ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ ആകാശ് എന്ന പതിനാലുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഇരിങ്ങാലക്കുടയിലാണ്. ഗെയിം കളിച്ച് 5,000 രൂപയാണ് കുട്ടിയ്ക്കു നഷ്ടപ്പെട്ടത്.
ചിറയിന്‍കീഴ് സ്വദേശി സാബിത് എന്ന പതിനാലുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചതിനു പിന്നിലും ഓണ്‍ലൈന്‍ ഗെയിം തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സാബിതിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോൾ വിവിധ ഓണ്‍ലൈന്‍ ഗെയിമുകള്‍ രഹസ്യ പാസ്വേഡ് ഉപയോഗിച്ച് ലോക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരം അപകടങ്ങളില്‍നിന്നു കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചു വിദഗ്ധര്‍ സംസാരിക്കുന്നു.
മാതാപിതാക്കളോട് എന്തും തുറന്നു പറയാനാകണം
റിമ ജോസ്
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് ഹൗസ് (ക്യാപ് ഹൗസ്) , തിരുവനന്തപുരം)
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അവശ്യമായി മാറിയ ഓണ്‍ലൈന്‍ ഉപയോഗം കോവിഡ് മാറിയാലും മുന്നോട്ടുതന്നെ പോകും. കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളും ഏറെക്കുറെ മൊബൈല്‍ ഉപയോഗത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സമയങ്ങളില്‍ മൊബൈല്‍ ഉപയോഗം കുറച്ച് സന്തോഷകരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ക്ക് എന്തു പ്രശ്നമുണ്ടായാലും അത് മാതാപിതാക്കളോട് തുറന്നുപറയാന്‍ കഴിയണം. ഓണ്‍ലൈന്‍ ഗെയിമുകളുടെ ചതിയിൽപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം തുറന്നു പറഞ്ഞാലുണ്ടാകുന്ന അനന്തരഫലത്തെയോര്ത്താണ് മരണത്തില്‍ അഭയം തേടുന്നത്. മുഴുവന്‍ സമയവും ഫോണ്‍ മാറ്റിവയ്ക്കണമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ വിവേകപൂര്‍ണമായി ഫോണ്‍ ഉപയോഗിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
കുടുംബത്തില്‍ സന്തോഷം ഉണ്ടാകണം
ഡോ. പി.എം. ചാക്കോ
(പ്രിന്‍സിപ്പൽ, സെന്റ് ബെര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി, പാലാ.)
അഡിക്ഷന് ഡിസ്ട്രാക്ഷന്‍ ആണെന്നാണ് പറയുന്നത്. ഡിസ്ട്രാക്ഷന്‍ അല്ല, അതൊരു ഉത്തേജനം ആണ്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ സന്തോഷദായകമായ ഹോര്‍മോണായ ഡോപ്പാമൈന്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടും. സന്തോഷാവസ്ഥ ഉണ്ടാകുമ്പോള്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടും.
പ്രശ്നങ്ങളുള്ള കുട്ടികള്‍, മാനസിക വിഷമം അനുഭവിക്കുന്നവര്‍, പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവരൊക്കെ ഓണ്‍ലൈന്‍ ഗെയിം പോലുള്ള ഉത്തേജനം തേടിപ്പോകും. കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടോയെന്നാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. മോട്ടിവേഷന്റെ കുറവുണ്ടോയെന്നും നോക്കണം. പഠിച്ചു വലിയ ജോലി കിട്ടുമ്പോള്‍ കിട്ടുന്ന മധുരം മൊബൈല്‍ ഗെയിം കളിക്കുന്നതിനെക്കാള്‍ വലിയ സന്തോഷം നല്കുന്നതാണെന്ന ചിന്ത കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം.
ചെറുപ്പത്തിലേ നിയന്ത്രിക്കണം
ധന്യ മേനോന്
(സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കുമ്പോള് അതിനു പിന്നില്‍ ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം മാതാപിതാക്കള്‍ ഉള്‍ക്കൊള്ളണം. കുട്ടി മൊബൈല്‍ ഫോണിന് അടിമയാണെന്ന് തുടക്കത്തില്‍തന്നെ മനസിലായാല്‍ കൗണ്‍സലിംഗ് കൊടുക്കാം. മൊബൈല്‍ ഉപയോഗം നിയന്ത്രണാതീതം ആയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന വസ്തുത മാതാപിതാക്കള്‍ മറക്കരുത്. അതിനാല്‍തന്നെ കുട്ടിയായിരിക്കുമ്പോള്‍തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രം
നിഷിത മോഹന്‍ദാസ്
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് പരവൂര്‍, കൊല്ലം.)
അമിതമായുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രമാണ്. ക്ലാസുകള്‍ അവസാനിച്ചശേഷവും നോട്സ് എഴുതാനും ക്ലാസ് വീഡിയോ കാണാനുമായി ഉപയോഗിക്കുന്ന ഫോണ്‍ പിന്നീട് മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായി അമിതമായി ഉപയോഗിക്കുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ നീളുന്നു ഉപയോഗം. കൂട്ടുകാരെ നേരില്‍ കാണാതെ ഇരിക്കുന്നതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള് വഴി കാണുന്നതിലും സൗഹൃദം നിലനിര്‍ത്തുന്നതിലും തെറ്റില്ല. എന്നാല്‍ ഒരുപരിധിക്കപ്പുറം ഇതിന് അടിമപ്പെട്ട് പോകുന്ന പ്രവണതയാണ് ഇപ്പോള്‍ അധികമായി കാണുന്നത്.
ഇരിക്കുമ്പോഴും കഴിക്കുമ്പോഴും കിടക്കുമ്പോഴും മൊബൈല്‍ ഇല്ലാതെ പറ്റില്ലായെന്ന അവസ്ഥയിലുള്ള കുട്ടികളുമായി വരുന്ന മാതാപിതാക്കളെയാണ് കൗണ്‍സലിംഗില്‍ കാണാന്‍ ഇടയാകുന്നത്. ഇത്തരം ശീലങ്ങള്‍ കാരണം കുട്ടികള്‍ മാതാപിതാക്കളുമായി സഹകരിക്കുന്നതില്‍ ഗണ്യമായി കുറവുണ്ടാകുന്നു.
ഒന്നിനോടും ഒരു താത്പര്യമില്ലാതെ, ഉത്തരവാദിത്വമില്ലാതെ അലസരായി മാറുന്നു. സമയത്ത് ആഹാരം കഴിക്കാതെയും കുളിക്കാതെയും ഉറങ്ങാതെയും കുട്ടികളിലെ ജീവിതരീതികളില്‍ത്തന്നെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ പേരില്‍ കുട്ടികളും മാതാപിതാക്കളുമായി വലിയ വഴക്കുകള്‍ വരെ സംഭവിക്കുന്നു. മൊബൈല്‍ ഉപയോഗം ഒരു അഡിക്ഷനായി മാറിക്കഴിഞ്ഞാല്‍ പിന്നെ ഇവരില്‍നിന്ന് ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍ അമിതമായ ദേഷ്യവും അമര്‍ഷവും പ്രകടമാകും. ചില സാഹചര്യങ്ങളില്‍ ഇവര്‍ അക്രമാസക്തരായി മാറുന്നതും കാണാം.
മാതാപിതാക്കളേ ഇതു ശ്രദ്ധിക്കാം
കൊച്ചുകുട്ടിയായാലും മുതിര്‍ന്നവര്‍ ആയാലും വീട്ടിലുളളവര്‍ക്ക് എപ്പോഴും ശ്രദ്ധിക്കാന്‍ പറ്റുന്ന സ്ഥലത്തിരുന്നു ഫോണ്‍ ഉപയോഗിക്കാന്‍ പറയണം. അവര്‍ എന്താണ് മൊബൈലില്‍ കാണുന്നതെന്ന് മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം. മുറിക്കുള്ളില്‍ അടച്ചിരുന്നുള്ള മൊബൈല്‍ ഉപയോഗം കര്‍ശനമായി വിലക്കുക.
മുതിര്‍ന്നവരുടെ മൊബൈല്‍ ഉപയോഗം മക്കള്‍ ശ്രദ്ധിക്കുമെന്നത് മറക്കരുത്. അവരെ ശ്രദ്ധിക്കണമെന്ന് പറയുമ്പോഴും കുഞ്ഞിനെ സംശയത്തോടെ നോക്കിക്കാണരുത്. അത് അവരില്‍ ദേഷ്യം ഉളവാക്കാനായി മാത്രമേ സഹായിക്കൂ. മുതിര്‍ന്നവര്‍ക്ക് സമാധാനമായിരിക്കാന്വേണ്ടി മക്കള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്ന പ്രവണത തെറ്റാണ്. ഭാവിയില്‍ അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രാധാന്യം മൊബൈലിനോടാകും.
മൊബൈല്‍ ഉപയോഗത്തിന് കൃത്യമായ സമയപരിധി വയ്ക്കണം. ദിവസവും രണ്ടുമണിക്കൂര്‍ കളിക്കുന്നതിനും സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്നതിനുമായി മാറ്റിവയ്ക്കാം. അത് എപ്പോഴൊക്കെ വേണമെന്ന് മാതാപിതാക്കളും കുട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നതു മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്. പറഞ്ഞ സമയപരിധിക്കപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഏര്‍പ്പെടുത്തിയ സമയം വീണ്ടും കുറയ്ക്കുക.
കൊച്ചുകുട്ടികളില്‍ ഇത്തരം അച്ചടക്ക മുറകള്‍ പ്രാവര്‍ത്തികമാകുമെങ്കിലും കൗമാരക്കാരായവരില്‍ അത് വിജയിക്കണമെന്നില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. മാതാപിതാക്കള്‍ ഇത്തരം നിബന്ധനകള്‍ എന്തിനാണ് ഏര്‍പ്പെടുത്തുന്നതെന്നും നിങ്ങളുടെ ഉളളിലെ ഉത്കണ്ഠ എന്താണെന്നും സ്നേഹപൂര്‍വം അവരോട് തുറന്നുപറയണം. ഒരു പരിധിവരെ അവരത് മനസിലാക്കുകയും അനുസരിക്കുകയും ചെയ്യും.
സീമ മോഹന്‍ലാല്‍