കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്പോഴെല്ലാം ഗാഡ്ഗിലിനെ വിളിച്ചുവരുത്തി കേരളത്തിന്റെ പശ്ചിമഘട്ട നിവാസികളെ അപകീർത്തിപ്പെടുത്തുന്ന ശീലം നന്നല്ല.
കേരളത്തിൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നതു മുഴുവൻ കർഷകർ കാടു കൈയേറി ജീവിക്കുന്നതുകൊണ്ടാണെന്നു പറഞ്ഞു ഫലിപ്പിക്കാനുള്ള ചില നഗരവാസികളുടെ ഫാഷൻ വകവെച്ചുകൊടുക്കുന്നത് മരണത്തേക്കാൾ വലിയ പാപമാകും. അമേരിക്കയിലും ഓസ്ട്രേലിയയിലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും വരൾച്ചയും ഉണ്ടാകുന്നത് കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ കപ്പകൃഷി ചെയ്യുന്നതുകൊണ്ടാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല,
ഭാഗ്യം. 2015-ൽ ടെക്സസിലും ഒക്ലഹോമയിലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടായി നൂറുകണക്കിനാളുകൾ മരിച്ചു. കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമുണ്ടായി. 2005 ജൂലൈ 26-ന് മഹാരാഷ്ട്ര വെള്ളത്തിനടിയിലായി. അതേദിവസങ്ങളിൽ ഗുജറാത്തിലും വെള്ളപ്പൊക്കമുണ്ടായി. ഇക്കൊല്ലം ജർമനിയിലും ബെൽജിയത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി.
2015-ലും 17-ലും 20-ലും 21-ലും ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായി. ഇന്നലെ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കവും പശ്ചിമഘട്ട പരിസ്ഥിതി ശോഷണത്തിന്റെ ബാക്കിപത്രമാകുമോ?
2011 ഓഗസ്റ്റ് 31-നാണ്് പ്രഫ. മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ട പരിസ്ഥിതി പഠന റിപ്പോർട്ട് സമർപ്പിച്ചത്. ഗാഡ്ഗിൽ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാണ് കേരളത്തിൽ 2018 മുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രഫ. ഗാഡ്ഗിലിനെകൊണ്ടു പറയിച്ചത്.
2018-ൽ കേരളം ഒരുനൂറ്റാണ്ടിനുശേഷം കണ്ട മഹാപ്രളയത്തിനിരയായപ്പോൾ മലയോര കർഷകരാണ് കുറ്റവാളികളെന്ന് അഭിനവ പരിസ്ഥിതി ശാസ്ത്രജ്ഞർ കുറിപ്പെഴുതി. 2019ൽ കേരളത്തിൽ വീണ്ടും പ്രകൃതിദുരന്തം ഉണ്ടായപ്പോഴും മലയോര കർഷകർ കുറ്റവാളികളായി. 2020-ൽ മൂന്നാർ പെട്ടിമുടിയിൽ ഉരുൾ ദുരന്തം ഉണ്ടായപ്പോഴും കർഷകർ ക്രൂശിക്കപ്പെട്ടു. ഇപ്പോൾ കൊക്കയാറും കൂട്ടിക്കലും ദുരന്തത്തിനിരയായപ്പോഴും ഗാഡ്ഗിൽ പറഞ്ഞതാണു ശരിയെന്നു പറയിപ്പിച്ചു കർഷകർക്കുനേരേ വിരൽ ചൂണ്ടുന്നു.
എന്താണു ഗാഡ്ഗിൽ പറഞ്ഞ ശരി എന്നതുമാത്രം ആരും പറയുന്നില്ല. ലോക പൈതൃകപട്ടികയിൽ പശ്ചിമഘട്ട മേഖല ഉൾപ്പെടുത്തി പരിസ്ഥിതി സംരക്ഷിക്കുന്നതിനായാണ് ഗാഡ്ഗിൽ റിപ്പോർട്ട് നൽകിയത്. അതിൽ പരിസ്ഥിതിക്കു കോട്ടംവരുത്തുന്ന ഒരോ പ്രവൃത്തിയും അക്കമിട്ട് കാര്യകാരണ സഹിതം വിവരിച്ചിട്ടുമുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമേ ഇത്തരം പരിസ്ഥിതിവിരുദ്ധ പ്രവൃത്തികൾ നടക്കുന്നുള്ളൂ എന്ന് പറഞ്ഞിട്ടുമില്ല. ലോകം നഗരവത്കരണം തുടങ്ങിയപ്പോൾതന്നെ പ്രകൃതിചൂഷണവും ആരംഭിച്ചതാണെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ വിദേശ അധിനിവേശത്തോടെയാണ് പരിസ്ഥിതി ചൂഷണം ആരംഭിച്ചതെന്നും ഗാഡ്ഗിൽ തന്നെ സമർഥിക്കുന്നുണ്ട്. ഭക്ഷ്യക്ഷാമം പരിഹരിക്കാനും ഭക്ഷ്യ സ്വാശ്രയത്വത്തിനുമാണ് മനുഷ്യർ കാടുകയറി കൃഷി ചെയ്തതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നു. നദികളെ ദിശമാറ്റി ഒഴുക്കുന്നതും (മുല്ലപ്പെരിയാർ ഡാം - കിഴക്കോട്ടൊഴുകിയ മുല്ലയാറിനെ അണകെട്ടി പടിഞ്ഞാറോട്ട് തമിഴ്നാട്ടിലേക്ക് ഒഴുക്കിയത് സായിപ്പാണ്) തടഞ്ഞുനിർത്തുന്നതും പരിസ്ഥിതി വിരുദ്ധമാണെന്നും ഗാഡ്ഗിൽ പറയുന്നു.
തോട്ടം വ്യവസായങ്ങൾ പരിസ്ഥിതിയെ തകർത്തു, ഡാമുകൾ പരിസ്ഥിതിവിരുദ്ധമാണ്, ക്വാറികൾ പരിസ്ഥിതി ചൂഷണമാണ്.... ഇതെല്ലാം പ്രഫ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെയൊന്നും പശ്ചിമഘട്ടത്തിലെ സാധാരണ കർഷകരുടെ റോൾ അല്ലെങ്കിൽ സംഭാവന എന്താണെന്നും ഗാഡ്ഗിൽ വിശദീകരിച്ചിട്ടില്ല.
പശ്ചിമഘട്ടമേഖലയിലും പുറത്തും ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്കു കാരണം പശ്ചിമഘട്ടമേഖലയിലെ കർഷകരാണെന്നും പറഞ്ഞിട്ടില്ല. ഗാഡ്ഗിൽ പറയാത്തതാണ് "ഗാഡ്ഗിൽ പറഞ്ഞ ശരി' എങ്കിൽ ലോകത്തു നടക്കുന്ന സകല കെടുതികളുടെയും ഉത്തരവാദിത്വം പശ്ചിമഘട്ടത്തിൽ ജീവിക്കുന്നവർക്കു മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്തവരുടെ തലയിൽ കെട്ടിവയ്ക്കാം.
ഗുജറാത്തു മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണു പശ്ചിമഘട്ടം. അതിനപ്പുറത്തു വ്യവസായവത്കരണത്തിന്റെയും മനുഷ്യനെ കൊന്നൊടുക്കുന്നതിന് രാജ്യങ്ങൾ ആയുധങ്ങൾ നിർമിച്ചുകൂട്ടുന്നതിന്റെയും (അണുവായുധ പരീക്ഷണങ്ങൾ ഉൾപ്പെടെ) മറ്റും ഭാഗമായി നടക്കുന്ന പരിസ്ഥിതി വിരുദ്ധത, മഴയെയും കാറ്റിനെയും താപത്തെയും ഒന്നും ബാധിക്കുന്നില്ലെന്ന ചർച്ചക്കാരുടെ കണ്ടെത്തലുകൾ അംഗീകരിക്കണമെന്നാണ് അവരുടെ ഭാവം.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാ സമുദ്രത്തിലും താപം വർധിച്ച് ചുഴലിക്കാറ്റുകൾ രൂപപ്പെട്ട് ന്യൂനമർദങ്ങളായി, പെരുമഴയായി, മേഘസ്ഫോടനങ്ങളായി ഭൂമിയിൽ പതിച്ച് നാശം ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്വം മുഴുവൻ കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ വിശപ്പുമാറ്റാൻ കുടിയേറിയവർക്കാണെന്നും സമ്മതിക്കണമെന്നാണ് അവരുടെ ശാഠ്യം.
പ്രകൃതിദുരന്തങ്ങളുടെയും പരിസ്ഥിതി മലിനീകരണത്തിന്റെയും യഥാർഥ കാരണം കണ്ടെത്തി പരിഹാരം കാണുന്നതിനു പകരം, കേരള സംസ്ഥാനരൂപീകരണത്തിനു മുന്പും അതിനുശേഷവും നാട്ടിലെ പട്ടിണിയകറ്റാൻ മലകയറിയ കർഷകരെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയാണു വേണ്ടത്. അന്ന് 70-100 വർഷം മുന്പ് അവർ (കർഷകർ) ഇന്ന് വീന്പുപറയുന്നവരുടെ "നഗര’ത്തിൽനിന്നു മലകയറിയില്ലായിരുന്നെങ്കിൽ വീന്പുകാർക്ക് നഗരത്തിൽ ഇടമുണ്ടാകുമായിരുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.
കെ.എസ്. ഫ്രാൻസിസ്
ഗാഡ്ഗിൽ പറഞ്ഞ "ശരി'
01:10 AM Oct 20, 2021 | Deepika.com