ഇന്ത്യന്‍ ദേശീയവാദിയും പണ്ഡിതനും കവിയും യോഗിയുമായിരുന്നു അരബിന്ദോ ഘോഷ്. 1872 ഓഗസ്റ്റ് 15 നാണ് ഡോ കെ.സി. ഘോഷിന്റെയും സ്വര്‍ണലത ദേവിയുടെയും മകനായി അരബിന്ദോ ജനിക്കുന്നത്.
അരബിന്ദോയ്ക്ക് അഞ്ചു വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പഠനത്തിനായി അയക്കുന്നത്. 1890ല്‍ ഇന്ത്യന്‍ സിവിൽ സര്‍വീസ് പരിശീലനത്തിനായി സ്കോളര്‍ഷിപ്പോടെ അരബിന്ദോ കേംബ്രിഡ്ജിലെ കിംഗ്സ് കോളജില്‍ പ്രവേശനം നേടി. ഐസിഎസ് വിജയിച്ചുവെങ്കിലും അശ്വാഭ്യാസ പരീക്ഷയില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഐസിഎസിന് അയോഗ്യനായി.
1893 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ബറോഡയിലെ ഗെയ്കവാദ് മഹാരാജ സയജി റാവുവിന്റെ സെക്രട്ടേറിയേറ്റിൽ ജോലി ചെയ്യുകയും മഹാരാജാസ് കലാലയത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പ്രഫസറാകുകയും ചെയ്തു. ഈ കാലത്ത് കാളിദാസന്, ഭര്‍തൃഹരി തുടങ്ങിയവരുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. കൂടാതെ ദേശീയതയെക്കുറിച്ച് ലേഖനങ്ങള്‍ എഴുതി.
1901 ല്‍ അദ്ദേഹം മൃണാളിനി ദേവിയെ വിവാഹം കഴിച്ചു. ബംഗാള്‍ വിഭജനകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ബദലായി ദേശീയ വിദ്യാഭ്യാസ സമിതി കോല്‍ക്കത്തയില്‍ ആരംഭിച്ചപ്പോള്‍ അതിന്റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. ഇതേ കാലത്തു തന്നെയായിരുന്നു അദ്ദേഹം ബന്ദേമാതരം പത്രത്തിന്റെ പത്രാധിപരായിരുന്നതും.1907 ല്‍ അദ്ദേഹത്തിനും പത്രത്തിനുമെതിരേ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയെങ്കിലും ആ കേസ് നിലനിന്നില്ല.
1908 ലെ ആലിപ്പൂര്‍ ബോംബ് കേസിലെ ഒന്നാം പ്രതിയായി കുറ്റം ചുമത്തിയെങ്കിലും 1908 ല്‍ കുറ്റവിമുക്തനായി. തുടര്‍ന്ന് ആത്മീയതയിലേക്ക് ജീവിതം വഴിമാറി. അമ്മ എന്ന പേരില്‍ പ്രസിദ്ധയായ മീര റിച്ചാര്‍ഡ് എന്ന ഫ്രഞ്ചുകാരി അരബിന്ദോയുടെ ശിഷ്യത്വം സ്വീകരിക്കുകയും പോണ്ടിച്ചേരിയില്‍ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. 1950 നവംബര്‍ 24 ന് അദ്ദേഹം അന്തരിച്ചു.
അരബിന്ദോ ഘോഷ്
11:21 PM Oct 03, 2021 | Deepika.com