ലോകമെമ്പാടുമുള്ള പ്രിയ മാധ്യമ പത്രാധിപന്മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഉച്ചകോടി തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് സ്വീഡിഷ് സ്കൂള്‍ വിദ്യാര്‍ഥിനിയായ ഗ്രേറ്റാ തന്ബേര്ഗും ഉഗാണ്ടയില്‍നിന്നുള്ള വനേസാ നകാതേയും പങ്കുവച്ച തുറന്ന കത്ത് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷേ, ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഉച്ചകോടിക്കു കഴിഞ്ഞില്ല.
സിഓപി 26 എന്നറിയപ്പെട്ട ഈ ഉച്ചകോടിയുടെ പൂര്‍ണ രൂപം കോണ്‍ഫറന്‍സ് ഓഫ് ദ പാര്‍ട്ടീസ് എന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുള്ള 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണിത്. ഇത്തരത്തില്‍ 26ാമത് ആഗോള ഉച്ചകോടി ആയതിനാലാണ് സിഓപി 26 എന്ന് ഈ ഉച്ചകോടി അറിയപ്പെടുന്നത്.
ആഗോളതാപനത്തിന്റെ പ്രത്യാഘാതം നേരിടാൻ ദരിദ്രരാജ്യങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് പ്രതിവർഷം 10,000 കോടി ഡോളര്‍ സമാഹരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് നെറ്റ് സീറോയിലെത്തിക്കാനും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷസില്‍ എത്തിക്കാനുമുള്ള ദീർഘകാല പദ്ധതിരേഖകൾ അടുത്തവർഷം അവസാനത്തോടെ സമർപ്പിക്കാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്.
എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനവും പുറന്തള്ളലും നിയന്ത്രിച്ച് അന്തരീക്ഷതാപനം കുറയ്ക്കാനുള്ള സമയബന്ധിതമായ ഒരു പ്രഖ്യാപനവും ഉച്ചകോടിയിൽ ഉണ്ടായില്ല എന്നതാണ് പരിസ്ഥിതി വാദികളെ നിരാശരാക്കുന്നത്.
പാരീസും ഗ്ലാസ്ഗോയും
കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൃത്യമായ മാർഗരേഖ ഉണ്ടാക്കിയ 2016ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഒരു ചുവടുപോലും മുന്നോട്ടുപോകാൻ ഗ്ളാസ്ഗോ ഉച്ചകോടിക്ക് കഴിഞ്ഞിട്ടില്ല. വ്യവസായവൽക്കരണത്തിനു മുമ്പുള്ള ആഗോള താപ നിലയേക്കാൾ 1.5 ഡിഗ്രി സെൽഷസിൽ കൂടാതെ നോക്കുക എന്നതാണ് ഗ്ലാസ്ഗോ ഉച്ചകോടി പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം 2.7 ഡിഗ്രി സെൽഷസ് താപനില വർധനയിലേക്ക് നയിക്കപ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തുവന്ന യുഎൻ റിപ്പോർട്ടും ഉച്ചകോടിയെ പ്രതീക്ഷയോടെ കാണുവാൻ ലോകത്തെ പ്രേരിപ്പിക്കുകയുണ്ടായി. പക്ഷേ, അന്തിമ പ്രഖ്യാപനത്തിൽ ഈ ദിശയിലേക്ക് ഒരു ചുവടുവയ്്പും ഉണ്ടായില്ല .
ഉറപ്പുകളും പാലിച്ചില്ല
വികസ്വര, അവികസിത രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വ്യതിചലിപ്പിക്കാനും കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്നതിനായി തയാറെടുക്കാനും സഹായിക്കുന്നതിന് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളർ ഫണ്ട് നൽകാമെന്ന് ഉച്ചകോടി തുടങ്ങുന്നതിനുമുന്പ് സമ്പന്ന രാജ്യങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനത്തിൽ ഈ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല.
വ്യവസായ വിപ്ലവത്തിനുശേഷം വൻകിട രാജ്യങ്ങൾ നടത്തിയ പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് കാലാവസ്ഥാവ്യതിയാനമെന്നും ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങൾ അതിന്റെ ഇരകളാണെന്നും അതിനാൽ വികസിതരാജ്യങ്ങൾ വികസ്വര, ദരിദ്ര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള വാദങ്ങൾ പൂർണമായുംതന്നെ അവഗണിക്കപ്പെട്ടു. കൽക്കരി പോലുള്ള ഫോസിൽ ഇന്ധന വ്യവസായങ്ങൾക്ക് രാഷ്ട്രങ്ങൾ ഇപ്പോഴും ലക്ഷക്കണക്കിന് കോടി ഡോളർ സബ്സിഡി നൽകിവരുന്നതിനാൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിന്റെ അളവ് കുറയ്ക്കുമെന്ന സമ്പന്നരാഷ്ട്രങ്ങളുടെ വാഗ്ദാനങ്ങൾ മേനിപറച്ചിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് പറഞ്ഞത് സമ്മേളനത്തിന്റെ പൊള്ളത്തരത്തെയാണ് എടുത്തുകാണിക്കുന്നത്.
പ്രതീക്ഷയുടെ കിരണങ്ങൾ
2020ലെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2030ഓടെ അന്തരീക്ഷ താപനം വർധിപ്പിക്കുന്ന വാതകമായ മീഥേൻ പുറന്തള്ളൽ 30 ശതമാനം കുറയ്ക്കാൻ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിൽ 100 രാജ്യങ്ങൾ ധാരണയിലെത്തിയതുമാത്രമാണ് ഗുണപരമായ നേട്ടം എന്ന് പറയാവുന്നത്. എന്നാൽ മീഥേൻ പുറന്തള്ളുന്നതിൽ മുന്നിൽനിൽക്കുന്ന റഷ്യയും ചൈനയും ഇന്ത്യയും ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല എന്നത് ഈ പ്രതീക്ഷയുടെ ശോഭ കെടുത്തുന്നുണ്ട്. 2030ഓടെ വനനശീകരണം ഇല്ലാതാക്കാനും വനവല്‍ക്കരണം നടത്താനും നടപടി സ്വീകരിക്കുമെന്ന ഉച്ചകോടിയിലെ പ്രഖ്യാപനം തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്.
ലോകത്തെ വനമേഖലയുടെ 85 ശതമാനവും സ്ഥിതിചെയ്യുന്ന കാനഡ, ബ്രസീല്‍, റഷ്യ, ചൈന, ഇന്തോനേഷ്യ, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. സര്‍ക്കാറുകളുടെയും സ്വകാര്യ കമ്പനികളുടെയും സഹായത്തോടെ വനവത്ക്കരണത്തിനായി 1400 കോടി ഡോളര്‍ വിനിയോഗിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും സംയുക്ത കരാര്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായ നേട്ടമായി പരിഗണിക്കുന്നു. ഈ ദശകത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുമിച്ച് പ്രവർത്തിക്കുമെന്ന ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്.
അടുത്ത കൊല്ലം യുഎഇയിൽ
കേരളം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും മഴയുടെ രീതി മാറുന്നതും മേഘവിസ്ഫോടനം ശക്തമാകുന്നതും, കേരളത്തിന്റെ തീരപ്രദേശങ്ങള്‍ കൂടുതലായി കടലെടുക്കുന്നു എന്ന യുഎന്‍ റിപ്പോര്‍ട്ടും, ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലെയും കലിഫോര്‍ണിയയിലെയും കാനറി ദ്വീപിലെ ഗ്രാന്‍ കാനറിലെയും വിയറ്റ്നാം, ബ്രിട്ടന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെയും കാട്ടുതീകളും ഐസ്ലന്ഡിലെ മഞ്ഞുപാളികൾ ഉരുകുന്നതും ആഗോളതാപനം രൂക്ഷമാകുന്നതിന്റെ സൂചനകളാണു നൽകുന്നത്. അതിനു തത്തുല്യമായ ജാഗ്രതയും ആവശ്യമായ തിരുത്തൽ നടപടികളും ഉണ്ടാകുന്നില്ല എന്നത് അത്യന്തം ആശങ്കാജനകമാണ്.
കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28ാമത് ആഗോള ഉച്ചകോടി (കോണ്‍ഫറന്‍സ് ഓഫ് ദ പാര്‍ട്ടീസ് 28) 2023ന് യുഎഇ ആതിഥേയത്വം വഹിക്കും എന്ന പ്രഖ്യാപനത്തോടെ ഗ്ളാസ്ഗോ ഉച്ചകോടി അവസാനിക്കുമ്പോൾ ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ട് എന്ന സൂചനകൾ മാത്രമാണ് ലോകത്തിന് മുൻപിലുള്ളത് .