1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹം, കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിലുള്ള വഴികളിലൂടെ അവർണരെന്നു മുദ്രകുത്തപ്പെട്ട ജനങ്ങൾക്കും സഞ്ചരിക്കാൻ അവകാശം നൽകണം എന്ന ആവശ്യമുന്നയിച്ചായിരുന്നു.
ഇന്ത്യയിൽ ആദ്യമായി അയിത്തത്തിനെതിരേ നടത്തിയ സംഘടിത പ്രക്ഷോഭമായിരുന്നു വൈക്കത്തേത്. ടി.കെ. മാധവന്, സി.വി. കുഞ്ഞിരാമന്, കെ. കേളപ്പന്, കെ.പി. കേശവമേനോന് എന്നിവരായിരുന്നു സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.
പുലയ സമുദായാംഗമായ കുഞ്ഞാപ്പി, ഈഴവനായ ഗോവിന്ദപണിക്കർ, നായർ സമുദായാംഗമായ ബാഹുലേയൻ എന്നീ മൂന്നുപേരിലൂടെയാണ് സത്യഗ്രഹത്തിന്റെ തുടക്കം. ഓരോ ദിവസവും അവർണ-സവർണ സമുദായത്തിപ്പെട്ട മൂന്നുപേർ അവർണർക്ക് പ്രവേശനമില്ല എന്നെഴുതിയ ക്ഷേത്ര പരിസരത്തെ ബോർഡിന്റെ പരിധി കടന്നു ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി ചെല്ലും.
എന്നാൽ പോലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ച ശേഷം അറസ്റ്റ് ചെയ്തു ജയിലിലാക്കും. ഇതായിരുന്നു പ്രതിഷേധം. ഗാന്ധിജിയുടെ നിർദേശപ്രകാരം വൈക്കത്തുനിന്നു തിരുവനന്തപുരത്തേക്ക് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ ജാഥ സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ നിയമസഭയില്‍ 1925ൽ എന്‍. കുമാരന് പ്രമേയം അവതരിപ്പിച്ചെങ്കിലുംപരാജയപ്പെട്ടു.
സത്യഗ്രഹത്തിനു പിന്തുണ നൽകി പഞ്ചാബില്‍നിന്നു ലാല ലാൽ സിംഗിന്റെ നേതൃത്വത്തിൽ അകാലിദൾ പ്രവർത്തകരും തമിഴ്നാട്ടിൽനിന്ന് ഇ.വി. രാമസ്വാമി നായ്കറും ഭാര്യ നാഗമ്മയുമെത്തി അറസ്റ്റ് വരിച്ചു. നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്തേക്ക് ഡോ. എം. ഇ. നായിഡു സവര്‍ണ ജാഥ നയിച്ചു.
ജോര്‍ജ് ജോസഫ്, പി.എം. സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹ്മാന് എന്നിവർ സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായ അഹിന്ദുകളാണ്. സ്വാമി സത്യവ്രതന്, കോട്ടുകോയിക്കല്‍ വേലായുധന് എന്നീ ശ്രീ നാരായണ ഗുരു ശിഷ്യരും സത്യഗ്രഹത്തിൽ പങ്കെടുത്തു. ദേശീയ നേതാവ് വിനോബ ഭാവെയുമെത്തി.
വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ്. സത്യഗ്രഹ നിവേദനത്തില്‍ 23,000 പേർ ഒപ്പുവച്ചു. നിവേദനം സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത് ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയായിരുന്നു.1925 നവംബർ 23 ന് ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമെന്യേ തുറന്നു കൊടുത്തതോടെ വൈക്കം സത്യഗ്രഹം അവസാനിച്ചു.
വൈക്കം സത്യഗ്രഹം
12:39 AM Oct 18, 2021 | Deepika.com