ഇന്ന് വിശ്വകർമദിനം. കേരളത്തിൽ വിശ്വകർമദിനം അവകാശദിനമായിക്കൂടിയാണ് ആചരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ തുടരുന്ന ഇക്കാലത്ത് കടുത്ത നിയന്ത്രണങ്ങളോടെയാണ് ദിനാചരണം. മുൻവർഷത്തേതുപോലെ ഇത്തവണയും വീടുകളിലും ഓഫീസുകളിലുമായാണ് ചടങ്ങുകളേറെയും നടക്കുന്നത്. കൂടാതെ സാംസ്കാരിക സമ്മേളനങ്ങളും വെർച്വലായി സംഘടിപ്പിക്കുന്നുണ്ട്.
വിശ്വകർമദിനം ആചരിക്കുമ്പോൾ പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്നവരും വിശ്വകർമ സമുദായത്തിൽപ്പെട്ട പൈതൃകതൊഴിലാളികളും ഇന്ന് തൊഴിൽ സുരക്ഷയുടെ ആശങ്കയിൽ തന്നെയാണ്. അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും അയിത്തം കല്പിച്ചിരിക്കുന്ന സാമൂഹിക സ്ഥിതിക്ക് ഇന്നും മാറ്റമില്ല. മറ്റ് ഏതു തൊഴിൽ മേഖലകളെക്കാളും വൈജ്ഞാനിക സാങ്കേതിക തത്വങ്ങളാൽ വിരാജിക്കുന്ന പൈതൃകതൊഴിൽ മേഖലയെ (മരം, ഇരുമ്പ്, സ്വർണാഭരണം, ലോഹം, ശിലാ-ശില്പ ജോലികൾ) സംരക്ഷിച്ച് നിലനിർത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കാണെന്നുള്ള യാഥാർഥ്യം അവർ സൗകര്യപൂർവം മറക്കുകയാണ്.
ഏതൊരു നിർമിതിയുടെ പിന്നിലും തന്റെ മനസും ശരീരവും അർപ്പിച്ച് സൗന്ദര്യത്തിന്റെയും ആസ്വാദനത്തിന്റെയും അനുഭൂതികൾ നിറയ്ക്കുമ്പോഴും നാളെയുടെ മുന്നിൽ നീക്കിയിരിപ്പ് ഒന്നുമില്ലാത്ത അവസ്ഥയിലൂടെയാണ് ഈ തൊഴിലാളി സമൂഹം കടന്നുപോകുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ, തൊഴിൽ ലഭ്യതക്കുറവ്, വൻകിട കമ്പനികളുടെ കടന്നുകയറ്റം, ഉറപ്പില്ലാത്ത വേതനനിരക്ക്, തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ, അധിക നികുതി, വിപണന കേന്ദ്രങ്ങളുടെ ദൗർലഭ്യം, ഉത്പാദന സംരംഭങ്ങളുടെ അടച്ചുപൂട്ടൽ, തൊഴിൽ നഷ്ടങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഇവരുടെ ജീവിതത്തെ ദുരിതപൂർണമാക്കുകയാണ്.
കൊറോണ വൈറസിന്റെ ഭീതിയിൽ ലോകം അടച്ചുപൂട്ടലിലായതോടെ പൈതൃകതൊഴിലാളികളുടെ പണിയിടങ്ങൾ കളകയറി മൂടുകയും പണിയായുധങ്ങൾ തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. ഇതുമൂലം സാമ്പത്തിക ബാധ്യതകൾ പെരുകി പലരും ജീവിതംതന്നെ അവസാനിപ്പിച്ചു. എന്നാൽ പൊതുസമൂഹവും ഭരണാധികാരികളും ഇതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. ജന്മസിദ്ധമായി കിട്ടിയ കഴിവുകൾ ഉപയോഗിച്ച് അദ്ഭുത സൃഷിടികളുണ്ടാക്കുകയും ഭാരതത്തിന്റെ യശസ് ലോകഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്ത ഒരു പൈതൃകത്തിന്റെ പിൻതലമുറയ്ക്ക് അവർക്കർഹതപ്പെട്ട ആനുകൂല്യങ്ങളെങ്കിലും അനുവദിച്ചുനൽകണമെന്ന് ഉദ്ബോധിപ്പിക്കാൻ ഈ വിശ്വകർമ ദിനം ഉപകരിക്കട്ടെ.
നിധീഷ് സോമൻ
(ഓൾ കേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ ചീഫ് ഓർഗനൈസറാണ് ലേഖകൻ)
ഓർമപ്പെടുത്തലിന്റെ വിശ്വകർമദിനം
12:20 AM Sep 17, 2021 | Deepika.com