ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷനാണ് ഹണ്ടര്‍ കമ്മീഷന്. സ്കോട്ലന്റിലെ സോളിസിറ്റര്‍ ജനറലായിരുന്ന വില്യം ഹണ്ടര്‍ പ്രഭുവായിരുന്നു കമ്മീഷന്റെ അധ്യക്ഷന്‍. ഡല്‍ഹി, അഹമ്മദാബാദ്, ലാഹോര്‍, ബോംബെ എന്നിവിടങ്ങളില്‍നിന്നെല്ലാം കമ്മീഷന് ആളുകളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.
നവംബര്‍ 19ന് ജനറല്ഡയര് കമ്മീഷനു മുന്നില്‍ ഹാജരായി. ജാലിയന്‍ വാലാബാഗില്‍ ജനക്കൂട്ടം ഒത്തു കൂടിയിട്ടുണ്ടെങ്കില്‍ അവിടെ വെടിവെപ്പു നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ പോയതെന്നായിരുന്നു ഡയറിന്റെ മൊഴി. ജനക്കൂട്ടത്തിന്റെ അപഹാസ്യകരമായ പെരുമാറ്റവും തന്നെ വെടിവെയ്ക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഡയര്‍ പറഞ്ഞു.
ഡയറുടെ വിസ്താരത്തിനുശേഷം അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കമ്മീഷനില്‍ ഡയറിനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും തമ്മില്‍ വിഭാഗീയത പ്രകടമായി. അതുകൊണ്ട് കമ്മീഷനിലെ ഇന്ത്യാക്കാരായ അംഗങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവെപ്പു തുടരാന്‍ നിര്‍ദ്ദേശിച്ച ഡയര്‍ കടുത്ത അപരാധമാണ് ചെയ്തതെന്നും ഇവര്‍ കണ്ടെത്തി. കലാപകാരികളെ തുരത്താന്‍ വേണ്ടിയാണ് ഡയര്‍ ഈ നടപടിക്കു മുതിര്‍ന്നതെന്നായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങളുടെ വാദം.
ഹണ്ടര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍
* വെടിവെപ്പിനു മുമ്പായി ഡയര്‍ യാതൊരു വിധ മുന്നറിയിപ്പും നല്‍കിയിരുന്നില്ല. *ജനക്കൂട്ടം ഭയചകിതരായി ഓടിയെങ്കിലും ഡയര്‍ വെടിവെപ്പു നിർത്തിയില്ല *ഡയര്‍ തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് ജാലിയന്‍വാലാബാഗില്‍ ചെയ്തത് *ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കാനുള്ള യാതൊരു വിധ ഗൂഢാലോചനയും പഞ്ചാബില്‍ നടന്നിട്ടില്ല
കൂടാതെ ഇന്ത്യക്കാരായ അംഗങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി
*നിരപരാധികളായ കുട്ടികളും സ്ത്രീകളും, പ്രായംചെയന്നവരും എല്ലാം ഉണ്ടായിരുന്നു ജാലിയന്‍വാലാബാഗില്‍ *മുറിവേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഡയര്‍ തയ്യാറായില്ല *ഡയറുടെ നടപടി തികച്ചും മനുഷ്യത്വരഹിതമായിരുന്നു.
എന്നാല്‍ ജനറല്‍ ഡയര്‍ക്കെതിരേ യാതൊരുവിധ ശിക്ഷാ നടപടികളും കമ്മീഷന് ശിപാര്‍ശ ചെയ്തിരുന്നില്ല. ഡയര്‍ കുറ്റക്കാരനാണെന്നു നിസംശയം കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ സൈനിക സേവനങ്ങളില്‍ നിന്നും തിരിച്ചുവിളിച്ചു.
ഹണ്ടർ കമ്മീഷൻ
11:14 PM Oct 06, 2021 | Deepika.com