ഇന്ത്യയിൽ കോളജുകൾ തുറക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്പോൾ, കോവിഡ് പ്രതിസന്ധിയെത്തുടർന്നു ചൈനയിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥികൾ എന്നു തിരിച്ചുപോകാനാകുമെന്നറിയാതെ അങ്കലാപ്പിലാണ്. നാട്ടിലെത്തിയ ഒരാൾക്കും ഇതുവരെ പഠനത്തിനായി ചൈനയിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശത്തുണ്ടാകുന്ന ചെറിയ സംഘർഷം പോലും ഇവർ ആശങ്കയോടെയാണു കാണുന്നത്.
യൂണിവേഴ്സിറ്റികളിൽ ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. വിദ്യാർഥികളും യൂണിവേഴ്സിറ്റിയും അധ്യാപകരും തമ്മിൽ നല്ല ബന്ധം തുടരുന്നുണ്ട്. എന്ന് തിരിച്ചു പോകാൻ സാധിക്കുമെന്ന ആശങ്ക ഈ വിദ്യാർഥികളെ മാത്രമല്ല, ഇവരുടെ മാതാപിതാക്കളെയും ബാധിച്ചിരിക്കുന്നു. ഏതായാലും ചൈനയിൽനിന്നുള്ള അറിയിപ്പ് പ്രകാരം ആറുമാസം കൂടി കഴിഞ്ഞു മാത്രമേ വിദ്യാർഥികൾക്ക് ഇവിടെനിന്നും അങ്ങോട്ടു പറക്കാൻ സാധിക്കൂ.
2020 ജനുവരിയിലാണ് ഇവർ നാട്ടിലെത്തിയത്. പ്രാക്ടിക്കൽ ക്ലാസും ഇന്റേണ്‍ഷിപ്പും ചെയ്താലേ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകൂവെന്നതിനാൽ എത്രയും വേഗം സർവകലാശാലകളിലേക്ക് മടങ്ങിപ്പോകാൻ സാഹചര്യമുണ്ടാക്കണമെന്ന ആവശ്യവും വിദ്യാർഥികൾ മുന്നോട്ടുവെയ്ക്കുന്നു.
പ്രാക്ടിക്കൽ പരിശീലനം ഇന്ത്യയിൽ ഈ വിദ്യാർഥികൾക്കു ലഭിക്കുന്നില്ല. നാലും അഞ്ചും വർഷങ്ങളായ മെഡിക്കൽ വിദ്യാർഥികൾക്കു മുഴുവൻസമയ പ്രാക്ടിക്കൽ പരിശീലനം ലഭിക്കേണ്ട സമയമാണ്. ഇന്ത്യയിലെ ആരോഗ്യമന്ത്രാലയവും വിദേശമന്ത്രാലയവും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ പഠിച്ച വിദ്യാർഥികൾ സൗജന്യമായി ഇവിടെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുവെന്നു മാത്രമല്ല അവർക്കു സർക്കാർ പ്രതിഫലവും നല്‍കുന്നുണ്ട്. എന്നാൽ വിദേശത്ത് പഠിച്ചവർ ഇന്റേണ്‍ഷിപ്പിന് 1,20,000 രൂപ വാർഷികഫീസ് നൽകണമെന്ന സംസ്ഥാനത്തിന്റെ തീരുമാനം വിദ്യാർഥികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. കൂടാതെ വിദേശത്തു പഠിച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടു വരുന്ന കുട്ടികൾ ഇന്ത്യയിൽ ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതില്ലെന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗണ്‍സിൽ അട്ടിമറിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.
കേരളത്തിൽ മാത്രമാണ് ഇന്റേണ്‍ഷിപ്പ് അധികമായി ചെയ്യേണ്ടിവരുന്നത്. അതും ഫീസ് അങ്ങോട്ടുകൊടുത്തു കൊണ്ട്. ചൈനയിലും മറ്റു വിദേശനാടുകളിലും പഠിച്ചിറങ്ങുന്ന വിദ്യാർഥികളോടു കേരളം ചിറ്റമ്മനയം സ്വീകരിക്കുന്നുണ്ടെന്നാണ് പൊതുവേയുള്ള പരാതി.
ചൈനയിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഇന്റേണ്‍ഷിപ്പും അവരുടെ രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും കേരളസർക്കാരും മെഡിക്കൽ വിഭാഗവും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. രജിസ്ട്രേഷനായി കുട്ടികളെ നടത്തിക്കുന്ന പരിപാടി ഇപ്പോഴും തുടരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
പേരന്റ്സ് അസോസിയേഷൻ
കോവിഡ് വന്നതു വിദ്യാർഥികളുടെ തെറ്റാണോ എന്നാണു മാതാപിതാക്കൾ ചോദിക്കുന്നത്. ഇത്രയും ഫീസ് കൊടുത്തു ചൈനയിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പ്രാക്ടിക്കൽ ക്ലാസ് നൽകാത്തതു മൂലം ഒരു വർഷമാണ് നഷ്ടപ്പെടുന്നത്. ഈ വിഷയം കേന്ദ്രത്തിന്റെയും കേരളസർക്കാരിന്റെയും മുന്നിലെത്തിക്കാനും പ്രശ്നപരിഹാരങ്ങൾക്കുമായി രക്ഷിതാക്കൾ ചേർന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്കു രൂപം നൽകിയിട്ടുണ്ട്.
വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ കേരളത്തിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്നും അവരോടുള്ള വേർതിരിവ് അവസാനിപ്പിക്കണമെന്നുമാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷന്റെ ആവശ്യം. തിരിച്ചുപോകുന്നതുവരെ നാട്ടിൽ ലാബ്, ക്ലിനിക്കൽ പരിശീലനത്തിനു സൗകര്യമൊരുക്കാൻ സർക്കാർ ഇടപെടണം.
മെഡിക്കൽ പഠനം പൂർത്തിയാക്കി തിരികെയെത്തുന്നവർ നേരിടുന്ന കടുത്ത വിവേചനത്തിനും അവസാനമുണ്ടാകണം. വിദേശത്ത് ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയവർ ഇന്ത്യയിൽ അതു വീണ്ടും ചെയ്യേണ്ടതില്ലെന്ന ദേശീയ മെഡിക്കൽ കൗണ്‍സിലിന്റെ ഉത്തരവ് കേരളത്തിൽ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗണ്‍സിലും നടപ്പാക്കണം.
കേന്ദ്രസർക്കാരിന്റെ മുന്നിൽ ഈ വിഷയം അവതരിപ്പിച്ചു വിദ്യാർഥികളെ സഹായിക്കാൻ കേരള സർക്കാർ എന്തുകൊണ്ടു വൈകുന്നുവെന്നാണ് അസോസിയേഷന്റെ ചോദ്യം. കേന്ദ്രം ഇടപെട്ടാൽ മാത്രമേ കുട്ടികൾക്കു ചൈനയിലേക്കു പോകാൻ സാധിക്കൂവെന്നാണ് ഇപ്പോഴത്തെ അവസ്ഥ.
എന്തുകൊണ്ട് ചൈന?
ഇന്ത്യൻ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ചൈനയെ എല്ലാംകൊണ്ടും സുരക്ഷിതസ്ഥലമായിട്ടാണ് കാണുന്നത്. മെഡിക്കൽ യൂണിവേഴ്സിറ്റികൾ ധാരാളമുള്ള നാടാണ് ചൈന. ഇന്ത്യയിലെ പോലെ മെഡിക്കൽ കോളജുകളല്ല പകരം യൂണിവേഴ്സിറ്റികളാണ്. 200 ഓളം യൂണിവേഴ്സിറ്റികളുണ്ടെങ്കിലും അറിയപ്പെടുന്ന 45 യൂണിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
അവരുടെ കോഴ്സ് പാഠ്യപദ്ധതി ഇംഗ്ലീഷിലാണ്. ഫീസും ഇന്ത്യൻ വിദ്യാർഥികൾക്കു താങ്ങാൻ സാധിക്കുന്നതാണ്. മിക്ക സർവകലാശാലകളിലും അധ്യാപകർ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിന്നുള്ളവരാണ്.എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ലഭിക്കും. ആളുകൾ ദയയുള്ളവരും സ്വാഗതം ചെയ്യുന്നവരുമാണ്.
യൂണിവേഴ്സിറ്റികളിൽനിന്ന് അധ്യാപകരും മറ്റു വിദ്യാർഥികളും അവരുമായി ബന്ധപ്പെടുന്നുണ്ട്. തിരിച്ചു പോകാനുള്ള അവസരത്തിനായിട്ടാണ് അവർ കാത്തിരിക്കുന്നത്. സ്കോളർഷിപ്പിന്റെ കാര്യത്തിൽ പോലും യൂണിവേഴ്സിറ്റികൾ കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
ചൈനീസ് യൂണിവേഴ്സിറ്റികൾ കോവിഡ് കാലത്ത് കുട്ടികളുടെ പഠനകാര്യത്തിൽ ചെയ്യാവുന്ന സഹായമെല്ലാം ചെയ്തു വരുന്നുണ്ടെന്നും വിദ്യാർഥികളും മാതാപിതാക്കളും സമ്മതിക്കുന്നു. നല്ല നിലവാരമുള്ള വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്നു വിദ്യാർഥികൾ വ്യക്തമാക്കുന്നു.
25,000 വിദ്യാർഥികൾ
വിവിധ രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷത്തിലധികം വിദേശികൾ ചൈനയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽനിന്നുള്ള 25,000 പേരിൽ 21,000 പേരും എംബിബിഎസ് പഠിക്കാൻ പോയവരാണ്.
അതിൽ കേരളത്തിൽനിന്നു മാത്രം അയ്യായിരം പേരാണുള്ളത്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും യുകെയിലെയും മെഡിക്കൽ യൂണിവേഴ്സിറ്റികളെയും കോളജുകളെയും അപേക്ഷിച്ചു ചൈനയിൽ വിദ്യാർഥികൾക്കു പഠനച്ചെലവ് കുറവാണ്.
ഇന്ത്യയിൽ മെരിറ്റിൽ കിട്ടില്ലെങ്കിൽ ഭീമമായ തുക മുടക്കിവേണം മെഡിക്കൽ വിദ്യാഭ്യാസം നടത്തേണ്ടത്. ഇന്ത്യയിൽ അത്രമാത്രം സീറ്റുകളുമില്ല. നീറ്റ് പരീക്ഷ പാസായാലും ഇന്ത്യയിൽ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം കുറവാണ്. ഫീസിനത്തിൽ 16 ലക്ഷം രൂപയുണ്ടെങ്കിൽ ചൈനയിൽപഠിക്കാൻ അവസരമുണ്ട്.
ഇവിടെ ഗവ. മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ 40 ലക്ഷത്തിനു മുകളിൽ ചെലവിൽ ഡോക്ടറാകേണ്ട സ്ഥിതിയാണു മലയാളികൾ നേരിടുന്നത്. അതുകൊണ്ടു ചൈനയെ ആശ്രയിക്കാനാണു മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ നോക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസത്തിനു പോകുന്ന ഭൂരിപക്ഷം വിദ്യാർഥികളും ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ്. കോഴ്സ് തീരുന്ന മുറയ്ക്ക് തിരിച്ചടയ്ക്കാം എന്ന വിശ്വാസത്തിൽ ബാങ്ക് വായ്പയും കടവുമെടുത്താണ് വിദ്യാർഥികൾ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.
അതുകൊണ്ടുതന്നെ ചൈനയിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
ജോണ്സണ് വേങ്ങത്തടം
ചൈനയിൽ പഠിക്കുന്നവരും നമ്മുടെ മക്കളാണ്
11:33 PM Oct 04, 2021 | Deepika.com