കേരളത്തിലെ പട്ടയഭൂമിയിൽ കെട്ടിടനിർമാണത്തിന് തരംമാറ്റൽ പാടില്ലായെന്ന ഹൈക്കോടതിവിധി ജനസമൂഹത്തെയാകമാനം ഗുരുതരമായ പ്രയാസത്തിലാക്കിയിരുന്നു. വിധിയെ മറികടക്കാൻ പ്രത്യേക നിയമനിർമാണം നടത്തേണ്ടത് അനിവാര്യമായിരിക്കുന്നു. 29.07.2020ൽ WP(C) 17983/2019, 29865/19 & 32098/16 നന്പർ കേസുകളിലെ പൊതുവിധിന്യായത്തിലാണ് തരംമാറ്റൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഇടുക്കി ജില്ലയിലെ ബൈസണ്വാലി വില്ലേജിൽ കെട്ടിട നിർമാണനുമതിക്കായി അപേക്ഷ നൽകിയ ലാലി ജോർജ് ഫയൽ ചെയ്ത 17983/19 നന്പർ കേസിലാണ് വിധി.
കേരള സർക്കാർ ഇതിനെതിരായി എസ്എൽപി ഫയൽ ചെയ്തിരുന്നുവെങ്കിലും സുപ്രീംകോടതി, ഹൈക്കോടതി വിധിയിൽ ഇടപെടാതെ അപ്പീൽ പെറ്റീഷൻ തള്ളിക്കളയുകയാണുണ്ടായത്. ഗവണ്മെന്റ് വക, ജന്മം വക, പാട്ടം വക, കുടികിടപ്പുവക തുടങ്ങി ദേശ-കാല ഭേദങ്ങൾക്കനുസരിച്ച് അവകാശ ക്രമങ്ങൾ കേരളത്തിൽ പല പേരുകളിലുമുണ്ട്. എന്നാൽ, നിയമസഭയിലും മറ്റും ചർച്ച ചെയ്ത് ആവശ്യമായ വിധത്തിലാണ് കേരള ലാന്ഡ് അസൈൻമെന്റ് റൂൾ പ്രകാരം പട്ടയങ്ങൾ അനുവദിച്ചിട്ടുള്ളത്. പൊതുവായി കാർഷിക മേഖലയായ കേരളത്തിൽ മഹാഭൂരിഭാഗം പട്ടയഭൂമികളും കാർഷികഭൂമി തന്നെയാണ്. ഇവിടെ വീടുകൾ, ചെറുകിട വ്യാപാരം, വ്യവസായ സംരംഭങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി സമസ്ത മേഖലകളിലും കെട്ടിടങ്ങൾ ആവശ്യമാണ്. ഇപ്രകാരമുള്ള പട്ടയഭൂമികളിൽ തന്നെയാണ് നിലവിലുള്ള കെട്ടിടങ്ങളെല്ലാം നിർമിച്ചിട്ടുള്ളത്.
വസ്തുതകളിതായിരിക്കെ കേരളത്തിന്റെ പൊതു ഭൂവ്യവസ്ഥയെ തിരിച്ചറിയാത്ത വിധത്തിലുള്ള സർക്കാരിന്റെ ഉദ്യോഗസ്ഥർ നൽകുന്ന കൃത്യതയും വ്യക്തതയുമില്ലാത്ത വിവരങ്ങളുടെയും സർക്കാറിനുവേണ്ടി പലഘട്ടങ്ങളിലും ഹാജരാകേണ്ടിവരുന്ന അഭിഭാഷകരുടെ കൃത്യമായ പഠനമില്ലായ്മയുടെയും ഫലമായി തങ്ങളുടെ മുന്നിൽ കാണുന്ന നിയമവ്യാഖ്യാനങ്ങളിലൊതുങ്ങി പലപ്പോഴും യഥാർഥ വസ്തുതകൾ കാണാതെയുള്ള നിർഭാഗ്യകരമായ കോടതിവിധി ജനങ്ങളെ ആകമാനം പ്രതിസന്ധിയിലാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ആയതുകൊണ്ടുതന്നെ മേൽചേർത്ത കോടതിവിധി നാടിന് സ്വീകാര്യമല്ല.
സർക്കാർ ഉത്തരവ്
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 19.11.2020ലെ SLP C No. 10774, 10778 നന്പർ വിധിന്യായത്തെ തുടർന്ന് കേരള സർക്കാർ 21.12.2020ൽ GO (MS) No. 290/2020/RD നന്പരായുള്ള ഉത്തരവ് ഇറക്കാൻ നിർബന്ധിതമായി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി പ്രത്യക്ഷത്തിൽ ലംഘിക്കുവാൻ സർക്കാരുകൾക്ക് സാധ്യമല്ലല്ലോ.
എന്നാൽ, ഇതിന്റെ വെളിച്ചത്തിൽ ഒരു പട്ടയക്കാരൻ കേരളത്തിലെ ഒരു വില്ലേജിൽ കെട്ടിടം നിർമിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകുന്പോൾ ഭൂമി പട്ടയത്തിൽ ഏത് തരമെന്നാണ് ചേർത്തത് എന്നതിന്റെ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽനിന്നു വാങ്ങി ഹാജരാക്കുകകൂടി ചെയ്യേണ്ടി വരുന്നു. കെട്ടിടം നിർമിക്കാനെന്നനിലയിൽ ചേർത്ത് പട്ടയം എഴുതി നൽകിയതായി അറിവില്ല. തൽഫലമായി പട്ടയക്കാരന് കൃത്യമായ വിവരം കിട്ടാതെ വരികയോ, അഥവാ കൃഷിഭൂമിയെന്ന നിലയിൽ സർട്ടിഫിക്കറ്റ് നൽകപ്പെടുകയോ ചെയ്താൽ കെട്ടിട നിർമാണാനുമതി നിഷേധിക്കപ്പെടും.
കേരളീയ സമൂഹം തങ്ങളുടെ വീടിനു ചുറ്റും കൃഷി ചെയ്യുന്ന രീതി സാർവത്രികമായിട്ടുള്ളതാണ്. ഒരുവന് 20 സെന്റ് ഭൂമിയുണ്ട്. 10 സെന്റിൽ വീട് നിർമിച്ച് താമസമാക്കി. അതിനിടെ സാന്പത്തിക പ്രതിസന്ധിയുണ്ടായി. 20 സെന്റിൽ 10 സെന്റ് വിൽപ്പന ചെയ്ത് സാന്പത്തിക ആവശ്യം നിറവേറ്റി. വാങ്ങിയ വ്യക്തി വീട് നിർമിക്കാൻ ആണ് ഭൂമി വാങ്ങിയത്. ഈ 10 സെന്റിൽ ഒരു വീടിന് അഥവാ ഒരു കെട്ടിടത്തിനു നിർമാണാനുമതിക്കായി മേൽ വിധിപ്രകാരം കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ വില്ലേജ് ഓഫീസിൽ ചെല്ലുന്നു. വില്ലേജ് ഓഫീസർ ഭൂപരിശോധന നടത്തുന്നു. അവിടെ ഒരു പ്ലാവോ ഒരു തെങ്ങോ ഏതെങ്കിലും തന്നാണ്ടുകൃഷിയോ കാണപ്പെട്ടാൽ കൃഷിഭൂമി എന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്നു. അതിന്റെ ഫലമായി തരംമാറ്റൽ കാരണത്താൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നിർമാണാനുമതി നൽകുന്നില്ല.
കേരളത്തിൽ പൊതുവായും വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ പ്രത്യേകിച്ചും KLA, WCS, DK, ജന്മം (ക്രയസർട്ടിഫിക്കറ്റ്) തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന പട്ടയങ്ങളാണുള്ളത്. അവയെല്ലാംതന്നെ പൊതുവിൽ കാർഷികഭൂമി എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. ചെറുതും വലുതുമായ ടൗണുകളും സർക്കാർ സംവിധാനങ്ങളും റോഡുകളും പൊതുസംവിധാനങ്ങളുമടക്കമുള്ള ഇത്തരം ഭൂമികളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണ മേഖല, വിവിധ ബഫർ സോണുകൾ, വിവിധ വന്യജീവി സങ്കേതങ്ങൾ, വിവിധ മാസ്റ്റർ പ്ലാനുകൾ, കേരള ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള പ്ലാന്റേഷൻ നിയമങ്ങൾ തുടങ്ങി നിരവധി നിയമ -വിലക്കുകളാൽ കേരളം ആകമാനം കൂടുതൽ കുരുക്കുകളിൽ അകപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ കോടതിവിധി കൂനിന്മേൽ കുരു എന്നവിധം ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ ദുരവസ്ഥയിൽ ജനങ്ങളെ സഹായിക്കേണ്ടത് സർക്കാരിന്റെ അടിയന്തര ചുമതലയാണ്.
ഭൂപരിഷ്കരണ നിയമം
1970 ജനുവരി 1ന് പ്രാബല്യത്തിൽവന്ന കേരള ഭൂപരിഷ്കരണ നിയമം കേരളത്തിന് അഭിമാനകരമായ ഒരു നേട്ടമാണ്. തത്ഫലമായി ജന്മിത്തം ഇല്ലാതായി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമി സ്വന്തമായി കൈവശംവയ്ക്കാം. തോട്ട ഭൂമികൾക്ക് പൂർണമായും ഇളവും അനുവദിച്ചു. തോട്ടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവഗണിക്കാനാവാത്തതിനാൽ ആ വക പ്രശ്നങ്ങളെ സർക്കാർ വേണ്ടവിധം പരിഗണിച്ചു.
1970നു ശേഷം 2021 ആകുന്പോൾ ജീവിതരീതി, ജനസംഖ്യ, തൊഴിൽ, വ്യാപാരം, വ്യവസായം, കൃഷി തുടങ്ങി നാടിന്റെ സമസ്ത മേഖലകളിലും വന്നിരിക്കുന്ന അതിശക്തമായ മാറ്റങ്ങളെ നമുക്ക് കാണാതിരിക്കാൻ കഴിയുമോ? ഭൂപരിഷ്ക്കരണം നിയമമായിട്ട് ഇക്കാലമത്രയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ഭൂരഹിതർക്ക് ഭൂമി നൽകാൻ കഴിയാത്തത് തികഞ്ഞ പോരായ്മ യാണ്. ഭൂപരിധി നിയമമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട കേസുകൾ അനന്തമായി നീളുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഉത്്പാദനം പിറകോട്ടായി എന്ന യാഥാർഥ്യം അംഗീകരിച്ചേ മതിയാവൂ. തോട്ടക്കാരും കർഷകരുമെല്ലാംതന്നെ ഉത്പാദന ചെലവിന്റെയടിസ്ഥാനത്തിലുള്ള ഫലം കിട്ടാത്തതിനാൽ കാർഷിക രംഗത്തുനിന്നുള്ള പിന്മാറ്റത്തിന്റെ പാതയിലാണ്.
ഭൂമി തുണ്ടുവത്ക്കരിച്ചതുകൊണ്ടാണ് ഉത്പാദനം കുറഞ്ഞത് എന്ന കണ്ടുപിടിത്തം പൂർണമായും ശരിയല്ല. ഭൂമി മുറിച്ചു വിറ്റത് മാത്രമാണോ കാരണം? എങ്കിൽ അതിനു വഴിവച്ചതാരാണ്? ഓരോ നിയമവും പൂർണമായും കുറ്റമറ്റതാണെന്ന് പറയുവാൻ കഴിയുമോ? ഭൂമിയുടെ തരംമാറ്റം പാടില്ലായെന്ന നിയമം കാലോചിതമാണോ?
ഒരിക്കലുമല്ല. സമൂഹത്തിന്റെ അനിവാര്യമായ ആവശ്യങ്ങളെ അംഗീകരിക്കാതെ ഒരു ജനാധിപത്യ സർക്കാരിനും മുന്നോട്ടുപോകാൻ സാധ്യമല്ല. (അനിവാര്യമായ മാറ്റത്തെക്കുറിച്ച് നാളെ)
കെ.ജെ. ദേവസ്യ
കർഷർക്കു വിലങ്ങായി തരംമാറ്റ നിരോധനം
02:42 AM Oct 21, 2021 | Deepika.com