കേരളത്തിലെ പശ്ചിമഘട്ട മലഞ്ചെരുവുകളിലെ ആവാസവ്യവസ്ഥയ്ക്ക് അതിതീവ്രമഴ താങ്ങാനാവില്ല. അതിന്റെപരിണതിയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും.
അതിതീവ്രമഴയിലൂടെ അധികമായി കുമിഞ്ഞുകൂടുന്ന ജലത്തെ ഭൂമിയുടെ ഉപരിതലത്തിൽവച്ചുതന്നെ വിവിധ മാർഗങ്ങളിലൂടെ ഒഴുകിപ്പോകാൻ ഇടയാക്കിയാൽ ഉരുൾപൊട്ടൽ പോലുള്ള വലിയ ദുരന്തങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും. നിർജ്ജലീകരണം എന്ന ആസൂത്രണരീതിയാണിത്. തണ്ണീർത്തടപരിപാലനത്തിൽ ഊന്നിയ ഡീവാട്ടറിങ് പ്രക്രിയ ഓരോ തണ്ണീർത്തടത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുവേണം നടപ്പിലാക്കാൻ.
കാലാവസ്ഥയെയും കൃഷിയെയുമൊക്കെ മുൻനിർത്തി അനുയോജ്യമായ ഡിവാട്ടറിങ് പദ്ധതി തയാറാക്കാവുന്നതാണ്.
മലയോരപ്രകൃതിയുടെ ചരിവുകളിൽ രൂപപ്പെടുന്ന ചെറിയ ചാലുകളിലൂടെ ജലം താഴോട്ടൊഴുകി ചെറിയ തോടുകൾ രൂപപ്പെടുകയും തോടുകൾ ഒന്നുചേർന്നു വലിയ പുഴകൾ ആയി മാറുകയും ചെയ്യും. ഈ ചാലുകളും തോടുകളും പുഴകളുമാണ് തണ്ണീർത്തടത്തിന്റെ രക്തധമനികൾ. ചരിഞ്ഞപ്രദേശങ്ങളെ കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തട്ടുകളായി തിരിക്കുമ്പോൾ മേൽപ്പറഞ്ഞ ചാലുകൾ ജലമൊഴുകാൻ പൂർണമായും തുറന്നിടേണ്ടതാണ്.
മലഞ്ചെരിവുകളിൽനിന്നുത്ഭവിക്കുന്ന പുഴകൾ ഇടനാട്ടിലും തീരപ്രദേശങ്ങളിലും എത്തുമ്പോൾ അവയുടെ ഇരുവശങ്ങളിലും നദീതടങ്ങൾ രൂപപ്പെടുന്നു. വെള്ളപ്പൊക്കസമയത്ത് പുഴകൾ നിറഞ്ഞുകവിയുമ്പോളുള്ള അധികജലത്തെ ഉൾക്കൊള്ളാനുള്ളവയാണിവ.
അശാസ്ത്രീയമായ മണലൂറ്റുകളും നദീതടങ്ങളിലെ കയ്യേറ്റങ്ങളും നദീതടങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന ഘടകങ്ങളാണ്. നിർഭാഗ്യവശാൽ, കേരളത്തിലെ നദീതടങ്ങൾക്ക് ഹാനികരമാകുന്ന നിരവധി ഇടപെടലുകൾ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. കേരളത്തിൽ സമീപകാലങ്ങളിൽ സംഭവിച്ച പ്രളയദുരന്തങ്ങളുടെ പ്രധാന കാരണം നദികളിലെ അധികജലത്തിന് ഒഴുകാൻ ആവശ്യത്തിന് ഇടമില്ലായെന്നതാണ്.
ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് നദീതടങ്ങളുടെ അതിരുകൾ വ്യക്തമാക്കുന്ന ഡിജിറ്റൽ മാപ്പുകൾ തയാറാക്കി അതിൽ ചരിത്രത്തിലെ വലിയ വെള്ളപ്പൊക്കങ്ങളുടെ അതിരുകൾ രേഖപ്പെടുത്തിയാൽ "റൂം ഫോർ റിവർ' എന്ന ആശയം പ്രാവർത്തികമാക്കാനുള്ള വഴി തെളിയും. പക്ഷേ, ഈ മേഖലകളിലെ മനുഷ്യകയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.
ചെയ്യാൻ പലതുമുണ്ട്
പുഴകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ചു നഗരങ്ങൾക്ക് സമീപം എൻജിനിയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ പരീക്ഷിക്കാവുന്നതാണ്. നദികളുടെ വളവ് നേരേയാക്കൽ, ആഴംകൂട്ടൽ, പാർശ്വഭിത്തി നിർമാണം എന്നിവ അധികജലത്തെ നദികളിൽ സംവഹിക്കുവാൻ സഹായകമാകും.
നിർണായക സ്ഥലങ്ങളിൽ പ്രളയജലത്തെ തിരിച്ചുവിടാനായി ബൈപാസുകളും നിർമിക്കാവുന്നതാണ്. പ്രളയജലത്തെ ഏതാനും മണിക്കൂറുകൾ പിടിച്ചുനിർത്താൻ "താത്കാലിക ഡാം’ സംവിധാനങ്ങൾ ഉപകരിക്കും.
താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന മഴവെള്ളം വലിയ "സ്റ്റോംവാട്ടർ ഡ്രയ്നുകൾ' ഉപയോഗിച്ചു നീക്കം ചെയ്യാവുന്നതാണ്. ഭൂഗർഭ ടണലുകളും ഉപയോഗിക്കാം. കൃത്രിമ കനാൽ ഉപയോഗിച്ച് അടുത്തടുത്ത നദികളെ സംയോജിപ്പിച്ചാൽ പ്രളയജലം ഒരു നദിയിൽനിന്ന് അടുത്തതിലേക്കു തിരിച്ചുവിട്ടും ഒരു പരിധിവരെ പ്രളയതീവ്രത കുറയ്ക്കാനാകും. ചൈനയിലും മറ്റും നടപ്പാക്കിട്ടുള്ള "സ്പോഞ്ച് സിറ്റി' ആശയം നമ്മുടെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പരീക്ഷിക്കാവുന്നതാണ്. നഗരത്തിൽ കെട്ടുന്ന അധികജലത്തെ വലിച്ചെടുക്കാൻ പ്രാന്തങ്ങളിലെ ചെറുകുളങ്ങളെയും ചതുപ്പുകളെയും പ്രാപ്തമാക്കുക എന്നതാണ് സ്പോഞ്ച് സിറ്റി എന്ന ആശയത്തിലുള്ളത്. ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയത് ഈ സംവിധാനത്തിന്റെ അഭാവത്താലാണ്.
മുന്നറിയിപ്പു സംവിധാനങ്ങൾ
. ഇപ്പോൾ നൽകുന്ന ജില്ലാതല മുന്നറിയിപ്പു സംവിധാനങ്ങൾ ബ്ലോക്ക് തലത്തിൽ നൽകുകയാണെങ്കിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം. മറ്റൊന്ന്, സ്ഥിരം വെള്ളപ്പൊക്കമുണ്ടാകുന്ന നദീതീരങ്ങളിൽ അവിടത്തെ മഴയുടെ അളവും മഴവെള്ളത്തിന്റെ ഒഴുക്കും ബന്ധിപ്പിച്ചുള്ള ശാസ്ത്രീയ മോഡലിംഗ് പഠനങ്ങൾ നടത്തുകയാണെങ്കിൽ പ്രളയമുന്നറിയിപ്പ് കാര്യക്ഷമമായി നൽകാവുന്നതാണ്. ഡാമുകൾ തുറക്കുന്നതും അടയ്ക്കുന്നതും ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാകണം.
ദുരന്തസാധ്യതാ മേഖലകളിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുകയും തത്സമയവിവരങ്ങൾ "ക്ളൗഡ്' പോലുള്ള സംവിധാനത്തിൽ ശേഖരിച്ചു വയ്ക്കുകയും, ഇതിൽനിന്നു വിവിധ ആപ്ലിക്കേഷനുകൾ വഴി ഫോണിലൂടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയും ചെയ്താൽ സ്വയം രക്ഷപ്പെടൽ എളുപ്പമാകും. അസന്തുലിതമായ പ്രകൃതി, സ്വയം സന്തുലിതമാകാൻ ശ്രമിക്കുമ്പോഴാണ് പ്രളയവും ഉരുൾപൊട്ടലുമാൊക്കെ സംഭവിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം വഴിയുള്ള ദുരന്തങ്ങൾ ഒരുപരിധിവരെ തടയാനോ അതിജീവിക്കാനോ നമ്മുടെ ആവാസവ്യവസ്ഥകൾ "നല്ല ആരോഗ്യത്തോടെ' ഇരിക്കേണ്ടതാണ് എന്ന് നാം ഓർക്കേണ്ടതാണ്. ആവാസവ്യവസ്ഥയുടെ ദീർഘവീക്ഷണത്തോടെയുള്ള തണ്ണീർത്തട സംരക്ഷണപദ്ധതികൾ സന്തുലിതമായ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമാണ്; മാനവസമൂഹത്തിന്റെയും.
ഡോ. സാബു ജോസഫ്
അധികജലത്തിനു വഴി കൊടുക്കുക
12:14 AM Oct 24, 2021 | Deepika.com