അയലാളൻ
ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതെന്നു വ്യാഖ്യാനിക്കാവുന്ന നീക്കങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നു കഴിഞ്ഞ ആഴ്ചയുണ്ടായി. മയക്കുമരുന്നുപയോഗം കുറ്റകരമല്ലാതാക്കി മാറ്റാനുള്ള നിയമഭേദഗതിബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു.
1985-ലെ ലഹരി തടയൽ നിയമം ഭേദഗതി ചെയ്യാനാണ് ആലോചന. ഈ നിയമമല്ലാതെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ഫലപ്രദമായ മറ്റൊരു നിയമം നിലവിലില്ല. ബോളിവുഡ്താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ മയക്കുമരുന്നു കേസിൽ പിടിയിലായതിനുപിന്നാലെയാണു മയക്കുമരുന്ന് ഉപയോഗം കുറ്റകരമല്ലാതാക്കിമാറ്റാനുള്ള നീക്കം ആരംഭിച്ചത് എന്ന വാർത്ത ശ്രദ്ധയർഹിക്കുന്നു.
നിയമഭേദഗതിയനുസരിച്ച് ചെറിയ അളവിലുള്ള ലഹരി ഉപയോഗം കുറ്റകൃത്യമായി കണക്കാക്കാതെ പിടിയിലാകുന്നവരെ ഇരകളായി കണ്ട് കൗൺസലിംഗും ചികിത്സയും നൽകി അവരെ ലഹരിവിമുക്തരാക്കണം. അതു നല്ല കാര്യം തന്നെ. എന്നാൽ, മയക്കുമരുന്നുപോലെ അപകടകാരിയായ ലഹരിവസ്തുക്കളോടു നിയമഭേദഗതിവഴി മൃദുസമീപനം സ്വീകരിച്ചാൽ സമൂഹത്തിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. മയക്കുമരുന്നിന് അടിമയാകുന്നവർ രോഗികളും ഇരകളുമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അവരെ ചികിത്സിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും ആവശ്യമാണ്.
ജനങ്ങളോടു പ്രതിബദ്ധതയുള്ള സർക്കാർ ഇതിനു പുറമേ ചെയ്യേണ്ടത് മയക്കുമരുന്ന്, മദ്യം തുടങ്ങിയ മാരക വസ്തുക്കളിലേക്കു കുട്ടികളും യുവജനങ്ങളും കടന്നുചെല്ലാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. കർക്കശമായ നിയമങ്ങളും ശക്തമായ ബോധവത്കരണവും ഇതിനാവശ്യമാണ്. സർക്കാരിന്റെ ഉപേക്ഷകൊണ്ടും തെറ്റായ നയങ്ങൾകൊണ്ടും തലമുറകളെ രോഗികളും ഇരകളുമായി മാറ്റിയശേഷം അവരെ ചികിത്സിച്ചിട്ടോ പുനരധിവസിപ്പിച്ചിട്ടോ പ്രയോജനമില്ല. കെട്ടിടത്തിനു മുകളിൽനിന്നു തള്ളിതാഴെയിട്ടിട്ടു ചികിത്സിക്കുന്നതിനു തുല്യമാണത്.
ലഹരി നയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇരട്ടപെറ്റവരെപ്പോലെയാണ്. ലഹരിയുടെ ഉപയോഗം കുറയ്ക്കാനല്ല, കൂട്ടാനാണ് ശ്രമം. ലഹരിയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു നയരേഖയിലും പൊതുവേദികളിലും പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാർ ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം കൂട്ടുകയാണ്. ഇതു ഇരട്ടത്താപ്പാണ്. ഉപയോഗം കുറയണമെങ്കിൽ മദ്യത്തിന്റെ ലഭ്യത കുറയണം.
അയൽ സംസ്ഥാനങ്ങളിൽ കൂടുതൽ മദ്യവില്പനശാലകളുണ്ടെന്ന ന്യായം പറഞ്ഞാണ് വില്പന ശാലകളുടെ എണ്ണം വർധിപ്പിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ രാഷ്ട്രീയ പാർട്ടികളെല്ലാം മൗനം പാലിക്കുകയാണ്. കാരണം വ്യക്തമാണ്; എല്ലാവർക്കും മദ്യലോബികളിൽനിന്നു പലകാര്യങ്ങൾക്കായി വിഹിതം ലഭിക്കുന്നുണ്ട്.
ആവശ്യാനുസരണം മദ്യശാലകൾ തുറന്നുകൊടുക്കുകയും മദ്യത്തിന് അമിതമായ വില ഈടാക്കുകയും ചെയ്യുന്ന സർക്കാർ പക്ഷെ, മദ്യപർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിക്കൊടുക്കുന്നില്ല. ദുരിതമനുഭവിക്കുന്നതു മദ്യപർ മാത്രമല്ല, നാട്ടുകാർ കൂടിയാണ്. ബിവറേജുകളുടെ മുന്പിലെ ക്യൂ പൊതുനിരത്തിലേക്കു നീളുന്നതും അവിടുത്തെ ബഹളവും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
നിയമങ്ങൾവഴി സർക്കാരുകൾ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കുകയാണു വേണ്ടത്. വീടുകൾ ലഹരിമുക്തമാകണം. മതങ്ങൾക്കും സമുദായസംഘടനകൾക്കും ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനാകും. സർക്കാർ നയങ്ങളോടുള്ള കലഹം അവസാനിപ്പിക്കാതെതന്നെ ഇളംതലമുറയ്ക്കിടയിലെ മദ്യവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
പാഠപുസ്തകങ്ങളിൽ നിന്നുതന്നെ ലഹരിയുടെ അപകടങ്ങൾ കുട്ടികൾ പഠിച്ചറിയണം. മദ്യവും മയക്കുമരുന്നും ആരോഗ്യത്തിനു ഹാനികരം എന്നു സിനിമകളിലെയും സീരിയലുകളിലെയും മദ്യസീനുകളിൽ പരസ്യപ്പെടുത്തുന്നതിനുപകരം അത്തരം രംഗങ്ങൾക്കു വിലക്കേർപ്പെടുത്താൻ സർക്കാർ തയാറാകണം.
സർക്കാരുകളുടെ ലഹരിനയം ആർക്കുവേണ്ടി?
11:35 PM Nov 17, 2021 | Deepika.com