പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഏതാനും വര്‍ഷങ്ങളായി കേരളത്തെ അപ്രതീക്ഷിത ദുരന്തങ്ങളില്‍ ആഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നും തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവുമധികം പേറേണ്ടിവന്നത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്. പ്രളയവും മണ്ണിടിച്ചിലും ഏറ്റവുമധികം ബാധിച്ചതും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, എരുമേലി പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും പീരുമേട് നിയോജകമണ്ഡലത്തിലെ കൊക്കയാര്‍ പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളിലുമാണ്.
ഈ ദിവസങ്ങളില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമങ്ങളില്‍ ഇരുനൂറിലധികം വലുതും ചെറുതുമായ ഉരുള്‍പൊട്ടലുകളാണു സംഭവിച്ചത്. നൂറുകണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടായി. ചെറുകിടക്കാരായ ജനങ്ങളുടെ കൃഷിയും ജീവനോപാധികളും വീട്ടുപകരണങ്ങളുമൊക്കെ നഷ്ടപ്പെട്ടു. വ്യാപാരരംഗത്തും ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. പാലങ്ങളും റോഡുകളുമൊക്കെ മിക്കയിടങ്ങളിലും അപകടാവസ്ഥയിലാവുകയും ജനജീവിതം ഒറ്റപ്പെടുകയും ചെയ്തു. വാര്‍ത്താ വിനിമയ ബന്ധങ്ങളും വൈദ്യുതിയും ഗതാഗതവും ആഴ്ചകളോളം തകരാറിലായി.
പാഴായ അധ്വാനം
തലമുറകളുടെ അധ്വാനവും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഉരുള്‍വിഴുങ്ങിയത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നഷ്ടമായത് നിരവധി മനുഷ്യജീവനുകളും ഒട്ടേറെ കുടുംബങ്ങളുടെ ജീവിതമാര്‍ഗവുമാണ്. അനേകര്‍ക്ക് വരുമാനമാര്‍ഗമായിരുന്ന കാലികളും ഇതര വളര്‍ത്തു മൃഗങ്ങളും ചത്തൊടുങ്ങി. ദുരിതബാധിതരായ ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ ആ ദുരന്തം അടുത്തുനിന്ന് നോക്കിക്കണ്ടതിന്റെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
വികസിത രാജ്യങ്ങളിലേതുപോലെ ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, വ്യവസായ മേഖലകള്‍, വ്യാപാരമേഖലകള്‍ എന്നിവ വേര്‍തിരിച്ചു നിര്‍ത്തേണ്ടിയിരിക്കുന്നു. ഭാവിയിലെങ്കിലും നമ്മുടെ നാട്ടില്‍ ജനവാസത്തിന് ഉപകരിക്കുന്ന സുരക്ഷിത മേഖലകള്‍ കണ്ടെത്തി ജനങ്ങള്‍ അപ്രകാരമുള്ള പ്രദേശങ്ങളില്‍ ഒരുമിച്ച് താമസിക്കുകയും കൃഷിയും വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങളും ജനവാസകേന്ദ്രങ്ങളില്‍ നിന്നും മാറി ചെയ്യുകയും ചെയ്യുന്ന പുതിയ സാമൂഹ്യ സംസ്കാരവും ജീവിത ശൈലിയും രൂപപ്പെടേണ്ടിയിരിക്കുന്നു.
ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങളിലും മനുഷ്യരുടെ പാര്‍പ്പ് സുരക്ഷിതമായ നഗരങ്ങളിലോ അതല്ലെങ്കില്‍ വാസയോഗ്യമായ മറ്റിടങ്ങളിലോ ഒരുമിച്ചാണ്. ടൗണ്‍ഷിപ്പുകളും മിനി ടൗണ്ഷിപ്പുകളുമുണ്ടാകുമ്പോള് കൂടുതല്‍ സേവനവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും. കൃഷിയിടങ്ങളില്‍ ദുരന്തമുണ്ടായാല്തന്നെ ആള്‍നാശം കുറയുകയും ചെയ്യും. കൃഷിയിടങ്ങളോടു ചേര്‍ന്ന് പാറപൊട്ടിക്കല്‍ മണ്ണെടുപ്പ്, നിര്‍മാണം എന്നിവ കുറയാനും ഇത് ഇടയാക്കും. ഒരു ചുരുങ്ങിയ കാലയളവില്‍ അതിവേഗം നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പരിഹാരമാര്ഗമല്ലെങ്കിലും സാവകാശത്തില്‍ കൃത്യതയോടും ആസൂത്രണത്തോടെയും പഠനങ്ങളോടും കരുതലോടുംകൂടി നടപ്പിലാക്കേണ്ട ഒരു പ്രക്രിയയാണിത്.
പരിസ്ഥിതി സൗഹൃദം
നിര്‍മിതികള്‍ക്കു കൃത്യമായ പ്ലാനുണ്ടാവണം, ഒപ്പം അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണം. ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മീനച്ചിലാര്‍, മണിമലയാര്‍, പമ്പയാര്‍, അഴുതയാര്‍, പുല്ലുകയാര്‍ തുടങ്ങിയവയും അവയുടെ കൈവഴികളും കരകവിഞ്ഞൊഴുകി തീരങ്ങളെ കവര്‍ന്നെടുത്തു. റോഡുകളില്‍നിന്നു നിശ്ചിത അകലം പാലിക്കുന്നതിന് നിയമം ഉള്ളതുപോലെ ഇനിമേല്‍ ജലസ്രോതസുകളില്‍ നിന്നും നദികളില്‍ നിന്നും സുരക്ഷിത അകലം പാലിച്ചുവേണം നിര്‍മാണം നടത്താന്‍.
പാറ ഖനനം
അടിയന്തരമായി ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമായ മറ്റൊരു മേഖലയാണു ക്വാറികളും അവയോടു അനുബന്ധിച്ച് നടക്കുന്ന പാറഖനനവും. കോട്ടയം ജില്ലയില്‍ ഏറ്റവും അധികം പാറമടകളുള്ള പൂഞ്ഞാര്‍ മേഖലയിലാണ് ഈ വര്‍ഷം ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. പാറ ഖനനം നടത്തുമ്പോള്‍ ഭൂമിയില്‍ ആഘാതം ഏല്‍പ്പിക്കാതെ ക്വാറിയുടെ ഭാഗമായുള്ള പാറ സുരക്ഷിതമായി മുറിച്ചെടുക്കുന്ന രീതിയും രാസവസ്തുക്കളുടെ സഹായത്തോടെ സ്ഫോടനം ഒഴിവാക്കി പാറഖനനം നടത്തുന്ന രീതികളും ഇന്ന് പല വികസിത രാജ്യങ്ങളിലും അനുവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം രീതികള്‍ നമ്മുടെ നാട്ടിലും നടപ്പാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി പരിമതമായ തോതില്‍ മാത്രം നടത്തേണ്ടതുമാണ്.
നമ്മുടേത് ഒരു ക്ഷേമ രാഷ്ട്രമാണ്. പ്രകൃതി നല്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുമ്പോഴും അതിജീവനത്തിനായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണജനങ്ങളും അവരുടെ കൃഷിഭൂമിയും സംരക്ഷിക്കപ്പെടുകയും വേണം. കേരളത്തില്‍ ഒരു കര്ഷകന് കൈവശംവച്ചിരിക്കുന്ന ശരാശരി ഭൂമി അര ഏക്കറില്‍ താഴെയാണെന്നതും നാം മനസിലാക്കണം.
ഈ പരിമിതമായ സ്ഥലത്തെ കൃഷിയില്‍ നിന്നാണ് മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബം ജീവിച്ചുപോവുന്നത്. പ്രകൃതിയെ വ്രണപ്പെടുത്താതെയുള്ള ശാസ്ത്രീയമായ കൃഷിരീതികള്‍ അവലംബിച്ചുള്ള പരിശീലനം അവര്‍ക്ക് നല്‍കണം. കാര്‍ഷിക സ്വയംപര്യാപ്തതയില്ലാതെ ഒരു സംസ്ഥാനത്തിനും ജനതതിക്കും നിലനില്പ്പില്ലെന്നതും തിരിച്ചറിയണം.
പ്രകൃതി ദുരന്തത്തിനു വഴിയൊരുക്കുന്ന വ്യവസായങ്ങളും പ്രകൃതി ഖനനവും പൂര്‍ണമായും നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ വേണം. അതേസമയം, നിര്‍മാണ മേഖലയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. പക്ഷേ, പ്രകൃതിസൗഹൃദവുമാകണം.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
പ്രകൃതിദുരന്തങ്ങളിൽനിന്നു പഠിക്കണം
01:43 AM Nov 15, 2021 | Deepika.com