ഡല്‍ഹി ഡയറി/ ജോർജ് കള്ളിവയലിൽ
വിജയത്തില്‍ നിന്നു വിജയത്തിലേക്കു കുതിച്ച മോദിയുടെ കാലിടറുമെന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിശ്വസിക്കില്ല. ഒരു വര്‍ഷം നീണ്ട സഹനസമരം വിജയിപ്പിച്ച കര്‍ഷകര്‍ക്കു പക്ഷേ അമിതാഹ്ളാദമില്ല. ഈ മാസം 29ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന സംയുക്ത കര്‍ഷക സമിതിയുടെ പ്രഖ്യാപനം ശ്രദ്ധേയമായി.
ചരിത്രം കുറിച്ച ഭൂരിപക്ഷത്തോടെ 2019ല്‍ ഭരണത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ വലിയ തിരിച്ചടിയാകും കര്‍ഷക ബില്ലുകള്‍ റദ്ദാക്കേണ്ടി വരുന്നത്. ഇന്ത്യ കണ്ട കരുത്തനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതു ബോധപൂര്‍വമാണ്. തെരഞ്ഞെടുപ്പു തോല്‍വികള്‍ മുതല്‍ അതിര്‍ത്തിയിലെ തിരിച്ചടികളും ഒരിക്കലും പിന്‍വലിക്കില്ലെന്ന പിടിവാശിയെടുത്ത നിയമങ്ങളുടെ റദ്ദാക്കല്‍ വരെ പലതും ഇപ്പോള്‍ മോദിക്കു പോലും ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്.
കര്‍ഷകരെ കണ്ണീരിലാഴ്ത്തി
അഞ്ചു വര്‍ഷംകൊണ്ടു കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ പ്രധാനമന്ത്രിയാണു മോദി. കള്ളപ്പണവും അഴിമതിയും ഭീകരാക്രമണങ്ങളും ഇല്ലാതാക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റില്‍ 15 ലക്ഷം രൂപ വീതം കിട്ടുമെന്നും മോഹിപ്പിച്ചതും ബിജെപിക്കാരാണ്. പെട്രോളിന്റെ വില ലിറ്ററിന് 35 രൂപയാക്കുമെന്നും പാചകവാതക വില ഗണ്യമായി കുറയ്ക്കുമെന്നും രൂപയുടെ മൂല്യം ഇരട്ടിയാക്കുമെന്നും വീമ്പടിച്ചവരുടെ കാലത്താണ് ഇതിനു നേരേ വിപരീത കാര്യങ്ങളുണ്ടായത്.
കര്‍ഷകരാകെ കടക്കെണിയിലായതും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതും ഇതേ മോദിയുടെ ഭരണത്തിലാണ്. കാര്‍ഷിക മേഖലയെ തെല്ലും രക്ഷിക്കാന്‍ സര്‍ക്കാരിനായില്ല. എന്നാല്‍ വന്‍കിട കുത്തകക്കാര്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കുമായി കര്‍ഷകദ്രോഹം മറയില്ലാതെ നടപ്പാക്കാന്‍ മോദി തയാറായി. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിൽ ഏറ്റവും കുറഞ്ഞപ്പോഴും നികുതികള്‍ പലമടങ്ങു കൂട്ടി ഇന്ധനവില താങ്ങാനാകാത്ത നിലയിലെത്തിച്ചതിന്റെ പാപഭാരവും കേന്ദ്രത്തിനാണ്.
കോര്‍പറേറ്റുകള്‍, വന്‍കിട വ്യാപാരികള്‍, വ്യവസായികള്‍, ഇടനിലക്കാര്‍ തുടങ്ങിയവരുടെ ചൂഷണങ്ങള്‍ക്കു കര്‍ഷകരെയും സാധാരണക്കാരെയും വിട്ടുകൊടുത്തതു പൊറുക്കാനാകില്ല. നിരവധി വിദേശ വ്യാപാര കരാറുകളും കയറ്റിറക്കുമതി നയങ്ങളുമെല്ലാം കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണു 11 ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ തകര്‍ത്തത്. കുരുമുളക്, നാളികേരം, അടയ്ക്ക, നെല്ല്, തേയില, കാപ്പി, ഏലം, ഗ്രാമ്പൂ, മഞ്ഞള്‍, ഇഞ്ചി തുടങ്ങി പച്ചക്കറി, വാഴ, പഴങ്ങള്‍, പച്ചക്കറികള്‍, പുകയില വരെയുള്ള കേരളത്തിലെ മറ്റു കൃഷികളുടെ തകര്‍ച്ചയ്ക്കും കാരണം വേറെ തേടേണ്ടതില്ല.
ലഖിംപുരും ആളിക്കത്തിച്ചു
വിവാദമായ കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന്, ഫസിലിറ്റേഷന്‍) നിയമം, കര്‍ഷക (ശക്തീകരണ സംരക്ഷണ) കരാര്‍ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണു കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ പിന്‍വലിക്കുന്നത്. യുപി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ ഭയന്നാണു വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബംഗാള്‍, തമിഴ്നാട്, കേരള തെരഞ്ഞെടുപ്പുകളിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലുമേറ്റ കനത്ത തോല്‍വികൾ ഡെമോക്ലിസിന്റെ വാള് പോലെ മോദിക്കു മുകളില്‍ തൂങ്ങിനിന്നു.
നാലു കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപൂര്‍ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും കര്‍ഷകരോഷത്തിന്റെ ശക്തി ബോധ്യപ്പെടുത്തി. മഴയിലും വെയിലിലും തണുപ്പിലും പോരാട്ടവീര്യം ചോരാതെ ഡല്‍ഹിയില്‍ തമ്പടിച്ചു ഞെട്ടിച്ച പഞ്ചാബിലെ കര്‍ഷകരായിരുന്നു സമരത്തിന്റെ പ്രധാന ശക്തി. ഒരു വര്‍ഷം നീണ്ട സഹനസമരത്തിലൂടെ മോദിയെയും ബിജെപിയെയും കോര്‍പറേറ്റ് വമ്പന്മാരെയും അന്നദാതാക്കള്‍ മുട്ടുകുത്തിക്കുകയായിരുന്നു.
പാളയത്തിലും പട
കേന്ദ്രസര്‍ക്കാരിന്റെ പിടിവാശിക്കിടെ ജീവന് പൊലിഞ്ഞ 654 കര്‍ഷക രക്തസാക്ഷികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നു കൂടി പ്രധാനമന്ത്രി പറയണം. മുന്നറിയിപ്പില്ലാത്ത ലോക്ക്ഡൗണിൽ തെരുവില്‍ മരിച്ച കുടിയേറ്റ തൊഴിലാളികൾക്കും ഓക്സിജന്‍ പോലുമില്ലാത്ത സര്‍ക്കാരുകളുടെ വീഴ്ചകളില്‍ മരിച്ചവര്‍ക്കും വേണ്ടിയും കണ്ണീരെങ്കിലും ഒഴുകട്ടെ. ഇന്ത്യയില്‍ കോവിഡ് മൂലം 46 ലക്ഷത്തിലേറെ പേര്‍ക്കു ജീവന് നഷ്ടമായതിനും ഉത്തരവാദികളില്ല.
ചര്‍ച്ച ചെയ്യാതെ വിവാദ നിയമങ്ങള്‍ പാസാക്കുന്നതിനെതിരേ പ്രതിഷേധിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒമ്പതു പ്രതിപക്ഷ എംപിമാരില്‍ രാജീവ് സത്തവ് 29ന് തുടങ്ങുന്ന പാര്ലമെന്റ്സമ്മേളനത്തില് നിയമങ്ങള്‍ റദ്ദാക്കുമ്പോള്‍ ഉണ്ടാകില്ല. രാജീവിന്റെ ആത്മാവെങ്കിലും പുതിയ തീരുമാനത്തില്‍ സന്തോഷിക്കാതിരിക്കില്ല. അന്നു സസ്പെന്‍ഡു ചെയ്യപ്പെട്ട ഹൈബി ഈഡന്, ടി.എന്‍. പ്രതാപന്, എ.എം. ആരിഫ് തുടങ്ങിയവര്‍ക്കും കര്‍ഷകര്‍ക്കു പിന്തുണയുമായി സമരപ്പന്തലില്‍ ചെന്നിരുന്ന കെ.കെ. രാഗേഷ്, ഇളമരം കരീം, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്, ജോസ് കെ. മാണി, ആന്റോ ആന്റണി, തോമസ് ചാഴികാടന്, എം.കെ. രാഘവന്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ക്കും മലയാളി സമരനേതാക്കള്‍ക്കും വിജയത്തിന്റെ മധുരം നുണയാം.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയ്ക്കും കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യം ഉപേക്ഷിച്ച അകാലിദള്‍ പോലുള്ള രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സല്യൂട്ട്. കര്‍ഷക നിയമം ബിജെപിക്കു തിരിച്ചടിക്കുമെന്നും വിജയം കാണാതെ കര്‍ഷകര്‍ പിന്‍വാങ്ങില്ലെന്നും പ്രഖ്യാപിച്ചവരില്‍ മേഘാലയയിലെ ഗവർണര്‍ സത്യപാല്‍ മാലിക്ക് ഉണ്ട്. എന്തു വന്നാലും കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുമെന്നു രണ്ടു ദിവസം മുമ്പും പ്രഖ്യാപിച്ച ബിജെപിക്കാരനായ ഇത്തരം ഗവര്‍ണര്‍മാര്‍ക്കും ക്രെഡിറ്റുണ്ട്. ബിജെപി പാളയത്തില്‍ നിന്നു തന്നെ വരുണ്‍ ഗാന്ധിയും കര്‍ഷകര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തി രംഗത്തു വന്നു.
കണ്ടു പഠിക്കണം, ഈ സമരശക്തി
മണിക്കൂറുകള്‍ പോലും നീളാത്ത സമരം നടത്തി പത്രത്തില്‍ ഫോട്ടോയിട്ടു ഞെളിയുന്ന കേരളത്തിലെ പതിവു സമരക്കാര്‍ക്കുള്ള പാഠം കൂടിയാണിത്. ഒരു വര്‍ഷം നീണ്ടിട്ടും വീര്യം ചോരാതെ വിജയം നേടിയ ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ സന്ദേശം വലുതാണ്. പൊതുവേ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അകറ്റി നിര്‍ത്തുകയും സമാധാനപരമായി മാസങ്ങള്‍ നീണ്ട സമരം വീര്യം ചോരാതെ നടത്തുകയും ചെയ്ത കര്‍ഷക സമരസമിതിയുടെ രീതി അഭിനന്ദനം അര്‍ഹിക്കുന്നു.
കര്‍ഷക രോഷത്തില്‍ വിവാദ നിയമങ്ങള്‍ ചവിറ്റുകൊട്ടയിലെറിയാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായതു ജനാധിപത്യത്തിന്റെ മനോഹാരിതയും ശക്തിയുമാണ്. ജനം വെറും കഴുതയല്ല. ജനങ്ങള്‍ ശക്തരായാല്‍ ഏതു കൊലകൊമ്പനും മുട്ടുമടക്കും. വോട്ടിന്റെ ശക്തി തിരിച്ചറിയുക.
കാലിടറി, ഇനി റിവേഴ്സ് ഗിയര്‍
11:54 PM Nov 19, 2021 | Deepika.com