പുഴയിലെ മണൽ വാരിയെടുത്താൽ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുമെന്നും പുഴയുടെ തീരം ഇടിഞ്ഞുവീണ് പുഴതന്നെ അപ്രത്യക്ഷമാകുമെന്നും ശാസ്ത്രത്തെക്കുറിച്ച് സാഹിത്യമെഴുതി ശാസ്ത്രജ്ഞന്മാരായവർ ജനത്തെ പഠിപ്പിച്ച് തയാറാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ വാദങ്ങളെല്ലാം നുണയായിരുന്നുവെന്ന് അംഗീകരിക്കാതെ മലയാളിയുടെ സാമൂഹിക അബോധ മനസിന് സർക്കാർ നയം സ്വീകരിക്കുക അസാധ്യമാണ്.
പരിസ്ഥിതിയുടെ ഉപയോഗം മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. പാറ പൊട്ടിക്കാതെ, കളിമണ്ണുകൊണ്ട് ഇഷ്ടിക നിർമിക്കാതെ, മരങ്ങൾ വെട്ടാതെ, മൃഗങ്ങളെ കൊല്ലാതെ... മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. മന്ത്രിമാർ പഠനം നടത്താൻ പോകുന്ന വിദേശരാജ്യങ്ങളിൽ പലതിലും പുഴകളിൽനിന്ന് മണൽ ഊറ്റുന്നുണ്ട്. പുഴകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പ്രകൃതി സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾക്ക് അടിസ്ഥാനപരമായ പരിസ്ഥിതി നയങ്ങളുണ്ട്.
അടിസ്ഥാന പരിസ്ഥിതി നയം
പരിസ്ഥിതി സംരക്ഷണ വാദമുഖങ്ങൾ മൂന്നു തത്വത്തിന്മേലാണ് അടിയുറപ്പിച്ചിരിക്കുന്നത്.
മനുഷ്യകേന്ദ്രീകൃത വാദം
പ്രകൃതി കേന്ദ്രീകൃത വാദം
സുസ്ഥിര വികസനവാദം
ആദ്യത്തെ വിഭാഗം മനുഷ്യകേന്ദ്രീകൃത വാദക്കാരാണ്. പ്രകൃതിയിലുളള ഏതു വസ്തുവും മനുഷ്യന്റെ ഉപയോഗത്തിനാണെന്ന് ഇക്കൂട്ടർ വാദമുന്നയിക്കുന്നു. പ്രകൃതിയുടെ പരിമിതികളെ മറികടക്കുന്നതാണ് മനുഷ്യന്റെ തനിമയെന്ന് ഇവർ വാദിക്കുന്നു.
രണ്ടാമത്തെ വിഭാഗം പ്രകൃതിയെ ആരാധിക്കാനുള്ള യാഥാർഥ്യമായി കാണുന്നു. അവർ പറയുന്നത് നിരന്തരം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അമ്മയാണ് പ്രകൃതി. അതുകൊണ്ട് പ്രകൃതിയെ ഉപയോഗിക്കാനുള്ളതല്ല, ആരാധിക്കാനുള്ളതാണ്.
ഇവർ രണ്ടു വിഭാഗം ഉന്നയിക്കുന്നതിലും ചില ഭാഗിക ശരികളുണ്ട്. അതുകൊണ്ടാണ് ഇവ രണ്ടിനെയും സമന്വയിപ്പിച്ച് ഉപയോഗിക്കുകയും ഭാവി തലമുറയ്ക്കുവേണ്ടി നിലനിർത്തുകയും ചെയ്യുന്ന സുസ്ഥിര വികസനം എന്ന നയം ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവയ്ക്കുന്നത്. ഈ നയമനുസരിച്ച് പുഴയിൽനിന്ന് മണലൂറ്റാമോ എന്ന ചോദ്യത്തിന്, പുഴയെ ഭാവിതലമുറയ്ക്കായി നിലനിർത്തുന്ന വിധത്തിൽ എന്നതാണ് ഉത്തരം.
മണലെടുത്താൽ പുഴ മരിക്കുമോ?
പുഴയിൽനിന്ന് പരിധിക്കപ്പുറമുള്ള മണലെടുത്തില്ലെങ്കിൽ പുഴ മരിക്കും എന്നത് പലർക്കും അജ്ഞാതമാണ്. മഴവെള്ളത്തിന് ഒഴുകിപ്പോകാൻ പ്രകൃതിതന്നെ സൃഷ്ടിച്ച വഴികളാണ് പുഴകൾ. എന്നാൽ, പുഴകളിൽ മണൽ നിറഞ്ഞാൽ അത് എടുത്തുമാറ്റാനുള്ള കഴിവ് പുഴയ്ക്കില്ല. ഇവിടെ മനുഷ്യന്റെ ഇടപെടൽ ആവശ്യമാണ്. പുഴകളിലെ മണലും എക്കലും വർഷാവർഷം എടുത്തുമാറ്റിയില്ലെങ്കിൽ സമീപഭാവിയിൽ കേരളത്തിലെ പുഴകൾ മരിക്കും.
ഒരു മനുഷ്യന്റെ ശരീരത്തിൽനിന്ന് രക്തം ഊറ്റിയെടുത്ത് മറ്റൊരു മനുഷ്യന് നല്കാം എന്നത് പൊതുപ്രസ്താവനയാണ്. എത്ര രക്തം ഊറ്റിയെടുക്കാം, ആർക്ക് എടുക്കാം, ആരിൽനിന്നെടുക്കാം എന്നീ കാര്യങ്ങൾ നിർണയിക്കേണ്ടത് ശരീരശാസ്ത്രജ്ഞന്മാരാണ്. അതുപോലെ മണൽ എവിടെനിന്ന് എടുക്കണം, എത്ര അളവ് എടുക്കണം, എങ്ങനെ എടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ആ വിഷയം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്മാരാണ്.
പല വിദേശ രാജ്യങ്ങളിലും പുഴയിലേക്ക് അഭിമുഖമായിട്ടാണ് കെട്ടിടങ്ങളും വീടുകളും പണിയുന്നത്. പുഴയുടെ ഇരുവശവും റോഡാണ്. എന്നാൽ, കേരളത്തിൽ പുഴകളെ അഭിമുഖീകരിക്കുന്നത് വീടുകളുടെയും കെട്ടിടങ്ങളുടെയും മല, മൂത്ര വിസർജന സാധ്യതകളാണ്. ഈ വൈരുധ്യം തെളിയിക്കുന്നത് പുഴകളോടുള്ള സ്നേഹം കവിതയിൽ അവസാനിക്കുന്നുവെന്നാണ്.
അനാവശ്യമായി കുമിഞ്ഞുകൂടിയ മണലെടുക്കാൻ സർക്കാർ ശ്രമിച്ചാൽ ഉടനെതന്നെ മാഫിയ, മാഫിയ, മാഫിയ എന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ പ്രത്യക്ഷപ്പെടും. ചാനൽ ചർച്ചകൾ രൂപംകൊള്ളും. പുഴയെ സംരക്ഷിക്കാനുള്ള ശ്രമം രാ ഷ്ട്രീയ പരാജയമായി മാറും.
ഭൂമാഫിയ
മണൽ മാഫിയപോലെ മറ്റൊരു പ്രയോഗമാണ് ഭൂമാഫിയ. 2007ൽ എം.എ. ബേബി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിൽ കേരളത്തിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല എന്നു സ്ഥാപിക്കാൻ ശ്രമം നടന്നു. അതിനുപോൽബലകമായ ചില പ്രമേയങ്ങൾ അവതരിപ്പിച്ചു.
അതിൽ ഒരു പ്രമേയം കേരളത്തിലെ ക്രൈസ്തവർക്ക് ഹിന്ദുക്കളേക്കാൾ കൂടുതൽ ഭൂമിയുണ്ടെന്നാണ്. ഈ അസന്തുലിതാവസ്ഥ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ പ്രസ്താവനകളാണ് ഹിന്ദുത്വവാദികൾ പ്രധാനമായും ക്രിസ്ത്യാനികൾക്കെതിരേ ഉപയോഗിക്കുന്നത്. പ്രസിദ്ധ ഹിന്ദുത്വവാദിയും ഇൻഫിനിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ രാജീവ് മൽഹോത്ര അന്താരാഷ്്ട്രവേദികളിൽ ഇക്കാര്യം ഇന്ത്യയിലെ ക്രൈസ്തവർ ഹിന്ദുക്കളേക്കാൾ ധനവാന്മാരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.
പശ്ചിമഘട്ടം
കന്യാകുമാരി മുതൽ ഗുജറാത്തുവരെ വ്യാപിച്ചു കിടക്കുന്നതാണ് പശ്ചിമഘട്ടം. ഈ പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളാണ് വാൽപ്പാറ, കൊടൈക്കനാൽ, ഊട്ടി, ഗൂഡല്ലൂർ, മെർക്കാറ മുതലായ സ്ഥലങ്ങളെല്ലാം. ഇവിടെയൊന്നുമില്ലാത്ത പരിസ്ഥിതി ലോലത്വം കസ്തൂരിരംഗൻ എങ്ങനെ ഇടുക്കി ജില്ലയിൽ കണ്ടെത്തി. അദ്ദേഹം പരിസ്ഥിതി ശാസ്ത്രജ്ഞനല്ല. മലയോര മേഖലയിൽ ഉപജീവനം നടത്തുന്ന ലക്ഷോപലക്ഷം ചെറുകിട കർഷകരെ ഭൂമാഫിയക്കാർ, വനം കൊള്ളക്കാർ എന്ന് മുദ്രകുത്താൻ റിപ്പോർട്ട് ഇടയാക്കിയിട്ടുണ്ട്.
മനുഷ്യർ പ്രകൃതിസംരക്ഷകർ
ഈ വർഷം ഓസ്ട്രേലിയ വൻകരയിൽ 10,000 ഒട്ടകങ്ങളെ വെടിവച്ചു കൊന്നു. ഒട്ടകങ്ങൾ 1850 കളിൽ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. എന്നാൽ, ഇന്ന് അവയുടെ എണ്ണം 10 ലക്ഷം കവിയുകയും ഭൂഖണ്ഡത്തിന്റെ ജൈവവ്യവസ്ഥിതിയെത്തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ആദിവാസികളുടെ കൃഷിയിടങ്ങളും ജലസ്രോതസുകളും ഇവ ഇല്ലാതാക്കാൻ ആരംഭിച്ചു. ഈ പ്രതിസന്ധിയിലാണ് ഒട്ടകങ്ങളെ കീടമായി നിർവചിച്ച് ഓസ്ട്രേലിയൻ ഗവൺമെന്റ് കൊന്നൊടുക്കുന്നത്. പതിവുപോലെ പ്രകൃതിയെ ആരാധിക്കുന്നവർ പ്രതിഷേധവുമായെത്തി. പക്ഷേ, ജനങ്ങൾ പിന്തുണച്ചതു സർക്കാരിനെയാണ്.
പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിൽ ജീവിക്കുന്ന കർഷകർ മൃഗങ്ങളുടെ ശല്യംമൂലം തകർക്കപ്പെടുകയാണ്. കാട്ടുപന്നികളുടെ എണ്ണത്തിലെ ക്രമാതീതമായ വളർച്ച ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ, കേരളത്തിൽ എല്ലാം രാഷ്ട്രീയമാണ്. മൃഗങ്ങളുടെ എണ്ണം കൂടിയാലും പ്രശ്നമാണ്, കുറഞ്ഞാലും പ്രശ്നമാണ് എന്ന ചിന്ത പ്രകൃതിസ്നേഹികൾക്ക് മനസിലാകുന്നില്ല.
മനുഷ്യന്റെ എണ്ണം വർധിച്ചാൽ അവയെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് കേന്ദ്രസർക്കാർ മുതൽ ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. സുസ്ഥിര വികസനം എന്ന ചിന്ത പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഗണിക്കപ്പെടുന്ന ഒരു നല്ല നാളേക്കായി കാത്തിരിക്കാം.