ഈ വർഷത്തെ ലോക പ്രമേഹരോഗ ദിനം ശ്രദ്ധേയമാകുന്നത് ഇൻസുലിന്റെ കണ്ടുപിടിത്തത്തിന്റെ നൂറാം വാർഷികം എന്ന നിലയിൽക്കൂടിയാണ്. പ്രമേഹ രോഗികൾ പ്രത്യേകിച്ച് ടൈപ്പ് 1 ഡയബറ്റിസ് ഉള്ളവർ ഏറ്റവും അധികം ആശ്രയിക്കുന്ന ഫലവത്തായ ഔഷധമാണ് ഇൻസുലിൻ എന്ന ഹോർമോൺ. ഈ കണ്ടുപിടിത്തത്തിന്റെ പ്രധാനിയും നൊബേൽ പ്രൈസ് ജേതാവുമായ ഫെഡറിക് ജി. ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്.
1921ൽ ബാന്റിംഗും കൂടെയുള്ള ശാസ്ത്രജ്ഞരും പ്രമേഹരോഗമുള്ള ഒരു പട്ടിയിൽ പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നു വേർതിരിച്ചെടുത്ത ഇൻസുലിൻ ഹോർമോൺ കുത്തിവയ്ക്കുകയും ഇതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ കഴിവുള്ളതാണെന്ന് സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1922ൽ ലിയനാർഡ് തോംസൺ എന്ന പതിനാലു വയസുകാരനിൽ അവന്റെ പിതാവായ ഹാരോൾഡ് തോംസന്റെ ആവശ്യപ്രകാരം ഇതു പരീക്ഷിക്കുകയും ഡയബറ്റിസ് കോമ എന്ന മാരകമായ അവസ്ഥയിൽനിന്നു ലിയനാർഡിനെ പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
ഇൻസുലിൻ ലഭ്യമായിട്ട് നൂറു വർഷമായെങ്കിലും ലോകജനസംഖ്യയിൽ ഈ മരുന്ന് ആവശ്യമുള്ള എല്ലാവരിലും എത്തിക്കാൻ കഴിയുന്നില്ല എന്നത് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ ശോചനീയാവസ്ഥയാണ് കാണിക്കുന്നത്. ലോകത്തെ അവികസിത രാജ്യങ്ങളിലും മിക്കവാറും വികസ്വര രാജ്യങ്ങളിലും മതിയായ ഉപയോഗത്തിനുള്ള ഇൻസുലിൻ ലഭ്യമല്ല എന്നതാണ് അവസ്ഥ. ഇത്തരം രാജ്യങ്ങളുടെ നയവൈകല്യങ്ങളുടെയും പൊതുജനാരോഗ്യത്തിന് മതിയായ വിലകല്പിക്കാത്തതിന്റെയും പരിണതഫലമാണിത്.
നൂറു വർഷങ്ങൾക്ക് ശേഷവും ഇത്തരം മരുന്നുകൾ കുത്തക കമ്പനികൾ വഴി വിതരണം ചെയ്യപ്പെടുന്നതും അതിനായി സാധാരണ ജനം വലിയ വില കൊടുക്കേണ്ടി വരുന്നതും ഇതിന്റെ മതിയായ ഉപയോഗം എല്ലാവരിലും എത്തിക്കുന്നതിനു തടസമായി നിൽക്കുന്നു. ടൈപ്പ് 1 ഡയബറ്റിസ് കൂടുതലായി കാണുന്ന കുട്ടികൾക്കുപോലും ആവശ്യമായ ഇൻസുലിൻ ലഭ്യമാക്കാൻ കഴിയാത്തത് ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കപ്പെടേണ്ടത്. ലോകാരോഗ്യ സംഘടന ഇൻസുലിനെ അവശ്യമരുന്നുകളുടെ ഗണത്തിൽപ്പെടുത്തിയിട്ട് 44 വർഷങ്ങൾക്കു ശേഷവും ഇത്തരം സാഹചര്യം നിലനിൽക്കുന്നു.
കേരളം ഇക്കാര്യത്തിൽ ഏറെ മാതൃകാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇൻസുലിൻ ആവശ്യമുള്ള എല്ലാവർക്കും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരിൽ മതിയായ അളവിൽ എത്തിക്കുന്നതിന് പ്രത്യേക പദ്ധതികൾ തന്നെ സംസ്ഥാനത്തുണ്ട്. അടുത്ത പത്തു വർഷത്തിനുള്ളിൽ ലോകത്ത് ഇൻസുലിന്റെ ആവശ്യം 20 ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ ഇൻസുലിന്റെ ലഭ്യതയിലും ഉപയോഗത്തിലുമുള്ള അസമത്വം ഇനിയും തുടരുകതന്നെ ചെയ്യും.
കഴിഞ്ഞ 50 വർഷത്തെ ഗവേഷണങ്ങളുടെ ഫലമായി വായിലൂടെ നൽകാൻ കഴിയുന്ന ഇൻസുലിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന രൂപത്തിലും ഇൻസുലിൻ ഇൻജക്ഷൻ വികസിപ്പിച്ചെടുക്കാൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിരിക്കുന്നു. ഇത്തരം ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ഇൻസുലിന്റെ ഉപയോഗം എല്ലാവരിലും എത്തിക്കുവാനും ലഭ്യതയിലുള്ള അസമത്വം കുറയ്ക്കാനും സഹായിക്കും.
ഡോ. ജീമോൻ പന്ന്യാംമാക്കൽ
(ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രഫസറും ഈ വർഷത്തെ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് ജേതാവുമാണ് ലേഖകൻ)
ശതാബ്ദിയിലെത്തിയ ഇൻസുലിൻ
01:46 AM Nov 14, 2021 | Deepika.com