കെ.സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണനിർവഹണരംഗത്ത് രണ്ട് പതിറ്റാണ്ട് വിജയകരമായി പൂർത്തീകരിക്കുകയാണ്. 2001 ഒക്ടോബർ ഏഴിന് ആണ് അദ്ദേഹം ആദ്യമായി ഭരണരംഗത്തേക്ക് കാലെടുത്തുവെച്ചത്; ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയ്ക്ക്. 2014 -ൽ ചരിത്ര വിജയത്തോടെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.
നരേന്ദ്ര മോദി എടുക്കുന്ന ഓരോ തീരുമാനവും തങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം ചിന്തിക്കുന്നത് തങ്ങൾ ചിന്തിക്കുന്ന പോലെയാണെന്നും ഈ നാട്ടിലെ സാധാരണക്കാരന് തോന്നുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഈ വിശ്വാസം താൻ നേടിയതെന്ന് മോദി പറയുന്നുണ്ട്. മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ അദ്ദേഹം ഗുജ്റാത്ത് മുഖ്യമന്ത്രിയായ ഒക്ടോബർ 7 വരെ “സേവാസമർപ്പൺ അഭിയാൻ’’ എന്ന പേരിൽ രാജ്യമൊട്ടാകെയുള്ള ബിജെപി പ്രവർത്തകർ വിവിധ സേവന-സമ്പർക്ക പരിപാടികളാണ് നടത്തുന്നത്.
ഗാന്ധി ചിന്തകൾ കർമ്മപഥത്തിലെത്തിച്ചു
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ആശയങ്ങളാണ് മോദി നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് നൽകിയതിലൂടെ ഇടനിലക്കാരില്ലാതെ നേരിട്ട് സഹായം ഓരോരുത്തരിലുമെത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഗാന്ധിജി വിഭാവനം ചെയ്തിരുന്ന സ്വച്ഛ് ഭാരത് പദ്ധതിയിലൂടെയാണ് മോദി സർക്കാരിന്റെ തുടക്കം എന്നതോർക്കുക.
ശുചിത്വം കൊണ്ടുവരിക മാത്രമായിരുന്നില്ല ശുചിത്വ ബോധം വളർത്താനും അതിലൂടെ സാധ്യമായി. അതിപ്പോൾ ലോകാരോഗ്യ സംഘടനപോലും എടുത്തുപറയുന്നുണ്ട്. എല്ലാവർക്കും ശൗചാലയങ്ങൾ എന്ന പദ്ധതിയും മോദിയുടെ ചിന്തയായിരുന്നില്ല മറിച്ച് ഗാന്ധിജി വിഭാവനം ചെയ്തതായിരുന്നു. പിന്നാലെ എല്ലാവർക്കും ഭവനം എന്ന വലിയ പദ്ധതിയും; പാവപ്പെട്ടവർക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ രണ്ടു കോടിയിലേറെ വീടുകൾ നിർമ്മിച്ചു നൽകി.
ഉജ്വൽ യോജനയിലൂടെ ഭാരതത്തിലെ അമ്മമാരുടെ ചിരകാല സ്വപ്നമാണ് സാക്ഷാൽക്കരിച്ചത്; ഓരോ പാവപ്പെട്ട കുടുംബത്തിനും സൗജന്യ എൽപിജി കണക്ഷൻ അനുവദിച്ചു. ഖാദി ഉത്പന്നങ്ങൾക്ക് ഇത്രയും പ്രാധാന്യം നൽകിയ മറ്റൊരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടില്ല. ക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന സർക്കാരാണ് ഭരിക്കുന്നത്. നമാമി ഗംഗ പോലുള്ള പദ്ധതികൾ രാജ്യത്തിന് പുതിയ അനുഭവമായി. അതിന്റെ അനുകിരണങ്ങൾ ഇന്നിപ്പോൾ രാജ്യമെമ്പാടും കാണുന്നുണ്ടല്ലോ.
ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ
ഗുജറാത്ത് വലിയ പ്രതിസന്ധിയെ നേരിടുന്ന വേളയിലാണ്, ഭൂകമ്പത്തിന് ശേഷം നരേന്ദ്ര മോദി അവിടെ മുഖ്യമന്ത്രിയായി എത്തുന്നത്. ഭൂകമ്പ ബാധിത സംസ്ഥാനത്തെ രക്ഷിക്കാൻ മാത്രമല്ല ഒരു നവ ഗുജറാത്തിന്റെ നിർമിതി കൂടിയാണ് അന്ന് അദ്ദേഹം വിഭാവനം ചെയ്തത്.
ഭീകരവാദത്തിന്റെ പിടിയിലായ കാശ്മീർ, വികസനമെത്താത്ത വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഭീകരവാദ ആക്രമണങ്ങൾ, അഴിമതിയിൽ മുങ്ങിയ ഭരണ വ്യവസ്ഥ, രാജ്യത്തിന്റെ പ്രതിരോധം പോലും പാടെ അവഗണിക്കപ്പെട്ട അവസ്ഥ. എന്നാൽ അനുഛേദം 370 റദ്ദാക്കപ്പെട്ടതോടെ ഇന്ത്യയിലെ മറ്റ് ഏത് പ്രദേശത്തെയും പോലെ കാശ്മീരിലും വലിയ മാറ്റങ്ങളുണ്ടായി.
വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളെ ചേർത്തു നിർത്താനും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയിൽവേ ലൈൻ മുഖേന ബന്ധിപ്പിക്കാനും കേന്ദ്രസർക്കാരിന് സാധിച്ചു. ബംഗ്ലാദേശിലേക്കും മ്യാൻമാറിലേക്കും അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചതും സമാധാന ഉടമ്പടികളിലൂടെ വികസനം വളർത്തുന്ന സമീപനം കൈക്കൊണ്ടതും വലിയ മാറ്റമാണ് ഈ സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചത്.
ടൂറിസവും കൃഷിയും ഉൾപ്പെടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പദ്ധതികൾ കൊണ്ടുവരാൻ സാധിച്ചു. ഈ വർഷത്തെ ടോക്കിയോ ഒളിംപിക്സിൽ ആ സംസ്ഥാനങ്ങളിൽ നിന്നുള്ള 8 അത്ലറ്റുകൾ ഇന്ത്യയെ പ്രതിനിധീകരിച്ചുവെന്നത് തന്നെ മോദി നടപ്പാക്കുന്ന ദേശീയോദ്ഗ്രഥനത്തിന്റെ തെളിവാണ്. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവാദത്തിന് അതിർത്തി കടന്ന് ശക്തമായ തിരിച്ചടി നൽകാൻ മോദി സർക്കാർ തയ്യാറായതും നമ്മുടെ പ്രതിരോധ രംഗത്തെ വലിയ നേട്ടമായി കണക്കാക്കേണ്ടതുണ്ട്.
ഇച്ഛാശക്തിയുടെ വിജയം
നോട്ട് നിരോധനത്തിന്റെ സമയത്ത് ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം മോദി മുന്നോട്ട് വെച്ചപ്പോൾ പലരും അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന രാജ്യമായി മോദിയുടെ ഇന്ത്യ മാറി.
സദ്ഭരണത്തിന്റെ 20 വർഷങ്ങൾ
06:09 AM Oct 07, 2021 | Deepika.com