അനന്തപുരി/ദ്വിജൻ
രണ്ടാം പിണറായി സർക്കാർ അഭിമാന പദ്ധതിയായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ -റെയിൽ പദ്ധതി എന്ന് വിളിക്കപ്പെടുന്ന കാസർഗോഡ്-തിരുവന്തപുരം സെമി ഹൈസ്പിഡ് റെയിൽവേ പദ്ധതി നടപ്പാകുമോ? അത് നടപ്പാക്കേണ്ടതുണ്ടോ? ആറു മണിക്കൂർ കൊണ്ട് തെക്കു വടക്കു സഞ്ചരിച്ചു തീർക്കാവുന്ന ദൂരം മാത്രമുള്ള കേരളത്തിന്റെ തെക്കു വടക്ക് യാത്രയ്ക്ക് ഇപ്പോൾ കുറഞ്ഞത് 16 മണിക്കൂറാണ് വേണ്ടിവരുന്നത്. ഈ സമയം നാലു മണിക്കൂറാക്കി കുറയ്ക്കുകയാണ് കെ-റെയിൽ ചെയ്യുന്നത്.
കാസർഗോട്ടുനിന്നു തലസ്ഥാനത്തേക്കുള്ള യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്ന തീവണ്ടിക്കായി തയാറാക്കുന്ന പാതയാണ് കെ.-റെയിൽ. 530 കിലോമീറ്റർ ദൂരംവരുന്ന ഈ പദ്ധതിക്കായി വേണ്ടിവരുന്നത് 64,000 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാൽ 63941 കോടി രൂപ. സംസ്ഥാനത്തെ 14 ജില്ലകളിൽ 11ലൂടെയും കടന്നുപോകുന്ന കെ-റെയിലിനു കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശൂർ, കൊച്ചി, നെടുന്പാശേരി വിമനത്താവളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാവും സ്റ്റോപ്പ് ഉണ്ടാവുക.
ജനം അസ്വസ്ഥരാകുന്നു
ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ് ഈ മഹാപദ്ധതി എന്നതും പദ്ധതിക്ക് 2019ൽ കേന്ദ്രസർക്കാറിന്റെ താത്വികഅംഗികാരം കിട്ടിയിട്ടുണ്ട് എന്നതും സത്യമാണെങ്കിലും പദ്ധതി നടപ്പാക്കുന്ന തലത്തിൽ എത്തുന്പോൾ 11 ജില്ലകളിലെയും ജനങ്ങൾക്കിടയിൽ കക്ഷിഭേദം ഇല്ലാതെ വലിയ സന്ദേഹങ്ങളാണ് ഉയർന്നിട്ടുള്ളത്. എല്ലാ ജില്ലകളിലും ജനകീയ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഗ്രീൻ ട്രിബ്യൂണലിലും കേസുണ്ട്.
2001ലെ ആന്റണി സർക്കാർ മുന്നോട്ടുവച്ച പദ്ധതിയുടെ പരിഷ്കൃത രൂപമാണ് ഇന്നത്തെ കെ-റെയിൽ പദ്ധതിയെങ്കിലും കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ജനകീയ പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, ജനകീയ സമരംമൂലം മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈനും നാലുവരി ദേശീയപാതയും തടസങ്ങൾ മാറ്റി നടപ്പാക്കിയതുപോലെ ഈ മഹാപദ്ധതിയും നടപ്പാക്കാമെന്ന ഉറച്ച ബോധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
കെ-റെയിൽ പദ്ധതി കടന്നുപോകുന്ന സ്ഥലം നിർണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അടിയന്തര ചെലവുകൾക്ക് കിഫ്ബിയിൽനിന്നു 2100 കോടി വായ്പ എടുക്കുകയാണ് ചെയ്തിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇതിനായി റവന്യു വകുപ്പ് ഒരു ഡപ്യൂട്ടി കളക്ടറെയും 11 സ്പെഷൽ തഹസിൽദാർമാരെയും നിയോഗിച്ചു. ഏറ്റെടുക്കേണ്ടിവരുന്ന 142 ലക്ഷം ഹെക്ടർ ഭൂമി സംബന്ധിച്ച വിശദാംശങ്ങളും അവയുടെ സർവേ നന്പരുകളും അടക്കം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതോടെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും ശക്തമാവുകയാണ്.
ഗ്രാമങ്ങളിൽ ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങൾക്ക് ആശങ്ക ബാക്കി.
നന്ദിഗ്രാം മോഡൽ സമരമോ?
ബംഗാളിലെ ഇടതു സർക്കാറിന് നന്ദിഗ്രാം പോലാകും പിണറായിക്ക് സിൽവർ ലൈൻ എന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. കെ.സുധാകരനെപ്പോലെ ഒരാൾ കോണ്ഗ്രസ് നേതൃത്വത്തിലുള്ളതുകൊണ്ട് സമരം അങ്ങനെ ആറിത്തണുക്കുവാൻ ഇടയില്ല. അടയാളം കുറിച്ചപ്പോൾതന്നെ പ്രതിഷേധങ്ങളായി.
സ്ഥലം ഏറ്റെടുപ്പു സംബന്ധിച്ച നടപടികളിലേക്കു കടക്കുന്പോൾ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നു തീർച്ചയാണ്. സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി പണം വകകൊള്ളിച്ചിട്ടുണ്ടെങ്കിലും അവ കിട്ടുമോ, കിട്ടിയാൽതന്നെ എന്ന് എന്നീ ചോദ്യങ്ങളെല്ലാം വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. കെ-റെയിൽ പദ്ധതിക്കായി പതിനായിരത്തോളം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്.
അതല്ല, 50,000 കെട്ടിടങ്ങൾ ഒഴിയേണ്ടിവരും എന്നാണ് പ്രതിപക്ഷം നിയോഗിച്ച ഉപസമിതി കണ്ടെത്തിയിട്ടുള്ളത്. ആ ഉപസമിതിയിൽ മുന്പ് കേരളത്തിലെ മുൻ മരാമത്തു വകുപ്പു മന്ത്രിമാരും ഈ പദ്ധതിയുടെ പ്രയോജകരും ആയിരുന്ന എം.കെ. മുനിറും മോൻസ് ജോസഫും ഉണ്ടായിരുന്നു എന്നതും കൗതുകകരമാണ്. എക്സപ്രസ് ഹൈവേ എന്ന പേരിൽ ഇത്തരം ഒരു പദ്ധതിക്കു കേരളത്തിൽ സ്വപ്നംവിതച്ച എം.കെ. മുനീറായിരുന്നു ഉപസമിതിയുടെ അധ്യക്ഷൻ.
എക്സപ്രസ് ഹൈവേ
തെക്കു വടക്ക് കേരളത്തിൽ ഒരു സൂപ്പർ ഹൈവേ എന്ന ആശയം മലയാളിയുടെ മനസിൽ ജനിപ്പിച്ചത് 2001ലെ എ.കെ. ആന്റണി സർക്കാരും മരാമത്തു മന്ത്രി എം.കെ. മുനീറും ആയിരുന്നു. മലേഷ്യയിലെ മാതൃകയിൽ കേരളത്തിന് തെക്ക് വടക്ക് ഒരു സൂപ്പർ ഹൈവേ എന്ന അദ്ദേഹത്തിന്റെ ആശയം തുടക്കത്തിൽ എല്ലാവർക്കും സ്വീകാര്യമായിരുന്നു.
കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 100 മീറ്റർ വീതിയിൽ 507 കിലോമീറ്റർ ദൂരമുള്ള എക്സപ്രസ് ഹൈവേ എന്നായിരുന്നു പേര്. 6400 കോടിയാണ് ചെലവു കണക്കാക്കിയത്. അഞ്ചു മണിക്കൂർകൊണ്ട് കാസർഗോട്ടുനിന്നു തിരുവനന്തപുരത്ത് എത്തുന്നതിനാണ് എക്സപ്രസ് ഹൈവേ വിഭാവനം ചെയ്തിരുന്നത്. 3000 കുടുംബങ്ങൾക്കാവും ബുദ്ധിമുട്ടുണ്ടാവുക എന്നാണ് മുനീർ പറഞ്ഞിരുന്നത്.
വിദേശ മലയാലളികളിൽനിന്നടക്കം നിക്ഷേപം സ്വികരിക്കാനായിരുന്നു പരിപാടി. കേരളത്തിൽ വിൽക്കുന്ന പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വച്ച് സെസ് ഏർപ്പെടുത്തി 2454 കോടി രൂപ സമഹാരിക്കാനും നിർദേശം ഉണ്ടായിരുന്നു. നെടുന്പാശേരി വിമനത്താവള നിർമാണത്തിന് നേതൃത്വം കൊടുത്ത വി.ജെ. കുര്യനെ ചുമതലക്കാരനായും നിയോഗിച്ചു.
അപ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്തുകാരും സാമുഹിക പ്രവർത്തകരും ഇടതുപക്ഷവും എല്ലാം ഹൈവേക്ക് എതിരേ ശക്തമായ പ്രക്ഷോഭവുമായി വന്നത്. പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് നിർത്തിവയ്ക്കണമെന്ന് 2003 ജൂലൈയിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അങ്ങനെ ആകെ വെടക്കാക്കി പദ്ധതി മരവിപ്പിച്ചു. റോഡുണ്ടായാൽതന്നെ വലിയ സെസ് ചുമത്തേണ്ടിവരുമെന്നും അന്നു വി.എസ് ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണി തോറ്റു തൊപ്പിയിട്ടതിനെതുടർന്ന് ആന്റണി രാജിവച്ചു. പകരം വന്ന ഉമ്മൻ ചാണ്ടി ജനങ്ങളുടെ വികാരം പദ്ധതിക്കെതിരാണെങ്കിൽ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നും വ്യക്തമാക്കി.
2006ൽ അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന് പക്ഷേ ഹൈവേ വേണമെന്നുണ്ടായിരുന്നു. സർക്കാറിൽ മരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത പി.ജെ. ജോസഫും മോൻസ് ജോസഫമെല്ലാം ആ പക്ഷക്കാരായിരുന്നു. വേൾഡ് ബാങ്ക് സഹായത്തോടെ 10000 കോടിയുടെ പദ്ധതിയും തയാറായതാണ്.
ഇടതുപക്ഷത്ത് പൊതുമരാമത്ത് വകുപ്പ് കേരള കോണ്ഗ്രസിനായിരുന്നതു കൊണ്ടാവണം സുപ്പർ ഹൈവേ എന്ന ആശയം അത്ര ശക്തമായി മുന്നോട്ടു നീങ്ങിയില്ല. 2011 ൽ അധികാരത്തിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടി എക്സപ്രസ് ഹൈവേക്കല്ല ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കാണ് നീക്കം നടത്തിയത്. ചുരുക്കത്തിൽ കേരളത്തിൽ ഒരു എക്പ്രസ് ഹൈവേ ഉണ്ടാകുന്നത് നാടിന്റെ വികസനത്തിന് ആവശ്യമാണെന്ന് ഇരു മുന്നണികൾക്കും അധികാരത്തിൽ വരുന്പോൾ ബോധ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രതിപക്ഷത്ത് എത്തുന്പോൾ അതിന്റെ ആവശ്യം മനസിലാകുന്നുമില്ല.
വല്ലാത്ത സമീപനം
വികസന കാര്യത്തിൽ നിയമസഭയിലെ ഇരുപ്പുവശം നോക്കി മാത്രം സമീപനം സ്വീകരിക്കുന്ന രീതി നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതല്ലേ? കംപ്യൂട്ടർവത്കരണത്തെ എതിർത്തവർ കംപ്യൂട്ടർ ഇല്ലാതെ ജീവിക്കാതായി. 1982ലെ കരുണാകരൻ സർക്കാറിനെയും വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെയും വല്ലാതെ ക്രൂശിച്ച പ്രിഡിഗ്രി ബോർഡ് പദ്ധതി പിന്നീട് പ്ലസ് ടു എന്ന പേരിൽ ഇടതുപക്ഷം നടപ്പാക്കി.
അക്കാലത്തുതന്നെ കരുണാകരൻ സർക്കാർ ആരംഭിച്ച നെടുന്പാശേരി വിമാനത്താവളത്തിൽ ആദ്യം വിമാനമിറങ്ങുക തന്റെ നെഞ്ചത്തുകൂടി ആകുമെന്ന് പറഞ്ഞ് സമരം നടത്തിയ സിപിഎം നേതാവ് ശർമ പിന്നീട് വിമാനത്താവളത്തിന്റെ പ്രധാന നടത്തിപ്പുകാരനായി. നെടുന്പാശേരിയുടെ മോഡലിൽ ഇടതുസർക്കാർ കണ്ണൂർ വിമാനത്താവളത്തിനും തുടക്കംകുറിച്ചു.
പരിയാരത്ത് സ്വാശ്രയ മെഡിക്കൽ കോളജ് സ്ഥാപിച്ചതിനെ എതിർത്തു സമരം ചെയ്ത്, പോലീസ് വെടിവയ്പിൽ അഞ്ചു യുവ നേതാക്കൾ കൊല്ലപ്പെട്ടു. ഇതേ പാർട്ടി പിന്നീട് സ്വാശ്രയ കോളജുകളുടെ വക്താക്കളായി. പ്രഫഷണൽ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളജുകൾ അനുവദിക്കാൻ 2001ൽ അധികാരത്തിലെത്തിയ എ.കെ. ആന്റണി സർക്കാർ തീരുമാനിച്ചതിനെതിരേ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം വീണ്ടും സമരം നടത്തി.
തങ്ങൾ നടപ്പാക്കാൻ ആഗ്രഹിച്ച പദ്ധതിയെ പ്രതിപക്ഷത്താകുന്പോൾ എതിർക്കുന്നവർക്കും പ്രതിപക്ഷത്തായിരുന്നപ്പോൾ തങ്ങൾ എതിർത്ത പദ്ധതിയെ അധികരത്തിലെത്തുന്പോൾ നടപ്പാക്കണമെന്ന് വാദിക്കുന്നവർക്കും പദ്ധതിയുടെ നന്മയും ജനങ്ങളുടെ പ്രയോജനവുമാണോ പ്രധാന വിഷയം എന്ന സംശയം ജനങ്ങളിൽ വളരുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിലൂടെ കൈവരുന്ന കമ്മീഷനല്ലേ ഈ നിലപാടുകളിലേക്ക് നേതാക്കളെ നയിക്കുക എന്ന് സംശയിച്ചുപോകും.
കെ-റെയിൽ നടക്കുമോ? നടക്കണമോ?
11:26 PM Nov 20, 2021 | Deepika.com