പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എട്ടുനോന്പിനോടനുബന്ധിച്ചു കുറവിലങ്ങാട് മർത്ത് മറിയം പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു മുതലെടുപ്പു നടത്താൻ ചില പ്രതിലോമശക്തികളും നിക്ഷിപ്ത താത്പര്യക്കാരും ശ്രമം നടത്തി. അവരുടെയൊക്കെ പൂച്ച് ഇപ്പോൾ പുറത്തായിരിക്കുകയാണ്. വിശ്വാസികൾ ജാഗ്രത പുലർത്തേണ്ട ചില തിന്മകളെക്കുറിച്ചാണു ബിഷപ് മുന്നറിയിപ്പു നൽകിയത്.
ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണരൂപം പഠിക്കാതെയാണു ചില രാഷ്ട്രീയ നേതാക്കന്മാരും അന്തിച്ചർച്ചകളിലെ സ്ഥിരംകുറ്റികളായ ചില പക്ഷപാതികളും പ്രതികരിച്ചത്. ബിഷപ് പറഞ്ഞതു മുഴുവൻ സത്യമാണെന്നു ബോധ്യപ്പെട്ട പൊതുസമൂഹം ബിഷപ്പിനു പിന്തുണയുമായി രംഗത്തുവന്നു. ഭയപ്പെടുത്തി നിശബ്ദരമാക്കാമെന്നു കരുതിയ ചില രാഷ്ട്രീയ നേതാക്കന്മാർ പൊതുസമൂഹത്തെ ഭയന്നു നിലപാട് അല്പം മയപ്പെടുത്തിയിട്ടുണ്ട്.
ബിഷപ് നടത്തിയ പരാമർശങ്ങൾ തിരുത്തണമെന്നും പിൻവലിക്കണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ തള്ളിക്കളയാൻ കാരണം തെറ്റായ ഒരു പരാമർശവും പ്രസംഗത്തിലില്ല എന്നതുതന്നെ. ബിഷപ്പിനു നാവു പിഴച്ചിട്ടില്ല. പഠനത്തിന്റെയും ചിന്തയുടെയും പ്രാർഥനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ബിഷപ് സംസാരിച്ചതു പൊതുവേദിയിലല്ല. ശ്രോതാക്കളെ വികാരം കൊള്ളിക്കുകയോ ആർക്കെങ്കിലും എതിരേ തിരിക്കുകയോ ലക്ഷ്യമായിരുന്നില്ല. വിശ്വാസികളുടെ ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന് ആരും വിലക്കു കല്പിക്കരുത്. പ്രതികരണങ്ങളെ ഭയന്നു സത്യം പറയാതിരിക്കുന്നതു ഭീരുത്വമാണ്. സത്യത്തിന് ഒരാളുടെ ഭൂരിപക്ഷം മതി എന്നാണു ഗാന്ധിജി പഠിപ്പിച്ചത്.
മതസൗഹാർദത്തിനു വിരുദ്ധമായി പ്രസംഗത്തിൽ ഒന്നുമില്ല. രണ്ടു തിന്മകൾക്കെതിരേ ജാഗ്രത പുലർത്തണമെന്നാണു ബിഷപ് ആഹ്വാനംചെയ്തത്. ലൗ ജിഹാദും നാർകോട്ടിക് ജിഹാദും യുവജനങ്ങളെ അപകടങ്ങളിലേക്കു നയിക്കും. യുവജനങ്ങളും മാതാപിതാക്കളും ജാഗ്രത പാലിക്കണം. ഈ രണ്ടു പദപ്രയോഗങ്ങളും ബിഷപ്പിന്റേതല്ല. വിദ്യാഭ്യാസമുള്ളവരെല്ലാം ഉപയോഗിക്കുന്ന വാക്കുകളാണിവ. വാക്കുകൾക്കു പിന്നിലെ തിന്മകളുടെയും തീവ്രവാദത്തിന്റെയും ഭീകരതയെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു പകരം വാക്കിനെച്ചൊല്ലി വിവാദങ്ങളും സംഘർഷങ്ങളും വളർത്തിയെടുക്കുന്ന ചില ചാനലുകളുടെയും സത്യം വിളിച്ചുപറയാതെ മൗനംപാലിക്കുന്ന ചില അച്ചടിമാധ്യമങ്ങളുടെയും തനിനിറം പൊതുസമൂഹത്തിനു മനസിലായിട്ടുണ്ട്.
സ്നേഹവും പ്രണയവും തെറ്റല്ല. പ്രണയം നടിച്ച് വഞ്ചിക്കുന്നതു തെറ്റാണ്. കീഴ്പ്പെടുന്നവരെ കുറ്റകൃത്യങ്ങൾക്കു കരുവാക്കുന്നത് അതിലും വലിയ തെറ്റാണ്. അത്തരം കുറ്റകരമായ പ്രവർത്തനങ്ങൾ കേരളത്തിൽ സംഭവിക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇത്തരം തിന്മകൾക്കെതിരേ നിശബ്ദത പാലിക്കുന്നത് പ്രീണനനയത്തിന്റെ ഭാഗമായിട്ടായിരിക്കാം. നാർകോട്ടിക് ടെററിസത്തെക്കുറിച്ച് 2017-ൽതന്നെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസും പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യനെ നശിപ്പിക്കുന്ന ഇത്തരം തിന്മകൾക്കെതിരേ സംസാരിച്ച ബിഷപ് തെളിവു സമർപ്പിക്കണമെന്ന ബാലിശമായ ആവശ്യത്തെ തള്ളുന്നത് തെളിവുകൾ ശേഖരിക്കേണ്ടത് അന്വേഷണ ഏജൻസികളുടെ ചുമതലയാണെന്നു ബോധ്യമുള്ളതുകൊണ്ടാണ്. സഭ മതസൗഹാർദത്തിന്റെ സന്ദേശമാണ് എല്ലാക്കാലത്തും നൽകിയിട്ടുള്ളത്. ക്രൈസ്തവ സമുദായം എല്ലാ മതങ്ങളെയും മാനിക്കുന്നു. ഒരു മതവും തിന്മയെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു. സഭയ്ക്കു തുറന്ന മനസാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ജാലകങ്ങൾ തുറന്നുകിടക്കട്ടെ.
സാഹോദര്യത്തിന്റെ ഇളംകാറ്റ് വീശട്ടെ
12:14 AM Sep 16, 2021 | Deepika.com