ജനങ്ങളുടെ തലയ്ക്കുമുകളിൽ ഇരന്പുന്ന മുല്ലപ്പെരിയാർ എന്ന ജലബോംബിനു പകരം പുതിയ ഡാം വേണോ അതോ കടക്കെണിയിൽ കിടക്കുന്ന കേരളത്തിനു കെ റെയിൽ പദ്ധതി വേണോ? മുല്ലപ്പെരിയാർ ഡാം നിർമിക്കാൻ കൂടിവന്നാൽ ആയിരം അല്ലെങ്കിൽ 1500 കോടി രൂപ ചെലവു വരും. അതു പോലും കേരളത്തിന്റെ ഖജനാവിൽ ഇല്ലാത്ത അവസരത്തിലാണ് 63,941 കോടി മുടക്കി കെ-റെയിൽ പദ്ധതിക്കുവേണ്ടി കേരളം വാശിപിടിക്കുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലാണ്. അതേ സമയം മുല്ലപ്പെരിയാറിനുവേണ്ടി ചെറുവിരൽ അനക്കാൻ മടിക്കുകയാണ് ഭരണകർത്താക്കളെന്നതും ജനം തിരിച്ചറിയുന്നുണ്ട്.
പുതിയ അണക്കെട്ട്
600 കോടി ചെലവിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിനാണ് 10 വർഷം മുൻപു ഡിപിആർ തയാറാക്കിയത്. നാലു വർഷത്തിനുള്ളിൽ അണക്കെട്ടു നിർമിക്കാനാകും എന്നായിരുന്നു ശിപാർശ. മണ്ണു പരിശോധനയും മറ്റും കേരളം സമയബന്ധിതമായി പൂർത്തിയാക്കി. തമിഴ്നാട് എതിർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ നിർമാണം തടസപ്പെട്ടു.
കേരളത്തിലെ ഉദ്യോഗസ്ഥരെയും അധികാര വർഗത്തിലെ മേലാളൻമാരെയും തമിഴ്നാട് ചാക്കിട്ടു പിടിക്കുന്നുവെന്ന കഥ ജനം മറക്കാൻ ശ്രമിക്കുന്പോഴും പലപ്പോഴും ജനങ്ങളുടെ മുന്നിലെത്തുന്ന തെളിവുകൾ വിശ്വാസയോഗ്യമായി മാറുകയാണോ?
കെ-റെയിൽ പദ്ധതി
കേരളത്തിന്റെ വികസന ചരിത്രത്തിലേക്കു തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ നാലു മണിക്കൂറു കൊണ്ടു ഓടിച്ചുകയറ്റുന്ന പദ്ധതിയാണ് ചുരുക്കിപ്പറഞ്ഞാൽ കെ-റെയിൽ അല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി. കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിക്കാണ് കെ -റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും.
2027ൽ പൂർത്തീകരിക്കണമെന്ന് ലക്ഷ്യമിടുന്ന ഈ പദ്ധതിക്കുള്ള അടങ്കൽ തുക ഏകദേശം 63,941 കോടി രൂപയായാണ് കണക്കാക്കുന്നത്. നിലവിലെ ഇന്ത്യൻ റെയിൽവേയുടെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തും എന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാണെന്ന് കണ്ടറിയണം. അതിനുള്ള പ്രധാന കാരണം കെ-റെയിൽ പദ്ധതിക്കുവേണ്ടി രൂപീകരിച്ച സ്വതന്ത്ര കന്പനിക്ക് ഇന്ത്യൻ റെയിൽവേ സംവിധാനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്.
സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ സാന്പത്തിക സ്ഥിതി വച്ചുകൊണ്ട് ഇത്രയും ബൃഹത്തായ പദ്ധതിക്കുള്ള ഫണ്ട് സ്വന്തം നിലയ്ക്ക് കണ്ടെത്തുകയെന്നത് അസാധ്യമാണ്. അതിനാൽതന്നെ പദ്ധതിയുടെ ഭൂരിഭാഗം വിഹിതവും വായ്പയായി കണ്ടെത്താനാണ് സർക്കാർ ശ്രമം. കേന്ദ്രസർക്കാരിന്റെ സഹായമൊന്നും കെ-റെയിൽ പദ്ധതിക്കു ലഭിക്കുമെന്നുറപ്പില്ല.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്പോൾ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പ്രശ്നം ഗൗരവമായിതന്നെ ചർച്ച ചെയ്യേണ്ടതാണ്. 11 ജില്ലകളിൽനിന്നായി 1126 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. സാധ്യതാ പഠന റിപ്പോർട്ട് വന്നപ്പോൾതന്നെ പാത കടന്നുപോകുമെന്ന് സൂചിപ്പിച്ച സ്ഥലങ്ങളിൽ പലയിടത്തും പ്രതിഷേധ പരിപാടികൾ ഉൾപ്പെടെ നടന്നിരുന്നു. ഇപ്പോഴും പ്രതിഷേധം ശക്തമാണ്.
കേരളത്തിന്റെ കടം
കേരളത്തിന്റെ ഖജനാവ് കാലിയാണ്. ദിനന്തോറുമുള്ള ഇടപാടുകൾക്കുപോലും പണമില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചുമതലയേറ്റശേഷം ശന്പളവും പെൻഷനും വിതരണം ചെയ്യാൻ 3,500 കോടി രൂപ കടമെടുത്തു. റിസർവ് ബാങ്ക് വഴി പൊതുവിപണിയിൽനിന്ന് 7.06 ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്.
സാധാരണ ആറു ശതമാനമാണ് പലിശ. 18,500 കോടിയാണ് ഈ വർഷം ഇതുവരെ കടമെടുത്തത്. ഇതോടെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലായി. ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിൽ. സംസ്ഥാനത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ 18.35ശതമാനം തുക പലിശ മാത്രം നൽകാനായാണ് ഉപയോഗിക്കുന്നത്. അതായത് 100 രൂപ കിട്ടിയാൽ 18.35 രൂപ പലിശയടയ്ക്കണം. ശന്പളത്തിനും പെൻഷനും 48.46ശതമാനം നീക്കി വയ്ക്കും. ശേഷിക്കുന്ന 33.19 ശതമാനമാണ് വികസനപ്രവർത്തനങ്ങൾക്കും നിത്യച്ചെലവുകൾക്കും മാറ്റിവയ്ക്കുക.
ജോണ്സണ് വേങ്ങത്തടം
മുല്ലപ്പെരിയാർ ഡാമോ കെ-റെയിലോ ?
11:37 PM Nov 17, 2021 | Deepika.com