ചിരവൈരികളായ രണ്ടു രാജ്യങ്ങള്‍ വൈരം മറന്ന് ഒരുമിക്കാന്‍ തീരുമാനിച്ചത് അതിലൊരു രാജ്യത്തെ ചെറിയൊരു പ്രദേശത്തെ ദുരിതത്തിലാക്കിയ അപൂര്‍വ സ്ഥിതിവിശേഷമാണ് എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ കാണുന്നത്.
1993ല്‍ എറിത്രിയ എത്യോപ്യയില്‍നിന്നു വേറിട്ട് സ്വതന്ത്ര രാജ്യമായതു മുതല്‍ ഇരു രാജ്യങ്ങളും നിതാന്ത ശത്രുതയിലായിരുന്നു.
2018ല്‍ അബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് എറിത്രിയയുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നേരത്തേയുണ്ടായ യുദ്ധങ്ങളില്‍ എത്യോപ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ സ്വമേധയാ വിട്ടുകൊടുക്കുന്നതിനും അതിര്‍ത്തിയില്‍നിന്നും സൈന്യത്തെ പിന്വലിക്കുന്നതിനുമുള്പ്പെടെയുള്ള തീരുമാനങ്ങളെടുത്ത് സമാധാനക്കരാറില്‍ ഒപ്പുവെച്ചു. ഇതിനു പിന്നാലെ 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അബി അഹമ്മദിനെ തേടിയെത്തി.
ടിഗ്രേയെ ലക്ഷ്യമിടുന്നു
ശതാബ്ദങ്ങളുടെ രാജഭരണത്തിനും 14 വര്‍ഷത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ശേഷം എത്യോപ്യ ജനാധിപത്യത്തിന്റെ വഴിയിലേക്ക് ചുവടുവച്ചിട്ട് കഷ്ടിച്ച് മുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ. രാജ്യത്തെ വിവിധ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു കൂട്ടുകക്ഷി സര്‍ക്കാരാണ് ഇക്കാലമത്രയും അധികാരത്തിലിരുന്നത്. ടിഗ്രേ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ടിഗ്രേ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടി (ടിപിഎല്‍എഫ്) നായിരുന്നു അതില്‍ മുന്‍തൂക്കം.
ദീര്‍ഘകാലമായി രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളുടെയെല്ലാം നിയന്ത്രണം കൈയാളിയിരുന്ന ടിഗ്രേ വിഭാഗക്കാരെ ഒഴിവാക്കി ചെറുതും വലുതുമായ മറ്റെല്ലാ ഗോത്രവിഭാഗങ്ങളേയും ഒരുമിപ്പിക്കാനാണ് അബി അഹമ്മദ് ശ്രമിച്ചത്. ടിപിഎല്‍എഫ് ഒഴികെയുള്ള മറ്റെല്ലാ പാര്‍ട്ടികളെയും ലയിപ്പിച്ച് പ്രോസ്പെറിറ്റി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഇതോടെ ടിപിഎല്‍എഫ് ഭരണമുന്നണിയില്‍നിന്നു പുറത്തുപോകുകയും അവരുടെ നിയന്ത്രണം ടിഗ്രേ മേഖലയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.
സമാന്തര ഭരണം
സ്വന്തം നിയന്ത്രണത്തിലുള്ള ടിഗ്രേ മേഖലയില്‍ മാത്രമായി അവര്‍ തെരഞ്ഞെടുപ്പു നടത്തി സമാന്തര ഭരണസംവിധാനത്തിന് രൂപംനല്കി. ഇതിനെ ചെറുക്കാന്‍ അഹമ്മദിന്റെ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയതോടെ ടിഗ്രേ മേഖല ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. എന്നാല്‍ ടിപിഎല്‍എഫിനെ ചെറുത്തുതോല്പിക്കാന് എത്യോപ്യന്‍ സൈന്യത്തോടൊപ്പം ടിഗ്രേ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന എറിത്രിയന്‍ സൈന്യവും കൈകോര്ത്തിറങ്ങിയതോടെയാണ് സമാധാനക്കരാറിന്റെ ഉള്ളുകള്ളികള്‍ ലോകമറിയുന്നത്.
ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിവിധ ഗോത്രവിഭാഗങ്ങള്‍ ഇടകലര്‍ന്നതാണ് എത്യോപ്യന്‍ ജനത. 2012 ലെ സെന്‍സസ് പ്രകാരം 43 ശതമാനം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും 34 ശതമാനം മുസ്ലിംകളും 19.4 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ് ഇവിടെയുള്ളത്. ഒരേ ഗോത്രത്തിനകത്തുതന്നെ രണ്ടു മതവിഭാഗക്കാരുമുണ്ടാകാറുണ്ട്.
പ്രധാനമന്ത്രി അബി അഹമ്മദ് ഉള്‍പ്പെടുന്ന ഒറോമോ വിഭാഗത്തില്‍ കൂടുതലും മുസ്ലീങ്ങളാണ്. എന്നാല്‍ മുസ്ലിമായ അച്ഛനും ഓര്‍ത്തഡോക്സ് മതവിശ്വാസിയായ അമ്മയ്ക്കുമൊപ്പം നില്‍ക്കാതെ പെന്തക്കോസ്ത് വിശ്വാസം പിന്തുടരുന്നതായാണ് അബി അഹമ്മദ് അവകാശപ്പെടുന്നത്.
അദ്ദേഹത്തിന്റെ കടുത്ത വിരോധം പിടിച്ചുപറ്റിയ ടിഗ്രേ വിഭാഗക്കാര്‍ നൂറു ശതമാനവും ക്രിസ്ത്യാനികളാണ്.
അയല്‍രാജ്യമായ എറിത്രിയയിലാകട്ടെ 63 ശതമാനം ഓര്‍ത്തഡോക്സ് സഭാംഗങ്ങളും 37 ശതമാനം മുസ്ലിംകളുമാണെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇരുവിഭാഗങ്ങളും ഇപ്പോള്‍ 49 ശതമാനം വീതമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇപ്പോള്‍ ടിഗ്രേ പ്രശ്നത്തിലും ഖത്തറും യുഎഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
കൂട്ടക്കൊലയിലേക്ക്
രാജ്യത്തെ പ്രധാന സ്ഥാനങ്ങളിലും സൈന്യത്തിലുംനിന്ന് ടിഗ്രേ വിഭാഗത്തില്‍ പെട്ടവരെ മിക്കവാറും ഒഴിവാക്കിയിരിക്കുകയാണ്. 2020 നവംബറില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത ആക്രമണം നടത്തി ടിഗ്രേ മേഖലയുടെ തലസ്ഥാനമായ മെക്കല്ലെ പിടിച്ചെടുക്കാനും സര്‍ക്കാര്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു. രണ്ടായിരത്തോളം സാധാരണക്കാരെയാണ് ഇതിനിടയില്‍ സര്‍ക്കാര്‍ സൈന്യം കൊന്നുതള്ളിയത്. എറിത്രിയന്‍ സൈന്യത്തിന്റെ നേരിട്ടുള്ള പിന്തുണയും ഇതിനുണ്ടായിരുന്നു.
തിരിച്ചടി
ഇതോടെ ടിഗ്രേ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) രൂപീകരിച്ച് മലമടക്കുകളിലേക്കു പിന്മാറിയ ടിഗ്രേ വിഭാഗക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രദേശവാസികളുടെ പിന്തുണയോടെ ശക്തി സമാഹരിച്ച് തിരിച്ചടിക്കാന്‍ തുടങ്ങി. ക്രമേണ മെക്കല്ലീയും ഓര്‍ത്തഡോക്സ് ഭരണകാലത്തെ രാജ്യതലസ്ഥാനമായിരുന്ന അക്സൂമും ആഫ്രിക്കയുടെ ജറുസലേമായി അറിയപ്പെടുന്ന ലാലിബെല്ലയുമുള്പ്പെടെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളെല്ലാം ടിഗ്രേ വിഭാഗം തിരിച്ചുപിടിച്ചു.
ദുരന്തത്തിലേക്ക്
എന്നാല്‍, നാലുവശത്തും കരയാല്‍ ചുറ്റപ്പെട്ട ടിഗ്രേ മേഖലയിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം പോലും തടസപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചത്. ടിഗ്രേ മേഖലയുടെ ഒരുവശത്ത് എത്യോപ്യയിലെ അഫാര്‍, അംഹാര മേഖലകളും മറുവശത്ത് എറിത്രിയയും സുഡാനുമാണ്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇവരെല്ലാവരും ഒറ്റക്കെട്ടായി ടിഗ്രേയിലേക്കുള്ള വഴികളെല്ലാം തടയുകയാണ്.
യുഎന്‍ നിയന്ത്രണത്തിലുള്ള സഹായസംഘടനകളെപ്പോലും ഇവിടെയെത്താന്‍ അനുവദിക്കാത്ത സാഹചര്യമാണ്. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം പോലും അനുവദിക്കുന്നില്ല. ഇങ്ങനെ തുടര്‍ന്നാല്‍ കടുത്ത ക്ഷാമവും പട്ടിണിയും മൂലം ഇവിടെ പതിനായിരങ്ങളായിരിക്കും മരിച്ചുവീഴുക.
എത്യോപ്യയില്‍നിന്നു വേറിട്ട് പ്രത്യേക രാജ്യമുണ്ടാക്കാന്‍ വിഘടനവാദവുമായി ഇറങ്ങിത്തിരിച്ചവരല്ല ടിഗ്രേ വിഭാഗക്കാരെന്നതും ശ്രദ്ധേയമാണ്. വംശഹത്യകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ടിഗ്രേ വിഭാഗക്കാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നയവുമായി എത്യോപ്യന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ സ്വയം പ്രതിരോധത്തിനായാണ് അവരും ആയുധമെടുത്തത്.
നാലു ലക്ഷത്തോളം ജനങ്ങളാണ് ടിഗ്രേ മേഖലയില്‍ താമസിക്കുന്നത്. ഇതിലേറെയും കൃഷിയും കാലിവളര്‍ത്തലും കൈത്തൊഴിലുകളുമായി കഴിഞ്ഞിരുന്ന സാധാരണ ഗ്രാമീണരാണ്. രാജ്യത്തെ മറ്റു പല വിഭാഗക്കാരെ അപേക്ഷിച്ച് കഴിവും സൗന്ദര്യവുമുള്ളവരാണ് ടിഗ്രേ ജനത.
ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനായി സര്‍ക്കാര്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇവിടെ എട്ടുവയസു മുതല്‍ എഴുപത് വയസുവരെയുള്ള സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയതായും എതിര്‍ത്തവരെ കൊന്നൊടുക്കിയതായും ആംനസ്റ്റി ഇന്റർനാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്നത്
പാടേ ഒറ്റപ്പെടുത്തി തകര്‍ത്ത് പിടിച്ചടക്കാനുള്ള നീക്കമാണ് അബി അഹമ്മദിന്റെ സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാറ്റിവച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈയില്‍ നടത്തി ഏതാണ്ടെല്ലാ സീറ്റുകളും തൂത്തുവാരിയ അഹമ്മദ് രാജ്യത്ത് തന്റെ സമഗ്രാധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ലോകം കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ടിരിക്കേ ഒരു വര്‍ഷം മുമ്പു തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന്റെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തിപ്രാപിക്കുകയാണ്. ടിഗ്രേ ജനതയുടെ ദുരിതത്തിനുമേല്‍ ഇനിയും ലോകരാഷ്ട്രങ്ങളുടെ ഗൗരവമായ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ സമാനതകളില്ലാത്ത മറ്റൊരു ദുരന്തത്തിന്റെ ചിത്രമാകും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവിടെ ഉണ്ടാവുക.
ശ്രീജിത് കൃഷ്ണന്
ടിഗ്രേ ദുരന്തത്തിലേക്ക്
01:13 AM Oct 20, 2021 | Deepika.com