കേരളത്തിലെ ക്രൈസ്തവരുടെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഏകീകൃത നിയമം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പുതിയ നിയമനിർമാണത്തിനു കേരള നിയമപരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്തിരിക്കുകയാണ്. പരിഷ്കരിക്കേണ്ട നിയമത്തിന്റെ കരടുബിൽ നിയമകമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ചില കാര്യങ്ങൾ വിശകലനം ചെയ്യുകയാണിവിടെ.
എന്താണു പുതിയ ബിൽ
കേരളത്തിലെ ക്രൈസ്തവരുടെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമമാണിത്. വിവാഹംകഴിക്കുന്നവരിൽ ഒരാളെങ്കിലും ക്രൈസ്തവനായിരിക്കണമെന്നാണു വ്യവസ്ഥ. ഇത് നിയമമായിക്കഴിയുന്പോൾ "കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ആക്ട് 2020' എന്നായിരിക്കും ഇതിന്റെ പേര്. കേരളത്തിൽ മാത്രമായിരിക്കും ഇതു ബാധകമാവുക.
പുതിയ ബില്ലിന്റെ ആവശ്യകത
ഇപ്പോൾ ഇങ്ങനെയൊരു ബില്ല് അവതരിപ്പിക്കാൻ നിയമ പരിഷ്കരണ കമ്മീഷനെ പ്രേരിപ്പിച്ചത് എന്താണ്? ഒരു നിയമം പരിഷ്കരിക്കുകയോ ഏതെങ്കിലുമൊരു കാര്യം സംബന്ധിച്ചു പുതിയ നിയമം ഉണ്ടാക്കുകയോ ചെയ്യുന്നത് ഇപ്രകാരമുള്ള നിയമത്തിന്റെ അഭാവത്തിൽ ഉണ്ടായിട്ടുള്ള അഥവാ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമക്കേടുകൾ, ദുരാചാരങ്ങൾ തുടങ്ങിയവ തടയുന്നതിനാണ്. എന്നാൽ ഈ ബില്ല് അവതരിപ്പിക്കുന്നതിന് കണ്ടെത്തിയിരിക്കുന്ന കാരണം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ഏകീകൃതമായ ഒരു നിയമമില്ല എന്നതാണ്. ഒരു നൈയാമിക അധികാരിയിൽനിന്ന് വിവാഹസർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഉപാധിയെന്ന നിലയിൽകൂടിയാണ് പുതിയ രജിസ്ട്രേഷൻ ആക്ട് ഉണ്ടാക്കുന്നതിന് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ അതോടൊപ്പംതന്നെ ഇപ്പോൾ ക്രൈസ്തവരുടെ വിവാഹ രജിസ്ട്രേഷൻ 2008ലെ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരമാണ് നടക്കുന്നത് എന്നും പറയുന്നു. ഇത് ജാതിമതഭേദമെന്യേ എല്ലാവർക്കും ബാധകമായ രജിസ്ട്രേഷൻ നിയമമാണ്. ഇതുപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നുമുണ്ട്. അപ്പോൾപിന്നെ എന്താണു ക്രിസ്ത്യാനിക്കു മാത്രമായി മറ്റൊരു നിയമം ഉണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം? 2008ലെ രജിസ്ട്രേഷൻ ചട്ടങ്ങളും ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന രജ്സ്ട്രേഷൻ ആക്ട് ബില്ലും തമ്മിൽ എന്താണു വ്യത്യാസം? ഇക്കാര്യങ്ങൾ അല്പംകൂടി വ്യക്തമാക്കേണ്ടതുണ്ട്.
എന്താണ് 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ?
ഡൽഹി അഡീഷണൽ ഡിസ്ട്രിക്ട് കോടതിയിൽനിന്ന് 2005-ൽ സുപ്രീംകോടതിയിലേക്ക് മാറ്റിയ (TP(c)291/2005) വിവാഹസംബന്ധമായ കേസായിരുന്നു സീമ vs അശ്വിൻകുമാർ (2006(1) KLT791SC). വിവാഹത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച രേഖയുടെ അഭാവത്തിലുണ്ടായ ബുദ്ധിമുട്ടുകൾ ഓരോ സംസ്ഥാനത്തും നടക്കുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനു സംസ്ഥാനങ്ങൾ നിയമമുണ്ടാക്കണം എന്നു കർശന നിർദേശം നൽകാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചു.
വിവാഹമെന്ന പേരിൽ നടക്കുന്ന ശൈശവവിവാഹം ഉൾപ്പെടെയുള്ള ദുരാചാരങ്ങളും സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളും മതിയായ രേഖകളുടെ അഭാവത്തിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും തടയുക എന്നതായിരുന്നു കോടതിയുടെ ലക്ഷ്യം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരള ഗവൺമെന്റും 2006ൽ കേരളത്തിലെ വിവാഹ രജിസ്ട്രേഷനുള്ള പൊതുചട്ടങ്ങളുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ഇത് സംബന്ധിച്ച ആക്ഷേപങ്ങളും നിർദേശങ്ങളുംകൂടി കണക്കിലെടുത്ത് 2008ൽ അതു പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
ഇവിടെ ഓർക്കേണ്ട ഒരു കാര്യം ഈ രജിസ്ട്രേഷൻ നടക്കുന്നത് അതതു പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് എന്നതാണ്. ഇത് മറ്റൊരു രജിസ്റ്റർ വിവാഹമല്ല. 2008-ലെ ചട്ടപ്രകാരം പ്രാദേശിക രജിസ്ട്രാർ എന്നു പറയുന്നത് 1969-ലെ ജനനമരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം നിയമിതനാകുന്ന വ്യക്തിയാണ് (ചട്ടം 5). മിക്കാവറും പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഈ ചുമതല.
പഞ്ചായത്തിന്റെ ഡപ്യൂട്ടി ഡയറക്ടർ രജിസ്ട്രാർ ജനറലും (ചട്ടം 4) പഞ്ചായത്ത് ഡയറക്ടർ മുഖ്യ രജിസ്ട്രാർ ജനറലും (ചട്ടം 3) ആയിരിക്കും. പ്രാദേശിക രജിസ്ട്രാർക്കാണ് വിവാഹ രജിസ്ട്രേഷൻ നടത്തി രേഖകൾ സൂക്ഷിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമുള്ള ചുമതല. സിവിൽ വിവാഹങ്ങൾ നടത്തുന്നതിനായി നിയോഗിക്കപ്പെടുന്ന വിവാഹ ഓഫീസർ അല്ല ഈ രജിസ്ട്രാർ എന്ന കാര്യവും പ്രത്യേകം ഓർക്കേണ്ടതുണ്ട്.
2008-ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾക്കു പകരമല്ല 2020ലെ ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ എന്നതു വ്യക്തമാണ്. മാത്രവുമല്ല, നിലവിൽ നടക്കുന്ന ഏതു വിവാഹവും അതു മതപരമായാലും സിവിൽ നിയമമനുസരിച്ചായാലും 2008ലെ ചട്ടപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണമെന്നു വ്യവസ്ഥയുണ്ട്.
2020ലെ ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ നിയമമായാലും 2008-ലെ ചട്ടങ്ങളുടെ വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് ബില്ലിലെ രജിസ്ട്രേഷൻ സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട് (സെക്ഷൻ 6, 12). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെയാണ് ഗവൺമെന്റ് ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ആക്ട് പ്രകാരവും രജിസ്ട്രാർമാരായി നിയമിക്കുന്നത് (സെക്ഷൻ 6).
ബില്ലിന്റെ യഥാർഥ ലക്ഷ്യം
അപ്പോൾപിന്നെ എന്തായിരിക്കും പുതിയ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്്? വിവാഹ രജിസ്ട്രേഷൻ നടക്കുന്നത് 2008ലെ ചട്ടങ്ങൾക്ക് അനുസൃതമാണെങ്കിൽ ഏത് രജിസ്ട്രേഷൻ നിയമമാണ് ഈ ബില്ലുകൊണ്ട് ഏകീകരിക്കാൻ ഉദ്ദേശിക്കുന്നത്? സെക്ഷൻ 20ൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് പ്രാബല്യത്തിലുണ്ടെന്നു പറയുന്ന 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ടും പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് നിലവിലുണ്ട് എന്നു പറയപ്പെടുന്ന 1095ലെ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ടുമാണ് പുതിയ ബില്ല് നിയമമാകുന്നതോടെ പ്രയോഗത്തിലില്ലാതെയാകുന്നത്.
കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സിവിൽപരമായ വിവാഹം നടത്തുന്നതിനുള്ള നിയമമായിരുന്നു. രണ്ടാഴ്ചത്തെ നോട്ടീസ് മതി എന്നുള്ളതായിരുന്നു ഇതിന്റെ പ്രത്യേകത. 1872ലെ ക്രിസ്ത്യൻ മാര്യേജ് ആക്ട് സഭാനിയമങ്ങളെ മാനിച്ചുകൊണ്ടുള്ള നിയമമായിരുന്നു. പഴയ തിരുവിതാംകൂർ പ്രദേശത്ത് മാത്രമല്ല കേരളത്തിൽ മുഴുവനും ക്രിസ്ത്യാനികളുടെയിടയിൽ മതപരമായും സിവിൽപരമായും നടക്കുന്ന വിവാഹങ്ങൾക്കു കൃത്യമായ വേർതിരിവുകളുണ്ടായിരുന്നു.
സിവിൽപരമായ വിവാഹങ്ങൾ മേല്പറഞ്ഞ നിയമങ്ങളനുസരിച്ചും 1954ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരവുമായിരുന്നു നടന്നിരുന്നത്. എന്നാൽ, സിവിൽപരം, സഭാപരം എന്ന വേർതിരിവ് പുതിയ ബില്ല് നിയമമായാൽ ഇല്ലാതെയാകുന്നു എന്നതാണു പ്രശ്നം. അതായത് ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ടിന്റെയും സ്പെഷൽ മാര്യേജ് ആക്ടിന്റെയും പല വ്യവസ്ഥകളും എടുത്തുവച്ച് അതിൽ മതപരമായ ഘടകങ്ങൾകൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു സിവിൽ വിവാഹമാണ് പുതിയ ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ ക്രിസ്ത്യൻ വിവാഹങ്ങൾ സിവിൽ നിയമപ്രകാരം നടത്തുന്ന ഒരു സംവിധാനം കേരളത്തിൽ ഉണ്ടാക്കുക എന്നതാണ് ഈ ബില്ലിന്റെ യഥാർഥ ലക്ഷ്യം.
അപ്പോൾ സഭാപരമായി നടത്തുന്ന വിവാഹങ്ങളുടെ നിയമസാധുത എന്തായിരിക്കും? സഭാനിയമങ്ങൾ അനുസരിച്ച് സഭാപരമായി മാത്രം നടത്തുന്ന വിവാഹം എന്നൊന്ന് ക്രമേണ ഇല്ലാതെയാക്കുക എന്നതും ഈ ആക്ട്കൊണ്ട് ഉദ്ദേശിക്കുന്നുണ്ടാകാം. പകരം ഉണ്ടാകുന്നത് സഭയിൽ വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുള്ളവർ സിവിൽ നിയമം മാത്രം പാലിച്ചും എന്നാൽ സഭാപരമായ ചടങ്ങുകളോടുകൂടിയും നടത്തുന്ന വിവാഹങ്ങളായിരിക്കും. വിവാഹത്തിന്റെ കൗദാശികതയ്ക്കോ ആത്മീയ മാനത്തിനോ ദൈവശാസ്ത്രത്തിനോ ഇവിടെ പ്രസക്തിയുണ്ടാവില്ല.
ഏതെങ്കിലും സഭയ്ക്ക് വിവാഹം സംബന്ധിച്ച് പ്രത്യേക നിയമങ്ങളുണ്ടെങ്കിലും അവ പരിഗണിക്കുന്നില്ല എന്ന് സെക്ഷൻ മൂന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ സാധുതയും വിവാഹത്തിനുള്ള യോഗ്യതകളും തടസങ്ങളുമെല്ലാം സിവിൽ നിയമമനുസരിച്ചു മാത്രമായിരിക്കും വിലയിരുത്തുക. ഒരു മതസമൂഹത്തിന്റെ വിശ്വാസപാരന്പര്യങ്ങളിലും ആചാരങ്ങളിലുമുള്ള അനാവശ്യമായ കടന്നുകയറ്റം ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 25ഉം 26ഉം നൽകുന്ന മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും എന്നറിയാതെയാണോ ഇപ്രകാരമൊരു നിയമനിർമാണത്തിന് ജസ്റ്റീസ് കെ.ടി.തോമസ് ചെയർമാനായുള്ള നിയമപരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്യുന്നത്?
(തുടരും)
ഡോ. ജോർജ് തെക്കേക്കര
കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 ; ഒരു അവലോകനം
01:08 AM Nov 23, 2021 | Deepika.com