കെ. കബീർ മാസ്റ്റർ
മഹാത്മാഗാന്ധിയെയാണ് ഇന്ത്യയുടെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രതീകമായി നാം കാണുന്നത്. ഓരോ ഗ്രാമവും മുഴുവൻ അധികാരങ്ങളുമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ബലവാനു ലഭിക്കുന്നത്ര സൗകര്യം ദുർബലനും ലഭിക്കണം എന്നുള്ളതാണ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ സങ്കൽപമെന്നു ഗാന്ധിജി പറഞ്ഞു.
വികസന ബ്ലോക്കുകൾ
1951 ൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിക്കുകയും ഗ്രാമതലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി സാമൂഹ്യ വികസന എൻഇഎസ് ബ്ലോക്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷമായ 1956ൽ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിന് പാർലമെന്റ് സമ്മേളിക്കുകയും പദ്ധതി പ്രവർത്തനങ്ങളുടെ ജയപരാജയങ്ങൾ വിശദമായി ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്തു.
പദ്ധതി പണത്തിന്റെ 50% മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും, അതിൽ തന്നെ 20% മാത്രമേ പ്രയോജനപ്രദമായുള്ളുവെന്നും വിലയിരുത്തപ്പെട്ടു. ജനപങ്കാളിത്തമില്ലായ്മയാണിതിനു കാരണമെന്നും ബോധ്യപ്പെട്ടു.
ആയതിന്റെ വെളിച്ചത്തിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-61) സമീപനരേഖയിൽ വികസന പ്രവർത്തനങ്ങൾ ഗ്രാമതലത്തിൽ നടപ്പിലാക്കുന്നതിനു ജനങ്ങളുടെ പങ്കാളിത്തം ഉളവാക്കേണ്ടതിന്റെയും ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുന്നതിന്റെയും ആവശ്യകത പരാമർശിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രാഷ്ട്രശിൽപിയായ ജവഹർലാൽ നെഹ്റു 1957 ജനുവരിയിൽ ബൽവന്ത്റായി മേത്ത അധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചത്. 1959ൽ ബൽവന്ത്റായി മേത്ത കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമതലങ്ങളിലും ബ്ലോക്ക് തലങ്ങളിലും ജില്ലാ തലങ്ങളിലുമായി ത്രിതലപഞ്ചായത്തുകൾ രൂപീകരിക്കാനായിരുന്നു ശുപാർശ.
രാജീവ്ഗാന്ധി
ഗ്രാമപഞ്ചായത്തുകളിലേക്ക് നേരിട്ടു ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികളിൽനിന്നു തെരഞ്ഞെടുക്കുന്നതിനും, ജില്ലാപഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എംഎൽഎമാരും എംപിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനുമായിരുന്നു ബൽവന്ത്റായി മേത്ത കമ്മിറ്റിയുടെ ശിപാർശ.
ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനത്തിലെ നാമ്പൂർ ഗ്രാമത്തിൽ പഞ്ചായത്ത് രൂപീകരിച്ചുകൊണ്ട് 1959 ഒക്ടോബർ രണ്ടിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്രാജ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. “ആസൂത്രണത്തിന്റെയും വികസന പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന്റെയും ഉത്തരവാദിത്തം ജനങ്ങളിൽ നിക്ഷിപ്തമാക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. ആയതിനാൽ വിശ്വാസത്തോടെയും ധൈര്യത്തോടെയും ചുമതലകൾ ഏറ്റെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”. എന്ന് ഉദ്ഘാടനപ്രസംഗത്തിൽ നെഹ്റു പറഞ്ഞു.
1960കളോടെ മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്തിരാജ് നിയമം രൂപീകരിക്കപ്പെടുകയും പഞ്ചായത്തുകൾ നിലവിൽ വരുകയും ചെയ്തു. എന്നാൽ അധികാരങ്ങളും ധനാഗമമാർഗങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം കേന്ദ്ര-സംസ്ഥാന വർക്കുകളുടെ ലൈൻ ഡിപ്പാർട്ട്മെന്റുകൾ ശക്തിപ്പെട്ട് ഫീൽഡ് തലം വരെ ഉദ്യോഗസ്ഥർ വരികയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥ മേധാവിത്വംകൊണ്ട് 1969 ആയപ്പോഴേക്കും ഗ്രാമപഞ്ചായത്ത് സംവിധാനം നിഷ്പ്രഭമായി.
നഗരപാലികാ നിയമം
പിന്നീട് രാജീവ്ഗാന്ധിയുടെ കാലഘട്ടത്തിലാണ് ചരിത്രപരമായ തുടക്കം കുറിക്കുന്നത്. “ദില്ലിയിലും മറ്റുസംസ്ഥാന തലസ്ഥാനങ്ങളിലും ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ പഞ്ചായത്ത് തലങ്ങളിൽ ജനാധിപത്യം ശക്തിപ്പെടണം” എന്നതായിരുന്നു രാജീവ്ഗാന്ധിയുടെ കാഴ്ചപ്പാട്. അദ്ദേഹം 1986 ൽ ആറു ദിവസം ഹൈദരാബാദിലുള്ള National Institute of Rural Development (NIRD) ൽ താമസിച്ച് വിവിധ തലത്തിലുള്ള വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകളും പഠനവും നടത്തി.
ജനങ്ങൾക്ക് അധികാരം, സമാന്തര ജനകീയ സംഘടന, ജനകീയ ജനാധിപത്യം, പ്രതികരണാത്മക ഭരണം, എന്നീ അടിസ്ഥാനതത്വങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പഞ്ചായത്തിരാജ് ബില്ലിന്റെ നക്കൽ തയാറാക്കിയത്. 1989 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിതന്നെ 63,64-ാം ഭരണഘടനാ ഭേദഗതിയായി പഞ്ചായത്ത് രാജ് നഗരപാലികാ ബിൽ അവതരിപ്പിച്ചു. ലോകസഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ നാലു വോട്ടുകൾക്ക് ബിൽ പരാജയപ്പട്ടു.
രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷം 1991 ൽ അധികാരത്തിൽ വന്ന പി.വി. നരസിംഹറാവു സർക്കാർ പഞ്ചായത്തിരാജ് ബിൽ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്കു വിടുകയും ചെറിയ ഭേദഗതികളോടെ 1992 ഡിസംബറിൽ 73ാം, 74-ാം ഭരണഘടനാ ഭേദഗതിയായി പാർലമെന്റ് പഞ്ചായത്ത്രാജ് നഗരപാലികനിയമം പാസാക്കുകയും ചെയ്തു. 1993 ൽ മാർച്ച് മാസത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പഞ്ചായത്തിരാജ് ബിൽ പാസാക്കി.
പഞ്ചായത്തിരാജും വനിതാ മുന്നേറ്റവും
ഭരണഘടനയുടെ അനുഛേദം 243(ഉ)3 പ്രകാരം വനിതകൾക്ക് 33% ശതമാനം സീറ്റ് സംവരണവും 243(ഉ)3 പ്രകാരം അധ്യക്ഷപദവികളിൽ സ്ത്രീകൾക്കു മൂന്നിലൊന്ന് സംവരണവും നൽകി പതിനായിരക്കണക്കിന് സഹോദരിമാരെ അടുക്കളയിൽനിന്നും അധികാരക്കസേരയിലേക്ക് കൊണ്ടുവന്ന രാജ്യത്തെ ഏറ്റവും വലിയ നിശബ്ദ സാമൂഹികവിപ്ലവവും സ്ത്രീമുന്നേറ്റ ചുവടുവയ്പും കൂടിയായിരുന്നു രാജീവ് ഗാന്ധി കൊണ്ടു വന്ന പഞ്ചായത്ത്രാജ് സംവിധാനം. ഡോ. മൻമോഹൻസിംഗ് സർക്കാർ 2010 ൽ 50 ശതമാനമാക്കി വനിതാ സംവരണം വീണ്ടും വർധിപ്പിച്ചു.
കേരളത്തിൽ
കേരളത്തിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കിയത്. അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി സി.ടി. അഹമ്മദാലി അവതരിപ്പിച്ച ബിൽ നീണ്ട ചർച്ചകൾക്കു ശേഷമാണ് 1994 ഏപ്രിൽ 23ന് നിയമസഭ പാസാക്കിയത്.
1994 ഫെബ്രുവരി 23ന് മുഖ്യമന്ത്രി കെ. കരുണാകരൻ അന്നത്തെ ജില്ലാ കൗണ്സിലുകൾ പിരിച്ചുവിട്ടു. 1995ൽ നടന്ന പുതിയ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജനപ്രതിനിധികൾ ഒക്ടോബർ രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി 29 വകുപ്പുകളുടെ അധികാരം പഞ്ചായത്തുകൾക്ക് കൈമാറി. പ്രത്യേക ധനകാര്യ ഉത്തരവിലൂടെ 220 കോടി രൂപയും ബജറ്റിനു മുന്പെ ഇടക്കാല ഗ്രാന്റായി നൽകുകയും ചെയ്തു. അന്നുമുതൽ സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം പ്രത്യേകം രേഖപ്പെടുത്തിത്തുടങ്ങി.
ജനകീയാസൂത്രണം
കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ 175ാം വകുപ്പ് പ്രകാരമാണ് പിന്നീട് 1996ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണം എന്ന പേരിൽ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണവും നിർവഹണവും ഒരു മാസ് കാന്പയിനായി കേരളത്തിൽ നടപ്പാക്കിയത്.
ഇന്നത്തെ ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കുകയാണ്. സത്യത്തിൽ ജനകീയാസൂത്രണത്തിന്റെയല്ല അധികാര വികേന്ദ്രീകരണത്തിന്റെ രജതജൂബിലിയാണ് ആഘോഷിക്കേണ്ടത്.
1996നു ശേഷം ഇടതുപക്ഷ സർക്കാർ ഭരിച്ച 15 വർഷക്കാലം മാത്രമേ ജനകീയാസൂത്രണ പരിപാടി ഉണ്ടായിട്ടുള്ളൂ. യുഡിഎഫ് സർക്കാരിന്റെ 10 വർഷക്കാലം കേരളവികസന പദ്ധതി എന്നപേരിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും പരിപാടികളും നടപ്പിലാക്കിയത്.
സർക്കാർ നേരിട്ടു ചെലവഴിക്കുന്ന 60 ശതമാനം ഫണ്ടിനേക്കാൾ കൂടുതൽ ഫലപ്രദമായി ഒരുപക്ഷേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 40 ശതമാനം ഫണ്ട് വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും തത്വദീക്ഷയില്ലാതെ അടിക്കടി പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയായ നമ്മുടെ പ്രാദേശിക സർക്കാരുകൾ ഉദ്യോഗസ്ഥകേന്ദ്രീകൃതമാകാതിരിക്കാനുള്ള ജാഗ്രതകൂടി ഉണ്ടാവേണ്ടതുണ്ട്്.
(ലേഖകൻ എടപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും KILAയുടെ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്.)
അധികാര വികേന്ദ്രീകരണം: കാൽ നൂറ്റാണ്ടിന്റെ കഥ
10:39 PM Sep 21, 2021 | Deepika.com