റൗലറ്റ് ആക്ടിനെതിരേയുള്ള പ്രക്ഷോഭങ്ങൾ ഏറെ തീവ്രമായിരുന്നതു പഞ്ചാബിൽ ആയിരുന്നു. കാരണം പഞ്ചാബിൽ നിന്നു ധാരാളംപേർ ബ്രിട്ടീഷുകാരുടെ നിർദേശമനുസരിച്ച് ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു.
പഞ്ചാബിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധിജിയെയും മറ്റു പ്രാദേശിക നേതാക്കളെയും പകുതിവഴിക്ക് ബ്രിട്ടീഷ് സൈന്യം തടഞ്ഞു. ഇതും ജനങ്ങളെ പ്രകോപിതരാക്കി. ഈ പ്രക്ഷോഭങ്ങൾക്കിടയിലാണ് രാജ്യത്തെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊല നടന്നത്.
919 ഏപ്രിൽ 13 ന് വലിയൊരു ജനക്കൂട്ടം പ്രതിഷേധത്തിനായി അമൃതസറിലെ ജാലിയൻവാലാബാഗിൽ തടിച്ചു കൂടി.ഡോ. സത്യപാൽ, ഡോ. കിച്ചലു എന്നീ ദേശീയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു ഈ ആൾക്കൂട്ടം. സമാധാനപരമായിട്ടായിരുന്നു പ്രതിഷേധം. പക്ഷേ, ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിംഗുകളും നിരോധിച്ചു.
ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരേ വെടിവെയ്ക്കാൻ ഡയർ പട്ടാളക്കാരോട് ഉത്തരവിട്ടു. ഏതാണ്ട് 10 മിനിറ്റോളം വെടിവയ്പു തുടർന്നു.
വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. യഥാർഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.
ജാലിയൻവാലാബാഗ്
11:29 PM Oct 04, 2021 | Deepika.com