നനഞ്ഞിറങ്ങിയാൽ കുളിച്ചു കറയണം എന്നാണ് പറയാറുള്ളത്. ഇവിടെ നനഞ്ഞിറങ്ങി കുളിച്ചതും പോരാഞ്ഞിട്ടു കുഴിച്ചുകയറിയിട്ടും മഴയ്ക്കു മതിയായിട്ടില്ല. പറഞ്ഞുവരുന്നതു നാട്ടുകാരെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ന്യൂനമർദം എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ചാണ്. ചിലരങ്ങനെയാണ്; പേരും രൂപവും തമ്മിൽ യാതൊരു ബന്ധവും കാണില്ല. പേരും പെരുമാറ്റവും തമ്മിൽ ബന്ധമില്ലാത്തവരും ഇഷ്ടംപോലെ.
ഉദാഹരണമായി സുശീലൻ എന്ന ചില പേരുകാരുടെ ശീലങ്ങൾ കണ്ടാൽ ആരും മൂക്കത്തുവിരൽവച്ചു പോകും. ചിലർക്കു പേര് സ്നേഹിതൻ. എന്നാൽ, അടുത്തു ചെന്നാലോ കടിച്ചുകീറിക്കളയും. ചില സുധീരന്മാർക്കു സന്ധ്യയായാൽ പുറത്തിറങ്ങാൻ തന്നെ പേടി. ഏതാണ്ട് ഇതേ മട്ടിലാണ് ഇപ്പോൾ ന്യൂനമർദം എന്ന പിടികിട്ടാപ്പുള്ളിയുടെ വരവും പോക്കും.
പേര് ന്യൂനമർദം എന്നാണെങ്കിലും കാണിച്ചുകൂട്ടുന്നതു മുഴുവൻ അധികമർദവും അനാവശ്യമർദവും ഉണ്ടാക്കുന്ന കാര്യങ്ങളാണ്. പണ്ട് വല്ലപ്പോഴുമൊക്കെയായിരുന്നു വരവ്. ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും തവണയൊക്കെ വന്നു ഭീഷണിയും ഗുണ്ടാപ്പിരിവും തുടങ്ങിയിരിക്കുന്നു. കാപ്പ ചുമത്തി അകത്തിട്ടാലും തീരാത്ത കുഴപ്പങ്ങളാണ് ഇവർ നാട്ടിലിറങ്ങി നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനമർദമെന്നല്ല അധികമർദമെന്നു വിളിച്ചാലും അധികമാവില്ലെന്നാണ് നിഷ്പക്ഷമതികളുടെ പക്ഷം.
രണ്ടു ദിവസം അറബിക്കടൽ റെസ്റ്റ് എടുക്കുകയായിരുന്നെന്നും അടുത്ത ന്യൂനമർദം അണിയറയിൽ കളരിയും കരാട്ടെയുമൊക്കെ പരിശീലിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
വരുന്ന വരവിൽ ഏതു പ്രദേശത്തുള്ളവരെയാണ് എടുത്തിട്ട് ഇടിക്കാൻ പോകുന്നതെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ഈ സീസണിൽ പ്രധാനമായും കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ ഉള്ളവരെയാണ് ന്യൂനമർദങ്ങൾ വന്നു കൈകാര്യം ചെയ്തിട്ടു പോയത്.
പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ... എന്നൊക്കെയാണ് ഉൾക്കുളിരോടെ പണ്ടു പാടിക്കൊണ്ടിരുന്നത്. എന്നാൽ, ന്യൂനമർദങ്ങളുടെ ഘോഷയാത്ര തുടങ്ങിയതോടെ ഉൾക്കിടിലത്തോടെ ‘ഉരുൾമണി പ്രളയം പൊഴിയും തീവ്രമഴ’ എന്നു മാറ്റിപ്പാടിക്കൊണ്ടിരിക്കുകയാണ് ജനം.
ന്യൂനമർദവും ഇടിമിന്നലും ചേർത്തൊരുക്കുന്ന ഡിജെ പാർട്ടി കഴിയുന്പോൾ ഒരു പ്രദേശം തന്നെ മണ്ണിനടിയിലാകുന്ന സ്ഥിതിയാണ്. തോക്കിന്റെ പാത്തിക്ക് അടിക്കുന്നതിനേക്കാൾ കഷ്ടമാണ് ന്യൂനമർദ പാത്തിയുടെ അടി. ന്യൂനമർദങ്ങൾ തനിച്ചല്ല ഇപ്പോൾ ഗുണ്ടാപ്പിരിവിന് ഇറങ്ങുന്നത്. ചക്രവാതച്ചുഴി എന്ന ഗുണ്ടാത്തലവനെയും കൂട്ടുപിടിച്ചാണ് നാട്ടുകാരെ കൈകാര്യം ചെയ്യുന്നത്.
അറബിക്കടൽ ആകെ ചൂടായി നിൽക്കുന്നതാണ് ഈ ന്യൂനമർദ ഗുണ്ടകളെല്ലാം ഒന്നിനു പിറകെ മറ്റൊന്നായി എത്താൻ കാരണമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അറബിക്കടൽ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രവും ആകെ ചൂടിലാണത്രേ.
നമ്മൾ മലയാളികൾ വല്ലതും ചെയ്തിട്ടാണ് ചൂടു കൂടുന്നതെന്നു തെറ്റിദ്ധരിച്ചാണോ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും നമ്മളെ കൈകാര്യം ചെയ്യാൻ ഈ ന്യൂനമർദങ്ങളെയെല്ലാം പറഞ്ഞുവിടുന്നതെന്നാണ് ഇപ്പോഴത്തെ സംശയം.
എന്നാൽ, കാലാവസ്ഥാ വ്യതിയാനമാണ് ന്യൂനമർദങ്ങളെ സൃഷ്ടിക്കുന്നതെന്നും മനുഷ്യൻ ചെയ്യുന്നതിന്റെ ഫലമാണ് അവർ ഇപ്പോൾ ലോകമെന്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകമെന്പാടും തന്നെ ഇങ്ങനെ ന്യൂനമർദ ഗുണ്ടകൾ ഇറങ്ങി നാട്ടുകാരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനെ തടയാൻ നമ്മൾ സാധാരണ കുട ചൂടിയാൽ പോരാ, ഭൂമിക്കൊരു കുടതന്നെ പിടിക്കേണ്ടിവരും.
മിസ്ഡ് കോൾ
ഴ പുനഃസംഘടന: കോണ്ഗ്രസിൽ വീണ്ടും തർക്കം മുറുകി.
- വാർത്ത
ഴ തർക്കിച്ചോ, പക്ഷേ സെമികേഡർ നിലവാരത്തിലായിരിക്കണം!
ഔട്ട് ഓഫ് റേഞ്ച്/ ജോണ്സണ് പൂവന്തുരുത്ത്
ന്യൂനമർദത്തിന്റെ അധികപ്രസംഗം!
11:52 PM Nov 18, 2021 | Deepika.com