കോളജുകളും റെസിഡൻഷൽ പരിശീലന സ്ഥാപനങ്ങളും ഭാഗികമായി തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം വന്നിരിക്കുന്നു. കോവിഡിനെ പേടിച്ചും സർക്കാരിനെ പഴിച്ചും എത്രകാലം മുന്പോട്ടു പോകാനാകും? അടച്ചിടുക എന്നത് ഏറ്റവും എളുപ്പമുള്ള മാർഗമാണ്. അടച്ചിട്ടിട്ടും ഉദ്ദേശിച്ച ഫലം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണു തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സ്വാഗതാർഹമാകുന്നത്. ജീവനും ജീവിതത്തിനും തുല്യപ്രാധാന്യം കല്പിക്കുന്ന കരുതലാണു പ്രധാനം.
മഹായുദ്ധങ്ങളും മഹാമാരികളും അതിജീവിച്ച മനുഷ്യർക്കു കോവിഡിനെയും തോല്പിക്കാനാകും. വൈറസിന്റെ ഘടനയും വ്യാപനശേഷിയും ജനിതക മാറ്റവും മാരക പ്രഹരശേഷിയും വ്യക്തമല്ലാതിരുന്ന കാലത്ത് കടുത്ത ജാഗ്രതയും അടച്ചിടീലും ആവശ്യമായിരുന്നു. ലോകമെന്പാടും നടന്ന ഗവേഷണപഠനങ്ങളും വാക്സിന്റെ ഉപയോഗവും പ്രതിരോധ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിനു ലോകപ്രശസ്തരായ വൈറോളജിസ്റ്റുകളുടെയും ആരോഗ്യവിദഗ്ധരുടെയും ഡോക്ടർമാരുടെയും പിന്തുണയുണ്ട്.
കുട്ടികളെ പുറത്തിറക്കിയാൽ അപകടമുണ്ടാകുമെന്ന ഭയം അകന്നുതുടങ്ങിയിരിക്കുന്നു. ഏറ്റവും കുറച്ചു രോഗബാധയും മരണവും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതു കുട്ടികൾക്കിടയിലാണ്. പുറത്തിറങ്ങാത്തതുകൊണ്ടാണ് കുട്ടികൾ സുരക്ഷിതരായിരിക്കുന്നത് എന്ന വാദം നിലനിൽക്കുന്നതല്ല. കുട്ടികൾ വീട്ടിലാണെങ്കിലും മുതിർന്നവർ പുറത്തുപോകുന്നവരാണ്. അവരിൽനിന്നു രോഗബാധ ഉണ്ടാകാം. കുട്ടികൾക്കു മുതിർന്നവരേക്കാൾ പ്രതിരോധശേഷിയുണ്ട്. അവർക്കു രോഗങ്ങൾ താരതമ്യേന കുറവാണെന്നതുതന്നെ കാരണം. ഗുരുതരമായ രോഗങ്ങളുള്ളവർക്കാണു വൈറസ് ബാധ മാരകമായിത്തീർന്നത്. താരതമ്യേന സുരക്ഷിതമായ ഒരു സമൂഹത്തിലേക്കാണ് ഇനി കുട്ടികൾ ഇറങ്ങുന്നത്. 70 ശതമാനത്തോളം പേർ ഒരു ഡോസും 20 ശതമാനം പേർ രണ്ടാം ഡോസും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. അധ്യാപകർ, സ്കൂൾ ജീവനക്കാർ, മാതാപിതാക്കന്മാർ, മുതിർന്നവർ എന്നിങ്ങനെ കുട്ടികളുടെ സന്പർക്കപ്പട്ടികയിൽ വരുന്നവരെല്ലാം വാക്സിൻ സ്വീകരിച്ചവരാണ്. സ്കൂളുകൾ തുറന്നാൽ രോഗികളുടെ എണ്ണം കൂടാനിയിടുണ്ട്. എങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സീറോ പ്രിവിലൻസ് 75-80 ശതമാനം ആകുംവരെ കുട്ടികളുടെ എണ്ണം കുറച്ചും തുറന്ന സ്ഥലങ്ങളിലും ക്ലാസുകൾ നടത്തുന്നതാണ് സുരക്ഷിതം.
കോവിഡ് മൂലം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചതു കുട്ടികൾക്കാണ്. രണ്ടു വർഷത്തെ വിദ്യാഭ്യാസം അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം പരന്പരാഗത വിദ്യാഭ്യാസത്തിനു പകരമാകില്ല. വിവരശേഖരണം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വ്യക്തിത്വ രൂപീകരണത്തിനും സാമൂഹ്യവത്കരണത്തിനും സ്കൂളിലെത്തിയുള്ള വിദ്യാഭ്യാസ സന്പ്രദായം കൂടിയേ തീരൂ. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്ക് അധ്യാപകരുമായുള്ള ബന്ധവും കുട്ടികൾ തമ്മിലുള്ള സന്പർക്കവും പ്രധാനപ്പെട്ടതാണ്. സ്കൂൾ തുറക്കുക വഴി കുട്ടികൾക്കു വിശാലമായ ഒരു ലോകം തുറന്നുകിട്ടുകയാണ്. വീട് ചെറിയ ലോകമാണ്. വലിയ ലോകത്തിലേക്കു വളരുന്നതാണു വിദ്യാഭ്യാസം.
ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ പ്രയോജനപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്. പഠനമികവു തെളിയിച്ചവരാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യരാകുന്നത്. സ്കൂളിൽ പഠനമികവുള്ളവരും ശരാശരിക്കാരും അതിനു താഴെയുള്ളവരുമുണ്ടാകും. മൊബൈൽ ഫോണിനോ കംപ്യൂട്ടറിനോ കുട്ടികളെ തിരിച്ചറിയാനാവില്ല. അധ്യാപകർക്ക് അതു സാധിക്കും. മൊബൈൽ ഫോണില്ലാത്തവരും കണക്ടിവിറ്റി കുറഞ്ഞവരും നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
അടുത്ത കാലംവരെ കുട്ടികളിൽനിന്നു മാതാപിതാക്കന്മാരും അധ്യാപകരും അകറ്റിനിർത്തിയിരുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. ഇന്നു കുട്ടികൾക്കു മൊബൈൽ ഫോൺ മടുത്തിരിക്കുന്നു. ശരാശരി നിലവാരമുള്ള അധ്യാപകർ നൽകുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷകമല്ല. മാത്രവുമല്ല, കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുകവഴി കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. തലവേദന (77.9 %), കണ്ണിനു വേദന (65.48 %), കഴുത്തിനു വേദന (59.2 %), പുറംവേദന (48.19 %) എന്നീ ശാരീരിക പ്രശ്നങ്ങൾക്കു പുറമേ മാനസിക പിരിമുറുക്കവും വിഷാദ രോഗലക്ഷണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്പോൾ പ്രതീക്ഷയുടെ വാതിലുകളാണു തുറന്നുകിട്ടുന്നത്.
അയലാളൻ
സ്കൂളുകൾ വേഗം തുറക്കട്ടെ
11:39 PM Sep 08, 2021 | Deepika.com