നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണം നടത്തുന്നത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്കോ നിർദ്ദേശിച്ചിട്ടുണ്ട്. "മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനും ഡിജിറ്റൽ വിഭജനം കുറയ്ക്കാനും ഉള്ളതായിരിക്കണം സാക്ഷരത'യെന്ന് യു.എന്നിന്റെ 2021 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിന മുദ്രാവാക്യം ലക്ഷ്യമിടുന്നു.
കോവിഡ്-19 മഹാമാരി സാക്ഷരതയുടെ നിർണായക പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നു. സാക്ഷരത വ്യക്തികളെ ശക്തീകരിക്കുകയും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുകയും അവർക്ക് വിലമതിക്കാനാകുന്ന തരത്തിലുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. സുസ്ഥിര വികസനത്തിന് ഇത് പ്രേരകവുമാണ്.
സുസ്ഥിര വികസന ലക്ഷ്യം നിർവചിച്ചിട്ടുള്ള മാനവികതയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന്റെയും ആജീവനാന്ത പഠനത്തിന്റെയും അവിഭാജ്യ ഘടകമാണ് സാക്ഷരത.
ഇന്ന് ലോകത്ത് 77.3 കോടി പേരും പ്രാഥമിക സാക്ഷരതയില്ലാത്തവരാണ്. 61.3 കോടി കുട്ടികളും കൗമാരക്കാരും വായിക്കാനും കണക്കുകൂട്ടാനും ശിക്ഷണം ലഭിക്കാത്തവരാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ.) 2020 റിപ്പോര്‍ട്ടു പ്രകാരം 96.2 ശതമാനമാണ് കേരള സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക്. ഇന്ത്യയിലേത് 77.7 ശതമാനവും ആണ്.
1990 കളിൽ കേരളത്തിന്റെ നഗരഗ്രാമാന്തരങ്ങള്‍ അക്ഷരജ്വാലയില്‍ ആളിപ്പടര്‍ന്നു. സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയലാണെന്ന വിദ്യാഭ്യാസചിന്തകന്‍ പൌലോ ഫ്രെയറിന്റെ വാക്കുകള്‍ മലയാള നാട്ടിലും നഗരത്തിലും ഉച്ചത്തില്‍ മുഴങ്ങി. കേരളം സമ്പൂർണ്ണ സാക്ഷരരായി.
എങ്ങിനെയാകണം സാക്ഷരതാ പ്രവര്‍ത്തനം?
സാക്ഷരത, സമ്പൂർണ സാക്ഷരത എന്നിവയെ സംബന്ധിച്ച ധാരണപ്പിശക് സമൂഹത്തിൽ വ്യാപകമാണ്. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും വായിക്കാനും എഴുതാനും പ്രയോഗിക്കാനുമുള്ള ശേഷിയാണ് സാക്ഷരതയെന്ന ധാരണയാണ് പൊതുവിലുള്ളത്. ഒരു പരിധിവരെ അതു ശരിയാണ്.
കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ ശേഷി ആർജിച്ചുകഴിഞ്ഞു എന്ന ധാരണയാണ് സമ്പൂർണ സാക്ഷരതയെ സംബന്ധിച്ച് നിലനിൽക്കുന്നത്.ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമായ അവബോധം ആർജിക്കുക എന്നതാണ് സാക്ഷരതയുടെ ആത്യന്തികമായ ലക്ഷ്യം. അതിലൂടെ വ്യക്തി സാമൂഹ്യബോധത്തിലേക്ക് ഉയരണമെന്ന ലക്ഷ്യമാണ് ഇന്ന് സമ്പൂർണ സാക്ഷരത കൊണ്ട് ഉദ്ദേശിക്കുന്നത്.
ജനാധിപത്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കുമ്പോഴാണ് സാക്ഷരത അർഥവത്താകുന്നത്. അതായത്, കേവല സാക്ഷരതയും സാമൂഹ്യ സാക്ഷരതയും ഒത്തുചേരുമ്പോഴാണ് സാക്ഷരസമൂഹം രൂപപ്പെടുന്നത്. ആവശ്യങ്ങളെയും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള ബോധ്യങ്ങളാണ് സാക്ഷരതയിലൂടെ പൗരസമൂഹം കൈവരിക്കേണ്ടത്.
മലയാളി മനസുകളിൽ സാക്ഷരതയുണ്ടോ?
അക്ഷരങ്ങൾക്കും അറിവുകൾക്കും മീതെ അരങ്ങുവാഴുന്ന ആൾദൈവങ്ങളുടെ നാടുതന്നെയാണ് ഇപ്പോഴും കേരളം. വിദ്യാഭ്യാസത്തിലും ചിന്താശേഷിയിലും വളരെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് മേനി നടിക്കുന്നത് കേരളത്തിനു ഭൂഷണമല്ല.
ജാതിയുടെയും നിറത്തിന്റെയും പണത്തിന്റെയും തരംതിരിവ് കാണാത്തവർ എത്ര പേരുണ്ട് കേരള സമൂഹത്തിൽ? വിധിയിലും കാലങ്ങളിലും സമയങ്ങളിലും ദോഷങ്ങളിലും അന്ധവിശ്വാസങ്ങളിലും ശകുനത്തിലും വിശ്വസിക്കാത്തവർ എത്രപേരുണ്ട്? തട്ടിപ്പിലും വെട്ടിപ്പിലും വീഴാത്തവർ ആരുണ്ട്?...വലിയ സാക്ഷര വീരൻമാരാണ് സ്ത്രീധനം ചോദിച്ചു വാങ്ങി വിവാഹം കഴിക്കുന്ന മലയാളികൾ! യഥാർത്ഥ സാക്ഷരതയിലേക്ക് നാം ഇനി എത്ര ദൂരം നടക്കണം?
100 ശതമാനം സാക്ഷരത കൈവരിച്ച മലയാളികൾക്ക് വാട്സാപ്പ്, ഫേസ് ബുക്ക്, ടെലഗ്രാം തുടങ്ങി നിരവധി ഗ്രൂപ്പുകൾ സൃഷ്ടിച്ച നിക്ഷേപ തട്ടിപ്പുകളിൽ തല വച്ച് കൊടുക്കാൻ ഒരുമടിയുമില്ല.
ഒരു കോവിഡ് സാക്ഷരത
ഇത്രയും സാക്ഷരത ഉള്ള കേരളത്തിലാണോ കോവിഡ് കുതിച്ചുയരുന്നത്?എന്തിനാണ് നാം സർക്കാരിനെ പഴിക്കുന്നത്? മാസ്കുകൾ കഴുത്തിലിട്ടു നടക്കുന്നതല്ലല്ലോ കോവിഡ് സാക്ഷരത.
പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന മലയാളിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ? കുടി വെള്ളം പോലും സൂക്ഷിക്കാനാകാത്ത ദുർബലനായി മലയാളി പരിണമിച്ചു. നൂറു ശതമാനം സാക്ഷരതയുള്ള സാമാന്യ ബുദ്ധിയില്ലാത്ത പ്രബുദ്ധരായ ജനതയാണ് മലയാളികൾ എന്നതല്ലേ വാസ്തവം?
ടോണി ചിറ്റിലപ്പിള്ളി
യഥാർഥ സാക്ഷരതയിലേക്ക് ഇനിയെത്ര ദൂരം?
11:16 PM Sep 07, 2021 | Deepika.com