ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി മുന്നോട്ടുവച്ച പലപരിപാടികളോടും നെഹ്റു വിയോജിച്ചിരുന്നുവെങ്കിലും അവസാനം അതിനോടു സമരസപ്പെടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. നിസ്സഹകരണ സമരത്തിലും ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും വിയോജിപ്പോടെ അദ്ദേഹം ഗാന്ധിജിയോട് യോജിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തോട് പുറം തിരിഞ്ഞുനിന്ന അംബേദ്ക്കറെ ഭരണഘടനാ അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആക്കണമെന്ന ഗാന്ധിജിയുടെ നിർദേശത്തോടും പിന്നീട് അദ്ദേഹത്തെ നിയമമന്ത്രിയാക്കണമെന്ന നിർദേശത്തോടും നെഹ്റു ഗാന്ധിജിക്ക് വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഭാവി ഭാരതത്തിന്റെ പുനർനിർമാണം സംബന്ധിച്ചും പ്രകടമായ വിയോജിപ്പ് ഗാന്ധിജിയോട് നെഹ്റുവിനുണ്ടായിരുന്നു. 1945-ൽ ഈ വിഷയം സംബന്ധിച്ച് അവർ നടത്തിയിട്ടുള്ള കത്തിടപാടുകൾ പ്രസിദ്ധമാണ്. ഗാന്ധിജി ഗ്രാമങ്ങളെ മുന്നിൽക്കണ്ടുകൊണ്ടുള്ള വികസന സമീപനത്തിനുവേണ്ടി വാദിച്ചപ്പോൾ നെഹ്റു ബുദ്ധിപരമായും സാംസ്കാരികമായും സാന്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളെ മുൻനിർത്തിയുള്ള പുനർനിർമാണം ശരിയല്ലെന്നുള്ള നിലപാടാണു സ്വീകരിച്ചത്.
മിശ്ര സന്പദ്വ്യവസ്ഥ
പൊതുമേഖലയും സ്വകാര്യമേഖലയും ഒരുമിച്ചു പ്രവർത്തിക്കുന്ന സന്പദ്വ്യവസ്ഥയെക്കുറിച്ചാണ് നെഹ്റു ചിന്തിച്ചിരുന്നത്. റഷ്യൻ മാതൃകയോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. കേന്ദ്രീകൃത ആസൂത്രണവും വൻകിട വ്യവസായങ്ങളും ഇന്ത്യയിൽ സ്ഥാപിച്ചത് നെഹ്റുവിന്റെ ദീർഘവീഷണത്തിന്റെ ഫലമാണ്. പൊതുമേഖല ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ തന്ത്രപരമായ മേഖലകൾ നിയന്ത്രിക്കണമെന്ന് നെഹ്റു ആഗ്രഹിച്ചിരുന്നു. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്ന കാലമാണിപ്പോൾ. ഒരു നിയന്ത്രണവുമില്ലാതെ ദേശ, വിദേശ സ്വകാര്യ കുത്തകകൾക്ക് സന്പദ്വ്യവസ്ഥയുടെ കടിഞ്ഞാണുകൾ കൈമാറിക്കഴിഞ്ഞിരിക്കുന്നു.
ഒന്നിനെയും പുറത്തുനിർത്തുന്ന ചരിത്രമല്ല നമുക്കു വേണ്ടത്. എല്ലാറ്റിനെയും ഉൾക്കൊള്ളേണ്ടതും പിൻപറ്റേണ്ടതും ചേർത്തുനിർത്തേണ്ടതുമാണെന്നും നെഹ്റു കരുതിയിരുന്നു. സമത്വം പുലർത്തിക്കൊണ്ടുള്ള പരസ്പര ബഹുമാനമാണ് ജനാധിപത്യത്തിന്റെ കാതൽ എന്ന് നെഹ്റു വിശ്വസിച്ചിരുന്നു. നമ്മുടെ സാംസ്കാരിക സന്പന്നതയുടെ അടിസ്ഥാനമായ വൈവിധ്യത്തെ അടിച്ചമർത്താതെ പ്രോത്സാഹിപ്പിക്കണമെന്നും, ഒന്നും അന്യമല്ലെന്നും, ആരും അപരരല്ലെന്നും നെഹ്റു കരുതിയിരുന്നു. നാനാത്വം വെല്ലുവിളിക്കപ്പെടുന്പോൾ ഇന്ത്യയുടെ ഏകത്വം ഇല്ലാതാവുമെന്ന് നെഹ്റു സന്ദേഹിച്ചിരുന്നു.
ദൈവം മുതൽ തത്വചിന്തവരെ, മതം മുതൽ വംശം വരെ, ഭാഷ മുതൽ വേഷം വരെ ഒന്നിനെയും ഏകവചനമായിരിക്കാൻ സമ്മതിക്കാത്ത ഒരു പാരന്പര്യമാണ് നമ്മുടേതെന്ന് നെഹ്റു മനസിലാക്കിയിരുന്നു. ഒരു ജാതി -മത ബിംബത്തെയും നെഹ്റു പ്രോത്സാഹിപ്പിച്ചിരുന്നില്ല. എല്ലാത്തിനോടും ആദരവോടെ അദ്ദേഹം സമദൂരം പാലിച്ചിരുന്നു. തികഞ്ഞ മതേതര വാദിയും സഹിഷ്ണുതയുടെ പ്രതീകവുമായിരുന്നു നെഹ്റു.
ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ബലിഷ്ഠമായ അസ്തിവാരത്തിൽ ഉറപ്പിച്ചു നിർത്തിയതിൽ നെഹ്റുവിനുള്ള പങ്ക് അവിതർക്കിതമാണ്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യ സംവിധാനം ഇന്നത്തെ നിലയിൽ നിലനിൽക്കുന്നത് നെഹ്റുവിന് ജനാധിപത്യ പ്രകിയയോടും സ്ഥാപനങ്ങളോടുമുള്ള പ്രതിപത്തികൊണ്ടു മാത്രമായിരുന്നുവെന്ന് പറയുന്നതിൽ തെറ്റില്ല. ഒരു അമേരിക്കൻ പത്രപ്രവർത്തകനായിരുന്ന നോർമൽ കബിൻസ് നെഹ്റുവിനോട് ഒരിക്കൽ “താങ്കൾ ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്താണ്” എന്നു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഏറെ ചിന്തനീയമാണ്. “40 കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് സ്വയം ഭരിക്കാൻ ഈ ബഹുസ്വര രാഷ്ട്രത്തിൽ കഴിയുന്നു’’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.