൃഷിയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ എവിടെയാണുള്ളത്. പ്രകൃതി, ജൈവ കൃഷി രീതികളെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. ഒരു മാർഗരേഖയുമില്ലാതെ ഇത്തരം മാതൃകകൾ കർഷകർ കണ്ണുമടച്ചു പിൻതുടർന്നാൽ അവരുടെ നഷ്ടങ്ങൾക്ക് ആരു പരിഹാരം കണ്ടെത്തും. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നല്ലോ. ആ വാക്കിനെന്താണ് പറ്റിയത്. സർക്കാർ നിലവിൽ കർഷകർ ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളും മുഖാമുഖം നിന്നു ചർച്ച ചെയ്യുകയാണു വേണ്ടത്.
? പാർലമെന്റ് സമ്മേളനം 29ന് ആരംഭിക്കുകയാണ്. എന്താണ് കർഷകരുടെ സമര പരിപാടികൾ?
കർഷകർ നേരത്തേ തീരുമാനിച്ച ട്രാക്ടർ റാലി നടത്തും. 30 ട്രാക്ടറുകളിലായി 500 കർഷകർ ആദ്യ ദിവസം തന്നെയെത്തും. ഇതു സംബന്ധിച്ചു കൂടുതൽ തീരുമാനങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ എടുക്കും. മിനിമം താങ്ങുവിലയ്ക്ക് നിയമ പിൻബലം എന്ന ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കും. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ 35 ദിവസമുണ്ട്. മിനിമം താങ്ങുവില ഉറപ്പാക്കാൻ ഒരു നിയമം കൊണ്ടുവരാനുള്ള സാവകാശമൊക്കെ ഇപ്പോഴും സർക്കാരിനുണ്ട്. കൂടാതെ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാക്കണം.
? കർഷക സമരം ഇനി എങ്ങനെയായി മാറും?
ഇന്ത്യയിൽ കർഷകരുടെ അവകാശ സമരങ്ങൾ സമീപകാലത്ത് അവസാനിക്കും എന്നു പ്രതീക്ഷിക്കാനേ കഴിയില്ല. വർഷങ്ങളായി തുടരുന്ന ആവശ്യങ്ങളും സമരങ്ങളും ഒന്നുചേർന്നു വലുതായതാണ് നിലവിലെ ഈ സമരം തന്നെ. ഈ സമരം തുടരുക തന്നെ ചെയ്യും. അതു സംബന്ധിച്ചു കൂടുതൽ തീരുമാനങ്ങൾ കർഷക സംഘടനകൾ 27നു ചേരുന്ന യോഗത്തിനു ശേഷം വ്യക്തമാക്കും.
സെബി മാത്യു
കർഷക സമരത്തിന് വിളവെടുപ്പ്
01:31 AM Nov 26, 2021 | Deepika.com