കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ദുരിതപൂർണമായ അനുഭവങ്ങളെക്കുറിച്ചും രൂക്ഷമായും, അഭയാർഥികളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും അനുകന്പയോടെയുമുള്ള എഴുത്തിന് നൊബേൽ പുരസ്കാരം.
ടാൻസാനിയയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച അബ്ദുൾറസാഖ് ഗുർനയ്ക്ക് 2021ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുമ്പോൾ ആഫ്രിക്കയിൽനിന്ന് നൊബേൽ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ എഴുത്തുകാരനാവുകയാണ് അദ്ദേഹം. വോൾ സോയിങ്കയ്ക്കു ശേഷം മൂന്നരപ്പതിറ്റാണ്ടു വേണ്ടിവന്നു, സാഹിത്യത്തിലെ പരമോന്നത പുരസ്കാരത്തിന് ഒരു ആഫ്രിക്കൻ എഴുത്തുകാരൻ തെരഞ്ഞെടുക്കപ്പെടാൻ.
ടാൻസാനിയയിൽനിന്ന് ഇംഗ്ലണ്ടിലേക്ക്
1948ല്‍ ജനിച്ച അബ്ദുള്‍റസാഖ് ഗുര്‍ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്‍സിബാര്‍ ദ്വീപിലാണു വളര്‍ന്നത്. സാൻസിബാർ കൊളോണിയൽ ഭരണത്തിൻകീഴിലായിരുന്നു. 1960കളുടെ തുടക്കം മുതൽ സാൻസിബാറിൽ കൊളോണിയൽ ഭരണത്തിനെതിരേ നടന്നിരുന്ന വിമോചനസമരം ശക്തമായിത്തുടങ്ങി.
1963 ഡിസംബറില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നു സാൻസിബാർ മോചിതമായി. പിന്നീട് അവിടം വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്നത്തെ പ്രസിഡന്റ് അബീദ് കരുമേയുടെ ഭരണകാലത്ത് അറബ് വംശജരായ പൗരന്മാർ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തു. കൂട്ടക്കൊലകൾ നിരവധിയുണ്ടായി. അബ്ദുൾറസാക് ഗുർനയും അറബ് വംശജനായിരുന്നു.
കടുത്ത വിവേചനവും പീഡനവും കാരണം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുടുംബം ഉപേക്ഷിച്ച് രാജ്യം വിടാന്‍ ഗുർന നിര്‍ബന്ധിതനായി. അപ്പോഴേക്കും സാൻസിബാർ ഏറ്റവുമടുത്ത അയൽരാജ്യമായ ടാങ്കനിക്കയുടെ സ്വതന്ത്ര പ്രവിശ്യയായിത്തീർന്നിരുന്നു. ടാങ്കനിക്കയും സാൻസിബാറും കൂടിച്ചേർന്ന ടാൻസാനിയ രാജ്യം രൂപപ്പെടുന്നത് ഗുർനയ്ക്ക് പതിനെട്ടു വയസുള്ളപ്പോഴാണ്.
21-ാം വയസിൽ സാഹിത്യത്തിലേക്ക്
ഗുര്‍ന പത്തു നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യരചനകളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത് ഇരുപത്തിയൊന്നാമത്തെ വയസിലാണ്. മാതൃഭാഷ സ്വാഹിലി ആണെങ്കിലും അദ്ദേഹം സാഹിത്യ രചനയ്ക്കായി തെരഞ്ഞെടുത്തത് ഇംഗ്ലീഷായിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത കഥയുടെ പശ്ചാത്തല വിവരണത്തിൽ 1980കളിൽ സ്ഥിരമായി കണ്ടുവന്നിരുന്ന രചനാശൈലിയെ പാടെ തള്ളിക്കളഞ്ഞു എന്നതാണ്.
ലോകത്തിന് അത്ര പരിചിതമല്ലാത്ത കിഴക്കൻ ആഫ്രിക്കയിലെ സാംസ്കാരിക വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതിൽ അബ്ദുൾ റസാക് ഗുർന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്റെ നോവലുകളിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ആഫ്രിക്കൻ-ഇംഗ്ലീഷ് സംസ്കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്ക്കുമിടയിലുണ്ടായിരുന്ന ജീവിതത്തിന്റെ നേർചിത്രമാണ് വായനക്കാർക്കു നൽകിയത്.
എഴുത്തിൽ കൊളോണിയൽ ഭരണകാലത്തെ ആഫ്രിക്കയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ഒാർമകളും ഒഴിവാക്കാൻ ഗുർന ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെ: “ഞാൻ എന്റെ ബാല്യത്തെക്കുറിച്ചും അക്കാലത്തെ ഒാർമകളും എഴുതാൻ ആഗ്രഹിക്കുന്നില്ല. കാരണം, കൊളോണിയൽ ഭരണത്തിനു കീഴിലെ ആഫ്രിക്ക വളരെ പ്രാകൃതമായിരുന്നതായി ധാരാളം പേർ എഴുതിയിട്ടുണ്ടല്ലോ.
അതിൽ പലതും ഭാഗിക സത്യങ്ങൾ മാത്രമായിരുന്നു. മാത്രവുമല്ല, അത്തരം കാര്യങ്ങൾ എഴുതാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ ഞാൻ ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത ഒാർമകൾ കടന്നുവരികയും ചെയ്യും.’’
ആദ്യനോവൽ 1987ൽ
1987ലാണ് അബ്ദുൾറസാഖ് ഗുർനയുടെ ആദ്യ നോവൽ പുറത്തിറങ്ങുന്നത്: ‘മെമ്മറി ഓഫ് ഡിപാര്‍ചര്‍’. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിന്റെ ഒാർമകളാണ് നോവലിൽ പ്രതിപാദിക്കുന്നത്. തോറ്റുപോയ ഒരു പ്രക്ഷോഭത്തിന്റെ കഥയാണ് ഈ നോവലിൽ അദ്ദേഹം കുറിച്ചിടുന്നത്. ദുരന്തപര്യവസായിയായ ഈ നോവൽ വായനക്കാരുടെ ഇടയിൽ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്.
“ജീവിതത്തക്കുറിച്ച് പ്രതീക്ഷകൾ ഒന്നും നൽകാത്ത നോവൽ’ എന്നാണ് അക്കാലത്തെ ചില പ്രമുഖ നിരൂപകർ ഈ നോവലിനെ വിശേഷിപ്പിച്ചത്. കഥയിലെ നായകൻ തന്റെ നാടിന്റെ സാമൂഹിക തകര്‍ച്ചയില്‍നിന്നു കരകയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപമാനിക്കപ്പെട്ട് തകർന്ന ബന്ധങ്ങളിൽനിന്നും കുടുംബത്തിൽനിന്നും പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുന്നതാണ് കഥ.
ബുക്കർ പുരസ്കാരം തേടിയെത്തുന്നു
1994ല്‍ പ്രസിദ്ധീകരിച്ച ‘പാരഡൈസ്’ എന്ന നോവൽ അബ്ദുൾറസാക് ഗുർനയുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി. ഈ നോവലിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ഈ കൃതിക്കുള്ള വലിയ അംഗീകാരമായി ബുക്കർ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടാന്‍സാനിയയില്‍ വളര്‍ന്ന ഒരു ആണ്‍കുട്ടിയുടെ കഥ, 1990ല്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കുള്ള ഒരു ഗവേഷണയാത്രയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ഈ നോവലിൽ കിഴക്കന്‍ ആഫ്രിക്കയിലെ കോളനിവത്കരണത്തിന്റെ അക്രമാസക്തവും വിശദവുമായ വിവരണംകൂടി ഉൾപ്പെടുത്തിയതിലൂടെ വായനക്കാർക്ക് പുതിയ വായനാനുഭവമാണ് ഗുർന കരുതിവച്ചത്.
എഴുത്തുകാരനപ്പുറം
എഴുത്തുകാരനെന്നതിനപ്പുറം മറ്റു സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. ആഫ്രിക്കൻ സാഹിത്യത്തക്കുറിച്ച് അദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ നിരവധി സാഹിത്യഗവേഷകർക്ക് വഴികാട്ടിയാണ്.
പ്രത്യേകിച്ച് വി.എസ്. നായ്പോള്‍, സല്മാന് റുഷ്ദി, സോ വികോംബ് തുടങ്ങിയ എഴുത്തുകാരുടെ സൃഷ്ടികളെകുറിച്ച് നടത്തിയ പഠനവും അവരുടെ ലേഖനങ്ങൽ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥവും. കൂടാതെ ഒരു സാഹിത്യ അധ്യാപകനെന്ന നിലയിലും ഗൈഡെന്ന നിലയിലും അദ്ദേഹം നിരവധി എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിച്ചു.
-സന്ദീപ് സലിം
അഭയാർഥികളുടെ വേദനകൾ പങ്കിട്ട ഗുർനയ്ക്ക് നൊബേൽ നിറവ്
11:27 PM Oct 07, 2021 | Deepika.com