നിയമം ബാധിക്കുന്നത് ആരെയൊക്കെ
കേരളത്തിലെ ക്രൈസ്തവരെ ഉദ്ദേശിച്ച് എന്നാണ് ബില്ലിൽതന്നെ പറഞ്ഞിട്ടുള്ളത്. സെക്ഷൻ 2(b)യിൽ ക്രൈസ്തവനെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. "ബൈബിളിൽ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ദൈവത്തിന്റെ ഏകജാതനായി അംഗീകരിക്കുകയും മാമ്മോദീസ സ്വീകരിക്കുകയും ചെയ്ത വ്യക്തി' എന്നാണ് അവിടെ പറഞ്ഞിട്ടുള്ളത്. എന്നാൽ സെക്ഷൻ 2 (h)ൽ പറയുന്നത് യഹോവസാക്ഷികൾ എന്ന വിഭാഗവും എപ്പിസ്കോപ്പൽ അല്ലാത്ത ക്രിസ്തീയ സഭകളിൽ ഉൾപ്പെടും എന്നാണ്. അത് 2(b)യിൽ പറഞ്ഞ നിർവചനവുമായി പൊരുത്തപ്പെടുന്നില്ല. കാരണം യഹോവസാക്ഷികൾ യേശ്രുക്രിസ്തുവിനെ ദൈവത്തിന്റെ ഏകജാതനായി അംഗീകരിക്കുകയോ പുതിയ നിയമത്തിൽ വിശ്വസിക്കുകയോ മാമ്മോദീസ സ്വീകരിക്കുകയോ ചെയ്യാത്തവരാണ്.
ഈ നിയമപ്രകാരം വിവാഹം നടത്താവുന്നവർ
സെക്ഷൻ മൂന്നിൽ പറയുന്ന വ്യവസ്ഥകൾ പൂർത്തീകരിക്കുന്ന, ക്രിസ്തീയസമുദായത്തിൽ (യഹോവസാക്ഷി എന്ന വിഭാഗത്തിൽ) ഉൾപ്പെട്ട രണ്ടു വ്യക്തികൾ തമ്മിലോ അഥവാ ഒരാളെങ്കിലും ക്രിസ്തീയ സമുദായത്തിൽ ഉൾപ്പെടുന്നെങ്കിലോ ഈ ആക്ട് പ്രകാരം വിവാഹം നടത്താവുന്നതാണ്. ഒരു യഹോവസാക്ഷിക്കും ക്രിസ്ത്യൻ എന്ന വിഭാഗത്തിൽപ്പെടുന്നില്ലെങ്കിലും ഈ ആക്ട് പ്രാകരം വിവാഹം നടത്താൻ സാധിക്കും (സെക്ഷൻ 3).
ക്രിസ്തീയ സമുദായത്തിന്റെ പ്രത്യേക നിയമങ്ങളോ മറ്റു നിയമങ്ങളോ ഒന്നും ഇവിടെ ബാധകമായിരിക്കുകയില്ല എന്ന് സെക്ഷൻ മൂന്നിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹം നടത്തുന്നവർക്കുണ്ടായിരിക്കേണ്ട യോഗ്യതകൾ ഏറെക്കുറേ 1954ലെ സ്പെഷൽ മാര്യേജ് ആക്ടിൽ പറയുന്നവതന്നെയാണ്.
വിവാഹം നടത്തിക്കൊടുക്കാവുന്ന വ്യക്തികൾ
വിവാഹം നടത്തിക്കൊടുക്കുന്ന വ്യക്തിയെ "മാര്യേജ് ഓഫീസർ' അഥവാ വിവാഹ അധികാരി എന്നാണ് ഈ ആക്ടിൽ വിളിക്കുന്നത് (സെക്ഷൻ 2(f),4). സെക്ഷൻ 2(f) ൽ വിവാഹ ഓഫീസറെ നിർവചിച്ചിരിക്കുന്നത് ഈ ആക്ട് പ്രകാരം വിവാഹം നടത്തിക്കൊടുക്കുന്നതിന് എപ്പിസ്കോപ്പലോ എപ്പിസ്കോപ്പൽ അല്ലാതെയോ ഉള്ള ക്രിസ്തീയ സമുദായത്താൽ നിയോഗിക്കപ്പെടുന്ന വ്യക്തി എന്നാണ്. അതായത് ക്രിസ്തീയ സഭാവിഭാഗത്തിൽ വിവാഹം നടത്തിക്കൊടുക്കുന്നതിന് ചുമതലപ്പെട്ട ആൾതന്നെ ആയിരിക്കും ഈ ആക്ട് പ്രകാരവും വിവാഹം നടത്തിക്കൊടുക്കേണ്ട വ്യക്തി. അത് ഇടവക വികാരിയോ മറ്റു വൈദികരോ പെന്തക്കോസ്റ്റൽ പാസ്റ്ററോ യഹോവസാക്ഷികളുടെ വിഭാഗത്തിൽപ്പെട്ടയാളോ ആകാം. വിവാഹ ഓഫീസർ ഏതു വിഭാഗത്തിൽനിന്നാണെന്നുള്ളത് ബില്ലിൽ ഒരു വിഷയമേ അല്ല.
വിവാഹിതരാകുന്നവരിൽ ഒരാളെങ്കിലും മാമ്മോദീസ സ്വീകരിച്ച വ്യക്തിയായിരിക്കണം എന്നും (സെക്ഷൻ 3) അവർ താമസിക്കുന്ന സ്ഥലത്ത് വിവാഹം നടത്താൻ ചുമതലയുള്ള വിവാഹ ഓഫീസറെയാണ് വിവാഹിതരാകുന്നവർ സമീപിക്കേണ്ടതെന്നും [സെക്ഷൻ 5(1)] മാത്രമേ പറയുന്നുള്ളൂ (യഹോവസാക്ഷികളുടെ കാര്യത്തിൽ ഇതും ബാധകമല്ല).
സെക്ഷൻ 8 പ്രകാരം വിവാഹപരസ്യം ചെയ്ത ശേഷം തടസങ്ങളുണ്ടെന്നു വിവാഹ ഓഫീസർ തീരുമാനിച്ചാലും വിവാഹിതരാകുന്നവർക്ക് മറ്റേതെങ്കിലും വിവാഹ ഓഫീസറുടെ അടുക്കൽ വിവാഹം നടത്തുന്നതിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് സെക്ഷൻ 8(6)ൽ പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞപ്രകാരം വിവാഹ ഓഫീസർ മറ്റൊരു "ഡിനോമിനേഷ'നിൽ നിന്നുള്ള ആളാണെങ്കിൽ സെക്ഷൻ 10ൽ പറഞ്ഞിരിക്കുന്ന വിവാഹിതരാകുന്നവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകൾ വിവാഹ ഓഫീസർ എങ്ങനെ നടത്തിക്കൊടുക്കും എന്ന് വ്യക്തമല്ല. രണ്ട് ഡിനോമിനേഷനുകളിൽപ്പെട്ടവർക്ക് ഇഷ്ടമുള്ള വിവാഹഓഫീസറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാകാം ഇതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ, ഇതുമൂലം പ്രായോഗികതലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികമായിരിക്കും. സഭാപരമായ ചടങ്ങുകൾക്കും ആചാരങ്ങൾക്കും വലിയ വിലയൊന്നും കല്പിച്ചിട്ടില്ല എന്ന് ഇതുവഴി കൂടുതൽ വ്യക്തമാവുകയാണ്.
1872-ലെ ക്രിസ്ത്യൻ മാര്യേജ് ആക്ട് സെക്ഷൻ 5-ൽ വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുള്ളവരെക്കുറിച്ചു പറയുന്നുണ്ട്. ഏതെങ്കിലും സഭയിൽ മെത്രാൻപട്ടം സ്വീകരിച്ചിട്ടുള്ള വ്യക്തി സ്വന്തം സഭയിലെ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും അനുസരിച്ച് ആശീർവദിക്കുന്ന വിവാഹങ്ങൾ സെക്ഷൻ 5(1) പ്രകാരം സാധുവായി പരിഗണിക്കപ്പെട്ടിരുന്നു. ചർച്ച് ഓഫ് സ്കോട്ലൻഡിന്റെ പുരോഹിതരും അവരുടെ നിയമങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതം നടത്തുന്ന വിവാഹങ്ങളും സാധുവായിരുന്നു. ഇവിടെ എടുത്തുപറയേണ്ട കാര്യം ഓരോ സഭയുടെയും വ്യക്തിനിയമങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടുതന്നെ സിവിൽ നിയമമനുസരിച്ചുകൂടി സാധുവായ വിവാഹങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണമായിരുന്നു അത്. ഈ സാധ്യത പുതിയ നിയമനിർമാണത്തോടെ ഇല്ലാതാവുകയാണ്. പുതിയ ബില്ലിന്റെ ലക്ഷ്യം സഭാനിയമങ്ങളെ ഇല്ലാതാക്കി വിവാഹങ്ങൾ സഭാപരമായ ചടങ്ങുകളോടെ സിവിൽ നിയമമനുസരിച്ചു മാത്രം നടത്തുക എന്നുള്ളതാണ്.
വിവാഹ അറിയിപ്പ്
വിവാഹിതരാകാൻ പോകുന്നവർ തങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചുമതലയുള്ള വിവാഹ അധികാരിക്ക് ചട്ടപ്രകാരം അറിയിപ്പ് (notice) എഴുതിനൽകണം എന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത് (സെക്ഷൻ 5(1)). അതോടൊപ്പം വിവാഹിതരാകുന്നവരും രണ്ടും സാക്ഷികളും ഒപ്പിട്ട സത്യവാങ്മൂലവും വിവാഹ ഓഫീസർക്ക് നൽകണം. ഈ വിവാഹ ഓഫീസർ അറിയിപ്പ് പരസ്യപ്പെടുത്തേണ്ടതും തടസങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുമാണ് (7, 8(1-5) സെക്ഷനുകൾ). തടസങ്ങൾ ഉന്നയിക്കാൻ ഏഴു ദിവസത്തെ സമയമാണുള്ളത്. തടസങ്ങളില്ലെങ്കിൽ ഏഴുദിവസങ്ങൾക്കു ശേഷം വിവാഹം നടത്തിക്കൊടുക്കാം. മുന്പ് പറഞ്ഞപോലെ, വിവാഹിതരാകുന്നവരുടെ ഡിനോമിനേഷനിൽപ്പെടാത്ത ആൾക്കും ആ പ്രദേശത്ത് വിവാഹ ഓഫീസറുടെ ചുമതലയുണ്ടെങ്കിൽ വിവാഹം നടത്തിക്കൊടുക്കാവുന്നതാണ്. പക്ഷേ, ഏത് ആചാരപ്രകാരം വിവാഹം നടത്തും എന്നത് ഇവിടെ പ്രശ്നമാകും.
ആരെങ്കിലും ഏഴു ദിവസത്തിനകം സെക്ഷൻ മൂന്ന് പ്രകാരമുള്ള വിവാഹതടസങ്ങൾ ഉന്നയിച്ചാൽ അത് അന്വേഷിക്കാൻ വിവാഹ ഓഫീസർക്ക് കടമയുണ്ട്. ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി തീരുമാനം അറിയിക്കണം. ആ തീരുമാനം അന്തിമമായിരിക്കും (സെക്ഷൻ 8(5)). ഉന്നയിക്കപ്പെട്ട തടസങ്ങളിൽ കഴന്പില്ലെന്നു കണ്ടാൽ നോട്ടീസ് നൽകി 14 ദിവസത്തിനു ശേഷം വിവാഹം നടത്താം. വിവാഹതടസം ഉണ്ടെന്ന് തീരുമാനിച്ചാലുള്ള മറ്റു സാധ്യതകൾ മുന്പ് സൂചിപ്പിച്ചതാണല്ലോ. സെക്ഷൻ 8(6) ൽ പറഞ്ഞിരിക്കുന്നപ്രകാരം ദന്പതികൾ തീരുമാനിക്കുന്ന വിവാഹ ഓഫീസർക്ക് വിവാഹപരസ്യം, അനുബന്ധ രേഖകൾ തുടങ്ങിയവയോടൊപ്പം ഒരു കത്ത് ആദ്യം നിയമപ്രകാരം വിവാഹം പരസ്യപ്പെടുത്തിയ ഓഫീസർ നൽകിയാൽ ആ വിവാഹം നടത്തിക്കൊടുക്കണം എന്നാണ് സെക്ഷൻ 8(8)ൽ പറഞ്ഞിരിക്കുന്നത്. വീണ്ടും വിവാഹം പരസ്യപ്പെടുത്തുകയോ തടസങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യേണ്ടതില്ല.
ചുരുക്കിപ്പറഞ്ഞാൽ സെക്ഷൻ മൂന്നിൽ പറഞ്ഞിരിക്കുന്ന വിവാഹതടസങ്ങൾ ഉണ്ടായാലും വിവാഹം നടത്തിക്കിട്ടുന്നതിനുള്ള പഴുത് ബില്ലിൽതന്നെ ഉണ്ടെന്നു സാരം. അങ്ങിനെവരുന്പോൾ സഭാനിയമങ്ങളെയെന്നപോലെതന്നെ സിവിൽ നിയമങ്ങളെയും അവഗണിക്കുന്ന നിയമമാണ് കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്നത് എന്നു പറയേണ്ടിവരും.
സ്ഥലം, ചടങ്ങുകൾ
ആംഗ്ലിക്കൻ സഭയിലെ പുരോഹിതർ വിവാഹം നടത്തുന്നത് ദേവാലയത്തിലായിരിക്കണമെന്നും ഈ ആക്ടിൽ വ്യവസ്ഥയുണ്ടായിരുന്നു (സെക്ഷൻ 11). കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ദേവാലയത്തിലേ വിവാഹം നടക്കൂ എന്നതിനാലാകാം അത് എടുത്തുപറയാതിരുന്നത്. ഈവിധം സഭാനിയമങ്ങൾക്ക് യാതൊരുവിധ പരിക്കും ഏല്പിക്കാത്തവിധം നിയമം നിർമിക്കാനാണ് 1872-ൽ ബ്രിട്ടീഷുകാർ ശ്രമിച്ചത്.
എന്നാൽ, 2020-ലെ ബില്ലിൽ പറയുന്നത് വിവാഹത്തിന്റെ സ്ഥലവും സമയവും വിവാഹിതരാകുന്നവരുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം എന്നാണ് (സെക്ഷൻ 9). എന്നാൽ വിവാഹം നടത്തിക്കൊടുക്കുന്ന വൈദികൻ/പാസ്റ്റർ അത് പരന്പരാഗത മതാചാരവിധിപ്രകാരം നടത്തിക്കൊടുക്കുകയും വേണം (സെക്ഷൻ 10). വിശ്വാസ പാരന്പര്യങ്ങളെ അലങ്കാരമായി മാത്രം കാണുകയും സഭാനിയമങ്ങളെ പാടേ അവഗണിക്കുകയും ചെയ്യുന്ന ഒരു ചെറിയവിഭാഗം ക്രിസ്തീയ സമൂഹത്തിന്റെ കൈയടി കിട്ടാനായിരിക്കും ഈ ഭേദഗതി. ഹൗസ്ബോട്ടിലോ കപ്പലിലോ റിസോർട്ടിലോ എവിടെ വേണമെങ്കിലും ഏതുസമയത്തും വിവാഹം നടത്താമല്ലോ.
ദേവാലയത്തിൽവച്ച് വിവാഹം ആശീർവദിക്കപ്പെടണം എന്നത് പൗരസ്ത്യ ക്രൈസ്തവരുടെ വിശ്വാസപാരന്പര്യമാണ്. അത് പവിത്രമായ ഒരു കൂദാശയായതുകൊണ്ടാണ് സഭാനിയമങ്ങൾ ഇപ്രകാരം നിഷ്കർഷിക്കുന്നത്. എന്നാൽ, സ്പെഷൽ മാര്യേജ് ആക്ടിൽപോലും അനുവദിക്കാത്ത സ്വാതന്ത്ര്യമാണ് പുതിയ ബില്ലിൽ അനുവദിച്ചിരിക്കുന്നത്. വിവാഹം നടത്തിക്കൊടുക്കുന്ന "ഓഫീസർ' മാത്രമായ വൈദികൻ ഇപ്രകാരം വിവാഹിതരുടെ താത്പര്യപ്രകാരം വിവാഹം നടത്താൻ നിർബന്ധിതനാകും. എന്നാൽ, ഹൗസ്ബോട്ടിലും കപ്പലിലും വിമാനത്തിലുമൊക്കെ നടക്കുന്ന വിവാഹങ്ങൾ ഏതു സ്ഥലത്ത് നടന്നുവെന്നും ഏത് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നുമൊക്കെയുള്ള നിർദേശങ്ങൾകൂടി ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനേ.
ശിക്ഷാനിയമങ്ങൾ
പുതിയ ആക്ട് പ്രകാരം, നിയമിതരാകുന്ന "മാര്യേജ് ഓഫീസർ'മാരാണ് ക്രിസ്ത്യൻ വിവാഹങ്ങൾ നടത്തിക്കൊടുക്കേണ്ടത് എന്ന് കണ്ടു (സെക്ഷൻ 4). സിവിൽ നിയമം അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കുന്നതിന് ഒരു വിവാഹ ഓഫീസറെ നിയമിക്കുന്നില്ലെന്ന് ഏതെങ്കിലും മെത്രാൻ തീരുമാനിച്ചാലോ? ആ പ്രദേശത്ത് മറ്റ് ഡിനോമിനേഷനുകളിലെ വിവാഹ ഓഫീസർമാർ ഉണ്ടാകാം. അവർക്ക് ഏതു വിവാഹവും നടത്തിക്കൊടുക്കാം.
ഇവിടെ രണ്ടു ചോദ്യങ്ങൾ ഉയരുന്നുണ്ട്. 1) ഇപ്രകാരം വിവാഹ ഓഫീസറെ നിയമിക്കണം എന്ന് ഏതെങ്കിലും സഭാധികാരിയോട് നിർദേശിക്കാൻ ഈ ആക്ട് പ്രകാരം ഉണ്ടാകുന്ന ചട്ടങ്ങൾവഴി നിർദേശിക്കാൻ സാധിക്കുമോ? 2. മതാചാരപ്രകാരം മതപരമായ നിയമങ്ങൾ പാലിച്ചുകൊണ്ടു വിവാഹം നടത്തരുതെന്നും അഥവാ നടത്തിയാലും വിവാഹം തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അവിടെനിന്നു നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകില്ല; അഥവാ നൽകരുത് എന്നും നിയമം വരുമോ? അതുകൂടി അറിഞ്ഞാലേ സെക്ഷൻ 14-ൽ പറഞ്ഞിരിക്കുന്ന ശിക്ഷാനിയമത്തിന്റെ വ്യാപ്തി മനസിലാവുകയുള്ളൂ.
പ്രത്യേകം അധികാരം ലഭിക്കാതെ വിവാഹം നടത്താൻ ആരെങ്കിലും ശ്രമിച്ചാലോ വിവാഹം നടന്നതിന്റെ തെളിവ് എന്ന നിലയിൽ എന്തെങ്കിലും ഒരു രേഖ നൽകാൻ തുനിഞ്ഞാലോ കുറ്റം തെളിഞ്ഞാൽ മൂന്നുവർഷംവരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാം (സെക്ഷൻ 14 (1)). അതുപോലെതന്നെ, ഈ ആക്ട് അനുശാസിക്കുന്നപ്രകാരം മതിയായ കാരണങ്ങളില്ലാതെ വിവാഹം നടത്തിക്കൊടുക്കാതിരിക്കുകയോ മറ്റു കടമകൾ നിർവഹിക്കാതിരിക്കുകയോ ചെയ്താലും മൂന്നുമാസംവരെ തടവുശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കുന്നതാണ്.
1872-ൽ ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ട് സെക്ഷൻ 5ന്റെ ലംഘനത്തിന് സെക്ഷൻ 68ൽ നൽകിയിരിക്കുന്ന ശിക്ഷ, സഭാപരമായ നിയമങ്ങൾ പാലിക്കാതെ വിവാഹം നടത്തുന്നവർക്കും സിവിൽ രജിസ്ട്രാറുടെ അഭാവത്തിൽ വിവാഹം നടത്തുന്നവർക്കുമായിരുന്നു. എന്നാൽ, പുതിയ ബില്ലിൽ അത് സിവിൽനിയമം പാലിക്കാത്തവർക്കും സഭാപരമായി സഭാനിയമങ്ങൾ അനുസരിച്ചു മാത്രമേ വിവാഹം നടത്തുകയുള്ളൂ എന്ന് ശഠിക്കുന്നവർക്കുമാണ് ലഭിക്കുന്നത് എന്നു വ്യത്യാസമുണ്ടെന്ന കാര്യം എടത്തുപറയാതെവയ്യ. കോടതിയുടെ അനുമതി കൂടാതെതന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കുകയോ കുറ്റം ചെയ്തയാളെ അറസ്റ്റുചെയ്യുകയോ ചെയ്യാവുന്ന "കൊഗ്നീസബിൾ ഒഫൻസു'കൾ അഥവാ തിരിച്ചറിയാവുന്ന കുറ്റങ്ങളുടെ പട്ടികയിലാണ് സെക്ഷൻ 14ലും 15ലും പറഞ്ഞിരിക്കുന്ന നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും 2020ലെ ബില്ലിന്റെ പ്രത്യേകതയാണ്.
(തുടരും)