യുവതലമുറയെ നശിപ്പിക്കാനും മറ്റു സമൂഹ്യതിന്മകൾക്കു പണം കണ്ടെത്താനും വിദേശികൾ ഉൾപ്പെടെയുള്ള സംഘടിതഗ്രൂപ്പുകൾ നമ്മുടെ രാജ്യത്തേക്കു ലഹരിമരുന്നുകൾ ഒഴുക്കുന്നു.
കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ വിദേശനാടുകളിൽനിന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്പോൾ പിടിക്കപ്പെടുന്നതു വെറും കാരിയർമാർ മാത്രമാണ്.
ആഡംബര കപ്പലുകളിലും ഹോട്ടലുകളിലുംനിന്നു ലഹരിക്കടത്തിന്റെയോ ഉപയോഗത്തിന്റെയോ പേരിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും അവരുടെ മക്കളും പിടിക്കപ്പെടുന്പോൾ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താൻ ഉത്തരവാദപ്പെട്ടവർ തയാറാകുന്നുണ്ടോ എന്നതാണ് ചോദ്യം.
കേവലം ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂർ ഉന്മാദം സമ്മാനിക്കുന്ന അതിമാരക എംഡിഎംഎയുടെ ഉപഭോക്താക്കളാവുകയാണ് കാന്പസുകൾക്കകത്തും പുറത്തും നമ്മുടെ കൗമാരവും യൗവനവുമെന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്.
കുട്ടികളും ഈ മാരകവിപത്തിന്റെ ഭീഷണിയിലാണ്. കേരളത്തിൽ കുട്ടികളെ ലക്ഷ്യമാക്കി സ്ട്രോബറി ചോക്ലേറ്റ് രൂപത്തിൽപോലും സാധനങ്ങളെത്തുന്നു. സർക്കാർ തലത്തിൽ നിയമനടപടികളും പ്രചാരണ കാന്പയിനുകളും നടത്തിവരുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഇടയ്ക്കിടെ വലിയ കൊട്ടിഘോഷത്തോടെ നടത്തപ്പെടുന്ന മയക്കുമരുന്നുവേട്ടയിൽ പിടിയിലാകുന്നവർ മിക്കവാറും താഴേത്തല കണ്ണികളാണ്. അവരുടെ സ്ഥാനത്തു പുതിയ ആളുകൾ നിയോഗിക്കപ്പെടുകയും കച്ചവടം മുറയ്ക്കു നടക്കുകയും ചെയ്യുന്നു.
കഴിഞ്ഞ സെപ്റ്റംബർ 16ന് അദാനിഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സംസ്കരിച്ച മൂന്നു ടണ് ഹെറോയിൻ എന്ന മാരക മയക്കുമരുന്നാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന ഈ നാർകോട്ടിക് ശേഖരം ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു കള്ളക്കടത്താണ്.
ലോകത്തേറ്റവും കൂടുതൽ ഓപിയം ഉത്പാദിപ്പിക്കുന്ന അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ-പാക്കിസ്ഥാൻ വഴിയാവാം ഹെറോയിൻ മുന്ദ്രയിലേക്കു കടത്തിയത്. പിടിക്കപ്പെട്ടവർ അഫ്ഗാൻ പൗരരായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് 300 കോടിയുടെ നിരോധിത മയക്കുമരുന്നുകളുമായി അറബിക്കടൽ വഴി കോഴിക്കോട്ടെത്തിയ മത്സ്യബന്ധന ബോട്ട് നാവികസേന പിടികൂടുകയുണ്ടായി.
30 കോടിയുടെ ഹെറോയിനുമായി കരിപ്പൂരിൽവച്ച് സാംബിയൻ യുവതിയെ പിടികൂടിയതും സമീപ ദിവസങ്ങളിലെ സംഭവമാണ്.
ആഡംബര കപ്പലിൽ നടത്തിയ ലഹരിവേട്ടയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതു വലിയ വാർത്തയായിരിക്കുന്നു.
കോർഡിലിയ എന്ന ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തിൽപ്പെട്ടത്. 11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉൾപ്പടെ എല്ലാം സൗകര്യങ്ങളുമുള്ള ഈ കപ്പൽ. വിനോദസഞ്ചാരികളായി വേഷം മാറിയെത്തിയാണ് നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി) ഓപ്പറേഷൻ നടത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 320 പേരെയാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിവിധ മയക്കുമരുന്നുകേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം പിടിച്ചെടുത്തത് ഏകദേശം 100 കോടി രൂപയുടെ മയക്കുമരുന്ന്.
കൊച്ചിയും മയങ്ങുന്നു
കൊച്ചിതീരത്തും നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും വാഹനങ്ങളിൽനിന്നുമായി നാലായിരം കോടി രൂപയുടെ മയക്കുമരുന്നാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടികൂടിയത്. ഈ വർഷം ആദ്യ മൂന്നുമാസം മാത്രം മയക്കുമരുന്നുകടത്തും ഉപയോഗവുമായി ബന്ധപ്പെട്ട 368 കേസുകളാണ് കൊച്ചിയിൽ രജിസ്റ്റർ ചെയതത്.
ഏപിലിൽ കൊച്ചിതീരത്ത് മീൻപിടിത്തക്കപ്പലിൽനിന്ന് 3000 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് നാവികസേന പിടിച്ചിരുന്നു. കഴിഞ്ഞ മാസം നെടുന്പാശേരിയിൽ ടാൻസാനിയൻ പൗരനിൽനിന്ന് 25 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയിരുന്നു. സിംബാബ്വെയിൽ നിന്ന് എത്തിയ യുവതിയിൽനിന്നു മൂന്നു കിലോയോളം ഹെറോയിനും കഴിഞ്ഞ മാസം പിടിച്ചിരുന്നു.
നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ അടയാളപ്പെടുത്തിയ ലഹരികേന്ദ്രങ്ങളായ രാജ്യത്തെ 272 നഗരങ്ങളിലൊന്നാണിപ്പോൾ കൊച്ചി. കഞ്ചാവ്, നൈട്രസോണ്, കൃത്രിമമായി നിർമിക്കുന്ന ലഹരിമരുന്നായ എംഡിഎംഎ, ഹാഷിഷ്, ഹാഷിഷ് ഓയിൽ എന്നിങ്ങനെ വിവിധ ലഹരിവസ്തുക്കൾ ദിനംതോറും പിടിക്കപ്പെടുന്നു. സംസ്ഥാനത്ത് ആദ്യമായി ആയിരത്തോളം എൽഎസ്ഡി സ്റ്റാന്പുകൾ ഒന്നിച്ചു പിടിച്ചെടുത്തത് ഈ കാലയളവിലാണ്. ഇതിൽ ഏറ്റവുമൊടുവിലത്തെ ലഹരിവേട്ടയായിരുന്നു കാക്കനാട്ടെ ഫ്ളാറ്റിലേത്.
പത്തു കോടിയിലേറെ വില വരുന്ന എംഡിഎംഎയുമായി ത്വയ്ബ ഒൗലാദ് എന്ന തിരുവല്ലക്കാരി യുവതി ഉൾപ്പെടെയാണ് അഞ്ചു പേരെ എക്സൈസ് പിടികൂടിയത്. കേസിലെ എല്ലാ പ്രതികളും നിയമത്തിന്റെ മുന്നിലേക്കു വരുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതു ഗൗരവമായി കാണണം.
ഉപഭോക്താക്കൾ കച്ചവടത്തിലേക്ക്
മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും വേഗംതന്നെ ലഹരികടത്തുകാരായി മാറുന്നു. മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ കിട്ടുന്നതും മറ്റാവശ്യങ്ങൾക്ക് പണം ലഭിക്കുന്നതും കാരിയർ ജോലി ആകർഷകമാക്കി മാറ്റുന്നു. രക്ഷിതാക്കൾ അറിയുന്നില്ല.
ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉന്നത വിദ്യാഭ്യാസം തേടി പോയ യുവാക്കളും യുവതികളും മയക്കുമരുന്നു വില്പനക്കാരായി ജയിലിൽ കിടക്കുന്നതു ചിരിച്ചുതള്ളേണ്ട കാര്യമല്ല.
അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള നിർദേശപ്രകാരം നിശ്ചിത കേന്ദ്രങ്ങളിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന ഇവർ കേവലം പരൽ മീനുകൾ മാത്രമാണ്. വാട്സ്ആപ്പ് വഴിയാണ് തങ്ങൾക്കു നിർദേശങ്ങൾ കിട്ടുന്നതെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്.
രാജസ്ഥാനിലെ ഉദയപൂരിൽ നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയിലെ പ്രധാന പ്രതി ബോളിവുഡ് നിർമാതാവ് സുഭാഷ് ദുദാനിയായിരുന്നു. ദുദാനിയുടെ രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ അന്ന് 5000 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ഏതാനും വർഷം മുന്പു കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ മയക്കുമരുന്നു ഉപയോഗം പോലീസ് കണ്ടെത്തിയപ്പോൾ പ്രതിപ്പട്ടികയിലെത്തിയത് മലയാളത്തിലെ ന്യൂജനറേഷൻ സിനിമാ പ്രവർത്തകരായിരുന്നു.
രാജ്യസുരക്ഷയും അപകടത്തിൽ
വിദേശങ്ങളിൽനിന്ന് എത്തുന്ന ലഹരിമരുന്നുകളുടെ മറവിൽ ഭീകരപ്രവർത്തനങ്ങളുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അതു ശരിവയ്ക്കുന്നതാണ് നാവികസേന ലഹരിമരുന്ന് പിടികൂടിയ സംഭവം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തീരമേഖലയായ മക്രാനിൽനിന്നാണ് മയക്കുമരുന്ന് എത്തുന്നത്.
പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത്. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയിലൂടെ പോകുന്ന കപ്പലുകളിലാണ് ആദ്യം മയക്കുമരുന്ന് കടത്തുക. പിന്നീട് മീൻപിടിത്ത ബോട്ടുകളിലേക്ക് കൈമാറും. ഇവ മത്സ്യത്തിന്റെ മറവിൽ വിവിധ തുറമുഖങ്ങളിൽ ഇറക്കി കാരിയർമാർ ഏറ്റുവാങ്ങുന്നതാണ് രീതി.
കുറ്റകൃത്യങ്ങളിലേക്ക്
മയക്കുമരുന്നു കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടെതാണ്. മയക്കുമരുന്നിനടിമയാക്കി പെണ്കുട്ടികളെ പീഡിപ്പിക്കുന്ന എത്രയോ സംഭവങ്ങൾ നമുക്കുചുറ്റും അടുത്തകാലത്തുണ്ടായി. പതിനഞ്ചുകാരിക്ക് മയക്കുമരുന്ന് നൽകി ലൈംഗികപീഡനത്തിനിരയാക്കിയ കേസുണ്ടായതു മലപ്പുറത്താണ്. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രണയം നടിച്ചാണ് യുവാവ് പരിചയപ്പെടുന്നതും ഒരു വർഷത്തിലേറെയായി മയക്കുമരുന്ന് നൽകിയതും.
ആദ്യം കഞ്ചാവടക്കമുള്ളവ നൽകി കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയാണ് ചെയ്തത്. പിന്നെ ഇത് നൽകുന്നത് കുറച്ചുകൊണ്ടുവന്നു. മയക്കുമരുന്നിന് അടിമയായ കുട്ടി ഇവ കിട്ടാതായതോടെ അസ്വസ്ഥയാവുകയും യുവാവിനെ വിളിച്ചു തുടങ്ങുകയും ചെയ്തു. ഒരു മാസംമുന്പ് മയക്കുമരുന്നു തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സമാനസംഭവം മലപ്പുറത്ത് നടന്നിരുന്നു. കൽപകഞ്ചേരിയിൽ നടന്ന സംഭവത്തിൽ പതിനാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചത്. ആഴ്ചകൾക്കുമുന്പ് കോഴിക്കോട്ടും മുപ്പത്തിരണ്ടുകാരിയെ മയക്കുമരുന്നു നൽകി കൂട്ടമാനഭംഗം ചെയ്തിരുന്നു. പ്രണയം നടിച്ചു വിളിച്ചുവരുത്തി മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്ന യഥാർഥ്യം പലപ്പോഴും നമ്മൾ അംഗീകരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാനും സംഘടിതശക്തികൾ ശ്രമിക്കുന്നു.
നിയമമുണ്ട്, നടപടിയില്ല
എല്ലാ മേഖലകളിലും ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘം വളരുകയാണ്. ഇതേക്കുറിച്ചു വിവരം എക്സൈസിനും പോലീസിനുമറിയാം. എന്നാൽ ഇവരിൽ ചിലർ മാത്രമാണ് നാടിന്റെ ഭാവി ഓർത്തു പ്രവർത്തിക്കുന്നത്.
നമ്മുടെ രാജ്യത്തെയും നമ്മുടെ ഭാവി തലമുറയെയും രക്ഷിക്കാൻ ഒന്നിച്ചു നിൽക്കേണ്ട സമയമാണ്. ബോധവത്കരണത്തിനു ഫണ്ട് അനുവദിക്കുന്ന സർക്കാർ തന്നെ ലഹരിയൊഴുക്കിനെ തടയാനുള്ള നീക്കവും നടത്തണം. അല്ലെങ്കിൽ തകരുന്നതു രാജ്യമായിരിക്കും. നമ്മുടെ യുവാക്കളായിരിക്കും.
ജോണ്സണ് വേങ്ങത്തടം
ഒഴുകുന്നത് കോടികളുടെ ലഹരി; പിടിമുറുക്കി മാഫിയ
01:43 AM Oct 13, 2021 | Deepika.com