ഇന്ന് സ്ത്രീകൾക്കുനേരേയുള്ള അതിക്രമവിരുദ്ധ അന്താരാഷ്ട്രദിനം. "ലോകത്തെ ഓറഞ്ചണിയിക്കൂ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ നിമിഷം അവസാനിപ്പിക്കൂ', എന്നതാണ് ഈ വർഷത്തെ അതിക്രമവിരുദ്ധദിനത്തിന്റെ മുദ്രാവാക്യമായി ഐക്യരാഷഷ്ട്രസഭ നിർദേശിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളില്ലാത്ത ഒരു പുത്തൻ പുലരിയുടെ പ്രതീകമായാണ് ഓറഞ്ച് നിറത്തെ ഐക്യരാഷ്ട്രസഭ സ്വീകരിച്ചിരിക്കുന്നത്.
പെരുകുന്ന അതിക്രമങ്ങൾ
കേരള ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾപ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞ അഞ്ചുവർഷമായി കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, ലോക്ഡൗൺ സമയത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിക്കുകയാണ് ചെയ്തത്.
2020 മാർച്ചിൽ കേരളത്തിൽ ഗാർഹികാതിക്രമത്തിനെതിരായി 14 കേസാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. എന്നാൽ, രാജ്യത്ത് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ കണക്ക് കുത്തനെ കൂടി. ഏപ്രിലിൽ കേസുകളുടെ എണ്ണം 75 ആയും മേയിൽ 300 ആയും കൂടി. ജൂണെത്തുമ്പോഴേക്ക് ഈ നമ്പർ 600 ആയിമാറി. പിന്നീട് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ഈ കണക്കിൽ കുറവുവന്നെങ്കിലും 2021ൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കണക്കിൽ വീണ്ടും വർധന കാണിച്ചു. ജനുവരിയിൽ 457 കേസുകളിൽ തുടങ്ങി, ഏപ്രിലിൽ 602 കേസുകൾ വരെയായി ഈ കണക്കുയുർന്നു (ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ നിന്നുള്ള കണക്കുകൾ).
സ്ത്രീധനം
സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളിൽ ഒട്ടനവധി ജീവനുകളാണ് സമീപകാലത്ത് നമുക്ക് നഷ്ടമായത്. സ്ത്രീകളെന്നാൽ കച്ചവടച്ചരക്കാണെന്ന അലിഖിത സാമൂഹിക ബോധം പൊളിച്ചെഴുതാതെ ലിംഗനീതി ഉറപ്പു വരുത്താൻ നമുക്ക് സാധിക്കില്ല. സ്ത്രീകളുടെ സ്വത്വത്തിന് അർഹമായ അംഗീകാരവും ബഹുമാനവും നൽകാൻ വിദ്യാഭ്യാസകാലത്തുതന്നെ നമുക്ക് സാധിക്കണം. ലൈംഗികവിദ്യാഭ്യാസം എന്ന ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള പ്രേരണയും ഇതാണ്.
കേരള വനിതാ കമ്മീഷൻ രൂപവ്കരണകാലം മുതൽ ഈ ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നത്. പ്രശ്നപരിഹാരവേദി എന്നതിലുപരി, സമൂഹത്തിൽ ലിംഗനീതി ഉറപ്പുവരുത്താൻ സാധിക്കുംവിധം മാറ്റങ്ങൾക്കു പ്രേരകശക്തിയാവുക എന്നതാണ് കമ്മീഷന്റെപ്രാഥമിക ചുമതല. ഇതിനായി കലാലയങ്ങളിൽ കലാലയജ്യോതി എന്നപേരിൽ നടത്തുന്ന ബോധവത്കരണത്തിലൂന്നിയ പരിപാടികൾ, ഗാർഹികാതിക്രമങ്ങൾക്കു കാരണമാകുന്ന ആശയങ്ങളെ തിരുത്തിയെഴുതാനായി പ്രീമാരിറ്റൽ കൗൺസലിങ്, സ്ത്രീവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഴത്തിലുള്ള ഗവേഷണം, സെമിനാറുകൾ, മറ്റു പരിപാടികൾ തുടങ്ങിയവ കമ്മീഷൻ നടത്തിവരുന്നു.
മുന്നോട്ടുള്ള വഴി
ഏകദേശം മൂന്നിലൊന്നു സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മഹാമാരി കൂടാതെ യുദ്ധം, പ്രകൃതിദുരന്തങ്ങൾ, കലാപങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഈ നിരക്ക് ക്രമാതീതമായി വർധിക്കുന്നു.
പുരുഷാധിപത്യാശയങ്ങൾക്ക് മേൽക്കൈ ഉള്ള നമ്മുടെ സമൂഹത്തിൽ ഇവ തച്ചുടച്ച്, പുതിയ സാമൂഹികവ്യവസ്ഥ കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. നീതീന്യായ വ്യവസ്ഥയിലും സാമൂഹിക മേഖലകളിലും ആരോഗ്യമേഖലയിലും ഈ മാറ്റം അത്യാവശ്യമാണ്.
ഇതോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാൻ സ്ത്രീകൾക്ക് സ്ഥിരതയാർന്ന ജോലിക്കൊപ്പംതന്നെ കല്യാണം, കുടുംബവ്യവസ്ഥ, മാതൃത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെയും പുതിയ മാതൃകകൾ നാം തേടേണ്ടിയിരിക്കുന്നു. ഇങ്ങനെ സമഗ്രമായ മാറ്റങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പൂർണമായി അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.
അഡ്വ. പി. സതീദേവി
(കേരള വനിതാ കമ്മീഷന് അധ്യക്ഷ)
സ്ത്രീകൾക്കുനേരേയുള്ള അതിക്രമവിരുദ്ധ ദിനം ഇന്ന്
12:39 AM Nov 25, 2021 | Deepika.com