അര നൂറ്റാണ്ടിനിടെയിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച നാടാണ് കേരളം.
തിരിച്ചറിയാൻ പറ്റാത്തവിധം നാടും നാട്ടുരീതികളും മാറിയിട്ടുണ്ട്. പുതുതലമുറ അടിമുടി വ്യത്യസ്തമാണ്. എന്നാൽ, സമരങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ നിൽക്കുകയാണ്. പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചു.
കാലങ്ങളായി കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരു മുദ്രാവാക്യമുണ്ട് -"സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും കേരളമാകെ സ്തംഭിപ്പിക്കും'. തലമുറകൾ പലത് മണ്മറഞ്ഞിട്ടും ഈ മുദ്രാവാക്യം ഇപ്പോഴും ഉശിരോടെ മുഴങ്ങുന്നു. പ്രതിഷേധക്കാരുടെ വജ്രായുധമാണു സ്തംഭിപ്പിക്കൽ. സർവതും അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും നാടാകെ നിശ്ചലമാക്കും. ജനം നട്ടംതിരിയും.
സഹികെട്ട് ആരെങ്കിലും എതിർത്താൽ അവരെ വളഞ്ഞിട്ട് ആക്രമിക്കും. വലിയ നാശങ്ങളും വരുത്തും. ഇതു പലവട്ടം ചെയ്തിട്ടുള്ളതിനാൽ പ്രതിഷേധക്കാർക്കെതിരേ പ്രതികരിക്കാൻ ആളുകൾ പേടിക്കുന്നു. ഒരു കാരണവുമില്ലാതെ ആരുടെയൊക്കെയോ പ്രതിഷേധം ജനം നിസഹായതയോടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
പൊതുജനത്തിനുനേരേ
സമരം ചെയ്യുന്നവർക്കു കാരണങ്ങളുണ്ട്. ശന്പളം കൂട്ടണം, വില കുറയ്ക്കണം എന്നു തുടങ്ങി സാമൂഹ്യവിരുദ്ധർ ചെയ്യുന്ന കുരുത്തക്കേടുകൾ വരെ പ്രത്യക്ഷസമരങ്ങൾക്കു വിഷയമാകാറുണ്ട്. അന്യനാട്ടിലെ പ്രശ്നങ്ങളിലും സ്വന്തംനാടിനെ സമ്മർദത്തിലാക്കി പ്രക്ഷോഭം നടത്തും. ഇതിൽ പൊതുവായതും സ്വകാര്യമായതുമായ വിഷയങ്ങളുണ്ട്.
പ്രതിഷേധത്തിനു തീർച്ചയായും ഇരയാകേണ്ടവരും ശിക്ഷിക്കപ്പെടേണ്ടവരും ഈ വിഷയങ്ങളിലുണ്ട്. പക്ഷേ, സമരങ്ങൾ മിക്കപ്പോഴും പൊതുജനത്തിനുനേരേയാകുന്നു. അവർ ബന്ദിയാക്കപ്പെടുകയും കഷ്ടത്തിലാകുകയും ചെയ്യുന്നു. പ്രതിസ്ഥാനങ്ങളിലുള്ളവർ സമരത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നില്ല. അതിനാൽതന്നെ സമരങ്ങൾ ഭൂരിഭാഗവും ഒരു ഫലവും ഉണ്ടാക്കാറുമില്ല.
സമരം നിലനിൽപ്പിന്
രാഷ്ട്രീയ പാർട്ടിക്കാരാണ് സമരങ്ങളുടെ കുത്തകക്കാർ. അവർ സമരങ്ങൾ ചെയ്തുകൊണ്ടിരിക്കും. ഒരേ മുന്നണിയിലുള്ളവർ ഒരേ വിഷയത്തിൽ വെവ്വേറെ സമരം സംഘടിപ്പിക്കും. ഒരു പാർട്ടിയിലുള്ളവർ ഗ്രൂപ്പുതിരിഞ്ഞുപോലും പൊതുപ്രശ്നത്തിൽ സമരങ്ങൾ നടത്താറുണ്ട്. ഭരണത്തിലുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ പ്രതിപക്ഷത്താകുന്പോൾ എതിർക്കും.
പ്രതിപക്ഷം ഭരണപക്ഷത്താകുന്പോൾ സമരങ്ങളെ അപ്പാടെ തള്ളിപ്പറയും. സമരം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ആത്മാർഥതയ്ക്കും സമരരീതികൾക്കുംനേരേ ചൂണ്ടുവിരൽ ഉയരാൻ പ്രധാനകാരണം ഇതുതന്നെ.
പാർട്ടിക്കാർക്ക് സമരം ചെയ്യുക എന്നത് നിലനിൽപ്പിന്റെ കാര്യമാണ്. തങ്ങളും രംഗത്തുണ്ടെന്ന് അവർക്ക് പലരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നാലാൾ അറിയാൻ അക്രമം
ധർണയോ സത്യഗ്രഹമോ നടത്തിയാൽ അത് അധികം പേരിലേക്ക് എത്തില്ല. റോഡ് തടസപ്പെടുത്തിയാൽ അത് നാലാൾ അറിയും. ഓഫീസിനു കല്ലെറിയുകയോ വാഹനങ്ങൾ തകർക്കപ്പെടുകയോ ചെയ്താൽ നാടാകെ പരക്കും. പരിക്കും മരണവുമൊക്കെ ഉണ്ടായാൽ സംഭവം കൊഴുക്കും. പാർട്ടി അതോടെ ഉഷാറാകും.
പണ്ടുതൊട്ടുള്ള ഈ ചിന്താഗതിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. സംഘടനകളുടെ വാർഷിക റിപ്പോർട്ടുകളിൽ ഭാരവാഹികൾക്ക് എഴുതിവയ്ക്കാനായിപ്പോലും സമരങ്ങൾ നടത്താറുണ്ട്. പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനായി പിരിവെടുക്കുന്നവരുണ്ട്. അതിൽ വെട്ടിപ്പ് നടത്തുന്നവരുമുണ്ട്.
പൊതുജനങ്ങളുടെ പണം വാങ്ങിയശേഷം അവരെ ബുദ്ധിമുട്ടിപ്പിച്ച് സമരം നടത്തുന്നതിൽ സംഘടനകൾക്ക് ഒരു മനഃപ്രയാസവും ഇല്ല. സമരങ്ങളെ വിമർശിച്ചാൽ സമരക്കാർ ന്യായീകരണങ്ങൾ നിരത്തും. നാടിനും നാട്ടുകാർക്കും വേണ്ടിയാണ് സമരമെന്നു പറഞ്ഞ് വായടപ്പിക്കാൻ നോക്കും. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശത്തെപ്പറ്റി വാചാലരാകും. സമരങ്ങളെ എതിർക്കുന്നവരെ അരാഷ്ട്രീയവാദികളെന്നോ പിന്തിരിപ്പന്മാരെന്നോ പരിഹസിക്കും.
അവകാശങ്ങൾ എല്ലാവർക്കും
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉറപ്പുനൽകുന്നുണ്ട്. പക്ഷേ, അത് പരമമല്ലെന്നു സുപ്രീംകോടതിതന്നെ പറയുന്നു. ഒരു വിഭാഗത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാകരുതെന്ന് പരമോന്നത കോടതി അടിവരയിട്ട് വ്യക്തമാക്കുന്നു. പൊതുവഴി തടസപ്പെടുത്തിയുള്ള സമരം അനുവദിക്കാനാവില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും പ്രതിഷേധത്തിനു വേണ്ടിയുള്ള കൂടിച്ചേരലുകൾ നിയന്ത്രണങ്ങൾക്കു വിധേയമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അര നൂറ്റാണ്ടിനിടെയിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച നാടാണ് കേരളം. തിരിച്ചറിയാൻ പറ്റാത്തവിധം നാടും നാട്ടുരീതികളും മാറിയിട്ടുണ്ട്. പുതുതലമുറ അടിമുടി വ്യത്യസ്തമാണ്. എന്നാൽ, സമരങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ നിൽക്കുകയാണ്. പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചിട്ടും പൂച്ചയ്ക്ക് മണികെട്ടാൻ ആരും ഒരുക്കമല്ല.
വിദേശത്തേക്കു നോക്കാം
വിദേശത്തു കാണുന്ന നല്ല കാര്യങ്ങൾ സ്വന്തം നാട്ടിൽ നടപ്പാക്കാൻ ആരും മടിക്കാറില്ല. പുതിയ രീതികൾ പഠിക്കാൻ സർക്കാരുകൾ വിദേശത്തേക്ക് സംഘങ്ങളെ അയയ്ക്കാറുമുണ്ട്. ഗുണകരമായ മാറ്റങ്ങൾ ഇതുവഴി സംഭവിക്കാറുമുണ്ട്. സമരങ്ങളുടെ കാര്യത്തിൽ പഠനം നടത്താനോ മാറ്റങ്ങൾ വരുത്താനോ യാതൊരു ശ്രമവുമില്ല. മിക്ക വികസിത രാജ്യങ്ങളിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരങ്ങൾ നടക്കാറില്ല. വഴിതടയലും പണിമുടക്കും അവിടങ്ങളിൽ കേട്ടുകേൾവി മാത്രം. പൊതുനിരത്തിൽ ഉച്ചഭാഷിണിക്കും പടക്കം പൊട്ടിക്കലിനുമൊക്കെ കടുത്ത നിരോധനമാണ്.
പക്ഷേ, അവിടങ്ങളിലും പ്രതിഷേധങ്ങൾ നടക്കാറുണ്ട്. പ്രതിഷേധക്കാർ തങ്ങളുടെ ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി പാതയോരത്ത് നിരന്നുനിൽക്കും. അതല്ലെങ്കിൽ വലിയ ചത്വരങ്ങളിലോ മൈതാനങ്ങളിലോ ഒത്തുകൂടും. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള കൂറ്റൻ പ്രകടനങ്ങൾ നടത്തിയാൽ പോലും ഗതാഗതം മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കും. എന്നിരുന്നാലും ചില പ്രക്ഷോഭങ്ങൾ ഇവിടങ്ങളിലും കൈവിട്ടുപോകാറുണ്ട്. അത് അത്യപൂർവമാണെന്നു മാത്രം.
നീതിനിഷേധങ്ങൾ
നീതി നിഷേധിക്കപ്പെടുന്പോഴാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ശന്പളത്തിലും ആനുകൂല്യങ്ങളിലുമടക്കം എല്ലാറ്റിനും വ്യക്തമായ മാനദണ്ഡങ്ങളും ശക്തമായ ഭരണസംവിധാനവും സുതാര്യമായ ഭരണനിർവഹണവും ഉണ്ടായാൽ നീതിനിഷേധ പ്രശ്നങ്ങൾ ഉണ്ടാവില്ല.
ഉദാഹരണത്തിന് എണ്ണവില അനിയന്ത്രിതമായി ഉയരുന്പോൾ അതിന്റെ കാര്യകാരണങ്ങൾ പൗരനു വ്യക്തമാകണം. തങ്ങൾ പറ്റിക്കപ്പെടുന്നതല്ലെന്നു ബോധ്യമായാൽ ജനം അത് ഉൾക്കൊള്ളും. മറിച്ചായാൽ പ്രകോപിതരാകും. കോവിഡിൽ ലോകം മുഴുവൻ അടച്ചിട്ടപ്പോൾ അതിന്റെ അനിവാര്യത ഉൾക്കൊണ്ട ലോകജനതയെ ഓർക്കുക.
സമരങ്ങൾക്ക് അറുതി വരുത്താൻ പ്രധാനമായി വേണ്ടത് പ്രതിഷേധിക്കാൻ അവസരം ഉണ്ടാക്കാതിരിക്കലാണ്. അതിനു വേണ്ടത് നീതി നിഷധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കലാണ്. ഭരണകൂടമാണ് ഇത് ചെയ്യേണ്ടത്. നിയമവ്യവസ്ഥയുള്ള രാജ്യത്ത് ഏതുകാര്യത്തിലും കോടതി മുഖേന പരിഹാരം കാണാനാവും.
എന്നാൽ, അനിയന്ത്രിതമായി വൈകുന്ന കോടതി നടപടികൾ കാരണം ഈ മാർഗം സ്വീകരിക്കാൻ ആളുകൾ മടിക്കുന്നു. കൂടുതൽ കോടതികളും ബെഞ്ചുകളും സ്ഥാപിച്ച് ഇവിടെയുമാകാം മാറ്റം.
സഹനസമരങ്ങൾ
സമരമല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നുവന്നാൽ മാത്രമായിരിക്കണം സമരം. നീതി നിഷേധിക്കുന്ന കേന്ദ്രമേതോ അതിനു നേരേയാകണം സമരം ചെയ്യേണ്ടത്. ആർക്കെതിരേയാണോ സമരം അവർക്കു പരിഹരിക്കാൻ കഴിയുന്നതായിരിക്കണം സമരവിഷയം.
ഒരുക്കങ്ങളോടെ തുടങ്ങുന്ന സമരത്തിന് വേഗത്തിൽ ഫലപ്രാപ്തി ഉറപ്പ്. അക്രമസമരത്തേക്കാൾ ശക്തി, സഹനസമരത്തിനുണ്ടെന്നു നമ്മുടെ സ്വാതന്ത്ര്യസമരംതന്നെ സാക്ഷ്യം. പൊതുജനങ്ങളുടെ അനുഭാവവും സഹനസമരങ്ങൾക്കേ കിട്ടൂ.
എം. റോയ്
മാറണം, സമരവും
11:54 PM Nov 16, 2021 | Deepika.com