ഇന്ത്യയിൽ ഉപ്പ് നിർമിക്കാനും വിൽക്കാനുമുള്ള അധികാരം ബ്രിട്ടീഷ് സർക്കാരിന്റെ കുത്തകയായിരുന്നു. അതിനു പുറമേയാണ് ബ്രിട്ടീഷ് സർക്കാർ ഉപ്പിന് നികുതി ചുമത്തിയത്. ഈ നിയമങ്ങളൊക്കെ പ്രതിഷേധത്തിനിടയാക്കി. 1930 മാർച്ച് 12 ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദണ്ഡിയാത്രയോടെയാണ് ഉപ്പു സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് ആരംഭിച്ച യാത്രയിൽ ദണ്ഡി വരെ പദയാത്രയെത്തി.
എന്നാൽ കോണ്ഗ്രസിനുള്ളിൽനിന്നുപോലും എതിർപ്പുയർന്നിട്ടും ഗാന്ധിജി പിന്മാറാൻ തയാറല്ലായിരുന്നു. ഇപ്പോൾ ഉപ്പിനാണ് അവർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്, നാളെ അത് വായുവും ആകാശവുമായേക്കാം. അതുകൊണ്ട് തന്നെ ഇതായിരിക്കണം സമരത്തിന്റെ കേന്ദ്രബിന്ദു എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം.
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിച്ചു. സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ജാഥയിൽ ചേർന്നു.
ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകന്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രയ്ക്കിടെ പറയുകയുണ്ടായി. 1930 ഏപ്രിൽ അഞ്ചിന് ഉപ്പു സത്യഗ്രഹ സംഘം ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നു. ഏപ്രിൽ ആറിന് നിയമം ലംഘിച്ച് ഉപ്പുണ്ടാക്കി.
ഉപ്പു സത്യഗ്രഹം
01:50 AM Nov 16, 2021 | Deepika.com