ഉയർന്നുവരുന്ന ശക്തരായ ഹൈക്കമാൻഡ് ഗ്രൂപ്പിന്റെ പിന്തുണയിൽ കോൺഗ്രസിലെ ത്രിമൂർത്തികൾ - അമ്മയും മകനും മകളും - പ്രബല സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ളിലെ സാങ്കൽപ്പിക ശത്രുക്കളുമായി കണക്കുതീർക്കാനുള്ള കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസ് സൃഷ്ടിക്കുക എന്ന ഉട്ടോപ്യൻ ആശയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ അവശിഷ്ടങ്ങളിൽ നിന്നു മുളപൊട്ടിയ ഹൈക്കമാൻഡ് ഗ്രൂപ്പ്, രാഷ്ട്രീയ അതിശയങ്ങളോടെ ത്രിമൂർത്തികളുടെ വിശ്വാസമാർജിച്ചു വിലസുകയാണ്.
കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനിടയിൽ ഗ്രൂപ്പുരഹിത കോൺഗ്രസ് എന്ന നീക്കം കേരളത്തിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടതോടെ എൽഡിഎഫിനു സീറ്റുകൾ തൂത്തുവാരാൻ സാധിച്ചു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നുണ്ടായിരുന്ന ഗ്രൂപ്പിസത്തിന്റെ കാലത്തും പാർട്ടി 20ൽ 19 സീറ്റുകൾ നേടിയിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, പരാജയപ്പെട്ട ഹൈക്കമാൻഡ് ഗ്രൂപ്പിന് പുറത്തേക്കുള്ള വാതിൽ കാണിക്കുന്നതിനുപകരം, ചരിത്രപ്രാധാന്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന എഐസിസി ആസ്ഥാനത്ത് അവർ ശക്തിയാർജിച്ചു നിൽക്കുകയാണ്. അവരുടെ പ്രധാന ശക്തി ത്രിമൂർത്തികളിൽ ഒരാളിലല്ലെങ്കിൽ മറ്റൊരാളിലുള്ള സ്വാധീനമാണ്.
ത്രിമൂർത്തികളും ശക്തരായ ഹൈക്കമാൻഡ് ഗ്രൂപ്പും അടുത്ത വർഷം നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടക്കാനിടയുള്ള സംസ്ഥാനങ്ങളിൽ കേരള മാതൃകയിലുള്ള പരീക്ഷണം നടത്താനുള്ള ശ്രമത്തിലാണിപ്പോൾ.
കേരളം
കേരളത്തിന്റെ കാര്യമെടുക്കാം. കെപിസിസി അധ്യക്ഷനെയും ഉന്നത നയരൂപീകരണ സമിതിയെയും ഹൈക്കമാൻഡ് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ജില്ലാതല സംഘടന പുനഃസംഘടിപ്പിക്കുന്നതിലും രൂപീകരിക്കുന്നതിലും അവർ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം സംഘടനാതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും അംഗത്വ വിതരണയജ്ഞം നടക്കുകയും ചെയ്യുന്നു. സംഘടനാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ എന്തിനാണു കമ്മിറ്റികളെ നാമനിർദേശം ചെയ്തത്? നേതാക്കളെ തെരഞ്ഞെടുക്കാൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെടുമ്പോൾ നോമിനേറ്റഡ് കമ്മിറ്റികളുടെ പ്രസക്തി എന്താണ്? ഇത് ദിശാബോധമില്ലാത്ത നയത്തിന്റെ ലക്ഷണമാണ്. അതേസമയം, ജനപിന്തുണയുള്ള മുതിർന്ന നേതാക്കളുമായി ആലോചിക്കാതെയാണ് നോമിനേറ്റഡ് പ്രസിഡന്റും പിസിസി എക്സിക്യൂട്ടീവും തീരുമാനങ്ങൾ എടുക്കുന്നത്.
വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിനു നിയന്ത്രണവും അച്ചടക്ക സമിതി രൂപീകരിക്കാതെതന്നെ അച്ചടക്ക നടപടി ഭീഷണിയും പ്രവർത്തകർക്കുമേൽ നിലവിലുണ്ട്. നാണംകെട്ട സാഹചര്യം മനസിലാക്കി, കേന്ദ്ര നേതൃത്വ തലത്തിലുള്ള ചിലരുടെ ശ്രമഫലമായി എ.കെ. ആന്റണി അധ്യക്ഷനായി അച്ചടക്ക നടപടി കമ്മിറ്റി രൂപീകരിച്ചു. പക്ഷപാതരഹിതമായി തീരുമാനങ്ങളെടുക്കുന്നതിൽ പേരുകേട്ട ആന്റണി, ശിക്ഷാനടപടികളില്ലാതെ എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകുമെന്നു കരുതുന്നതിനാൽ, സംസ്ഥാന കോൺഗ്രസ് വൃത്തങ്ങളിൽ അൽപ്പം ആശ്വാസമുണ്ട്.
അസഹിഷ്ണുതയും കൂടിവരികയാണ്. പല സംസ്ഥാനങ്ങളിലും ശരിയായ സംഘടനാ സംവിധാനങ്ങളില്ലാത്ത സ്ഥിതിയിലേക്കു കോൺഗ്രസ്് സംഘടന വഴുതി വീഴുന്നതിൽ അസ്വസ്ഥരായ മുതിർന്ന നേതാക്കൾ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചു. ഫലമോ, അവരോടു ചിറ്റമ്മനയം സ്വീകരിക്കുകയും അവരിൽ ചിലരെ പ്രധാനപ്പെട്ട കമ്മിറ്റികളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
പഞ്ചാബ്
പഞ്ചാബിന്റെ കാര്യമെടുക്കാം. പതിറ്റാണ്ടുകളായി മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ്, തന്റെ മുഖ്യ എതിരാളിയും പരുക്കൻ തമാശകളും മര്യാദയില്ലാത്ത സംസാരവും നടത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തതോടെ അപമാനിതനായി. ഇതു ലജ്ജാകരമായ സാഹചര്യം സൃഷ്ടിച്ചു. സിദ്ദു, അമരീന്ദറിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുകകൂടി ചെയ്തതോടെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കാനിടയായി. സിദ്ദുവിനെ പിന്തുണയ്ക്കുന്ന പ്രിയങ്ക ഗാന്ധി, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, അദ്ദേഹത്തെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർത്താനാണ് താത്പര്യപ്പെടുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദവും പാകിസ്ഥാൻ സൈനിക മേധാവിയെ പരസ്യമായി ആലിംഗനം ചെയ്തതുമൊക്കെ ബിജെപി പ്രചാരണത്തിൽ ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
അതിനിടെ, പുതിയ പാർട്ടി രൂപീകരിച്ച അമരീന്ദറിനെ ബിജെപി നേതാക്കൾ സഖ്യത്തിനായി ക്ഷണിക്കുന്നുമുണ്ട്. കർഷകരോടുള്ള നീതിയുക്തമായ പെരുമാറ്റത്തിനും അവരുടെ പ്രക്ഷോഭത്തിനുള്ള പിന്തുണയ്ക്കുംവേണ്ടി പരസ്യമായി പ്രചാരണം നടത്തുന്ന അമരീന്ദറിനെ ബിജെപി നേതൃത്വം ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്്, പ്രത്യേകിച്ചും രാജ്യത്തുടനീളമുള്ള കർഷകർ എതിർത്ത വിവാദമായ എല്ലാ കാർഷിക നിയമങ്ങളും പിൻവലിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം. അമരീന്ദർ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കുന്നതിനാൽ, വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നേട്ടമുണ്ടാകുമെന്നു പല കാവി നേതാക്കളും കരുതുന്നു.
ഉത്തർപ്രദേശ്
കുറച്ചു വർഷങ്ങൾക്കുമുമ്പ് ഉത്തർപ്രദേശിന്റെ പ്രത്യേക ചുമതല ലഭിച്ച പ്രിയങ്ക അടുത്തിടെയാണ് യുപിയിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. അവർ സംസ്ഥാനത്ത് കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളിലെ അവരുടെ സ്വഭാവം മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആലോസരം സൃഷ്ടിക്കുന്നതായി ലക്നൗവിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഒരു പാർട്ടിയെ നയിക്കാൻ, ഒരു നേതാവിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഗുണം സഹിഷ്ണുതയാണ്. ഇന്നത്തെ പല നേതാക്കളും ഈ വിഷയത്തിൽ ഗാന്ധിജിയുടെ ഉദ്ധരണികൾ വായിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഉദ്ധരണികൾ കോൺഗ്രസ് നേതാക്കൾക്കു പ്രസക്തമാണ്, പ്രത്യേകിച്ച് സമൂഹത്തിലെ ചില വിഭാഗങ്ങളെ ആകർഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്പോൾ.
ഗാന്ധിജി
ഗാന്ധിജി പറഞ്ഞു: "പരസ്പര സഹിഷ്ണുത എല്ലാ കാലത്തിനും എല്ലാ വംശങ്ങൾക്കും ആവശ്യമാണ്. …മാന്യതയും സഹിഷ്ണുതയും, മൂല്യം ഉള്ളതായിരിക്കണമെങ്കിൽ, കഠിനമായ ആയാസത്തെ നേരിടാൻ പ്രാപ്തമായിരിക്കണം. .....ഇന്നത്തെ ആവശ്യം ഒരു മതമല്ല, വ്യത്യസ്ത മത വിശ്വാസികൾ തമ്മിലുള്ള പരസ്പര ബഹുമാനവും സഹിഷ്ണുതയും ആണ്. അസഹിഷ്ണുത ലക്ഷ്യബോധമുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയാണ്. ....സഹിഷ്ണുത നമുക്ക് ആത്മീയ ഉൾക്കാഴ്ച നൽകുന്നു, അത് ഉത്തരധ്രുവത്തിൽനിന്നു ദക്ഷിണധ്രുവം എന്നപോലെ മതഭ്രാന്തിൽനിന്നു വ്യത്യസ്തമാണ്....... തികച്ചും വ്യത്യസ്തമായ ആശയങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കാവുന്ന ഒരു ആത്മീയ ചൈതന്യം നേടാനായില്ലെങ്കിൽ നിസഹകരണപ്രസ്ഥാനം അസാധ്യമാണ്. അസഹിഷ്ണുത എന്നത് തന്നെ അക്രമത്തിന്റെ ഒരു രൂപവും യഥാർഥ ജനാധിപത്യ ചൈതന്യത്തിന്റെ വളർച്ചയ്ക്ക് തടസവുമാണ്.'
ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്, പ്രധാനമായും രാഷ്ട്രീയ നേതാക്കൾക്കുള്ളതാണ്. കേരളത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു സംഘം മാധ്യമപ്രവർത്തകർ ഒരു ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ കോൺഗ്രസ് നേതാക്കളുടെ കൈയേറ്റത്തിന് ഇരയായതിനു കാരണം കോൺഗ്രസിലെ അസഹിഷ്ണുതയാണ്. നേതാക്കളുടെ അസഹിഷ്ണുത പ്രവർത്തകരും പിന്തുടരുന്നു എന്നതാണ് പ്രശ്നം.
നെഹ്റു
മാധ്യമങ്ങളെയോ മാധ്യമപ്രവർത്തകരെയോ ആക്രമിക്കുന്നത് ജനാധിപത്യത്തിലെ ഏറ്റവും മോശം കാര്യമാണ്. ജവഹർലാൽ നെഹ്റുവിന്റെ ഒരു ഉദ്ധരണി അത് തെളിയിക്കും. പത്രസ്വാതന്ത്ര്യത്തെയും ജനാധിപത്യ രീതികളെയും ഇഷ്ടപ്പെടുന്ന മിക്കവർക്കും അറിയാവുന്ന അദ്ദേഹത്തിന്റെ ഉദ്ധരണി ഇന്നത്തെ തലമുറയിലെ കോൺഗ്രസ് അംഗങ്ങൾക്ക് പരിചിതമായിരിക്കില്ല.
നെഹ്റു പറഞ്ഞു, "എന്റെ അഭിപ്രായത്തിൽ, മാധ്യമസ്വാതന്ത്ര്യം വലിയ വീക്ഷണകോണിൽ നിന്നുള്ള ഒരു മുദ്രാവാക്യം മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ അത്യന്താപേക്ഷിതമായ ഗുണമാണ്. മാധ്യമസ്വാതന്ത്ര്യത്തെ ഭരണകൂടം വെറുക്കുകയും അത് അപകടകരമെന്നു കരുതുകയും ചെയ്താൽ പോലും മാധ്യമസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് തെറ്റാണെന്നതിൽ എനിക്ക് സംശയമില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിങ്ങൾക്ക് ഒന്നും മാറ്റാനാവില്ല്ല. ചില കാര്യങ്ങളുടെ പൊതുപ്രകടനത്തെ നിങ്ങൾ അടിച്ചമർത്തിയാൽ, അതുവഴി അവയ്ക്ക് അടിവരയിടുന്ന ആശയവും ചിന്തയും കൂടുതൽ വ്യാപിക്കുന്നതിന് കാരണമാകുകയേയുള്ളു. അതിനാൽ, അടിച്ചമർത്തപ്പെട്ടതോ നിയന്ത്രിതമോ ആയ ഒരു മാധ്യമത്തെക്കാൾ, ആ സ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപകടങ്ങളും ഉൾക്കൊള്ളുന്ന തികച്ചും സ്വതന്ത്രമായ മാധ്യമമാണ് ഞാൻ ആഗ്രഹിക്കുന്നത്.' (ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസിലെ പ്രസംഗം 3.12. 1950).
നെഹ്റുവിന്റെ വാക്കുകൾ ഇന്ന് വളരെ പ്രസക്തമാണ്, അത് രാഷ്്ട്രീയ പാർട്ടികളെ നയിക്കുന്നവരും ഭരണഘടനാ പദവികൾ വഹിക്കുന്നവരുമായ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്, ജില്ലാ തലത്തിലുള്ള ഏതാനും കോൺഗ്രസ് നേതാക്കൾക്കു മാത്രമുള്ളതല്ല. എന്നിരുന്നാലും, വായനാശീലം നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന കോൺഗ്രസ് നേതാക്കളും, പാർട്ടിയുടെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പാർട്ടിയുടെ രണ്ട് പ്രധാന നേതാക്കളായ മഹാത്മജിയുടെയും പണ്ഡിറ്റ്ജിയുടെയും പ്രസിദ്ധമായ വചനങ്ങളെങ്കിലും വായിക്കണം. യോഗങ്ങൾ റിപ്പോർട്ടു ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരോട് ഗെറ്റ് ഔട്ട് (കടക്ക് പുറത്ത്) എന്ന് ആക്രോശിക്കുന്ന നേതാക്കൾക്കും ഇതു പ്രസക്തമാണ്. തീർച്ചയായും, രാജ്യത്തെ ഉന്നതസ്ഥാനത്ത് അവരോധിക്കപ്പെട്ടശേഷം ഒരിക്കലും മാധ്യമങ്ങളെ അഭിസംബോധന ചെയ്യാത്ത നേതാക്കളും.
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ആവശ്യങ്ങൾക്കനുസൃതമായി നയങ്ങൾ രൂപപ്പെടുത്തുന്നതിന് യാതൊരു ദിശാസൂചനയോ ശ്രമമോ ഇല്ലാതെ നീങ്ങുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ പ്രശ്നം. കോൺഗ്രസ് പ്രവർത്തക സമിതിക്ക് ശേഷം ഇന്നത്തെ നീറുന്ന പ്രശ്നത്തെക്കുറിച്ച് ഗൗരവമായ ചർച്ചയോ ഉജ്വലമായ പ്രമേയമോ ഇല്ല. എഐസിസി യോഗങ്ങൾ അപൂർവമായതോടെ അന്നന്നത്തെ പ്രശ്നങ്ങളെക്കുറിച്ചോ പ്രദേശിക പ്രശ്നങ്ങളെക്കുറിച്ചോ കോൺഗ്രസ് നേതാക്കളുടെ വീക്ഷണങ്ങൾ എന്താണമെന്ന് ആർക്കും അറിയില്ല. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നരേന്ദ്രമോദിയെപ്പോലെ ശക്തനായ ഒരു നേതാവ് ഉയർന്നുവന്നതിനുശേഷം, മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും നേരിടാനും കോൺഗ്രസ് നിലകൊള്ളുന്ന സ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതിയിലധിഷ്ഠിതമായ മൂല്യങ്ങൾ എന്നിവ പൊതുജനങ്ങൾക്കു മുന്നിൽ കാണിച്ചുകൊടുക്കാനും കഴിയുന്ന കരുത്തുറ്റ നേതാവില്ല. ചില നല്ല നേതാക്കൾ ഉണ്ടായാലും ത്രിമൂർത്തികൾക്കായി മാറ്റിവച്ച പാർട്ടി ശ്രേണിയിൽ ഉയരാൻ അനുവദിക്കില്ല.
ഖേദകരമെന്നു പറയട്ടെ, മഹാത്മജിയുടെയും നെഹ്റുവിന്റെയും പഠിപ്പിക്കലുകൾകൊണ്ടും 140 വർഷത്തോളമായി ഇന്ത്യൻ ധാർമികതകളും മൂല്യങ്ങളും പ്രത്യേകിച്ച് സമ്മിശ്ര സംസ്കാരവുംകൊണ്ടും രാഷ്ട്രത്തെയും ലോകത്തെയും നയിച്ച മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കാനാവാതെ അസഹിഷ്ണുത, ദിശാബോധമില്ലായ്മ, നേതൃത്വമില്ലായ്മ എന്നിവയിൽപെട്ട് ഉഴലുകയാണ്.
ഉള്ളത് പറഞ്ഞാൽ/ കെ. ഗോപാലകൃഷ്ണൻ
സഹിഷ്ണുതയും ദിശാബോധവും നേതൃത്വവുമില്ലാതെ കോൺഗ്രസ്
01:13 AM Nov 22, 2021 | Deepika.com