സുപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസ് ബിബിസിയുമായുള്ള ഒരു അഭിമുഖത്തിൽ ആഗോളതാപനം പൂർവാവസ്ഥയിലാക്കാൻ കഴിയാത്ത ഒരു ഘട്ടത്തിലാണ് മനുഷ്യൻ എത്തിനിൽക്കുന്നതെന്നു മുന്നറിയിപ്പു നൽകി. ആഗോളതാപനത്തിന്റെ നൂൽപ്പാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. ഇരുനൂറ്റമ്പത് ഡിഗ്രി താപനിലയുള്ള, സൾഫ്യൂരിക് ആസിഡ് മഴ പെയ്യുന്ന ശുക്രൻഗ്രഹത്തിന്റ അവസ്ഥയിലേക്ക് മനുഷ്യന്റെ നടപടികൾ ഭൂമിയെ താമസിയാതെ കൊണ്ടെത്തിക്കും.
സെപ്റ്റംബർ 16ന് ആഘോഷിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ മുദ്രാവാക്യം "ഓസോൺ ജീവിതത്തിന്' എന്നതാണ്.
എല്ലാവരും ഏറ്റവും ഭയജനകമായ ഒന്നായി കോവിഡ് വൈറസ് വ്യാപനത്തെ കാണുമ്പോൾ ഇതിനേക്കാൾ ഭീതിയുളവാക്കുന്ന ഒന്നായി ശാസ്ത്രജ്ഞർ കാണുന്നത് ആഗോളതാപനവും അതിനു കാരണമായ ഓസോൺ പാളികളുടെ നാശവുമാണ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിൽ തീവ്രമായ അൾട്രാവയലെറ്റ് രശ്മികൾ കൂടുതൽ പതിച്ചാൽ, മഞ്ഞുപാളികൾ ഓരോന്നോരോന്നായി ഉരുകി സമുദ്രത്തിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരും. ഭൂമിയുടെ 72 ശതമാനം സമുദ്രമാണ്. സമുദ്രനിരപ്പ് 10 അടി ഉയർന്നാൽ ലോകത്തിലെ 25ലധികം പ്രധാന നഗരങ്ങളും കുറെ ദ്വീപുകളും വെള്ളത്തിനടിയിലാവും. ജലപ്രളയം ഉണ്ടായാൽ തടയാൻ നമുക്കു കഴിയില്ല. കോടിക്കണക്കിനു മനുഷ്യർ ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടും. ഓസോൺ പാളിയിലുണ്ടാകുന്ന വിള്ളലുകൾ നമ്മുടെ കാലാവസ്ഥയെ മാറ്റിമറിക്കും. മനുഷ്യശരീരത്തിന്റെപ്രതിരോധ ശക്തിയെ കുറയ്ക്കും, കാഴ്ചശക്തി നഷ്ടപ്പെടുത്തും, ചർമ അർബുദം സാർവത്രികമാക്കും. സസ്യങ്ങളിൽനിന്നു പുതിയ വൈറസുകൾ ജനിക്കും.
കാലാവസ്ഥാവ്യതിയാനം അതിരൂക്ഷമായെന്നും മനുഷ്യരാശി റെഡ് സോണിലേക്കു പോകുകയാണെന്നും ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) റിപ്പോർട്ട് പറയുന്നു. ഓടാനും ഒളിക്കാനും സ്ഥലമില്ല, കാര്യങ്ങൾ വളരെയധികം മോശമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. 2030 ആകുമ്പോഴേക്കും ആഗോളതാപനം 1.5 ഡിഗ്രി സെൽഷസ് കൂടും. അതിനാൽ സർക്കാരുകൾ ഹരിതവാതകങ്ങൾ പുറത്തുവിടുന്നതിന്റെ തോത് പകുതിയായി കുറയ്ക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓസോണിന്റെ പ്രാധാന്യം
ഭൂമിക്കുചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിൽ 20-30 കി. മീ. വരെയുള്ള ഭാഗമാണ് ഓസോൺപാളി . അൾട്രാവയലെറ്റ് രശ്മികൾ ഭൂമിയിലെത്തുന്നത് ഓസോൺ പാളികൾ തടയുന്നു. അന്തരീക്ഷത്തിന്റെ മേൽപ്പാളിയിൽവച്ച് അൾട്രാവയലറ്റ് കിരണങ്ങൾ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. അൾട്രാവയലറ്റ് കിരണങ്ങളേറ്റ് ഓക്സിജൻ തന്മാത്രകൾ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്സിജൻ ആറ്റങ്ങൾ. അവയ്ക്ക് ഒറ്റയ്ക്ക് നിലനിൽക്കാനാവില്ല. അതിനാൽ വിഘടിക്കപ്പെടുന്ന ഓക്സിജൻ ആറ്റങ്ങൾ ഓക്സിജൻ തന്മാത്രകളുമായി കൂട്ടുചേർന്ന്, ഓക്സിജന്റെ അലോട്രോപ്പായ ഓസോൺ ആയി മാറുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഓസോൺ പാളികൾ. സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഗാമ വികിരണങ്ങൾ, എക്സ്റേ, അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവ മനുഷ്യ ശരീരത്തിലോ സസ്യമൃഗാദികളിലോ പതിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തു പ്രവചനാതീതമാണ്. ജീവന്റെ നിലനിൽപ്പിനെ അതു ബാധിക്കും.
പ്രത്യാഘാതങ്ങൾ
കൂടുതൽ സമയം അൾട്രാവയലെറ്റ് രശ്മികൾ മനുഷ്യശരീരത്തിൽ പതിച്ചാൽ അത് ശരീരത്തിലുള്ള ഡിഎൻഎയെ നശിപ്പിക്കും. ഇതു പിന്നീട് ചർമ അർബുദത്തിനു വഴിതെളിക്കും. അൾട്രാവയലറ്റ് വികിരണങ്ങൾ ശരീരത്തിൽ നിരന്തരമായി പതിച്ചാൽ ശരീരത്തിന്റെ പ്രധിരോധശക്തിക്കുതന്നെ കുറവ് സംഭവിക്കും. ഏതു രോഗത്തിനും നമ്മെ അടിമയാക്കാൻ കഴിയും. അൾട്രാവയലറ്റ് വികിരണങ്ങൾ നമ്മുടെ കണ്ണിന്റെ കാഴ്ചശക്തിയെ നശിപ്പിക്കും. അത് കണ്ണിലുള്ള ഡിഎൻഎയെയും പ്രോട്ടീനുകളെയും നശിപ്പിക്കും. മനുഷ്യനെ കൂടാതെ, സസ്യങ്ങളെയും, അൾട്രാവയലറ്റ് കിരണങ്ങൾ വെറുതെ വിടാറില്ല. ഈ രശ്മികൾ സസ്യങ്ങളിൽ വീണാൽ സസ്യങ്ങളുടെ ഡിഎൻഎയ്ക്ക് നാശം സംഭവിക്കുന്നു. ഇത് പ്രകാശസംശ്ലേഷണത്തെ കുറയ്ക്കും. തത്ഫലമായി സസ്യത്തിന്റെ വളർച്ചയെയും, കായ്ഫലത്തെയും ബാധിക്കും. കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള സസ്യങ്ങളുടെ ശേഷിക്കുറവുമൂലം ഓക്സിജന്റെ അളവുതന്നെ കുറയുന്നു.
ഓസോൺ ഗർത്തങ്ങൾ (Ozone Holes)
വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന വാതകങ്ങളായ നൈട്രിക് ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ഓസോൺ പാളിയിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കുന്നു. ഓസോണ് ഗർത്തങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ശരിക്കുള്ള തുളയോ വിള്ളലോ അല്ല. ഓസോണ്പാളിയില് 220 ഡോബ്സൺ യൂണിറ്റിൽ (Dobson Unit) താഴെ ഓസോൺ സാന്ദ്രതയുള്ള പ്രദേശത്തെയാണ് ഓസോൺ പാളിയിലെ ഗർത്തങ്ങൾ എന്ന് വിളിക്കുന്നത്. 2000 ആയപ്പോഴേക്കും വിള്ളലിന്റെ വിസ്താരം 280 ലക്ഷം ചതുരശ്ര കിലോമീറ്ററായെന്നാണ് കനേഡിയൻ ഗവേഷകരുടെ സാറ്റലൈറ്റ് പഠനങ്ങൾ തെളിയിക്കുന്നത്. അന്റാർട്ടിക്ക മേഖലയിൽ 60 ശതമാനവും ആർട്ടിക് മേഖലയിൽ 30 ശതമാനവും വരെ ഓസോണിന്റെ കുറവുണ്ടെന്ന ് "നേച്ചർ ജിയോസയൻസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ഓസോൺ പാളികളുടെ വിള്ളലുകൾക്കു കാരണങ്ങൾ പ്രധാനമായും മനുഷ്യന്റെ പ്രകൃതിവിരുദ്ധ നടപടികളാണ് . അതുമൂലമുണ്ടാകുന്ന ക്ഷതം 70-75 ശതമാനം വരെയാണ്. വാതകങ്ങളായ ക്ലോറിൻ, ഫ്ലൂറിൻ, കാർബൺ എന്നിവയുടെ മനുഷ്യനിർമിത മിശ്രിതത്താൽ രൂപപ്പെടുന്ന ക്ലോറോഫ്ലൂറോകാർബൺ (CFC), ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ (HCFC), കാർബൺ ടെട്രാക്ലോറൈഡ്, ക്ലോറോഫോം, മീഥൈൽ ക്ലോറൈഡ്, ബ്രോമൈഡ്, ഹാലോണുകൾ എന്നിവ ഓസോണിന് വലിയ അപകടകാരികളാണ്. ഇലക്ട്രോണിക് മാലിന്യങ്ങളിലും ശീതീകരണമാലിന്യങ്ങളിലും കാണുന്ന വാതകമിശ്രിതമാണ് സിഎഫ്സി. ഈ മിശ്രിതം നേരേ ചെല്ലുന്നത് ഓസോൺ പാളികളിലേക്കാണ്.
അൾട്രാവയലറ്റ് കിരണങ്ങളുമായി ചേർന്ന് അവ ക്ലോറിനെ ഉത്പാദിപ്പിക്കുകയും ഓസോൺ ഘടകങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സിഎഫ്സി ഭൂമി വികിരണം ചെയ്തു കളയുന്ന ഇൻഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിന്റെ ചൂടിനെ വളരെയധികം വർധിപ്പിക്കുന്നു. ഇത് ആഗോളതാപനത്തിനു കാരണമാകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിക്ക് ഏറ്റവുമധികം പരിക്കേൽപ്പിക്കുന്ന മറ്റൊരു രാസവസ്തു നൈട്രസ് ഓക്സൈഡ് ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പരിഹാരനിർദേശങ്ങൾ
അമിതപുക പുറന്തള്ളുന്ന വാഹനങ്ങൾ, വ്യവസായ ശാലകൾ ഇവയ്ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇലക്ട്രോണിക് മാലിന്യങ്ങളെയും മറ്റു മാലിന്യങ്ങളെയും സംസ്കരിച്ചും ഓസോൺപാളിയുടെ നാശത്തിനു വിരാമമിടാൻ കഴിയും. ഓർഗാനിക് ഫാമിംഗിനു മുൻതൂക്കം കൊടുക്കുന്നതിലൂടെ രാസവളങ്ങൾ, കീടനാശിനികൾ, തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും അതുവഴി ക്ലോറിൻ, ഫ്ലൂറിൻ തുടങ്ങിയ വാതകങ്ങളുടെ ഉത്പാദനത്തിന് കുറവുവരുത്താനും കഴിയും. ജൈവവാതകവും ജൈവ ഇന്ധനവും ഉപയോഗിക്കുന്നതിലൂടെ ഓസോൺ പാളികളുടെ നാശത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്താം.
1980കളിൽ ഉപഗ്രഹങ്ങൾ നടത്തിയ നിരീക്ഷണങ്ങൾവഴി, ദക്ഷിണധ്രുവത്തിലെ ഓസോൺവിള്ളൽ യാഥാർഥ്യമാണെന്ന് തെളിഞ്ഞതോടെ ലോകരാഷ്ട്രങ്ങൾ ഈ വിപത്തിനെതിരേ അണിനിരന്നു. അതിന്റെ ഫലമാണ് 1989ലെ മോണ്ട്രിയോൾ ഉടമ്പടി. ഓസോണിന് ഭീഷണിയായ സിഎഫ്സികൾ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. ലോകത്തിലെ പല വികസിത രാജ്യങ്ങളും ഈ ഉടമ്പടിക്ക് എതിരായിരുന്നു.
മനുഷ്യനു കഴിയാതിരുന്നത് പ്രകൃതി സ്വയം ഏറ്റെടുത്തതാണിന്നു നാം കാണുന്നത്. ലോക്ഡൗൺ കാലം പരിസ്ഥിതിക്ക് ആകസ്മികമായ ഒരു അനുഗ്രഹമാണ് സംഭാവന ചെയ്തത്.
ലോക്ഡൗണിൽ വായു, ജല മലിനീകരണം കുറഞ്ഞു. ലോക്ഡൗൺ കാലയളവിൽ ഗംഗാ, യമുന നദികളിലെ ജലത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടു. അതിനാൽ ലോക്ഡൗൺ നദിക്ക് മാത്രമല്ല, മുഴുവൻ പരിസ്ഥിതിക്കും വന്യജീവികൾക്കും വെന്റിലേറ്ററായി പ്രവർത്തിച്ചെന്നു പറയാം.
ഇപ്പോൾ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും പാരിസ്ഥിതിക ഗുണനിലവാരം മെച്ചപ്പെട്ടുവെന്നും നൈട്രസ് ഓക്സൈഡിന്റെ 35 ശതമാനവും കാർബൺ ഡൈഓക്സൈഡിന്റെ 60 ശതമാനം ഉദ്വമനവും കുറഞ്ഞെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇതേ കാലയളവിൽ, ശരാശരി ഉപരിതല ഓസോൺ സാന്ദ്രത 1.52 ശതമാനം വർധിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കോവിഡ് സമയത്ത് ലോക്ഡൗൺ കാരണം മനുഷ്യനിർമിത ഉദ്വമനം നിയന്ത്രിക്കപ്പെട്ടു.
ആർട്ടിക്കിനു മുകളിലത്തെ ഓസോൺ പാളിയിലെ വലിയ വിള്ളൽ അടഞ്ഞതു കണ്ടെത്തിയത് യൂറോപ്യൻ ഉപഗ്രഹമായ കോപ്പർനിക്കസ് ആണ്. പത്തുലക്ഷം ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായതെന്നു യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ അറിയിച്ചു.
അന്തരീക്ഷമലിനീകരണം കുറഞ്ഞതാണിതിനു കാരണമെന്നു ചിലർ പറയുന്നു. എന്നാൽ, തണുത്ത വായു ധ്രുവപ്രദേശത്തേക്ക് പോളാർ വോർടെക്സ് എന്ന പ്രതിഭാസത്തിലൂടെ എത്തിയതും ഇതിനു കാരണമായി ശാസ്ത്രജർ പറയുന്നു.
വ്യക്തമായ നീലാകാശം നിർമിക്കാനും വായു വൃത്തിയാക്കാനുമുള്ള അവസരമായി കോവിഡ് കാലഘട്ടം മാറി. മലിനീകരണത്തിന്റെ പ്രധാന സ്രോതസുകളായ ഗതാഗതം, വ്യവസായങ്ങൾ, വൈദ്യുതനിലയങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മലിനീകരണം കുറഞ്ഞതാണിതിനു കാരണം. ഇതേപോലെ മാനസികവൈകല്യങ്ങൾ, സമ്മർദം, രക്താതിമർദം, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കമില്ലായ്മ തുടങ്ങിയവയുടെ സ്രോതസായ ശബ്ദമലിനീകരണവും ഈ കാലഘട്ടത്തിൽ ഗണ്യമായി കുറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നല്ല ഉറക്കത്തിന് രാത്രിയിൽ ശബ്ദനില 30 ഡെസിബെലിൽ താഴെയായിരിക്കണം. ശബ്ദമലിനീകരണത്തെക്കുറിച്ച് പഠനങ്ങൾ പറയുന്നത്, മോട്ടോർ വാഹന ശബ്ദമാണ് ഇന്ത്യയിലെ ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉറവിടമെന്നാണ്. അപ്പോൾ വായു, ശബ്ദ, ജല, പ്രകാശ മലിനീകരണം അതിന്റെ അതിർവരമ്പുകൾ കടന്നപ്പോൾ, പ്രകൃതിതന്നെ നിശബ്ദമായി സ്വയം ഏറ്റെടുത്തതാണ് ഈ ശുദ്ധീകരണ പ്രക്രിയ എന്നു പറയേണ്ടിവരും.
ഡോ. ജോർജ് വർഗീസ് കൊപ്പാറ
(ലേഖകൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ പ്രിൻസിപ്പലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഭൗതിക ശാസ്ത്ര ഗവേഷണ സൂപ്പർവൈസറുമാണ്.)
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
12:19 AM Sep 16, 2021 | Deepika.com