തങ്ങൾ പറഞ്ഞ വിടുവായ്ക്ക് അപകടത്തിലായ നേതാക്കൾ പലരുണ്ട് കേരളത്തിൽ. അതിലൂടെ ഏറ്റവും ഭീകരമായ ദുരന്തത്തിന് ഇരയാക്കപ്പെട്ടത് ആർ. ബാലകൃഷ്ണപിള്ളയാണ്. പഞ്ചാബ് മോഡൽ സമരത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു അദ്ദേഹത്തിന്. കോടതി വിധിയിലൂടെ അഗ്നിശുദ്ധി വരുത്തിയിട്ടും തിരിച്ചുകയറാൻ "ക്ഷ' വരയ്ക്കേണ്ടിയുംവന്നു.
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്ന മുഖ്യമന്ത്രി ഇ.കെ. നായനാർ അവിടെ ബലാൽസംഗം ഒക്കെ ഒരു ചായകുടിക്കുന്നതുപോലെയേ ഉള്ളു എന്നു പറഞ്ഞതും ഇടതു സഖ്യം വിടാൻ തീരുമാനിച്ച കെ. കേളപ്പനെ കൊല്ലാൻ പാർട്ടി പരിപാടി ഇട്ടെന്ന് പറഞ്ഞതും വല്ലാത്ത പുലിവാലായി. കെ. കരുണാകരൻ മൃഗസംരക്ഷണ വകുപ്പിന്റെ ഒരു യോഗത്തിൽ സംബന്ധിക്കവെ അരിയില്ലെങ്കിൽ പാലു കുടിക്കരുതോ എന്ന് ചോദിച്ചതായി ചിത്രീകരിച്ചും വല്ലാത്ത വിവാദമുണ്ടായി. വി.എസ്. അച്യുതാനന്ദൻ കാർഗിൽ രക്തസാക്ഷി ഉണ്ണിക്കൃഷണനെക്കുറിച്ചു പറഞ്ഞതും മത്സര പരീക്ഷകളിൽ വൻവിജയം നേടുന്ന മുസ്ലിം വിദ്യാർഥികളെക്കുറിച്ചു പറഞ്ഞതും വലിയ വിവാദമായി. പിണറായിയുടെ നികൃഷ്ടജീവിയും കൊല്ലത്തെ ലോക്സഭാ യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചു പറഞ്ഞ വാക്കും വിവാദമായി.
ഇപ്പോഴിതാ നിയമസഭയിലെ ഒരു പരാമർശത്തിന് സിപിഎമ്മിലെ മന്ത്രി റിയാസ് കുടുക്കിലായി. കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയുടെ അടുത്തു ശിപാർശയ്ക്കു വരരുത് എന്ന് അദ്ദേഹം നല്കിയ ഉപദേശം പാർട്ടിക്കുള്ളിൽ തന്നെ പൊട്ടിത്തെറിയുണ്ടാക്കി.
വിമർശനങ്ങൾ
മന്ത്രിയുടെ ഉപദേശത്തിനുശേഷം നടന്ന പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ പാർട്ടിയുടെ തീപ്പൊരി നേതാക്കളിൽ ഒരാളായ എ.എൻ. ഷംസീറാണ് മന്ത്രിയെ കടന്നാക്രമിച്ചത്. യോഗത്തിൽ പിണറായി പങ്കെടുക്കാതിരുന്നത് അദ്ദേഹം അവസരമാക്കി എന്ന് പറയുന്നവരുണ്ട്. യോഗത്തിൽ സംബന്ധിച്ച നിയമസഭാ കക്ഷി സെക്രട്ടറി മുൻ മന്ത്രി ടി.പി. രാമകൃഷ്ണനല്ലാതെ ആരും റിയാസിനെ സംരക്ഷിക്കാനും ഉയർന്നില്ല. അവസാനം മന്ത്രിക്ക് മാപ്പു പറയേണ്ടി വന്നതായാണ് വാർത്ത. എന്നാൽ താൻ പറഞ്ഞതിൽ തെറ്റില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും ആണ് റിയാസ് പിറ്റേന്ന് പരസ്യമായി പ്രതികരിച്ചത്. അതിനർഥം പിണറായി അദ്ദേഹത്തിനു മുന്നോട്ടുപോകാൻ പച്ചക്കൊടി നല്കിയെന്നാകണം.
കരാർകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ മണ്ഡലത്തിനു പുറത്തുള്ള കരാറുകാരുടെ ശിപാർശകളുമായി വരുന്ന എംഎൽഎമാർ ഉണ്ടെന്നും റിയാസ് വെളിപ്പെടുത്തി. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ മാത്രമല്ല അവിഹിത ബന്ധം എന്നല്ലേ ഈ വെളിപ്പെടുത്തലിലൂടെ അദ്ദേഹം പറയുന്നത്?
അവകാശ ലംഘനമോ?
നിയമസഭയിൽ നടത്തിയ ഒരു പരമാർശത്തിന് സഭയ്ക്കുപുറത്ത് ആക്രമിക്കപ്പെടുന്നത് സഭയുടെ അവകാശലംഘനമായി കണക്കാക്കാവുന്നതാണ്. 1988 ൽ സി.എം. സുന്ദരം എംഎൽഎ നിയമസഭയിൽ ചോദിച്ച ഒരു ചോദ്യത്തിന്റെ പേരിൽ സ്വദേശി പത്രഉടമ എം.വി. ചേറുസ് അദ്ദേഹത്തെ ആക്രമിച്ചതിന് ചേറുസിനെ സഭ ശിക്ഷിക്കുകയും 1989 ഫെബ്രുവരി ഒന്നിന് നിയമസഭയിൽ വിളിച്ചുവരുത്തി അഴിക്കൂട്ടിൽ നിർത്തുകയും ചെയ്തു. റിയാസ് നിമയസഭയിൽ നടത്തിയ പ്രസംഗത്തിന് പാർട്ടിസമ്മേളനത്തിൽ ആക്രമിക്കപ്പെട്ടതിന് ഇത്തരം നീക്കങ്ങൾ വല്ലതും ഉണ്ടാകുമോ ആവോ?
അസൂയപ്പെടുത്തുന്ന കയറ്റം
കേരളത്തിലെ സിപിഎമ്മിൽ അതിശയിപ്പിക്കുന്ന രീതിയിൽ ശക്തിപ്രാപിക്കുന്ന സഖാവായിട്ടുണ്ട് മരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്. തനിക്കു കിട്ടിയ അവസരവും സാധ്യതകളും എല്ലാം അദ്ദേഹം വളരെ സൂക്ഷിച്ച് തന്ത്രപൂർവം പ്രയോജനപ്പെടുത്തുന്നുമുണ്ട്. താൻ ചെയ്യുന്നതും പറയുന്നതും മാലോകരെ അറിയിക്കുവാൻ സോഷ്യൽ മിഡിയായും അദ്ദേഹം സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു.
ഒരിക്കൽ സിപിഎംകാരനായിരിക്കുകയും വല്ലാതെ അപമാനിക്കപ്പെട്ട് പാർട്ടിവിടുകയും ചെയ്ത സിപിഐക്കാരനായ ടി.ജെ. ആഞ്ചലോസ് മാത്രമല്ല സിപിഎമ്മിന്റെയും അതിലുപരി മുഖ്യൻ പിണറായി വിജയന്റെയും ബദ്ധശത്രുവായി സംസാരിക്കുന്ന ഓഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ പോലും റിയാസിനെ പുകഴ്ത്തി സംസാരിക്കുന്നത് കേരളം കേട്ടതാണ്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും റിയാസിനെ നന്നായി പ്രശംസിച്ചു.
കമ്യൂണിസ്റ്റ് നേതാക്കൾ സാധാരണ കാണിക്കുന്ന മുരടൻ ശൈലിക്കു പകരം തന്റെ കുടുംബക്കാരുടെ കോണ്ഗ്രസ് പെരുമാറ്റശൈലിയാണ് റിയാസിന്റെ വാക്കുകളിലും പ്രവർത്തനത്തിലും കാണുന്നത്. മരാമത്ത് വകുപ്പ് കാരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും പറയുന്നത്, നടന്നാലും ഇല്ലെങ്കിലും കൈയടികിട്ടുന്ന പ്രസ്താവനയാണത്. 68,000ത്തോളം പേരാണ് ഇപ്പോൾ ഫേസ്ബുക്കിൽ റിയാസിനെ ഫോളോ ചെയ്യുന്നത്.
പൈതൃക ടൂറിസ മുസിരിസ് പദ്ധതിയിൽ ഇന്ത്യയിലെ ആദ്യത്തെ മസ്ജിദായ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി പുനരുദ്ധരിക്കുവാൻ അദ്ദേഹം എടുത്ത നടപടിയിലും വിവാദനായകനായ വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിലും ഒക്കെ ചില സൂചനകൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മന്ത്രി റിയാസിന്റെ പേഴ്സണൽ സ്റ്റാഫിലെ 21 അംഗങ്ങളിൽ 19 പേരും അദ്ദേഹത്തിന്റെ സമുദായക്കാരാണ് എന്ന് സർക്കാർ സൈറ്റ് തന്നെ സോഷ്യൽ മീഡിയായിൽ ഫോർവേഡ് ചെയ്തുകൊണ്ട് എതിരാളികൾ ചൂണ്ടിക്കാണിക്കുന്നു. പണ്ട് ലിഗ് മന്ത്രിമാർ തങ്ങളുടെ സമുദായത്തിൽ പെട്ടവരെ മാത്രം പേഴ്സണൽ സ്റ്റാഫിൽ എടുക്കുന്നതിനെ വല്ലാതെ പരിഹസിച്ച സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ കണക്ക്.
പിണറായിയുടെ നീക്കങ്ങൾ
ഇനി ഒരു അങ്കത്തിനില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് പാർട്ടിയിൽ അതിശക്തനായി മാറുകയാണ് പിണറായി. അടുത്ത സംസ്ഥാന സെക്രട്ടറിയും എന്തിന് ദേശീയ സെക്രട്ടറിപോലും ആരാകണമെന്ന് പിണറായി തീരുമാനിക്കുന്ന തലത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. ബംഗാളിൽ പാർട്ടി ഇല്ലാതാവുകയും അവരുടെ നയം ജനം പാടെ തിരസ്ക്കരിക്കുകയും ചെയ്തതോടെ പിണറായിയുടെ നിലപാടുകളും ശക്തമാവുകയായി. അതുകൊണ്ട് യച്ചൂരിക്ക് മൂന്നാം വട്ടം സെക്രട്ടറിയാകണമെങ്കിൽ പിണറായിയുടെ നിലപാടിനു പ്രാധാന്യമുണ്ട്.
കണ്ണൂർ സമ്മേളനത്തിനുള്ള വെട്ടിയൊരുക്കലാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. കോടിയേരിയുടെ മകന്റെ ജയിൽമോചനംപോലും അതിനു ശേഷമാകും ഉണ്ടാവുക. ഒന്നാം പിണറായി സർക്കാറിലെ ഗ്ലാമർ താരമായിരുന്ന കെ.കെ. ഷൈലജ, ഇ.പി. ജയരാജൻ, തോമസ് ഐസക്, ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ കണ്ണൂർ രാഷ്ട്രീയത്തിലെ ശക്തമായിരുന്ന പി.ജയരാജൻ, തുടങ്ങിയവരെല്ലാം ഒതുക്കപ്പെടുകയാണ്.
പി. ജയരാജനെ പാർട്ടിയുടെ പാലിയേറ്റിവ് സ്ഥാപനത്തിൽ നിന്നുപോലും മാറ്റി. ഇ.പി. ജയരാജന്റെ സംഘടനാ പദവി മോഹങ്ങളും അസ്തമിച്ച മട്ടാണ്. ഒരു വർഷമായി മകൻ ജയിലിൽ കിടക്കുന്ന പോളിറ്റ് ബ്യൂറോ അംഗം കോടിയേരിയും ദുർബലനാണ്. കണ്ണൂരിൽ 37 സഖാക്കൾക്ക് എതിരേയാണ് നടപടി വന്നത്. കോഴിക്കോട് കുറ്റ്യാടി എംഎൽഎ വരെ തരം താഴ്ത്തപ്പെട്ടു. കൊല്ലത്തും എറണാകുളത്തും എല്ലാം ഭീകരമായ നടപടികളാണ് വന്നിരിക്കുന്നത്. വാസവനിലുള്ള വിശ്വാസംകൊണ്ട് കോട്ടയത്തെ കുലംകുത്തികൾ രക്ഷപ്പെടുമെന്നാണ് ഇപ്പേഴത്തെ സുചനകൾ. അവിടെ പാലായിലും കടുത്തുരുത്തിയിലും പിറവത്തുമെല്ലാം ഉണ്ടായ കാലുവാരലുകൾ ക്ഷമിക്കപ്പെടുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ മരുമകൻ
മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽകൂടിയാണ് റിയാസ് പാർട്ടിയിലും ഭരണത്തിലും ശക്തി പ്രാപിക്കുന്നതെന്നാണ് ശക്തമായ പിന്നാന്പുറ വർത്തമാനം. സംസ്ഥാന ആസൂത്രണ ബോർഡിൽ അദ്ദേഹത്തിന്റെ സുഹൃത്തിനെ വേറൊരു പാർട്ടിയുടെ പ്രതിനിധിയായി ഉൾപ്പെടുത്തുകവരെ ചെയ്തു.
നിയമസഭാ കക്ഷി യോഗത്തിൽ റിയാസിനെതിരായ വിമർശനത്തിനു തുടക്കമിട്ട എ.എൻ. ഷംസീറിനെ തന്നെ നോക്കുക. പാർട്ടിയിലും സംഘടനയിലും റിയാസിനെക്കാൾ പദവികൾ വഹിച്ചിട്ടുള്ളത് ഷംസീറാണ്. അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും ഡിഫിയുടെ സംസ്ഥാന പ്രസിഡന്റും ആയിരുന്നു. പി. ജയരാജനുമായി ചേർന്ന് കണ്ണൂർ ജില്ലയിൽ പാർട്ടിക്കുവേണ്ടി ഏറെ ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ഡിഫിയുടെ ദേശീയ അധ്യക്ഷനായിരുന്നു റിയാസ്. രണ്ടാളും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. കേരളത്തിൽ അത്ര ഉന്നത പദവികൾ വഹിച്ചിട്ടില്ല. എങ്കിലും രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് രണ്ടാംവട്ടവും എംഎൽഎ ആയ ഷംസീറല്ല, ആദ്യവട്ടം എംഎൽഎ ആയ റിയാസാണ്.
ഷംസീർ ഏറെ കളിച്ചാൽ ഭാര്യയുടെ ജോലി വിഷയം അടക്കം പല നടപടികളും ഉണ്ടാവാം. ജയരാജനും കൂട്ടരും ഇപ്പോഴെങ്കിലും ചിന്തിക്കുക, പാർട്ടിക്ക് എന്നപേരിൽ ചെയ്ത മനുഷ്യത്വരഹിതമായ പലതും ചെയ്യേണ്ടിയിരുന്നുവോ? എല്ലാ പാർട്ടിക്കാരും ഇങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്.
കരുണാകരൻ മുരളിയെയും മാണി ജോസിനെയും പ്രതിഷ്ഠിക്കാൻവേണ്ടി നടത്തിയ കളികളെക്കാൾ ഭീകരമാണ് റിയാസിനെ പ്രതിഷ്ഠിക്കാൻ നടക്കുന്ന കളികൾ എന്നും വിമർശിക്കപ്പെടുന്നു.
വെട്ടി നിരത്തലുകൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തിയാൽ എറണാകുളം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ കടക്കാനിടയുണ്ട്. കേന്ദ്രക്കമ്മിറ്റിയിൽ കടന്നാലും അത്ഭുതമില്ല.
വല്ലാത്ത മൗനം!
നിയമസഭയിൽ വായിൽ തോന്നിയതു വിളിച്ചു പറഞ്ഞ കോണ്ഗ്രസ് നേതാവ് കെ. ബാബു മാപ്പു പറഞ്ഞു രക്ഷപ്പെട്ടു. സഭയിൽ ഇതൊക്കെ ഉയർന്നിട്ടും കേട്ടിട്ടും പ്രതികരിക്കേണ്ട പലരും നിശബ്ദരായി കേട്ടിരുന്നു എന്നതും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അനന്തപുരി / ദ്വിജൻ
പറയരുതാത്തതു പറയുന്നവർ
12:02 AM Oct 17, 2021 | Deepika.com