ലോകം കോവിഡ്-19 മഹാമാരിയിൽ നിന്നു മുക്തി നേടാൻ കിണഞ്ഞു പൊരുതുന്പോൾ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. കോവിഡിന്റെ കെണിയിൽപ്പെട്ട ദ്വീപ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. അതിന്റെ ഫലമായുണ്ടായ ഭക്ഷ്യപ്രതിസന്ധി ലങ്കൻ ജനതയെ പട്ടിണിയിലേക്കു തള്ളിവിടുമെന്ന ആശങ്കയിലാണ്.
ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രണ്ടാഴ്ചയായി ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥയാണ്.പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുകയാണ് അടിയന്തരാവസ്ഥ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ അരി, ഗോതന്പ്, പഞ്ചസാര തുടങ്ങിയ അത്യാവശ്യവസ്തുക്കൾ പോലും കിട്ടാനില്ലാതെ നട്ടംതിരിയുകയാണ് രാജ്യം.
കോവിഡ് കാലത്ത് സർക്കാരെടുത്ത തീരുമാനങ്ങൾ തീർത്തും പാളിപ്പോയതാണ് രാജ്യത്തെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടത്. ഒപ്പം ചൈനയിൽ നിന്നെടുത്ത വായ്പകളും കുരുക്കായി.
വരുമാനത്തിന്റെ എൺപതു ശതമാനത്തിലേറെയാണ് പലിശയിനത്തിൽ തിരിച്ചടയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്. വിദേശനാണ്യശേഖരമാവട്ടെ ഗണ്യമായി കുറഞ്ഞു. രണ്ടു മാസത്തേക്കുള്ള ഇറക്കുമതിക്കു മാത്രമേ ഇതുതികയൂ എന്ന് സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദേശക്കടം ആഭ്യന്തരഉത്പാദനത്തെക്കാൾ എത്രയോ അധികം. വിദേശനാണ്യശേഖരം സംരക്ഷിക്കാൻ ഇറക്കുമതി കുറച്ചു നോക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ടൂറിസമാണ് ശ്രീലങ്കയുടെ സാന്പത്തികസ്ഥിതിയുടെ നട്ടെല്ല്. കോവിഡ് വന്നതോടെ ടൂറിസം മേഖല തകർന്നടിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യകാരണം. രാജ്യത്തേക്കുള്ള യാത്രാവിലക്കുകൾ നീക്കാൻ തുടങ്ങിയെങ്കിലും കോവിഡും മറ്റു പല സുരക്ഷാ കാരണങ്ങളും നിമിത്തം ടൂറിസ്റ്റുകളുടെ വരവ് കുറവാണ്.
അതിനിടെയാണ് സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവർണർ വെലി ഗാമേജ് ഡോൺ ലക്ഷ്മണിന്റെ രാജി പ്രഖ്യാപനം. സർക്കാരുമായുള്ള കടുത്ത അഭിപ്രായവ്യത്യാസമാണ് രാജിക്കു കാരണമെന്ന് കരുതുന്നു.
2019 ഡിസംബറിലാണ് അദ്ദേഹം ചുമതലയേറ്റത്. സർക്കാരിനാവട്ടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനായിട്ടുമില്ല. രാജിതീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് ലക്ഷ്മൺ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം എൺപതാം ജന്മദിനത്തിൽ വിരമിക്കാനായിരുന്നു ആഗ്രഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവങ്ങൾ തീരുമാനം വേഗത്തിലാക്കിയെന്നേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം വിദേശക്കടത്തിൽ മുങ്ങിയ സാഹചര്യത്തിൽ അന്താരാഷ്ട്ര നാണയനിധിയുടെ സഹായം തേടണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. എന്നാൽ ശ്രീലങ്കൻ സർക്കാർ ഇതു നിരസിച്ചു. സർക്കാരിനു ചൈനയോടാണ് ഇപ്പോഴും ആഭിമുഖ്യം. ഇതും ലക്ഷ്മണിനെ ചൊടിപ്പിച്ചതായി കരുതുന്നു.
പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് വായ്പാപലിശ അടുത്തകാലത്ത് കൂട്ടി. ഇത് ജനങ്ങൾക്ക് കൂനിന്മേൽ കുരുവായി. ശ്രീലങ്കൻ രൂപയുടെ വിനിമയമൂല്യം അനുദിനം കുത്തനെ ഇടിയുകയാണ്.
ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനത്തോളം വരുന്ന ശ്രീലങ്കൻ വിനോദസഞ്ചാര വ്യവസായത്തെയാണ് കോവിഡ്-19 താറുമാറാക്കിയത്. അതിന്റെ ഫലമായി ഫോറെക്സ് റിസർവ് 7.5 ബില്യൺ ഡോളർ എന്ന 2019ലെ സ്ഥിതിയിൽ നിന്ന് ഈ വർഷം 2.8 ബില്യൺ ഡോളർ എന്ന നിലയിലേക്കു കുത്തനെ ഇടിഞ്ഞു. അതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം ഈവർഷം ഇതുവരെ എട്ടുശതമാനമാണ് ഇടിഞ്ഞത്. ഏറ്റവും അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ പോലും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായതിനാൽ രൂപയുടെ വിലയിടിവിനൊപ്പം വിലക്കയറ്റവുമുണ്ടായി.
കൃഷി ചെയ്യാൻ രാസവളം നിരോധിച്ച സർക്കാർ നടപടിയും സ്ഥിതി ഗുരുതരമാക്കി. നൂറു ശതമാനം ജൈവകൃഷി ലക്ഷ്യമിട്ടാണ് രാജപക്സെ സർക്കാരിന്റെ നടപടികൾ. ജൈവകൃഷിയിലേക്കുള്ള നിർബന്ധിത പരിവർത്തനം രാജ്യത്തെ തേയിലയുടെയും മറ്റു വിളകളുടെയും ഉത്പാദനം പകുതിയാക്കുമെന്ന് ലങ്കയിലെ തേയില വിദഗ്ധൻ ഹെർമൻ ഗുണരത്നെ പറയുന്നത്.
ഇന്ത്യയിൽ നിന്നു 320-350 കോടി ഡോളറിന്റെ ഇറക്കുമതിയുണ്ട്. ചൈനയിൽ നിന്ന് ഇഷ്ടംപോലെ കടംവാങ്ങിയതിനാലും ഇറക്കുമതി കൂടുതലായതിനാലും ഇന്ത്യ- ശ്രീലങ്ക വ്യാപാരം കൂടാനിടയുണ്ട്. ഡോളറിനുപകരം ശ്രീലങ്കൻ രൂപയിൽ പണം നല്കാൻ ഇന്ത്യ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്നും ചില സാന്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
ഭക്ഷ്യഅടിയന്തരാവസ്ഥയും സാന്പത്തികക്കുഴപ്പങ്ങളും സൈന്യത്തെ പ്രകോപിപ്പിച്ചേക്കുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പു നല്കുന്നു. ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഗോട്ടാഭയ രാജപക്സെ വ്യാപാരികളുടെയും ചില്ലറ വിൽപ്പനക്കാരുടെയും കൈയിലുള്ള ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അതിന്റെ വില നിയന്ത്രിക്കാനുമുള്ള അധികാരത്തോടെ ഒരു റിട്ടയേഡ് സൈനിക ജനറലിനെ അവശ്യസേവന കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. ഇതോടെയാണ് സാധാരണ ജനജീവിതത്തിൽ സൈന്യം ഇടപെടാനുള്ള സാധ്യത മനുഷ്യാവകാശ സംഘടനയെ ആശങ്കപ്പെടുത്തുന്നത്.
എസ്. ജയകൃഷ്ണൻ
കടക്കെണിയിൽ കുരുങ്ങി ശ്രീലങ്ക ഭക്ഷ്യക്ഷാമത്തിലേക്ക്
01:47 AM Sep 15, 2021 | Deepika.com