ജാലിയൻവാലാബാഗിനു ശേഷം ജനറൽ ഡയർ തന്റെ മേലധികാരിക്ക് സംഭവത്തെക്കുറിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചു.
അമൃത്സറിൽ ആക്രമണത്തിനായി തയാറെടുത്ത ഒരു കൂട്ടം വിപ്ലവകാരികൾക്കെതിരേയാണ് വെടിയുതിർത്തതെന്നാണ് ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ജനറൽ ഡയറിന്റെ പ്രവൃത്തി ശരിയാണെന്നായിരുന്നു പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറുടെയും റിപ്പോർട്ട്. പഞ്ചാബിലെ മറ്റിടങ്ങളിൽകൂടി ഇതേ പട്ടാളനിയമം വേണമെന്നുകൂടി ആവശ്യപ്പെടുകയും അത് അന്നത്തെ വൈസ്രോയി ചെംസ്ഫോർഡ് അംഗീകരിക്കുകയും ചെയ്തു.
എന്നാൽ നിരായുധരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തെ ഒരു പ്രകോപനവുമില്ലാതെ വെടിവച്ച ജനറൽ ഡയറിന്റെ പ്രവൃത്തിയെ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് വിമർശിച്ചു. ഡയറിനെതിരേ പ്രമേയവും പാസ്സാക്കി.
കൂട്ടക്കൊലയുടെ അലയൊലികൾ ഇന്ത്യയിലും കാര്യമായി തന്നെയുണ്ടായിരുന്നു.സംഭവത്തിനെതിരെ ഒരു പ്രതിഷേധസമരം സംഘടിപ്പിക്കാനാണ് രവീന്ദ്രനാഥ ടാഗോർ ആദ്യം തയാറെടുത്തത്. എന്നാൽ അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത് വ്യത്യസ്തമായൊരു രീതിയിലായിരുന്നു.
ബ്രിട്ടൻ അടുത്തിടെ അദ്ദേഹത്തിന് സമ്മാനിച്ച സർ സ്ഥാനം അദ്ദേഹം ബ്രിട്ടനു തിരികെ നൽകി. എന്റെ രാജ്യത്തെ ജനങ്ങളോടൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹം ചെംസ്ഫോർഡ് പ്രഭുവിനെഴുതിയ കത്തിൽ പറഞ്ഞത്.
ജാലിയൻവാലാബാഗിനു ശേഷം
11:55 PM Oct 05, 2021 | Deepika.com