കാർഷിക മേഖലയിൽ ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും യന്ത്രവത്ക്കരണവുമൊക്കെ സമന്വയിപ്പിച്ചതു വഴിയാണ് രാജ്യത്ത് ഹരിത വിപ്ലവവും ഭക്ഷ്യസമൃദ്ധിയുമെല്ലാം യാഥാർത്ഥ്യമായത്. ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെയുള്ള ധിഷണാശാലികൾ നേതൃത്വം നൽകിയ ആ കാർഷിക വിപ്ലവത്തിന്റെ കരുത്തിൽ ഭക്ഷ്യ ക്ഷാമത്തിന്റെ ദുരിതത്തിൽനിന്നു ഭക്ഷ്യ സ്വയംപര്യാപ്തതയുടെ നിറവിലേക്ക് രാജ്യം വളർന്നു. കൃഷിയിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ് ചാർത്തിയ വിജയചരിത്രം തന്നെയാണത്.
കാലങ്ങൾ കടന്നു പോയി. കർഷകരെ സഹായിക്കാൻ 1987-ൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവൻ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആകെ 1076 കൃഷി ഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ബ്ലോക്കിനു കീഴിൽ നാലോ അഞ്ചോ കൃഷിഭവനുകൾ ഉണ്ടാവും. താഴെത്തട്ടിൽ കർഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടവയാണ് കൃഷിഭവനുകൾ. എന്നാൽ ഈ കൃഷിഭവനുകളിൽ ഉള്ള കൃഷി ഓഫീസർമാർക്കു കർഷകരുടെ സാങ്കേതിക സംശയം തീർക്കലിനും കൃഷിയിട സന്ദർശനത്തിനുമൊന്നും സാധിക്കാറില്ല. അവർക്ക് മറ്റു പല ഭരണപരമായ കാര്യങ്ങളും നിർവഹിക്കാനുണ്ടാവും. അല്ലെങ്കിൽ ഇതുസംബന്ധിച്ചുള്ള അറിവില്ലായിരിക്കാം. കൃഷിഭവനുകളിൽ നിലവിലുള്ള ഈ പരിമിതി മറികടക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടണ്ടത്. ഓരോ കൃഷിഭൂമിയും അനുസരിച്ചുള്ള ഫാം ഡെവലപ്മെന്റ് പ്ലാൻ ഉണ്ടാവണം.
കാർഷികമേഖലയുടെ പ്രതിസന്ധി
കേരളത്തിലെ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തിലെ മിക്കവാറും എല്ലാ വിളകളുടെയും സ്ഥലവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് സർക്കാരിന്റെ ഏറ്റവും പുതിയ സാന്പത്തികാവലോകന കണക്കുകൾ സൂചിപ്പിക്കുന്നത്. റബർ, തേയില, ഏലം എന്നിവ ഒഴികെ എല്ലാ വിളകളുടെയും ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതു ഗ്രാമീണമേഖലയിലെ തൊഴിൽ ലഭ്യതയെ ബാധിച്ചു.
കാർഷികമേഖല തകർച്ചയിലേക്ക് പോയതിന്റെ കാരണങ്ങൾ പലതാണ്. കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന് അനുസൃതമായി കർഷകനു വില ലഭിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. അതേസമയം, കന്പോളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. നാണ്യവിളകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതു കാരണം അന്താരാഷ്ട്ര കന്പോളവിലകളുടെ വ്യത്യാസം അനുസരിച്ച് കർഷകർക്കു ലഭിക്കുന്ന വിലയിൽ സ്ഥിരത ഇല്ലാതായത് ഗ്രാമീണമേഖലയെ പ്രതികൂലമായി ബാധിച്ചു.
മിക്ക കാർഷിക ഉത്പന്നങ്ങളുടെയും ഉത്പാദനക്ഷമതയിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ ഉള്ള കൃഷിയിടങ്ങൾ നികത്തി പലവക കാര്യങ്ങൾക്കായി ഉപയോഗിച്ചു. ഗ്രാമീണമേഖലയിൽ കാർഷിക കടം ഗണ്യമായി വർധിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ കർഷകരെ രക്ഷിക്കാനാണ് കൃഷിഭവനുകൾ സ്മാർട്ട് ആകേണ്ടത്.
കൃഷി നഷ്ടക്കച്ചവടം
വലിയ വില കൊടുത്താണ് കർഷകർ വിത്തും വളവും വാങ്ങുന്നത്. ചെലവെല്ലാം കഴിച്ച് കണക്കുകൂട്ടിയാൽ കൃഷി നഷ്ടമാണെന്നു കാണാം. വളം കീടനാശിനി കന്പനികൾ കൊള്ളലാഭം കൊയ്യുന്നു. വിത്തിന്റെയും വളത്തിന്റെയും അവകാശം കോർപറേറ്റുവത്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരോ പ്രദേശത്തിന്റെയും തനതായ വിത്തിനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. കാർഷിക യൂണിവേഴ്സിറ്റികളിൽ നിന്നു കൃഷിഭവൻ വഴി കർഷകർക്ക് വിത്തുകളെത്തുന്നുണ്ടെങ്കിലും അതും പരിമിതമാണ്. ഓരോ പ്രദേശത്തും കർഷകർ വിത്ത് ഉത്പാദിപ്പിക്കുകയും കൃഷി ഭവൻ വഴി മറ്റു കർഷകരിലേക്ക് എത്തുകയും ചെയ്യുന്നില്ല. കൃഷി ഭവൻ മുഖേന വർഷത്തിലൊരിക്കലെങ്കിലും രാസകീടനാശിനികൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും വളപ്രയോഗത്തെ കുറിച്ചും പരിശീലനം നൽകുന്നുണ്ടോ? ഫയൽ വിട്ട് വയലിലേക്കിറങ്ങുന്ന ഉദ്യോഗസ്ഥരായിരിക്കണം കൃഷിഭവനിൽ ഉണ്ടാകേണ്ടത്.
കൃഷിഭവനുകൾ ജനകീയമോ?
കർഷകർ ഇന്നു നട്ടം തിരിയുകയാണ്. എത്രയേറെ ആത്മഹത്യകളാണ് ഓരോ ദിനവും സംഭവിക്കുന്നത്. പലരും ആത്മഹത്യ ചെയ്യാത്തതു കുടുംബങ്ങളെ ഓർത്താണ്. പദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയും കൃഷിഭവനുകൾ സ്മാർട്ടായി പ്രഖ്യാപിക്കുന്നതുമല്ലാതെ കർഷകർക്ക് എന്താണ് നേട്ടമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
കൃഷിഭവനുകൾ ജനകീയമാകണം. ഓരോ കൃഷിയിടത്തിലെയും മണ്ണു പരിശോധിച്ച് അതിനനുസരിച്ചു കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന എത്ര കൃഷിഭവനുകൾ നമ്മുടെ നാട്ടിലുണ്ട്.
പലപ്പോഴും കർഷകന്റെ മുന്നിൽപോലും നിശ്ശബ്ദരാകേണ്ടി വരുന്നതുകൊണ്ടാണ് ഇവരിൽ ഒരു വിഭാഗം ജനങ്ങളിലേക്ക് ഇറങ്ങാത്തത്. മണ്ണിനൊത്ത് വിത്ത് നല്കാനും ഉത്പാദിപ്പിക്കുന്നതു സംഭരിക്കാനും അതു വിൽക്കാനും സാധിക്കുന്ന വിധത്തിൽ കൃഷിഭവൻ മാറിയാൽ കേരളത്തിലെ കർഷകരുടെ പ്രശ്നം തീരും. കൃഷിഭവനോടു ബന്ധപ്പെടുത്തി കാർഷികസഹകരണ ബാങ്കുകൾ ഉണ്ടാകണം. ഇപ്പോൾ ഇവയെല്ലാം കർഷകരുടെ കഴുത്തറുക്കുന്ന ബാങ്കുകളായി അധഃപതിച്ചിരിക്കുന്നു.
ഓരോ പ്രദേശത്തെയും വിളകളുടെ പ്രോട്ടോകോൾ തയാറാക്കി വിത്തിറക്കലിനും വിളവെടുപ്പിനും സമയക്രമം തയാറാക്കണം. പ്രദേശത്തെ കർഷകരുടെ കൂടി പങ്കാളിത്തത്തിലായിരിക്കണം ഇതെല്ലാം നിശ്ചയിക്കേണ്ടത്. കാലാവസ്ഥയിൽ വരുന്ന മാറ്റം മുൻകൂട്ടിക്കണ്ടു കൃഷിയിറക്കി കൃഷിനാശം ഉണ്ടാകാതെ വിളവെടുക്കാൻ സാധിക്കണം. നടുന്നത് നേരത്തേയാക്കി കൃത്യമായി വിളവെടുത്ത് അത് സൂക്ഷിച്ചുവച്ച് കർഷകനു നല്ല വില ഉറപ്പാക്കാനും സാധിക്കും.
സ്മാർട്ടാകണം കൃഷിഭവൻ
കൃഷിഭവനുകളും ഉദ്യോഗസ്ഥരും സ്മാർട്ടാകണം. ഇല്ലെങ്കിൽ ആർക്കും പ്രയോജനമില്ലാത്ത മനോഹരമായ കെട്ടിടം മാത്രമായി കൃഷിഭവനുകൾ മാറും. സർക്കാർ പദ്ധതികളോ, പ്രഖ്യാപനങ്ങളോ ഇല്ലാത്തതു കൊണ്ടല്ല കേരളത്തിലെ കാർഷികമേഖലയും കർഷകരും രക്ഷപ്പെടാത്തത്. ഇതു കർഷകരിലെത്തുന്നില്ല. നാമമാത്രമായ കർഷകരിൽ എത്തിയാൽ കേരളത്തിലെ കാർഷികമേഖല രക്ഷപ്പെടുമോ?
കൃഷിഭവനുകളെ സ്മാർട്ട് ആക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല തുടങ്ങിയവ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനികവത്ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹരിത വിപ്ലവത്തിന്റെ കാലത്ത് കാർഷിക രംഗത്ത് ശാസ്ത്രത്തിന്റെയും മോഡേണ് മെഷീനുകളുടെയും പ്രയോജനപ്പെടുത്തൽ വഴി കൂടുതൽ ഉത്പാദനക്ഷമത കൈ വരിക്കുകയായിരുന്നു. കർഷകന്റെ സാമൂഹിക, സാന്പത്തിക ഭദ്രത അത് ഉറപ്പാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് രാജ്യം വളർന്നു. തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ച നേതൃത്വം അതിൽ പ്രധാനമായിരുന്നു. ആധുനിക സാങ്കേതികതയും ശാസ്ത്രീയമായ അറിവുകളും കൃഷിയിലേക്ക് കൊണ്ടുവരുന്നത് നല്ലതുതന്നെ. കാർഷിക ശാസ്ത്രജ്ഞർ കൃഷിയിലേക്ക് എത്തുന്നത് തികച്ചും സ്വാഗതാർഹമാണ്. കാലത്തിന്റെ മാറ്റങ്ങൾ കൃഷിയിൽഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് അതുവഴി സാധിക്കണം. കാർഷികമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിലൂടെ സാധ്യമാക്കണം. അതിനായി കൃഷിഭവനുകൾ ജനകീയമായി മാറണം, ഒപ്പം സ്മാർട്ടും.
ജോണ്സണ് വേങ്ങത്തടം
കൃഷിഭവനുകൾ ജനകീയമാകണം, സ്മാർട്ടും
11:52 PM Sep 13, 2021 | Deepika.com